ഇടശ്ശേരി കവിതയും ജീവിതവും

പഠനം

2011

പി. കൃഷ്ണവാരിയർ

(1929 - 2012)

പുൽപ്പറ്റ വാരിയത്ത് കുഞ്ചിവാരസ്യാരുടേയും ആത്രശ്ശേരി കൃഷ്ണ വാരിയരുടേയും മകനായി 1929 ഒക്ടോബർ 18-ന് കൃഷ്ണവാരിയർ ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരിക്കെ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചു.

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സ്‌കൗട്ട് പ്രസ്ഥാനം എന്നിവയിൽ പ്രവർത്തിച്ചു. പൊന്നാനി താലൂക്ക് ഗ്രന്ഥശാല യൂണിയൻ ആദ്യകാല പ്രസിഡണ്ട്, രണ്ടു ദശാബ്ദക്കാലം ഇടശ്ശേരി സ്മാരക സമിതി സെക്രട്ടറി, വള്ളത്തോൾ വിദ്യാപീഠ കോളേജ് പ്രിൻസിപ്പാൾ, ഗുരുവായൂർ ദേവസ്വം മാസിക 'ഭക്തപ്രിയ'യുടെ എഡിറ്റോറിയൽ മെമ്പറും മാനേജരും, കൃഷ്ണപ്പണിക്കർ വായനശാല പ്രസിഡണ്ട് എന്നീ നിലകളിൽ പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിദ്ധ്യം.

ഭാര്യ : കമലാദേവി : സുകൃതം, 15വേ സ്ട്രീറ്റ് ഹരിനഗർ, പൂങ്കുന്നം, തൃശ്ശൂർ. ഫോൺ : 0487 2388211.
മക്കൾ : സുരേഷ്, സുഷമ, സുധ, സുകുമാർ

© Mrs. Kamaladevi Krishnawarriyar
We are thankful to the family of Sri P. Krishnawarriyar on whom the copyright of this book rests,
for allowing us to post this book on Edasseri website.
Commercial use of any part of this book without written permission is strictly prohibited.

 

അവതാരിക

അക്കിത്തം

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒരനശ്വരബന്ധമാണ് ഡോക്ടർ ജോൺസണും ബോസ്‌വെല്ലും തമ്മിലുണ്ടായിരുന്നത്. തൽഫലമായി ജോൺസന്റെ കൃതികളഭ്യസിക്കാൻ അനുവാചകർക്കു കൂടുതൽ എളുപ്പമായി. മലയാളത്തിൽ അത്തരത്തിലുള്ള ഒരു ബന്ധമാണ് മഹാകവി ഇടശ്ശേരിയുമായി പൊന്നാനി എ.വി. ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന പി. കൃഷ്ണവാരിയർക്കുണ്ടായിത്തീർന്നത്. ചുരുങ്ങിയത് കാൽ നൂറ്റാണ്ട് ഇടശ്ശേരി എന്ന മനുഷ്യനേയും കവിയേയും ഒരേസമയത്ത് പഠിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിനു മനസ്സിലായത് ഇടശ്ശേരിയുടെ ജീവിതവുമായി അദ്ദേഹത്തിന്റെ കവിതയ്ക്ക് ഉണ്ടായിരുന്ന ബന്ധം അനന്യസാധാരണമായിരുന്നു എന്നാണ്. ഈ വസ്തുത ആദ്യം തന്നെ തിരിച്ചറിയാൻ സാധിച്ചതിന്റെ ഫലമായി സ്വയം ഡയറി എഴുതാനാരംഭിച്ച ഒരാൾക്കല്ലാതെ എന്റെ മുമ്പിലിരിക്കുന്ന 'ഇടശ്ശേരി - കവിതയും ജീവിതവും' എന്ന പുസ്തകം രചിക്കാനാവില്ല! ഇതുപോലെ മറ്റൊരു ഉദാഹരണം എന്റെ വിനീതമായ അനുഭവത്തിലും അറിവിലും മലയാളത്തിലുണ്ടായിട്ടില്ല. ഇടശ്ശേരിയുടെ,

ഇക്കയർ പണിയും സോദരിമാരുടെ
ദു:ഖം പാടിനടപ്പൂ ഞാൻ

എന്ന വരികളിലൂടെയാണ് കൃഷ്ണവാരിയർ അദ്ദേഹത്തിന്റെ കവിതയുടെ അന്തർഭാവത്തിലേയ്ക്കു പ്രവേശിച്ചത്. ഒരിക്കൽ ഇടശ്ശേരി പറഞ്ഞു, 'താൻ മരിച്ചിട്ടു ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞാലേ അനുവാചകർ തന്റെ കവിതയുടെ പരമസത്തയിലേക്ക് പ്രവേശിക്കുകയുള്ളു എന്ന്.' അങ്ങനെ അദ്ദേഹം പറഞ്ഞത് എന്തു കൊണ്ടാണ്? കൃഷ്ണവാരിയർ ചിന്തിച്ചു. 'ജീവിതം എന്നത് ജീവികളും പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യമാണ്. അതിന്റെ തുടിപ്പുകൾ കവിത, കഥ, ഗീതം, നൃത്തം എന്നിവയിൽ മാത്രമല്ല, ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങളിലൊട്ടാകെ പുനഃസൃഷ്ടിക്കപ്പെടുന്നു' എന്ന ഇടശ്ശേരിയുടെ ദർശനം അദ്ദേഹത്തിന്റെ കൃതികളിലൂടെ അനുഭവിച്ചറിഞ്ഞതിന്റെ ഫലമായി കൃഷ്ണവാരിയർ മനസ്സിൽ കുറിച്ചിട്ട ഡയറിയുടെ ഫലമായിട്ടാണ് മലയാളത്തിലെ അനന്യസാധാരണ ജീവചരിത്രമായ ഈ ഗ്രന്ഥം രൂപം പ്രാപിച്ചത്. ഇതിന് അവതാരിക എഴുതുക എന്നതു ചില്ലറ പണിയല്ല. ഞാനതിനു പരിശ്രമിക്കുന്നത് എന്റെ അഹന്ത കൊണ്ടല്ല; എനിക്ക് ഇടശ്ശേരിയോടുള്ള കടപ്പാടുകൊണ്ടു മാത്രമാണ്. ചുരുങ്ങിയത് എഴുപതു കൊല്ലം പരിചയിച്ചിട്ടും എനിക്കു മനസ്സിലായി എന്നു പറയാൻ ധൈര്യമില്ലാത്തതാണ് ഇടശ്ശേരിയുടെ കവിത.

ഞാൻ ഇടശ്ശേരിക്കവിതയിൽ നിന്നു മനസ്സിലാക്കിയത്, കവിത എന്ന് ഇടശ്ശേരി വിചാരിക്കുന്നതു മനുഷ്യഭാവങ്ങളുടെ സൗന്ദര്യമാണ് എന്നാണ്. ആ സൗന്ദര്യത്തിലാണ് പ്രപഞ്ചസത്യത്തിന്റെ പൂർണ്ണത അദ്ദേഹം കണ്ടെത്തിയത്. പൂർണ്ണതയാണല്ലോ, പരമസത്യമായ ദൈവികത! അതിനുവേണ്ടി സ്വന്തം ഞാനെന്ന ഭാവത്തിന്റെ നശ്വരത അംഗീകരിക്കലാണ് അദ്ദേഹം ഓരോ കൃതിയിലൂടേയും സാധിച്ചത്. അതിനു വേണ്ടി മഹാത്മജിയുടെ ബലത്തോടെ സ്വന്തം അഹങ്കാരത്തെ പറിച്ചകറ്റാനുള്ള ധീരതയെ ക്രൂരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അവനവനോടുള്ള ആ ക്രൂരത കാരണം അദ്ദേഹത്തിന്റെ കവിത, മലയാളത്തിലെ അത്യപൂർവ്വം കവിതകളെന്നപോലെ സൂക്ഷ്മവും തീക്ഷ്ണവും ആയി. കുമാരനാശാന്റെ കവിതയുമായി ഇടശ്ശേരിയുടെ കവിതയ്ക്ക് സാദൃശ്യമൊന്നുമില്ലെങ്കിലും ഈ സൂക്ഷ്മതയും തീക്ഷ്ണതയും പലപ്പോഴും അനുവാചകന്റെ ബദ്ധപ്പാടിനെ തടഞ്ഞു നിർത്തുന്നു; രണ്ടിലും.

എന്നെ സംബന്ധിച്ചു പറഞ്ഞാൽ അഹംഭാവവും ആത്മാഭിമാനവും രണ്ടാണെന്നു മനസ്സിലാക്കിത്തന്നത് ഇടശ്ശേരിക്കവിതയാണ്. അഹങ്കാരം എന്നു പറയുന്നതു പരമാത്മാവിനെ ജീവാത്മാവ് വെല്ലുവിളിക്കലാണ്. ആത്മാഭിമാനം എന്നുപറയുന്നത്, ജീവാത്മാവു തന്നെയാണു പരമാത്മാവിന്റെ പ്രത്യക്ഷീഭാവം എന്നു മനസ്സിലാക്കലാണ്. ഇവിടെ ഉദ്ധരിക്കേണ്ട രണ്ടുവരി ഇടശ്ശേരിക്കവിതയിലുണ്ട്.

കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാൻ
കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി

ഇതുകൊണ്ടായിരിക്കാം ഇടശ്ശേരിയുടെ കവിതയ്ക്ക് അദ്ദേഹത്തിന്റെ വ്യക്തിസത്തയുമായുള്ള ബന്ധം പറഞ്ഞറിയിക്കാൻ ആവില്ല എന്നു വന്നത്. അവ തമ്മിലുള്ള അഭിന്നത അദ്ദേഹത്തെ ആദ്യം കാണുമ്പോൾത്തന്നെ നമുക്കനുഭവിച്ചറിയാൻ സാധിക്കുന്നു. കൃഷ്ണവാരിയർ പറയുന്നു, 'പരിചയപ്പെടുന്നവരെയൊക്കെ തന്നിലേയ്ക്ക് അടുപ്പിക്കുവാനുള്ള ഒരു കാന്തികവ്യക്തിത്വം ഇടശ്ശേരിക്കുണ്ടായിരുന്നു.' എനിക്കതിനെപ്പറ്റി തോന്നിയിട്ടുള്ളത് 'ദൈവികത' എന്നാണ്. അരവിന്ദമഹർഷി അതിമാനുഷൻ (superman) എന്നു വിശേഷിപ്പിച്ചിട്ടുളളത് ഈ സത്യസന്ധതയെ ആയിരിക്കണം. ഞാൻ ചെറുപ്പത്തിൽ പഠിച്ച വേദത്തിലെ രണ്ടു വരി ഇടശ്ശേരിയെ കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വന്നിരുന്നു എന്നു ഞാനിപ്പോൾ പറയുന്നില്ല. ആ വരികളെ ഞാൻ ശരിക്കും നോക്കിക്കണ്ടത് അടുത്തകാലത്തു മാത്രമാണ്.

സത്യനോത്തഭിതാ ഭൂമി
സൂര്യേണോത്തഭിതാദ്യൗ

'ഭൂമിയെ പ്രകാശമാനമാക്കിയതു സത്യമാണ്; ദ്യോവിനെ പ്രകാശമാനമാക്കിയതു സൂര്യനും.' ഈ വരികൾ ഇടശ്ശേരി ശ്രദ്ധിച്ചിട്ടുണ്ട് എന്നോ, ശ്രദ്ധിച്ചിട്ടില്ല എന്നോ ഞാനിവിടെ വ്യഞ്ജിപ്പിക്കുന്നില്ല. പക്ഷെ, ഭൂമിയെ തേജോമയമാക്കിയതു മനുഷ്യൻ കണ്ടുപിടിച്ച സത്യമാണ് എന്ന് ഇടശ്ശേരിക്കറിയാമായിരുന്നു. അറിയില്ലായിരുന്നെങ്കിൽ 'മർത്ത്യൻ സുന്ദരനാണ്' എന്ന് അദ്ദേഹം എഴുതുമായിരുന്നില്ല. തന്റെ കാവ്യജീവിതത്തിന്റെ ആരംഭത്തിൽത്തന്നെ ഇതു മനസ്സിലാക്കാൻ കഴിഞ്ഞു എന്നതു ചില്ലറ കാര്യമല്ല. ഇടശ്ശേരി പൊതു സ്വത്തായിരുന്നു എന്ന് എഴുതി ക്കൊണ്ട് ഈ അത്യസാധാരണമായ ജീവചരിത്രം അവസാനിപ്പിക്കാൻ കഴിഞ്ഞ കൃഷ്ണവാരിയരും ഇടശ്ശേരിയുടെ വീക്ഷണ വൈപുല്യത്തിന്റെ ആഴം മനസ്സിലാക്കത്തക്ക പൊക്കമുള്ള ആളായി എന്നതിലാണ് എന്റെ ആശ്വാസം.

മലയാളത്തിലെ സുപ്രസിദ്ധ കളരിയായിരുന്നുവല്ലോ കൊടുങ്ങല്ലൂർ ക്കളരി. അതുപോലെ ഒന്നാണു പിൽക്കാലത്തുണ്ടായിത്തീർന്ന പൊന്നാനിക്കളരിയും എന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ
ഉണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ

എന്ന ദർശനമാണ്, ആ ദർശനത്തിന്റെ ഉദാത്തതയാണ്, പൊന്നാനിക്കളരിയെ എന്നും താങ്ങി നിർത്തിയത്. അതിന്റെ പിറകിൽ വേദത്തിലെ സത്യദർശനത്തെ കണ്ടെത്താവുന്നതാണ്. അക്കാരണത്താലാണ് മുമ്പ് കടവനാട് കുട്ടികൃഷ്ണൻ മരിച്ചപ്പോൾ എം.കെ. സാനു പറഞ്ഞത്. പൊന്നാനി സാഹിത്യത്തിൽ ഒരു ധാർമ്മികതയുടെ സാന്നിദ്ധ്യമുണ്ട് എന്ന്. ആ ധാർമ്മികത ഈ ജീവ ചരിത്രത്തിന്റെ പുറകിലും നമുക്ക് കണ്ടെത്താവുന്നതാണ്.

ഞാനീ കൃതിക്കും ഗ്രന്ഥകാരനും സർവ്വഭാവുകങ്ങളും ആശംസിക്കുന്നു.

ഉള്ളടക്കം

01. കാവ്യലോകത്തേയ്‌ക്കൊരു നാട്ടുവഴി... 006
02. 'അ'സാധാരണക്കാരൻ ... 013
03. സരളജീവിതം, സമുന്നതചിന്ത ... 017
04. നിളയെന്ന നിത്യകാമുകി ... 022
05. പോയിറ്റ്‌റി ക്ലാസ്സ്... 030
06. നാടകാവതരണത്തിന്റെ നാട്ടുവിശേഷങ്ങൾ ... 032
07. പൊന്നാനിത്താലൂക്ക് കേന്ദ്രകലാസമിതി ... 041
08. തലസ്ഥാനത്തേയ്ക്ക് ഒരു യാത്ര ... 044
09. കവിതകളുടെ അമൃതവർഷം ... 046
10. സാധിതമാകാത്ത സ്വപ്‌നം ... 054
11. ഷഷ്ടിപൂർത്തി ... 057
12. വീണ്ടും വഴുപ്പൻപാറപോലോളത്തിരക്കിൽ ... 064
13. കടമില്ലിപ്പോൾ ... 067
14. ഒരു മോഹം ബാക്കി ... 071
15. ചില കവിതകളുടെ ഉറവ് ... 075
16. യാത്രാമൊഴികൾ ... 081
17. 1974 ഒക്ടോബർ 16 ... 084
18. ഇടശ്ശേരിക്കുടുംബം ... 088

അനുബന്ധം
19. ഇടശ്ശേരി സ്മാരകസമിതി ... 101

കാവ്യലോകത്തേയ്‌ക്കൊരു നാട്ടുവഴി

ശൈശവം മുതലേ കവിത എനിക്കൊരു സാന്ത്വനമായിരുന്നു. എല്ലാവർക്കും അതങ്ങനെത്തന്നെയായിരിക്കണം. അതായിരിക്കാം താരാട്ടു പാട്ടുകൾക്കു ഏതുദേശത്തും ഏതു ഭാഷയിലും ഇത്ര പ്രചാര മുണ്ടാവാനുള്ള ഹേതു. അർത്ഥം മനസ്സിലേശുന്നില്ലെങ്കിലും കവിതയുടെ താളം ശിശുക്കളുടെ അന്തഃകരണങ്ങളിൽ ചില ആരോഗ്യകരമായ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടാവും. അബോധമനസ്സിലുണ്ടാകുന്ന അത്തരം തരംഗങ്ങളായിരിക്കും വളരുന്തോറും അവരുടെ ബോധമണ്ഡലത്തെ കവിതയിലേയ്ക്ക് അടുപ്പിക്കുന്നതും.

ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതിനുമുമ്പുതന്നെ താരാട്ടുകളായും ഈശ്വരസ്തുതികളായും കവിത നമ്മിലേയ്ക്കു പ്രവേശിക്കുന്നു. വിദ്യാലയങ്ങളിൽ നാം കവിതയുമായി ആദ്യം ബന്ധപ്പെടുന്നത് ആംഗ്യപ്പാട്ടുകൾ വഴിയാണ്. കവിത ഉറക്കെ ചൊല്ലുകയും അതുൾക്കൊള്ളുന്ന ആശയം ശരീരഭാഷയിലുടെ വ്യാഖ്യാനിക്കുകയും ചെയ്യുക എന്നതാണ് കാവ്യാനുശീലനത്തിന്റെ ആദ്യപടി. ആംഗ്യപ്പാട്ടുകൾ ഈ ധർമ്മമാണു നിറവേറ്റുന്നത്. ഇതു നിഷ്ഠയോടെ ചെയ്യുന്നതു യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ അടിത്തറയാകുന്നു. ബൗദ്ധികവും, വികാരപരവും അവയവപരവുമായ വളർച്ച എന്നതാണല്ലോ വിദ്യാഭ്യാസത്തിന്റെ നിയതമായ ലക്ഷ്യം. അതുകൊണ്ടാണ് മൂന്ന് H-കളുടെ (head, heart & hand) നേരായ രീതിയിലുള്ള വികസനമാണ് വിദ്യാഭ്യാസം എന്നു പറയുന്നത്.

രാമ നോക്കുകീ മാവിന്മേൽ മാങ്ങ
കേമമായ് പഴുത്തുനിൽപ്പതെത്ര ഭംഗിയിൽ

എന്നു തുടങ്ങുന്ന പാട്ട് ആംഗ്യസമേതം ഞങ്ങൾ രസിച്ചു ചൊല്ലിയിരുന്നതു ഞാനിപ്പോഴും ഓർമ്മിക്കുന്നു. അതു ചൊല്ലിയിരുന്ന രാമനേയും, ഗോവിന്ദനേയും എന്റെ മുന്നിൽ ഞാനിപ്പോഴും കാണുന്നു. ആ മാവും അതിന്മേൽ പഴുത്തു നിൽക്കുന്ന മാങ്ങകളും എന്റെ സ്മൃതിയിൽ മധുരം നിറയ്ക്കുന്നു.

അവബോധനത്തിനു പദ്യങ്ങളെ മാധ്യമമാക്കുക എന്നതു ഗുരുകുല വിദ്യാഭ്യാസം നിലവിൽ വന്ന കാലത്തേ നാം ശീലിച്ചു പോന്നതാണ്. ഒരുപക്ഷേ, അതിനുമെത്രയോ മുമ്പുതന്നെ ഈ സാധ്യത മനുഷ്യൻ കണ്ടറിഞ്ഞിട്ടുണ്ടായിരിക്കും. അതുകൊണ്ടു പദ്യങ്ങൾ ഹൃദിസ്ഥമാക്കുക എന്നത് അദ്ധ്യയനത്തിന്റെ പ്രധാന ഭാഗമായി. പദ്യങ്ങളിൽ അദ്ധ്യയന വിഷയങ്ങൾ വിവരിക്കുന്നതോടൊപ്പം കാവ്യാംശം നിലനിർത്തുന്നതിലും അന്നത്തെ ആചാര്യന്മാർ ശ്രദ്ധിച്ചു. നൂറ്റാണ്ടുകൾക്കു മുമ്പു രചിച്ച 'അഷ്ടാംഗഹൃദയം' എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിൽ കാലുകളുടെ ചലനശേഷിയെബാധിക്കുന്ന രോഗത്തിനുള്ള ചികിത്സാക്രമം വിവരിക്കുന്നതു 'ദ്രുതവിളംബിത' വൃത്തത്തിലാണെന്നതു ശ്രദ്ധിക്കുക. അങ്ങനെ കവിത നമ്മുടെ നിത്യജീവിതത്തിന്നു പ്രാണവായുവായി.

ആംഗ്യപ്പാട്ടുകളുടെ ലോകത്തുനിന്നു പണ്ടത്തെ കുട്ടികൾ പ്രവേശിച്ചിരുന്നതു കുഞ്ചൻനമ്പ്യാരുടെ 'ശ്രീകൃഷ്ണചരിതം' മണിപ്രവാളത്തിലേയ്ക്കായിരുന്നു. ഈ പുസ്തകത്തിലെ ഓരോ സർഗ്ഗം മൂന്നാം ക്ലാസിലും നാലാം ക്ലാസിലും നിർബ്ബന്ധമായും പഠിക്കേണ്ടതുണ്ടായിരുന്നു.

ഉഴക്കു ചോർകൊണ്ടാരു വാസരാന്തം
കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ
കിഴക്കുദിക്കും പൊഴുതാത്മജന്മാർ
കഴൽക്കുകെട്ടിക്കരയുന്നു കാന്താ

എന്നിങ്ങനെയുള്ള വരികളിൽ സ്വന്തം അനുഭവങ്ങളുടെ കാവ്യഛായ മനസ്സിൽ സൃഷ്ടിക്കുന്ന അലകൾ അവർ കണ്ടു. അവ അവരെ അലോസരപ്പെടുത്തുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു.
അതോടൊപ്പം സുഭാഷിതമാല എന്ന മറ്റൊരു ചെറിയ കാവ്യഗ്രന്ഥവും പഠിക്കാനുണ്ടായിരുന്നു.

മെല്ലെ മെല്ലെ പഠിച്ചിട്ടു
വിദ്വാനാകാൻ ശ്രമിക്കണം
പർവ്വതാഗ്രത്തിലാരാനും
ഓടിക്കേറാൻ ശ്രമിക്കുമോ?

ഇത്തരം സാരോപദേശങ്ങളോടൊപ്പം കവിതയും അവരുടെ മനസ്സിലേയ്ക്ക് അനായാസം കടന്നുകയറി.

ഈ പടവുകൾ ചവിട്ടിക്കയറുമ്പോൾ മറ്റുപല കവിതകളുടേയും രചനകളിലെ തുടിപ്പുകൾ എന്റെ മനസ്സ് ഉൾക്കൊണ്ടു. ഒരു സമാന്തര വിദ്യാഭ്യാസ പ്രവർത്തനമെന്നോണം അദ്ധ്യാത്മരാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ ഗ്രന്ഥങ്ങൾ എന്റെ മുത്തശ്ശിമാരെ വായിച്ചു കേൾപ്പിക്കാനുള്ള നിയോഗം വന്നുചേർന്നതും വലിയൊരനുഗ്രഹമായി. കവിതയിലേയ്ക്കു മാത്രമല്ല ജീവിതത്തിലേയ്ക്കും കണ്ണും മനസ്സും തുറന്നു പിടിക്കാൻ ഈ നിയോഗം സഹായകമായി. അന്നു കാവ്യരംഗത്തു നിറഞ്ഞു നിന്നിരുന്ന കവിത്രയം; കൂടാതെ, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ എന്നിവരൊക്കെ എന്നെ വളരെ സ്വാധീനിച്ചു. വള്ളത്തോൾ പ്രത്യേകിച്ചും. വ്യവസ്ഥിതികളോടു കലഹിക്കാൻ ബാലമനസ്സുകൾക്കു ജന്മനായുള്ള അഭിനിവേശത്തിന്നു നേർവഴി തുറന്നു കൊടുക്കുന്ന മഹാകവി വള്ളത്തോളിന്റെ ദേശാഭിമാനപ്രദ്യോതമായ കവിതകൾ എനിക്കന്നൊക്കെ ഒരാവേശമായിരുന്നു.

ആയിടെയാണ് ജി. ശങ്കരക്കുറുപ്പിന്റെ 'പശ്ചാത്താപം' എന്ന കവിത എന്നെ പിടിച്ചുലച്ചത്. കവിതയ്ക്ക് ഇത്രമാത്രം ഹൃദയദ്രവീകരണ ശക്തിയുണ്ടെന്ന് അനുഭവബോധ്യം വന്നതും അപ്പോഴാണ്. വാടിയ മുഖവുമായി അടുത്തിരിക്കുന്ന കുട്ടിയെ തന്റെ മടിയിൽ ചേർത്തു പിടിച്ച് അവന്റെ മനോരാജ്യം എന്തെന്ന് അമ്മ അന്വേഷിക്കുന്നു. പാതവക്കത്ത്, പൈദാഹവിവശനായ അന്ധനായ വൃദ്ധൻ ലോകർതന്നനുകമ്പാമൃതത്തുള്ളിക്ക് (ചില്ലിക്കാശിന്) പാത്രം വച്ച് ഇരിക്കുന്നു. കുട്ടി വെറും നേരമ്പോക്കിന് ഒരു കല്ലെടുത്ത് ആ മൺകലത്തിലിട്ടു. കലം രണ്ടായി പിളർന്നു.

ചൊല്ലിനാൻ വൃദ്ധൻ നെഞ്ചു പൊടിഞ്ഞു 'നരകത്തിൽ
കല്ലറയ്ക്കടിക്കല്ലുപാകുന്ന മൂഢാത്മാവേ,
മച്ചിത്തം പിളർക്കുവതെന്തതിൻ ശകലത്താൽ
മേൽച്ചുമർ വയ്ക്കാനാവാം, നിനക്കു നന്നാവട്ടെ'.

അമ്മ മകനെ ആശ്വസിപ്പിക്കുന്നു:

പൈതലേ നീ താണുപോയ്പാതാളദേശത്തോളം;
കൈതരും പശ്ചാത്താപം, കേറുവാനതിൽ നിന്നും.

ഇത് എന്റെ ജീവിതത്തിൽ നിന്നു ചീന്തിയെടുത്ത ഒരേടാണ്. വാക്കിൽ പുരണ്ടിരിക്കുന്ന രക്തം എന്നെ വല്ലാതെ അലട്ടി. അമാവാസിനാൾ തിരുനാവായിൽ കുളിച്ചുതൊഴാൻ പോകുന്ന ഞാൻ വഴിയോരത്ത് പാത്രംവച്ചു ദൂരെമാറിനിന്നു ഭിക്ഷക്കായി കേഴുന്ന നായാടികളെ കബളിപ്പിക്കാനായി അവരുടെ പാത്രത്തിൽ നാണയങ്ങളെന്ന വ്യാജേന കല്ലുകളിടുക പതിവായിരുന്നു. ആളുകൾ നീങ്ങിയാൽ അവർ ഓടിവന്നു പാത്രത്തിൽ കല്ലുകണ്ടു നിരാശരായി ശാപവാക്കുകൾ ഉച്ചരിച്ചു തിരികെ പോകുന്നതു കാണാനുള്ള ക്രൂരമായ രസം. ധർമ്മാധർമ്മ ചിന്തകൾക്ക് മനസ്സിൽ ഇടം ലഭിക്കാത്ത പ്രായമായിരുന്നു അപ്പോൾ.

ഞാനിട്ട കല്ലെൻ ഹൃദയത്തിലാണു വീണത്; ശക്തി-
ഹീനനാമെനിക്കതു ദുർഭരം മഹാഭാരം

എന്ന വരികൾ എന്റെ മനസ്സിൽ അനേകനാൾ പ്രതിദ്ധ്വനിച്ചു കൊണ്ടിരുന്നു. കവിത ജീവിതത്തെ സ്പർശിക്കുന്നതെങ്ങനെയെന്നു ഞാനപ്പോൾ തിരിച്ചറിഞ്ഞു.

ചങ്ങമ്പുഴക്കവിതകൾ എനിക്കൊരാവേശമായത് എറണാകുളത്ത് മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ് ക്ലാസ്സിൽ ചേർന്നപ്പോഴാണ്. ഇന്ത്യൻ സ്വാതന്ത്ര്യം എന്ന മഹാമോഹം കയ്യെത്താവുന്ന ദൂരത്തെത്തിയ സന്ദർഭമായിരുന്നു അത്. നാടെങ്ങും തുടിച്ചുനിന്നിരുന്ന ആ ആവേശവും പേറിയാണു ഞാൻ കോളേജിലെത്തിയത്. പക്ഷേ, അവിടത്തെ അന്തരീക്ഷം വ്യത്യസ്തമായിരുന്നു. ഉന്മേഷത്തിന്റെ അലകൾക്കുപകരം അവിടെ മഴക്കാറുമൂടിനിൽക്കുകയായിരുന്നു. കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്ന ചങ്ങമ്പുഴ രോഗാതുരനായി ഇടപ്പള്ളിയിലെ സ്വഗൃഹത്തിൽ കിടക്കുന്നു. ആ കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുമുള്ള സംഭാഷണങ്ങളായിരുന്നു എവിടെയും. സ്വാഭാവികമായും എന്റെ മനസ്സും അതിവേഗം ആ അന്തരീക്ഷം ഒപ്പിയെടുത്തു. ചങ്ങമ്പുഴയുടെ കവിതകൾ പലതും എനിക്കു ഹൃദിസ്ഥമായി. അദ്ദേഹത്തിന്റെ ഗൃഹത്തിലേയ്ക്കുള്ള തീർത്ഥയാത്രാ സംഘങ്ങളിൽ ഞാനും ഉൾപ്പെട്ടു.

വേദന വേദന ലഹരിപിടിക്കും
വേദന, ഞാനിതിൽ മുഴുകട്ടെ;
മുഴുകട്ടെ മമജീവനിൽ നിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ

എന്നു ചൊല്ലിക്കൊണ്ട് ചങ്ങമ്പുഴ മരണത്തെ എതിരേറ്റു. കോളേജു മുഴുവൻ ദു:ഖംപരത്തിയ ഒരു മരണമായിരുന്നു അത്. കോളേജിൽ ചേർന്ന അനുസ്മരണയോഗത്തിൽ മഹാകവി ജി. ശങ്കരക്കുറുപ്പ് വിതുമ്പിക്കൊണ്ടു പറഞ്ഞ വാക്കുകൾ ഞാനിപ്പോഴും ഓർമ്മിക്കുന്നു. അദ്ദേഹം പറഞ്ഞു. 'ഞാൻ മരിച്ചാൽ എന്നെ അനുസ്മരിക്കുന്ന യോഗത്തിൽ ചങ്ങമ്പുഴ പ്രസംഗിക്കണമെന്നായിരുന്നു എന്റെ ആശ. ഞാനിന്നു നാലാമത്തെ അനുസ്മരണ യോഗത്തിലാണ് ചങ്ങമ്പുഴയെക്കുറിച്ചു സംസാരിക്കുന്നത്. ഞങ്ങളാകുന്ന കവികൾ സാധാരണക്കാരന്റെ ഹൃദയ കവാടത്തിൽ മുട്ടിവിളിക്കുമ്പോൾ ചങ്ങമ്പുഴ അതിന്നുള്ളിലിരുന്നു മന്ത്രിക്കുകയായിരുന്നു.'

ബി.എ. പഠനം മറ്റൊരു കോളേജിലായിരുന്നു. അവിടെ ഹോസ്റ്റലിൽ ഒരു ചെറിയ കാവ്യസദസ്സ് രൂപംകൊണ്ടു. നിത്യവും സന്ധ്യക്കു സഹപാഠികളുടെ ഒരു സംഘം എന്റെ മുറിയിൽ വരും. ഞങ്ങൾ ഏതെങ്കിലും ഒരു കവിത വായിക്കും. അതിനെപ്പറ്റി ഒരു ചെറിയ ചർച്ച നടത്തും. കാവ്യോപാസകരായിരുന്നു എല്ലാവരും. വള്ളത്തോളിന്റേയോ, ചങ്ങമ്പുഴയുടേയോ കവിതകളായിരിക്കും മിക്ക ദിനങ്ങളിലും ഞങ്ങളുടെ മുന്നിൽ വരുക. അപൂർവ്വമായി ആശാനും ജി. ശങ്കരക്കുറുപ്പും കടന്നു വന്നുവെന്നും വരും. ഈ സദസ്സിൽ പങ്കെടുത്തിരുന്ന ഒരു സഹപാഠിയിൽ വള്ളത്തോളിന്റെ 'പൈശാചയജ്ഞം' എന്ന കവിത വരുത്തിയ പരിണാമം അത്ഭുതകരമായ ഒരു കാര്യമാണ്. കോഴിമാംസമില്ലാതെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കാൻ വയ്യ എന്ന ശീലത്തിനടിമയായിരുന്നു ആ സുഹൃത്ത്.

ഘാതകന്റെ കരാളമാം വാളേറ്റ-
സ്സാധുവിൻ തല മെയ്യോടു വേർപെട്ടു
അന്നെടുംഗളം കാഹളമൂതുകി-
ല്ലിനിമേലിൽ നിനക്കായ് പ്രഭാതമേ

എന്നും

ആടിനും ഗതി കോഴിയുടേതുതാ-
നാരു കേൾക്കുമവറ്റിൻ നിലവിളി

എന്നുമുള്ള വരികൾ ചൊല്ലുമ്പോൾ അദ്ദേഹം കൈകൾകൊണ്ടു മുഖം പൊത്തി തേങ്ങി.

ഭദ്രകുക്കുടകുലാസ്ര തർപ്പണാൽ
ഭദ്രകാളി ബഹുദുഷ്ടമർദ്ദിനി
സദ്രസം കരുണ ചെയ്യുമെന്നൊരി-
ക്ഷുദ്രമാന്ത്രികമതം ഭയങ്കരം

എന്ന വള്ളത്തോൾ ശ്ലോകവും അനുബന്ധമായി ഞാൻ ചൊല്ലി. പിറ്റേന്നു മുതൽ അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ചു.

ഒരു ദിവസം ഒരു സുഹൃത്ത് ഇടശ്ശേരിയുടെ 'ചകിരിക്കുഴികൾ' എന്ന കവിതയുമായാണു വന്നത് (നവംബർ 4, 1950). അതു ചൊല്ലിക്കഴിഞ്ഞപ്പോൾ എന്റെ മനസ്സ് ഒരു രാസപ്രവർത്തനത്തിനു വിധേയമായി. കവിതയെപ്പറ്റിയുള്ള എന്റെ ധാരണകളെയെല്ലാം അതു പൊളിച്ചെഴുതി. 'ലല്ലലം' പാടി മയങ്ങിയിരുന്ന എന്റെ കാവ്യബോധത്തെ ആ കവിത 'ക്‌ടോം ക്‌ടോം' എന്നു തട്ടിയുണർത്തി. കവിതയിൽ ചിന്തേരിട്ട വാക്കുകളേ ഉപയോഗിക്കാവൂ എന്ന എന്റെ സങ്കൽപ്പം ഇടശ്ശേരി വീതുളികൊണ്ടു ചെത്തി മായ്ച്ചു.

ഇക്കയർ പണിയും സോദരിമാരുടെ
ദു:ഖം പാടിനടപ്പു ഞാൻ

എന്ന വരികളിൽ മനുഷ്യസ്‌നേഹം തുടിക്കുന്നതു ഞാൻ കണ്ടു. യജ്ഞ വേദികളിൽ മനുഷ്യകഥാനുഗാനം നടത്തുന്ന ഒരു സൂതനായി ഇടശ്ശേരിയെ ഞാൻ വിഭാവനം ചെയ്തു. സ്വന്തം ദുഃഖത്തെ പാടി നടക്കുന്നതല്ല യഥാർത്ഥ കവിത എന്നു തിരിച്ചറിഞ്ഞു.
ചുരുക്കത്തിൽ കവിതയുടെ ഒരു പുതിയ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവന്നു.

മലയമഹാചലമത്തഗജാവലി
മാനിക്കും പൊൻതുടരുകളും
അലകടൽ താണ്ടിവരുന്നൊരു കപ്പൽ-
ച്ചിറകിനുചേർന്ന ഞരമ്പുകളും
കാണുവിനഭിനന്ദിക്കുവിനത്ഭുത-
മോഹനമക്കരശിൽപ്പത്തെ
കാണുവിനൊപ്പം മനുജത നാറി-
ച്ചീയും ചകിരിപ്പടുകുഴിയെ!

'അലകടൽ താണ്ടി വരുന്നൊരു കപ്പൽച്ചിറകിനുചേർന്ന ഞരമ്പുകളും ആ കരശിൽപ്പവും കണ്ടഭിനന്ദിക്കുന്നതിനൊപ്പം മനുജത നാറിച്ചീയും ചകിരിപ്പടുകുഴിയെക്കൂടി കാണുവാനുള്ള' കവിയുടെ ആഹ്വാനം എന്റെ ഉള്ളിൽ എവിടെയെല്ലാമോ ചെന്നു കൊണ്ടു. കാണേണ്ടതൊക്കെ കാണാനും അവ കണ്ടില്ലെന്നു നടിക്കുന്നവരുടെ മുന്നിലേക്കെറിഞ്ഞു കൊടുക്കാനുമുള്ള കവിയുടെ വിരുത് എന്നെ അത്ഭുതപ്പെടുത്തി. മാറിക്കൊണ്ടുവരുന്ന കാവ്യഭാഷയുടെ മുൻ നിരയിൽ ഇടശ്ശേരിയുടെ തൂലിക വേറിട്ടു നിൽക്കുന്നത് ഉത്സാഹജനകമായ ഒരു കാഴ്ചയായി നിന്നു. 'ഇതാ ഇതിലേ' എന്ന ദിശാ സൂചകം ആ തൂലികയിൽ തെളിഞ്ഞു കാണാമായിരുന്നു.

തികച്ചും യാദൃച്ഛികമെന്നു പറയട്ടെ ഒരു മാസത്തിനുശേഷം ഒരു ദിവസം ഉച്ചയൊഴിവിൽ കോളേജ് റീഡിംഗ് റൂമിൽ പത്രം വായിക്കാൻ ചെന്ന ഞാൻ ഡസ്‌കിനു മുകളിൽ ആരോ വായിച്ചു തുറന്നു വച്ചുപോയ 'മാതൃഭൂമി' ദിനപത്രത്തിന്റെ അഞ്ചാം പേജിലെ ഒരു തലക്കെട്ടാണ് ആദ്യം കണ്ടത്. 'ഞാൻ മരിച്ച് ഇരുപത്തഞ്ചു വർഷമെങ്കിലും കഴിഞ്ഞേ എനിക്ക് ആസ്ഥാന കവിപ്പട്ടം കിട്ടു' - ഇടശ്ശേരി, എന്നായിരുന്നു ആ നീണ്ട തലക്കെട്ട് (ജനുവരി, 1951). ബോംബെയിലെ കേരളസമാജം നൽകിയ ഒരു സ്വീകരണം കഴിഞ്ഞു മടങ്ങുമ്പോൾ മദിരാശി മലയാളിസമാജത്തിലെ ഒരു ചടങ്ങിൽ ആരോ അദ്ദേഹത്തിനു നേരെയെറിഞ്ഞ 'മഹാകവി വള്ളത്തോളിന്നു ശേഷം ആരായിരിക്കും മലയാളത്തിലെ ആസ്ഥാന കവി?' എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയായിരുന്നു അത്. സാഹിത്യസദസ്സുകളിലും മാധ്യമങ്ങളിലും അന്നു നിറഞ്ഞു നിന്നിരുന്ന ഒരു വിവാദവിഷയമായിരുന്നു അത്. അഭ്യൂഹങ്ങൾ സൃഷ്ടിക്കുകയും വിവാദം കൊഴുപ്പിക്കുകയും ഇന്നത്തേപ്പോലെ അന്നത്തേയും പതിവായിരുന്നു. ചോദ്യകർത്താവിന്റെ ഉദ്ദേശ്യം ഇടശ്ശേരിയെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുക എന്നതായിരുന്നു. ആ വാൾമുനയിൽ നിന്ന് ഒഴിഞ്ഞു മാറിയ ഇടശ്ശേരിയുടെ മെയ്‌വഴക്കം അസാധാരണമായിരുന്നു.

അതു മാത്രമല്ല. ആ ഉത്തരത്തിൽ ഇടശ്ശേരി പ്രദർശിപ്പിച്ച ക്രാന്തദർശിത്വം അസാധാരണമായിരുന്നു. ഇടശ്ശേരി മരിച്ച് ഇരുപത്തഞ്ചു വർഷമായപ്പോഴേയ്ക്കും ഇടശ്ശേരി കൂടുതൽ കൂടുതൽ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വരകവികളുടെ കൂട്ടത്തിൽ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടി. റോബർട്ട് ബ്രൗണിങ്ങ് എന്ന ആംഗലകവിയുടെ ജാതകനിയോഗവും ഇതു തന്നെയായിരുന്നു. ജീവിച്ചിരിക്കുമ്പോൾ അധികമൊന്നും കൊണ്ടാടപ്പെടാതിരുന്ന ആ കവി മൺമറഞ്ഞതിനു ശേഷമാണ് കൂടുതൽ അംഗീകാരവും ആദരവും നേടിയത്. ഇടശ്ശേരിയുടേയും ബ്രൗണിങ്ങിന്റേയും കാവ്യശൈലിക്ക് അസാമാന്യമായ ഇഴപ്പൊരുത്തവുമുണ്ട്.

ആ മദ്ധ്യവേനലവധിക്കാലത്താണ് ഇടശ്ശേരിയെ ഞാനാദ്യമായി കാണുന്നത്. കുറ്റിപ്പുറത്തു സാഹിത്യപ്രവർത്തകരുടെ ഒരു ക്യാമ്പ് നടക്കുന്നു. സാഹിത്യരസികനായ ഒരു സുഹൃത്തുമൊന്നിച്ചു തോട്ടു വരമ്പത്തുകൂടെയും റെയിലോരത്തുകൂടെയും നടന്നു ക്യാമ്പ് നടക്കുന്ന കുറ്റിപ്പുറം ബോർഡ് ഹയർ എലിമെന്ററി സ്‌കൂളിലെത്തി. ക്യാമ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലെ ഒരു ബഞ്ചിൽ ഞങ്ങൾ സ്ഥലം പിടിച്ചു. ക്യാമ്പംഗങ്ങളായല്ല, വെറും ശ്രോതാക്കളായി. സുഹൃത്ത് എന്റെ ചെവിയിൽ മന്ത്രിച്ചു; 'ആകാശത്തേയ്ക്കു ദൃഷ്ടികളുയർത്തിനിന്നുകൊണ്ട് അവിടെനിന്ന് എന്തെല്ലാമോ വലിച്ചെടുത്തു വാക്കുകളാക്കി പ്രസംഗി ക്കുന്ന മനുഷ്യനില്ലേ, അദ്ദേഹമാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. അടുത്ത് കണ്ണുകൾ തന്റെ ഉള്ളിലേക്കു വലിച്ച് അവിടെ എന്തോ തിരയുന്ന മട്ടിൽ കസേരയിലിരിക്കുന്ന ആളാണ് ഇടശ്ശേരി'. വൈകുന്നേരം വരെ ആ ക്യാമ്പിലെ നടപടികൾ ശ്രദ്ധിച്ചുകൊണ്ട് ഞങ്ങൾ കഴിച്ചുകൂട്ടി. മടങ്ങുമ്പോൾ ഇടശ്ശേരി അന്നു ക്യാമ്പിൽ ചെയ്ത പ്രസംഗത്തിൽ നിന്നു ഞാൻ ഊറ്റിയെടുത്ത സാരാംശം ഒരു മന്ത്രം കണക്കെ എന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. 'ജീവിതം എന്നതു ജീവികളും പ്രപഞ്ചവും തമ്മിലുള്ള പാരസ്പര്യമാണ്. അതിന്റെ തുടിപ്പുകൾ കവിത, കഥ, ഗീതം, നൃത്തം എന്നിവയിൽ മാത്രമല്ല ഓരോരുത്തരും ചെയ്യുന്ന കർമ്മത്തിൽ പോലും പുനഃസൃഷ്ടിക്കപ്പെടുന്നു. ഇതിനെയാണ് നാം സർഗ്ഗപ്രതിഭ എന്നു പേരിട്ടു വിളിക്കുന്നത്.' അധികം താമസിയാതെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ അദ്ദേഹത്തിന്റെ 'പെങ്ങൾ' (മെയ് 4, 1952) എന്ന കവിത അച്ചടിച്ചുവന്നത് വായിക്കാനിടയായപ്പോൾ ഇടശ്ശേരിയുടെ ഈ കാഴ്ചപ്പാട് എനിക്കു കൂടുതൽ വിശദമാവുകയും ചെയ്തു.

ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകം (1949) മലബാർ പ്രദേശത്തെ കലാപ്രേമികളുടെ ഇടയിൽ ഒരു മഹാസംഭവമായിക്കഴിഞ്ഞിരുന്നു. കലാസാഹിത്യ സദസ്സുകളിൽ ആ നാടകവും അതു സംവഹിക്കുന്ന സന്ദേശവും അതിന്റെ അവതരണമേന്മയും അതിൽ പങ്കെടുക്കുന്ന കലാകാരന്മാരും പ്രശംസിക്കപ്പെടുന്നതു പതിവായി. പ്രസിദ്ധ കഥാകൃത്ത് പി.സി. കുട്ടികൃഷ്ണൻ, കവി അക്കിത്തം തുടങ്ങിയ വർ നാടകത്തിലെ അഭിനേതാക്കളാണെന്നതും അത്ഭുതാദരങ്ങളോടെയാണ് സഹൃദയ സദസ്സുകൾ വാഴ്ത്തിയിരുന്നത്.

'അ'സാധാരണക്കാരൻ

ആ അദ്ധ്യയനവർഷാരംഭത്തിൽ (1952 ജൂൺ) പൊന്നാനി എ.വി. ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഞാൻ ജോലിയിൽ പ്രവേശിച്ചു. മൂന്നാംനാൾ വൈകുന്നേരം എന്റെ ഒരു സഹപ്രവർത്തകനോടൊപ്പം സ്‌കൂളിനു മുന്നിൽത്തന്നെയുള്ള പീടികമുകളിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണപ്പണിക്കർ വായനശാലയിൽ കയറിച്ചെന്നു. വരാന്തയിൽ ഒരു കസേരമേൽ ഇടശ്ശേരി ഇരിക്കുന്നുണ്ടായിരുന്നു. എന്റെ സഹപ്രവർത്തകൻ ഇടശ്ശേരിക്കു എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോഴേയ്ക്കും എന്റെ പേരും വീടും നാടും എല്ലാം അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. എനിക്കത്ഭുതംതോന്നി. എത്രയോ കാലമായി ഞങ്ങൾ പരിചിതരായിരുന്നു എന്ന മട്ടിലാണ് അദ്ദേഹം പെരുമാറിയത്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ വൈശിഷ്ട്യമേറിയ ഒരു ഭാഗമാണെന്നു പിന്നീടു ഞാൻ മനസ്സിലാക്കി. പുതുതായി ആരെയെങ്കിലും കാണുമ്പോൾ അവരെപ്പറ്റിയെല്ലാം അറിയാൻ ശ്രമിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. സാധാരണ മനുഷ്യർ എന്തെങ്കിലും ആവശ്യം സാധിക്കേണ്ടി വരുമ്പോൾ മാത്രമേ മറ്റുള്ളവരെ പരിചയപ്പെടുവാൻ ശ്രമിക്കാറുള്ളു. ഇടശ്ശേരിയുമായുള്ള എന്റെ അന്നത്തെ കൂടിക്കാഴ്ച പിന്നീട് ഇരുപത്തി രണ്ടിലധികം കൊല്ലക്കാലം നീണ്ടുനിന്ന ഒരു ബന്ധത്തിന്റെ തുടക്കമായി.

കൃഷ്ണപ്പണിക്കർ വായനശാല അക്കാലത്തു പൊന്നാനിയിലെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ സ്രോതസ്സായിരുന്നു. വായനാശീലം വളർത്തുക എന്നതുതന്നെയായിരുന്നു വായനശാലയുടെ മുഖ്യോദ്ദേശ്യം. പത്രങ്ങൾ കൂടാതെ ഒട്ടേറെ ആനുകാലിക പ്രസിദ്ധീകരണങ്ങളും അവിടെ വായനക്കാരെ കാത്തുകിടപ്പുണ്ടാകും. ഇവയിൽ മിക്കതും പ്രസാധകർ ഇടശ്ശേരിക്ക് ഉപചാരപൂർവ്വം അയച്ചുകൊടുക്കുന്നവയാണ്. അംഗങ്ങൾക്കു വായനശാലയിൽ വന്നു പുസ്തകങ്ങൾ എടുത്തുകൊണ്ടു പോകുവാനുള്ള സൗകര്യം കൂടാതെ വായനശാലയിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്കു പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന സമ്പ്രദായവും അവിടെ പരീക്ഷിച്ചിരുന്നു. മറ്റു പ്രവർത്തനങ്ങൾ വയോജന വിദ്യാഭ്യാസം, സാഹിത്യസംവാദങ്ങൾ, നാടകാവതരണം എന്നിങ്ങനെയുള്ള രംഗങ്ങളിലേയ്ക്കും വ്യാപിച്ചു കിടന്നു. ഉത്സാഹവും അർപ്പണബോധവും കൈമുതലായുള്ള നല്ലൊരുസംഘം പ്രവർത്തകരായിരുന്നു വായനശാലയുടെ മൂലധനം. നാടിന്റെ നവോത്ഥാനരംഗത്തും വായനശാലാ പ്രവർത്തകർ ഊർജ്ജസ്വലതയോടെ കർമ്മനിരതരായി. ഇതിനെല്ലാം അവർക്കു വീറും വീര്യവും നൽകിയത് ഇടശ്ശേരിയുടെ നേതൃത്വമായിരുന്നു. ആ ഒഴുക്കിലെ ഒരു പോളയാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

പരിചയപ്പെടുന്നവരെയൊക്കെ തന്നിലേക്ക് അടുപ്പിക്കുവാനുള്ള ഒരു കാന്തികവ്യക്തിത്വം ഇടശ്ശേരിക്കുണ്ടായിരുന്നു. ലാളിത്യം, നിർഭയത്വം, സമചിത്തത, സഹജീവിസ്‌നേഹം, പരക്ലേശവിവേകം, മാനുഷ്യം, നിസ്വാർത്ഥത, ദാക്ഷിണ്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. താനുമായി ബന്ധപ്പെടുന്നവരിലേയ്ക്ക് ഈ മൂല്യങ്ങൾ പ്രസരിപ്പിക്കുന്ന ഒരു അമാനുഷിക പ്രഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതായിരിക്കാം വായനശാലാ പ്രവർത്തകർ ഒരേ കുടുംബാംഗങ്ങളെപ്പോലെ കഴിയാനിടയായതിന്റെ പ്രേരകശക്തി.

ഒരു വൈകുന്നേരം വായനശാലയിൽ ചെന്നപ്പോൾ ഇടശ്ശേരിയുടെകൂടെ ചിരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരാളെക്കൂടി കണ്ടു. ഇടശ്ശേരി ഞങ്ങളെ പരിചയപ്പെടുത്തി. ടി. ഗോപാലക്കുറുപ്പ് എന്ന അതുല്യ നടനായിരുന്നു അദ്ദേഹം. മുഖവുരയൊന്നും കൂടാതെ അദ്ദേഹം എന്നോട് ആദ്യം ചോദിച്ചത് 'കൂട്ടുകൃഷി' എന്ന നാടകകൃതി ഇംഗ്ലീഷിലേയ്ക്കു തർജ്ജമ ചെയ്യാമോ എന്നാണ്. അത് പ്രയാസമാണെന്നു ഞാൻ പറഞ്ഞു. അതിലെ ഗ്രാമീണ ഭാഷയും ഗ്രാമീണാന്തരീക്ഷവുമെല്ലാം ബലി കൊടുത്തേ അങ്ങനെ ചെയ്യാനാവൂ. അപ്പോൾ മൂലകൃതിയുടെ ഒരു നിഴലേ നമുക്കു ലഭിക്കുകയുള്ളു. എന്റെ അഭിപ്രായം അദ്ദേഹത്തി ന്നിഷ്ടപ്പെട്ടുവെന്നു തോന്നി.

ഓണം കഴിഞ്ഞപ്പോൾ വായനശാലയിലെ അംഗങ്ങളുടെ ഒരു പൊതുയോഗം ചേർന്നു. ശ്രീ. പി.സി. കുട്ടികൃഷ്ണനും ആ യോഗത്തിൽ പങ്കെടുത്തു. അന്നാണു പി.സി.യെ ഞാൻ പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ കഥകൾ പലതും ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഒരു സംഭാഷണപ്രിയനായിരുന്നു. നർമ്മം നിറഞ്ഞ ആ സംഭാഷണവും ഇടയ്ക്കിടയ്ക്കുള്ള ആ പൊട്ടിച്ചിരിയും എനിക്കിഷ്ടപ്പെട്ടു.

യോഗം ആരംഭിച്ചു. സാധാരണയുള്ള യോഗച്ചടങ്ങുകൾക്കു ശേഷം പി.സി. പറഞ്ഞു. അടുത്തൊരു ദിവസം നമുക്കൊരു സാഹിത്യചർച്ച വേണം. 'സാഹിത്യവും ജീവിതവും' എന്നു തുടങ്ങിയ വലിയ ഭാരപ്പെട്ട വിഷയങ്ങളൊന്നും നാമിപ്പോൾ ചർച്ച ചെയ്യേണ്ട. എന്റെ നിർദ്ദേശം, ഇടശ്ശേരിക്കു സമ്മതമാണെങ്കിൽ, നമുക്ക് അദ്ദേഹത്തിന്റെ 'ബുദ്ധനും ഞാനും നരിയും' എന്ന കവിതയെപ്പറ്റിയാവാം (1951) ചർച്ച എന്നാണ്. ആ കവിത പല കവികളുടേയും സാഹിത്യപണ്ഡിതന്മാരുടേയും ഇടയിൽ ഒരു ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഗോപാലക്കുറുപ്പ് ഇടശ്ശേരിയോടു ചോദിച്ചു. 'എന്താ ഇടശ്ശേരിയുടെ അഭിപ്രായം?' ഇടശ്ശേരി പറഞ്ഞു. 'എനിക്കു വിസമ്മതമൊന്നുമില്ല. കല്ലേറും പൂച്ചെണ്ടും സ്വീകരിക്കുന്നത് എനിക്ക് ഒരുപോലെ ഇഷ്ടമാണ്.'

ഒക്ടോബർ രണ്ടിനായിരുന്നു ചർച്ചായോഗം. ഗാന്ധിജയന്തിയായതു കൊണ്ട് രാഷ്ട്രപിതാവിനു പ്രണാമമർപ്പിച്ചുകൊണ്ടാണു യോഗം ആരംഭിച്ചത്. ശ്രീ. വി.ടി. ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. അദ്ദേഹം ഇടശ്ശേരിയുടെ വ്യക്തിത്വത്തിൽ ഊന്നിയാണു സംസാരിച്ചത്. ഇവിടെ മനുഷ്യനാണ് പ്രധാനം. ആ മനുഷ്യനെ മുൻനിർത്തിയാണ് ഇടശ്ശേരി നാടകങ്ങളും, കവിതകളും രചിക്കുന്നത്. അവ മനുഷ്യനുള്ള കാലത്തോളം നിലനിൽക്കുകയും ചെയ്യും എന്ന് അദ്ദേഹം പൊതുവായി പറഞ്ഞു. ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് അക്കിത്തം പ്രസംഗിച്ചു. ഇടശ്ശേരിയും താനുമായുള്ള ഗുരുശിഷ്യ ബന്ധത്തിൽനിന്ന് തുടങ്ങി കാളിദാസൻ, ഭവഭൂതി, ഭാരവി മുതലായ സംസ്‌കൃത കവികളുടെ കാവ്യരചനാ വൈഭവം സ്പർശിച്ച് അദ്ദേഹം ഇടശ്ശേരിക്കവിതകളുടെ സാങ്കേതികത്തികവും ദാർശനികമേന്മയും സോദാഹരണം എടുത്തു കാട്ടി. അദ്ദേഹം ചെയ്ത പ്രസംഗം വളരെ സാരവത്തായിരുന്നു. പി.സി. കുട്ടികൃഷ്ണൻ രണ്ടു കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്. ഒന്ന് ഇടശ്ശേരി ക്കവിതകളിലെ നാടകീയത, 'അരിയില്ല, തിരിയില്ല ദുരിതമാണെന്നാലും നരിതിന്നാൻ നന്നോ മനുഷ്യന്മാരെ!' എന്ന അത്ഭുതപ്രസ്താവം വായനക്കാരിലുണ്ടാക്കുന്ന ഉൽകണ്ഠ താൻ പറയാൻ പോകുന്ന കഥയ്ക്ക് എത്രയെത്ര കാതുകളാണ് തുറക്കാനിടയാക്കുന്നത്! അതു പോലെ മനുഷ്യനെ മരണത്തിൽ നിന്നു രക്ഷിക്കുവാൻവേണ്ടി വിശ്വാസ പ്രമാണങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്നാൽ അതിനുപോലും നാം തയ്യാറാവണമെന്ന ആഹ്വാനമാണു രണ്ടാമത്തേത്. കടവനാട് കുട്ടികൃഷ്ണനും ഇടശ്ശേരിക്കവിതയിലെ മാനുഷികമുഖത്തെയാണ് എടുത്തുകാട്ടിയത്. പിന്നീടു സംസാരിച്ച ടി. ഗോപാലക്കുറുപ്പ് 'കൂട്ടുകൃഷി' നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പിൽ നടന്ന രസകരമായ അനുഭവങ്ങൾ വിവരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ തികച്ചും അപ്രതീക്ഷിതമായി പി.സി. എന്റെ പേരു വിളിച്ചു സംസാരിക്കാൻ നിർദ്ദേശിച്ചു. കവിത വായിച്ചിട്ടുണ്ടാ യിരുന്നു എന്നല്ലാതെ കവിതയെപ്പറ്റി പ്രസംഗിക്കാൻതക്ക വിശദമായ ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും ഞാൻ പറഞ്ഞു. കുട്ടിക്കാലത്ത് ഞങ്ങളുടെ ഇടയിൽ പ്രചാരം നേടിയ ഒരു ശ്ലോക മുണ്ടായിരുന്നു.

പയ്യുകുത്താൻ വരുന്നേരം
പയ്യെ,പ്പഞ്ചാക്ഷരങ്ങളെ
അയ്യായിരം ജപിച്ചാലും
പയ്യു കുത്താതിരിക്കുമോ?

ഈ ശ്ലോകം ഞങ്ങൾക്കൊരു സമസ്യയായിരുന്നു. യുവതലമുറയിൽ വളർന്നുകൊണ്ടിരിക്കുന്ന യുക്തിബോധമുള്ള ഒരു തത്ത്വചിന്തയിലേയ്ക്കുള്ള വഴിമാറലിനു നാന്ദിയായിരുന്നോ അത്? ചെറിയ ക്ലാസ്സിൽ കസാബയാങ്കയുടെ കഥ പഠിക്കുമ്പോൾ സന്ദർഭത്തിനനുസരിച്ചു പെരുമാറാനറിയാത്ത ആ കുട്ടി ഇത്ര വങ്കനായിരുന്നല്ലോ എന്നു ഞങ്ങൾ സങ്കടപ്പെട്ടിട്ടുണ്ട്. ഇതിനെച്ചൊല്ലി അശാന്തമായിരുന്ന ഞങ്ങളുടെ മനസ്സിന് സമാധാനം നൽകുന്ന ഒന്നായാണ് ഞാനീ കവിതയെ കാണുന്നത്. 'നരി തിന്നാൻ നന്നോ മനുഷ്യന്മാരെ' എന്ന ലളിതമായ ചോദ്യത്തിലൂടെ തത്ത്വചിന്തയുടെ പ്രായോഗികതലങ്ങളിലേയ്ക്കുള്ള വലിയ വാതിൽ തുറക്കുകയാണദ്ദേഹം. ഇതു കൂടാതെ കവി തന്റെ ജീവിതവീക്ഷണം വ്യക്തമായി ഈ കവിതയിൽ വരച്ചുവച്ചിരിക്കുന്നു. പ്രയാസങ്ങളുണ്ടെങ്കിലും അവയെ അതിജീവിച്ചു നേർവഴി സ്വീകരിക്കുകയാണ് അഭികാമ്യം. പ്രതീകാത്മകമായും ഈ കവിതയെ വ്യാഖ്യാനിക്കാം. ഇതിലെ വക്താവ് സ്‌നേഹം മുതലായ സഹജവികാരങ്ങളുടെ പ്രതീകമാണ്. ഈ വികാരങ്ങളാണ് മനുഷ്യനിൽ ദുര, ബുഭുക്ഷ എന്നിവ സൃഷ്ടിക്കുന്നതും അവനെ തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതും. ദുരയുടെ, ബുഭുക്ഷയുടെ പ്രതീകമായി നമുക്കു നരിയെ സങ്കൽപ്പിക്കാം. സംയമനത്തിലൂടെയാണ് ഇതിനെ നിഹനിക്കേണ്ടത്. സംയമനത്തിന്റെ, മോഹരാഹിത്യത്തിന്റെ, പ്രതീകമായി ബുദ്ധപ്രതിമയെ കരുതാം. പക്ഷേ, ഈ വ്യാഖ്യാനത്തെ 'ഇടയുള്ളോർ വാദിപ്പിൻ മാർഗ്ഗവും ലക്ഷ്യവുമിടറിയോ, ഞാനൊന്നു തല ചായ്ക്കട്ടെ', എന്ന പ്രസ്താവം കൊണ്ടു കവിതന്നെ വെട്ടിമാറ്റുന്നു. സദസ്യരിൽ നിന്നു വേറെയും മൂന്നുനാലുപേർ ചർച്ചയിൽ പങ്കുകൊണ്ടു. തന്റെ പ്രതികരണത്തിൽ ഇടശ്ശേരി പറഞ്ഞത് 'ഇവിടെ പറഞ്ഞുകേട്ടതിനെയൊന്നും താൻ നിഷേധിക്കുന്നില്ല' എന്നാണ്. 'കാരണം കവിത ഗർഭം ധരിക്കുന്നതു കവിയുടെ അന്തഃകരണത്തിലാണെങ്കിലും അതു വളർന്നു വികസിക്കുന്നത്, വികസിക്കേണ്ടത്, അനുവാചകന്റെ മനസ്സിലാണ് എന്നതുതന്നെ. എങ്കിലും താനെഴുതിയതു വളരെപേർ വായിക്കുന്നു എന്നതു തനിക്കു സന്തോഷകരമാണ്'.

നല്ലൊരു സദസ്സ് ശ്രോതാക്കളായുണ്ടായിരുന്നു. പലരുമായും അന്നു പരിചയപ്പെടാൻ സാധിച്ചു. സ്റ്റേജിൽ നിന്നിറങ്ങി ആദ്യം എന്റെ അടുത്തു വന്ന് എന്നെ അഭിനന്ദിച്ചതു കടവനാടു കുട്ടികൃഷ്ണനാണ്. അക്കിത്തം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതേയുള്ളു. പക്ഷെ, ആ പുഞ്ചിരിയിൽ ഞാനൊരു സ്‌നേഹപ്രപഞ്ചം കണ്ടു. വി.ടി പറഞ്ഞു. 'കാണാം, കാണണം.'

സരളജീവിതം, സമുന്നതചിന്ത

ഇടശ്ശേരിയുടെ കൂടെ നടക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നത് അദ്ദേഹത്തിന്റെ അപാരമായ പാണ്ഡിത്യവും അപ്രതിമമായ എളിമയുമായിരുന്നു. ഹൈസ്‌കൂൾ ക്ലാസ്സിൽ പഠിച്ച ഒരു ശ്ലോകമാണ് അപ്പോൾ ഓർമ്മ വരിക. 'പാണ്ഡിത്യം വർദ്ധിക്കുന്തോറും വിനയവും വർദ്ധിക്കണം. ഫലവൃക്ഷങ്ങളെ നോക്കൂ. ഫലങ്ങൾ വർദ്ധിക്കുമ്പോൾ അവയുടെ ശിഖരങ്ങൾ താഴുന്നു'. ഇടശ്ശേരിയുടെ പൂർവ്വജന്മങ്ങളിലെന്നോ അദ്ദേഹം തന്നെയായിരിക്കുമോ ഈ ശ്ലോകം രചിച്ചതെന്ന് എന്റെ കാൽപ്പനിക മനസ്സിൽ സംശയമുദിക്കും. വെറും എട്ടാം ക്ലാസ്സോടുകൂടി ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്ന ഇടശ്ശേരി എങ്ങനെ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ഇത്രമാത്രം വ്യുൽപത്തി നേടി എന്നതായിരുന്നു പിന്നെപ്പിന്നെ എന്നെ അത്ഭുതപ്പെടുത്തിയിരുന്നത്. അനേകം സംസ്‌കൃത ശ്ലോകങ്ങൾ അദ്ദേഹം മലയാളത്തിലേയ്ക്കു തർജ്ജമചെയ്തിട്ടുണ്ട്. സംഭാഷണങ്ങളിൽ ഇടയ്ക്ക് അദ്ദേഹം ആ ശ്ലോകങ്ങൾ ഉദ്ധരിക്കും. അവയെല്ലാം പ്രസിദ്ധീകരിക്കണമെന്നു ഞാൻ പറയുമ്പോൾ അദ്ദേഹം ഒന്നു ചിരിക്കും. എന്നിട്ടു പറയും, 'അതൊക്കെ എന്റെ കാവ്യ പരിശീലനത്തിന്റെ ഭാഗമാണ്. പ്രസിദ്ധപ്പെടുത്താനുള്ള ഗരിമ അവയ്ക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല.' ഇടശ്ശേരിയുടെ ഈ ന്യായം അദ്ദേഹത്തെ സംബന്ധിച്ച് ആത്മാർത്ഥതയുള്ളതാണ് എങ്കിലും, മലയാള ഭാഷയ്ക്ക് അതൊരു നഷ്ടം തന്നെ. തന്റെ ഇരുപത്തേഴാം വയസ്സിലെഴുതിയ നിശ എന്ന കവിതയിലെ (ഏപ്രിൽ 3, 1933) 'ഘൃണിശരചയപാടിതപടുധ്വാന്തഗജയൂഥൻ' എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കൃത പാണ്ഡിത്യം തെളിയിക്കുന്നു. ഇരുപത്തെട്ടാം വയസ്സിലാണ് അദ്ദേഹം 'Home They Brought Her Warrior Dead' എന്ന ആംഗലകവിത മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്തത് (ഫെബ്രുവരി 12, 1934). ആ കവിതയ്ക്ക് അദ്ദേഹം കൊടുത്ത 'നിനക്കുവേണ്ടി' എന്ന ശീർഷകം കവിതയുടെ അന്തസ്സത്ത മുഴുവൻ ഉൾക്കൊള്ളുന്നതാണ്. ആൽഫ്രഡ് ലോർഡ് ടെന്നിസന്റെ 'Sir Galahad' എന്ന കവിത അതേ പേരിൽ ത്തന്നെയും (ഏപ്രിൽ 15, 1935) ഹെന്റി ലോങ്ങ്‌ഫെല്ലോയുടെ 'The Pslam of Life' - എന്ന കവിത 'ജീവിത സങ്കീർത്തനം' എന്ന പേരിലും (സെപ്റ്റംബർ 9, 1935) അദ്ദേഹം വിവർത്തനം ചെയ്തു. ലോർഡ് ടെന്നിസൻ നിർത്തിയേടത്തുനിന്ന് പിന്നേയും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്, ഇടശ്ശേരി. കഥാപൂർത്തിക്കുവേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നു എന്നാണ് അദ്ദേഹത്തിന്റെ ക്ഷമാപണം.

സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്നു വെറും ഭാഷാ പരിചയം മാത്രമല്ല ഉണ്ടായിരുന്നത്. ആ ഭാഷകളിലെ സാഹിത്യത്തിലേയ്ക്കും അദ്ദേഹം ആണ്ടിറങ്ങിച്ചെന്നിരുന്നു. ഷേക്‌സ്പിയർ നാടക ങ്ങളും കാളിദാസകൃതികളും അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കാളിദാസകവിത ഇടശ്ശേരിയിൽ വരുത്തിയിട്ടുള്ള സ്വാധീനം വെളിവാക്കുന്ന ചില സന്ദർഭങ്ങൾ മഹാകവി അക്കിത്തം ഒരിക്കൽ തന്റെ പ്രസംഗത്തിന്നു വിഷയമാക്കുകയുണ്ടായി. എറണാകുളത്തുവച്ച് ഇടശ്ശേരിയുടെ സമ്പൂർണ്ണ കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പു പ്രകാശനം ചെയ്യുന്ന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം ചെയ്യുമ്പോഴാണ് അത്. ഇടശ്ശേരി സ്മാരക സമിതി 2004-ൽ പ്രസിദ്ധീകരിച്ച ഇടശ്ശേരി സ്മരണികയിലും, ഇടശ്ശേരി വെബ്‌സൈറ്റിലും ആ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം കാണാം. (അനശ്വരനായ ഇടശ്ശേരി).

സംസ്‌കൃതത്തിലെ ചില ബാലപാഠങ്ങൾ പ്രൈമറി വിദ്യാഭ്യാസകാലത്തുതന്നെ തന്റെ ചില അദ്ധ്യാപകരിൽ നിന്ന് അദ്ദേഹത്തിനു നേടാൻ സാധിച്ചിരുന്നു. പിന്നീട് ആലപ്പുഴ വാസക്കാലത്തു തന്റെ സുഹൃത്തും കവിയുമായിരുന്ന മാഞ്ഞൂർ പരമേശ്വരൻ പിള്ളയിൽ നിന്നു കൂടുതൽ അറിവു നേടാൻ കഴിഞ്ഞു. പൊന്നാനിയിൽ താമസമാക്കിയതിനു ശേഷം (1931) കുട്ടികൃഷ്ണമാരാരാണ് അദ്ദേഹത്തെ സംസ്‌കൃത സാഹിത്യത്തിന്റെ ഈടുവയ്പിലേക്ക് കൂട്ടികൊണ്ടുപോയത്. മാരാർ അക്കാലത്തു കേരളകലാമണ്ഡലത്തിലെ സംസ്‌കൃതാദ്ധ്യാപകൻ എന്ന പദവിയൊഴിഞ്ഞു പൊന്നാനിയിൽ താമസിക്കുകയായിരുന്നു.

ജന്മദവാസനയാകിയ ചെണ്ടയു-
മേറ്റി നടന്നോരെന്നെ
അമ്മാരാരുടെ കൈവിരുതല്ലോ
മേളമടിക്കാറാക്കി

എന്ന് ഈ ബന്ധത്തെ 'ഗുരുസ്മരണ' എന്ന കവിതയിൽ ഇടശ്ശേരി ആദരവോടെ അനുസ്മരിക്കുന്നു. 'എന്റെ കവിത' എന്ന പ്രബന്ധത്തിൽ കുട്ടികൃഷ്ണമാരാർ തന്റെ കവിതയെ എങ്ങനെ കരുത്തുറ്റതാക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത് പൊന്നാനി ബാസൽ മിഷൻ ഹയർ എലിമെന്ററി സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ഇ.പി. സുമിത്രനും നാലപ്പാട്ടു നാരായണ മേനോനുമായിരുന്നു. പ്രതിഭാ സമ്പന്നരുടെ സഹായവും സഹവർത്തിത്വവും കൊണ്ടുമാത്രം ഒരാൾക്കും ഉയരങ്ങളിലെത്താൻ സാധിച്ചെന്നുവരില്ല. അതിനു സ്വന്തമായ ശ്രമവും സാധനയും വേണം. ഇത് രണ്ടും ഇടശ്ശേരിക്കു വേണ്ടുവോളമുണ്ടായിരുന്നു. അസാമാന്യമായ ബുദ്ധിശക്തിയും. ഒരിക്കൽ കേൾക്കുകയോ, കാണുകയോ, അനുഭവിക്കുകയോ ചെയ്ത ഏതു കാര്യവും അദ്ദേഹത്തിന് ഏതവസരത്തിലും ഓർക്കാൻ കഴിയും, ജീവിതത്തിൽ അവ പ്രായോഗികമാക്കാനും സാധിക്കും!

എങ്കിലും, താനൊരു അപണ്ഡിതനാണ് എന്നാണ് ഇടശ്ശേരി സ്വയം വിലയിരുത്തുക. 'പാണ്ഡിത്യമില്ല. സംസ്‌കൃതം പഠിച്ചിട്ടില്ല. മലയാള ഭാഷയുടെ ഗ്രന്ഥപാഠങ്ങൾ പോലും വായിച്ചിട്ടുമില്ല. ചുരുങ്ങിയത് വിദ്വാൻ പരീക്ഷയെങ്കിലും പാസ്സാവാതെ ഒരാൾക്കും കവിയാകാൻ വയ്യ എന്നാണു ഞാൻ മനസ്സിലാക്കിയിരുന്നത്' എന്നാണ് ഇടശ്ശേരി തന്നെപ്പറ്റി പറയുന്നത്. (ഇടശ്ശേരിയുടെ പ്രബന്ധം 'എന്റെ കവിത' - ഏപ്രിൽ 5, 1953). 'ഈ മന്ദപ്രജ്ഞന്റേതാം പൂജകൾ കൈക്കൊണ്ടാലും' എന്ന് 'ഹനുമൽ സേവ തുഞ്ചൻപറമ്പിൽ' എന്ന കവിതയിൽ അദ്ദേഹം പറയുന്നു. വേറേയും സന്ദർഭങ്ങളിൽ ഈ 'മന്ദപ്രജ്ഞ' പ്രയോഗം കാണാം. താൻ ചെയ്യുന്ന പ്രവൃത്തികൾ വളരെ മഹത്തരമാണ് എന്ന ദുരഭിമാനവും അദ്ദേഹത്തിനില്ല. 'പാപകർമ്മത്തിൻ തഴമ്പുറ്റൊരെൻ കയ്യാലങ്ങേപ്പാദങ്ങൾ ശുശ്രൂഷിക്കാനുജ്ഞ തരേണമേ' എന്നാണ് അദ്ദേഹം ഹനുമാനോട് അഭ്യർത്ഥിക്കുന്നത്. ഇത് അപകർഷതാബോധത്തിനോ അതിവിനയത്തിനോ തെളിവുകളായി കരുതേണ്ട.

ഉണ്ടായിരിക്കാമെനിക്കെന്റേതാം കുറവുകൾ;
ഉണ്ടാവില്ലെങ്കിലതാണാക്ഷേപാർഹം
-മാവിൻചോട്ടിലെ നാടകം- (1943)

എന്ന് അദ്ദേഹം പറയുന്നു. താൻ വെറും സാധാരണ മനുഷ്യനാണ്. നാടൻ കൃഷിക്കാരന്റെ ചേരിയിൽ നിൽക്കാനാണാഗ്രഹിക്കുന്നത് എന്നതിന്റെ തെളിവുകൾ മാത്രമാണിതെല്ലാം.

തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചില്ലായിരുന്നെങ്കിൽ; അദ്ദേഹം അദ്ധ്യാത്മ രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നീ മഹാഗ്രന്ഥങ്ങൾ രചിച്ചില്ലായിരുന്നെങ്കിൽ, താൻ ഏതെങ്കിലും ജന്മിഗൃഹത്തിൽ കന്നുകാലി മേയ്ക്കലുമായി ജീവിക്കേണ്ടി വന്നേനെയെന്നു ഇടശ്ശേരി ഒരു കവിതയിൽ എഴുതിയിട്ടുണ്ട് (പ്രണാമം, 1955).

മുടിങ്കോൽ കൈയിൽ,ക്കണ്ണിൽപ്പൈദാഹത്തീനാളങ്ങൾ
കുടിലദുർവ്വാസനാസഞ്ചയം ചേതസ്സിങ്കൽ,
അടിമ കണ്ടോർക്കെല്ലാം - മർത്ത്യതയ്‌ക്കൊരു ശാപ-
ക്കൊടിയായേനേ വെറും കാട്ടാളപ്രകൃതി ഞാൻ,
ഇത്തുഞ്ചൻതറയിന്മേലോങ്കാരപ്പൊരുൾ പാടി-
യിത്തിരികാലം മുമ്പെന്നാചാര്യൻ പിറക്കായ്കിൽ.
വിഴുപ്പുഭേസാം നമ്പൂരാരുടേ,തെൻ വർഗ്ഗത്തി-
ന്നെഴുത്തും പഠിപ്പുമൊല്ലാത്തതെന്നല്ലോ ചട്ടം;
ആ വിലങ്ങാദ്യം വെട്ടീ കാരിരുമ്പെഴുത്താണി-
യാലാര്യൻ പിന്നീടത്രേ കുറിച്ചൂ രാമായണം

ശൂദ്രജാതിക്കു അറിവിന്റെ മേഖല നിഷിദ്ധമായിരുന്ന കാലത്ത് ആചാരത്തെ വെല്ലുവിളിച്ച വിപ്ലവകവിയായിരുന്നു തുഞ്ചത്താചാര്യൻ. 'തുഞ്ചന്റെ ചക്കിൽ എത്ര ആടും?' എന്ന ബ്രാഹ്മണ്യ ഗർവ്വത്തിന്റെ പരിഹാസത്തെ 'ആറും നാലും ആടും' എന്ന മറുവചനംകൊണ്ടു വായ്ത്തല മടക്കിയ അദ്ദേഹം, അതു തന്റെ കാവ്യങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ പല പിൻമുറക്കാരുടേയും മേധാശക്തിക്കു വളമായി. അതിനുള്ള കൃതജ്ഞതാവചനമാണ് ഇടശ്ശേരിയുടെ പ്രണാമം എന്ന കവിത. അതു മാത്രമല്ല, തന്നെ ഒരു ഇടയനായി സങ്കൽപ്പിച്ചുകൊണ്ട് 'ബിംബിസാരന്റെ ഇടയൻ' എന്ന ഒരു മനോഹര കവിത പിൽക്കാലത്തു (1964) രചിക്കാനും ഈ ചിന്ത കരുവായി. തുഞ്ചത്താചാര്യരോടുള്ള ഈ അനുപമമായ ഭക്തിയും കടപ്പാടും ഇടശ്ശേരി ജീവിതത്തിലുടനീളം പുലർത്തിപ്പോന്നു. 'ആദിപത്മം' (1956), 'ഹനുമൽസേവ തുഞ്ചൻപറമ്പിൽ' (1962) എന്നീ കവിതകളൊക്കെ ആചാര്യനുള്ള അക്ഷരപൂജയാണ്. മരിക്കുന്നതിനു രണ്ടു വർഷം മുമ്പെഴുതിയ 'ആചാര്യപാദങ്ങളിൽ' (1972) എന്ന കവിതയിൽ ക്ഷമാപണത്തിന്റെ താന്തസ്വരം കേൾക്കാം.

അവിടുന്നോതിയ മഹാതത്ത്വങ്ങൾതൻ
പൊരുളിവരുടെ ചെവിയിലെത്തിക്കാ-
നപണ്ഡിതനെന്റെ ചിലമ്പിക്കുമൊച്ച-
യപര്യാപ്തം, ഗുരോ, ഭവൽപ്പദങ്ങളിൽ
പതിഞ്ഞ പൂമ്പൊടി ശിരസ്സിനാൽ വഹി-
ച്ചടിയനർത്ഥിപ്പൂ വലിയൊരു വരം
അർത്ഥിക്കുന്ന വരമോ?
അതിൻ പ്രതിധ്വനീതരംഗഗർഭിയാം
സ്വരങ്ങളീയിളംതലമുറയുടെ
കവിതയി,ലാര്യ മൊഴിക്കടഞ്ഞതാ-
മവരുടെതന്നെ ചെവി തുറക്കുമാ-
റനുരണനാർഥമനുഗ്രഹിച്ചാലു-
മനശ്വരനാദപ്പൊരുളറിവോനേ!

എന്നാണ്. തന്റെ നെഞ്ചുകീറി ഹൃദയത്തിലിരിക്കുന്ന ശ്രീരാമസ്വാമിയെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുകയും ഇടശ്ശേരിയുടെ നെഞ്ചുകീറി ആ ഇളംഹൃദയത്തിൽ കുട്ടിക്കാലത്തേ കുടിയേറുകയും ചെയ്ത ഹനുമാൻ തന്നെ ആ 'മഹാഭക്തോത്തമൻ'.

ഇടശ്ശേരി ജനിച്ചതും ജീവിച്ചതും ഒരു പരിവർത്തന കാലഘട്ടത്തിലാണ്. ആ കാലം അന്നത്തെ കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും വിട്ടേച്ചുപോയ ആശകളും ആശങ്കകളും ഇല്ലാവയ്യായ്മ കളും അദ്ദേഹത്തിന്റെ കൃതികളിൽ നിന്ന് ഇന്നത്തെ തലമുറയ്ക്ക് വായിച്ചെടുക്കുവാൻ കഴിയും. അവ ഇത്രയും തീവ്രമായി അനുഭവിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത മറ്റു കവികൾ ഉണ്ടോ എന്നു സംശയമാണ്. തകരുന്ന നാലുകെട്ടുകൾ, തേർവാഴ്ച നടത്തുന്ന ദാരിദ്ര്യദു:ഖം, സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ വീറും വെളിച്ചവും, ചുറ്റുപാടും അനാഥമായിക്കിടക്കുന്ന ജനജീവിതം, മുനകൂർപ്പിച്ചു നിൽക്കുന്ന സാമൂഹിക പ്രശ്‌നങ്ങൾ, വികസനത്തിന്റെ പ്രഭാത ശോഭ-ആഹ്ലാദം-ഉൽകണ്ഠ, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്‌ന ങ്ങൾ, തത്ത്വശാസ്ത്രത്തിന്റെ പ്രയോഗക്ഷമത, ജീവിതത്തിന്റെ കലയും ശാസ്ത്രവും എന്നിങ്ങനെ എപ്പേർപ്പെട്ട കാര്യങ്ങൾ ഇടശ്ശേരിക്കവിത നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നു. ചുരുക്കത്തിൽ അതു കേരളത്തിന്റെ സാമൂഹിക ചരിത്രമാണ്. ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിലേക്കു തുറക്കുന്ന വാതിലുമാണ്.

കൃതിയിലൂടെ കർത്താവിനെ അറിയുക, കർത്താവിന്റെ ജീവിതത്തിലൂടെ കൃതിയിലേയ്ക്കു പ്രവേശിക്കുക - ഇങ്ങനെ അനുവാചകരുടെ മുമ്പിൽ രണ്ടുണ്ട് മാർഗ്ഗങ്ങൾ. ഇടശ്ശേരിക്കൃതികളെപ്പറ്റി അറിയാൻ ഏറ്റവും നല്ല പഠനസഹായി അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ജീവിതത്തിൽ താൻ ആചരിക്കാത്തതൊന്നും അദ്ദേഹം കവിതയിൽ പറഞ്ഞുവച്ചിട്ടില്ല. കവിതയിൽ പറഞ്ഞതെല്ലാം അദ്ദേഹം ജീവിതത്തിൽ ആചരിച്ചിട്ടുമുണ്ട്.

ഇടശ്ശേരിക്കൃതികളുടെയെല്ലാം വേരുകൾ, ചുരുക്കിപ്പറഞ്ഞാൽ, അദ്ദേഹത്തിന്റെ ജീവിതത്തിൽ പറ്റിച്ചേർന്നു കിടപ്പുണ്ട്.

നിളയെന്ന നിത്യകാമുകി

'ഈ പുഴ എനിക്കൊരു നിത്യകാമുകിയാണ്' ഇടശ്ശേരി പറഞ്ഞു. കടത്തുതോണിയിൽ പുഴമുറിച്ചു കടക്കുകയായിരുന്നു ഞങ്ങൾ. അന്നു കുറ്റിപ്പുറം പാലത്തിന്റെ പണി പൂർത്തിയായിരുന്നില്ല.

യാദൃച്ഛികമായാണു ഞങ്ങളന്ന് കുറ്റിപ്പുറം കടവത്തു കണ്ടുമുട്ടിയത്. കുറ്റിപ്പുറത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള തറവാട്ടുവീട്ടിൽ വാരാന്തം ചെലവഴിച്ചു മടങ്ങുകയായിരുന്നു ഞാൻ. ദീനക്കിടക്കയിൽ ഉള്ള ഒരു കുടുംബാംഗത്തെ ആശ്വസിപ്പിച്ചു മടങ്ങുകയായിരുന്നു ഇടശ്ശേരി. ഇടശ്ശേരിയുടെ കഥാകഥനത്തിൽ കാതുനട്ട് വേറെയും അഞ്ചാറുപേർ തോണിയിലുണ്ട്. അതിനു താളമിട്ടുകൊണ്ട് ഊന്നുകോൽ വെള്ളത്തിൽ പതിക്കുന്നുണ്ട്. പോക്കുവെയിൽ പുഴയെ മനോഹരിയാക്കുന്നു. ഈ പുഴവക്കത്തു വളർന്ന ഒരു കുട്ടിക്കു പുഴയെങ്ങനെ കാമുകിയല്ലാതാവും!

'കുട്ടിക്കാലത്തു ഞാൻ ഏറെ സമയം ഈ പുഴവക്കത്തിരുന്നു സ്വപ്‌നം കണ്ടു ചെലവഴിച്ചിട്ടുണ്ട്.' ഇടശ്ശേരി തുടർന്നു. 'തകർന്നു കൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ സന്തതിയായി പിറക്കുക. പട്ടിണിയാണ് സ്ഥിരം കൂട്ട്. ജീവിതത്തിൽ ആശ്വാസം നൽകിയിരുന്നത് രണ്ട് സന്ദർഭങ്ങളായിരുന്നു. ഈ പുഴവക്കത്തിരുന്ന് സ്വപ്‌നം കാണലായിരുന്നു, ഒന്ന്. മറ്റൊന്നു നിലവിളക്കു കൊളുത്തി വച്ച് അതിനുമുന്നിലിരുന്ന് അമ്മയോ ജ്യേഷ്ഠത്തിയോ രാമായണം വായിക്കുന്നതു കേൾക്കുകയും. വർഷക്കാലത്തു പുഴ നിറഞ്ഞൊഴുകുമ്പോൾ ലങ്കയിലേയ്ക്കു സമുദ്രം ചാടിക്കടന്ന ഹനുമാൻ മനസ്സിൽ വരും. ഹനുമാനെപ്പോലെ ഈ പുഴയുടെ അക്കരയ്ക്കു ചാടിക്കടക്കാൻ കഴിഞ്ഞെങ്കിൽ എന്നു മോഹിക്കും. വേനൽക്കാലത്തു ശോഷിച്ച പുഴയുടെ മണൽപ്പരപ്പിൽ കാറ്റു വരച്ചുവച്ച ചിത്രങ്ങൾ നോക്കി അത്ഭുതംകൂറും.' ചിരിച്ചകലുന്ന ഓളങ്ങളെ നോക്കി ഇടശ്ശേരി പറഞ്ഞു.

എന്നാൽ ഇടശ്ശേരിയുടെ ആദ്യകാല രചനകളിലൊന്നും ഈ കാമുകി പരാമൃഷ്ടമാകുന്നതേയില്ല. പട്ടിണിയും നിലനിൽപ്പും അന്തഃകരണത്തെ പീഡിപ്പിച്ചുകൊണ്ടിരുന്ന യുവത്വാഗമവേളയിലും അദ്ദേഹത്തിനു കവിതാകാമിനി കൂട്ടായുണ്ടായിരുന്നു. ആലപ്പുഴയിൽ ചെലവിട്ടകാലത്തും അദ്ദേഹം കനമുള്ള കവിതകൾ രചിച്ചു. അക്കാലത്തൊന്നും ഭാരതപ്പുഴ കവിതാവിഷയമായിട്ടില്ല. ഭാരതപ്പുഴ അദ്ദേഹ ത്തിന്റെ ഭാവനയിൽ എത്തിനോക്കാത്തതാവാൻ തരമില്ല, അതിനു കാരണം. പോരാത്തതിനു വിപ്രലംഭാവസ്ഥയും. കവിതാ വാസനയുള്ള ഏതൊരാളേയും ഒരു സന്ദേശകാവ്യം രചിക്കാൻ പ്രേരിപ്പിക്കുന്ന അന്തരീക്ഷം. അദ്ദേഹം എപ്പോഴും പറയാറുള്ള അക്ഷരനിന്ദയോടുള്ള ഭയമായിരിക്കണം ഇതിനു തടയിട്ടത്. വളരുന്ന എഴുത്തുകാർക്ക് അദ്ദേഹം നൽകാറുള്ള ഉപദേശം 'പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കിലേ എഴുതാവു' എന്നായിരുന്നു. 'മുറ്റള്ളവർ പറഞ്ഞു വച്ച കാര്യങ്ങൾ രൂപാന്തരം വരുത്തി വീണ്ടും വീണ്ടും പറയുന്നത് അക്ഷരനിന്ദയാണ്.'

കടത്തു തോണിയിൽ ഇരുന്ന് പുഴയുടെ നെഞ്ചത്തുതൊട്ട് തന്റെ പ്രേമം പ്രഖ്യാപിച്ചതിനു മുമ്പും പിമ്പുമായി ഇടശ്ശേരി നിളാ നദിയെ പ്രമേയമാക്കി അഞ്ചു കവിതകൾ രചിച്ചിട്ടുണ്ട്. ഒറ്റക്കവിതയിലും ഒരു കാമുകന്റെ അനുരാഗവൈവശ്യം വർണ്ണനാവിഷയമാകുന്നില്ല. അഞ്ചു വ്യത്യസ്ത സന്ദർഭങ്ങളെയാണ് കവി അവയിൽ പൊലിപ്പിക്കുന്നത്. ഓരോ സന്ദർഭത്തിലും മനുഷ്യൻ നേരിടുന്ന ആത്യന്തിക പ്രശ്‌നത്തെപ്പറ്റിയുള്ള വിചാരമാണു കവിയെ ഭരിക്കുന്നത്.

പൊന്നാനിയിൽ ജീവിതമുറപ്പിച്ചതിനുശേഷം തന്റെ മുപ്പതുകളിൽ രചിച്ചതാണു ഭാരതപ്പുഴയെപ്പറ്റിയുള്ള ആദ്യകവിത. 'ഭാരതപ്പുഴ' എന്നു തന്നെയാണു ശീർഷകം (1936). വർഷക്കാലത്തെ പുഴയുടെ രൗദ്രതയും വേനൽക്കാലത്തെ ചേതോഹാരിതയും വർണ്ണിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ കവിത രചിച്ച കാലത്തെ ആവശ്യവും ആവേശവുമായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു കരുത്തേകാൻ യുവതലമുറയോടുള്ള ആഹ്വാനമാണു മുഖ്യമായും കവിത ഉൾക്കൊള്ളുന്നത്. 'കടുത്ത പോരാട്ടം കൈകൊട്ടി വിളിക്കുമ്പോൾ പുഴയോരത്ത് മണൽത്തിട്ടിലെ പച്ചപ്പുൽ വിരിയിൽ മേയുന്ന ഹരിണപോതങ്ങളാവാൻ ആർക്കെങ്ങനെ കഴിയും. ഹരിണങ്ങളാകാതെ ഹരികളാവുക' എന്നു കവി യുവാക്കളെ ഉദ്‌ബോധി പ്പിക്കുന്നു. കൂലം കുത്തിപ്പായുന്ന പുഴയുടെ സർഗ്ഗശക്തി ജനങ്ങളിൽ ആവേശിച്ച് അടിമത്തം നിഷ്‌ക്കാസനം ചെയ്യപ്പെടട്ടെ എന്നു കവി ആഗ്രഹിക്കുന്നു. ഭാരതപ്പുഴയുടെ തീരത്തിരുന്നു സ്വപ്‌നം നെയ്തിരുന്ന പട്ടിണിക്കാരൻ ബാലൻ സുഖഭോഗങ്ങൾക്കല്ലാ കടമകൾക്കാണു പ്രാധാന്യം നൽകേണ്ടതെന്ന പാഠം ഭാരതപ്പുഴയിൽ നിന്ന് അന്നേ പഠിച്ചിരുന്നുവോ? നിളക്കവിതകളിലെ രണ്ടാമത്തേതാണ് 'ആറ്റുവക്കത്ത്' എന്ന കവിത (1936). കാമുകൻ ചമയുമ്പോൾ അച്ഛനായിപ്പോകുന്നതിനെ പ്പറ്റി സ്വൽപ്പം ആവലാതിയോടെ പറയുന്നതാണ് ഈ കവിത.

പുഴയെപ്പറ്റി ഇന്നോളം നാം വായിച്ചതിൽ ഏറ്റവും സാരവത്തായ കവിത ഇടശ്ശേരിയുടെ 'കുറ്റിപ്പുറം പാലം' എന്ന കവിതയായിരിക്കും (1954). ഇന്ത്യൻ സ്വാതന്ത്ര്യം യാഥാർത്ഥ്യമായിക്കഴിഞ്ഞതിനു ശേഷ മാണു കവി ഈ കവിത രചിക്കുന്നത്. കാലത്തിന് ഏറെ മാറ്റം വന്നിരിക്കുന്നു. പുതിയൊരിന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണിപ്പോൾ ജനതയുടെ മുന്നിലുള്ള ലക്ഷ്യം. മാറ്റം അനിവാര്യമാണ്. അതിലുള്ള ആഹ്ലാദം ഒരു വശത്ത്. അതിനു പഴമകൾ ബലിയാടാകേണ്ടിവരുമോ എന്ന ആശങ്ക മറുവശത്ത്. ഈ കവിതയ്ക്ക് എഴുതിയ മുന്നുരയിൽ ഇതദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'കുട്ടിക്കാലം മുതലേ സുപരിചിതമാണ് കുറ്റിപ്പുറം കടവ്. അതിനു മേലെ ഒരു പാലം വന്നു. ആ പാലത്തിനു മേലൂടെ നടന്നു പുഴ കടന്നപ്പോഴുണ്ടായ അത്ഭുതവും ആഹ്ലാദവും വിമ്മിട്ടവും കൂടിക്കലർന്നതാണ് ഈ കവിത'. പുഴയ്ക്കക്കരെ ചാടിക്കടക്കാനുള്ള കവിയുടെ ബാല്യകാലമോഹം മറ്റൊരുവിധത്തിൽ ഇപ്പോൾ സാധിതമാവുകയാണ്. അഭിമാനപൂർവ്വമാണ് കവി പാലത്തിന്മേൽ ഏറി നിൽക്കുന്നത്. പ്രകൃതിയുടെ മീതെ മർത്ത്യൻ നേടുന്ന വിജയം മാത്രമല്ല കവിയിൽ ഈ അഭിമാനം സൃഷ്ടിക്കുന്നത്. 'പൊന്മയും, കുരുവിയും, കൊക്കുമന്നു പൊങ്ങിപ്പറന്ന വിതാനത്തിങ്കൽ' ഏറി നിൽക്കാൻ കഴിയുന്നതിലുള്ള അഭിമാനം. മനസ്സിൽ ചുരമാന്തിക്കിടന്നിരുന്ന അതൃപ്തമോഹം സാധിച്ചതിലുള്ള അഭിമാനം. ഇതൊക്കെ കവിയെ ആഹ്ലാദവാനാക്കുന്നു. അതിനുമപ്പുറത്തേയ്ക്ക് കവിമനസ്സ് പ്രയാണം നടത്തുമ്പോഴാണ് വിമ്മിട്ടത്തിനു കാരണമുണ്ടാവുന്നത്. 'പുതുലോകത്തിനു തീർത്തൊരുമ്മറപ്പടിയാകുന്ന പാലത്തിന്മേൽ' നിൽക്കുമ്പോൾ ശാസ്ത്രപുരോഗതി മനുഷ്യനു സമ്മാനിക്കുന്ന നന്മയോടൊപ്പം അതു വിട്ടേച്ചുപോകുന്ന തിന്മയും ആ മനസ്സിനെ മഥിക്കുന്നു. വരാൻ പോകുന്ന മൂന്ന് ആപത്തുകളെയാണ് കവി ഭയപ്പെടുന്നത്. 'പിറവി തൊട്ടേ തന്റെ കൂട്ടുകാരിയായ മധുരിമ തൂകിടും ഗ്രാമലക്ഷ്മി അകലേയ്ക്കകലേയ് ക്കലുകയാണ്, അവസാനയാത്ര പറയുകയാണ്.' വാസ്തവത്തിൽ ഇടശ്ശേരി ഈ പുഴയിൽ കണ്ട നിത്യകാമുകി പുഴയിൽനിന്നു താമരമലരിൽ ഉയർന്നുവന്ന ഈ ഗ്രാമലക്ഷ്മിയായിരിക്കണം. ഈ കാമുകിയുമായുള്ള വേർപാട് ദു:ഖകരം തന്നെ. അതോടൊപ്പം ഈ കാമുകിയുടെ ആത്മാവാകുന്ന 'പേരാറ് ആകുലമാമൊരഴുക്കുചാലായ് മാറിപ്പോകുമോ', കേരളത്തിന്റെ വൈവിദ്ധ്യപൂർണ്ണമായ സാംസ്‌കാരികപ്പൊലിമ തട്ടിനിരപ്പാക്കപ്പെടുമോ, കേരളം ഒരൊറ്റ നഗരമായി മാറുമോ എന്നിവയാണ് രണ്ടാമത്തെ ആപത്ത്. മൂന്നാമത്തേത് 'ഇവിടെച്ചുമരുകളുയരുകയായിടയറ്റിടവും വലവു,മെങ്ങും' എന്നതാണ്. ശാന്തമായ സമൂഹജീവിതത്തിനു ഏറ്റവും വലിയ വിപത്താണ് ഈ ചുമരുകൾ. കേരളഗ്രാമത്തിലെ സമൂഹജീവിതത്തിനു നൈതികമൂല്യങ്ങൾ നെയ്‌തെടുക്കുന്ന ഒരന്തർധാരയുണ്ടായിരുന്നു. മനുഷ്യർ മനുഷ്യർക്കിടയിൽ ത്തന്നെ പണിതീർത്ത ജാതീയവും മതപരവുമായ ചുമരുകൾ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കടക്കാവുന്ന വരമ്പുകളെങ്കിലുമായി മാറ്റിയത് ഈ ഗ്രാമ സമൂഹങ്ങളാണ്. ഗ്രാമീണ ജീവിതം അവസാനിക്കുന്നിടത്ത് അണു കുടുംബങ്ങൾ രൂപം കൊള്ളുകയായി. ജീവിതം മത്സരത്തിന്റേയും ചേരിതിരിവിന്റേയും രംഗമായി മാറുകയായി. 'അണയുകയല്ലോ ചിലതു വേറെ' എന്ന കവിയുടെ ക്രാന്തദർശിത്വം നമുക്കൊരു ചൂണ്ടുപലകയാണ്. പരിസ്ഥിതിപ്രശ്‌നത്തെ ഗൗരവപൂർവ്വം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള കവിത ഇതായിരിക്കും. 'ഒരു കവിത ആഹ്ലാദത്തിൽ ആരംഭിക്കുന്നു, ആലോചനയിൽ അവസാനിക്കുന്നു' (A poem begins in delight and ends in wisdom) എന്ന ഫ്രോസ്റ്റിന്റെ (Frost) നിരീക്ഷണത്തിനുള്ള ഒരു ദൃഷ്ടാന്തം കൂടിയാണ് ഈ കവിത.

'വധു' എന്ന നാലാമത്തെ നിളക്കവിതയിൽ (1959) 'തേക്കുപുഞ്ചപ്പണി കൊണ്ടുണങ്ങിത്തേഞ്ഞ തുലാം പോലൊടിഞ്ഞുതൂങ്ങി നിൽക്കുന്ന കർഷകൻ പുഴയെ സ്‌നുഷയായി സമാദരിക്കാൻ കാത്തുനിൽക്കുന്ന' ചിത്രം നമ്മുടെ മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നു.

പുഴയോടുള്ള മൃദുലവികാരങ്ങളെല്ലാം വെടിഞ്ഞ് രോഷാകുലനായി പുഴയെ ഭർത്സിക്കുന്ന ഒരു കർഷകക്കാരണവരുടെ മനോഭാവമാണ് 'കുടം നിറയ്ക്കൂ കൂടെ വരൂ' എന്ന കവിത വഴി (1960) ഇടശ്ശേരിയിൽ കാണുക. വിശദീകരണം ആവശ്യപ്പെടുന്ന വ്യതിയാനമാണിത്. ഈ കവിതയ്ക്ക് എഴുതിയ മുഖക്കുറിപ്പിൽ കവിതന്നെ അതു വിശദീകരിക്കുന്നുണ്ട്. കോടതിനടപടികളെക്കുറിച്ചുള്ള അറിവു മാത്രമാവില്ല ഇങ്ങനെ യൊരു വിശദീകരണക്കുറിപ്പ് ആവശ്യമാണെന്നു അദ്ദേഹത്തിനു ബോധ്യപ്പെടുവാൻ കാരണം. അദ്ദേഹത്തിന്റെ ഉള്ളിൽ എന്നും കുടികൊള്ളുന്ന ഗ്രാമീണ കർഷകൻ ആയിരിക്കണം അദ്ദേഹത്തിനു ഇതിനു പ്രചോദനം നൽകിയത്. വർഷക്കാലത്തു വെള്ളം പൊങ്ങിയും വേനൽക്കാലത്തു വരണ്ടുണങ്ങിയും പുഴ കൃഷിക്കാരനെ ദരിദ്രനാക്കുന്നു. കടം പേറി കുടിയൊഴിയേണ്ടിവരുന്ന കൃഷിക്കാരന്റെ വേദന കവിയിൽ ആത്മതാപം (empathy) ഉണർത്തുന്നു; കവിയെ അരിശം കൊള്ളിക്കുന്നു. കണ്ണു ചുവത്തി കൂലംകുത്തി വരുന്ന പുഴ കർഷകദ്രോഹത്തിൽ കുടിലൻ ജന്മിയേയും കടത്തിവെട്ടുന്നു. എന്നിട്ടും പുഴ നിസ്സംഗതയോടെയൊഴുകി ഉപ്പലമാലയിലിടചേരാൻ കൊതിക്കുന്നതിലാണ് കവിക്ക് അരിശം വർദ്ധിക്കുന്നത്. 'കാണും നീയാണുങ്ങളെ' എന്നു കവി പുഴയ്ക്കു താക്കീതു നൽകുന്നു. പുഴയുടെ ഉത്ഭവസ്ഥാനത്ത് ഇപ്പോൾ ഒരണക്കെട്ടു നിർമ്മിക്കപ്പെട്ടിട്ടുണ്ട്. 'ഉപ്പലമാലയിലിടചേരാനിനിയോർപ്പതുവെറുതെവിഡ്ഢിത്ത'മാണെന്നു കവി പുഴയെ ഓർമ്മിപ്പിക്കുന്നത് അതു കൊണ്ടാണ്. പുഴയിലെ വെള്ളം വെറുതെയൊഴുകിപ്പോകാനിനി കൃഷിക്കാരനനുവദിക്കില്ല. ഇനിമേൽ ഉഴുന്നവർക്കാണ് ഉഭയം. അതുകൊണ്ടു കുടം നിറച്ചു കൂടെ വന്നു കൃഷിക്കാരനെ സേവിക്കുകയേ പുഴയ്ക്ക് ചെയ്യാനുള്ളു. സാംസ്‌കാരിക കേരളത്തിനു ഭാരതപ്പുഴ നൽകിയ ഈടുവെപ്പുകൾ ഓർമ്മിക്കുന്നതോടൊപ്പം കൃഷിയാണ് ജീവനോപാധി എന്നത് അടിവരയിട്ടു പറയുകയാണ് കവി.

ഭാരതപ്പുഴയോടുള്ള തന്റെ നിതാന്ത ബന്ധം മൂലം ഇടശ്ശേരിയുടെ മനസ്സിൽപെറ്റുവീണ രണ്ടു സങ്കൽപ്പശക്തികളെ അദ്ദേഹം എങ്ങനെ വളർത്തുന്നുവെന്നതും നമ്മുടെ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഒന്നു കാറ്റാണ്. മറ്റേത് ഹനുമാനും. പിതാപുത്രബന്ധമുള്ള രണ്ടു ശക്തികൾ. ഇടശ്ശേരിയുടെ ഇഷ്ടദേവതയാണു ഹനുമാൻ. അവതാരപുരുഷന്മാരിൽ ശ്രീകൃഷ്ണനും ഇതിഹാസപാത്രങ്ങളിൽ ഹനുമാനും ജനനായകന്മാരിൽ മഹാത്മാ ഗാന്ധിയുമാണ് അദ്ദേഹത്തിന്റെ ആദർശ പുരുഷന്മാർ. 'നീലക്കരിമ്പേനിൻതണ്ടാണരോഗനിവനുത്തമം' എന്നു കൃഷ്ണനോടും 'എൻദുര ചിരഞ്ജീവിയാകുവാനല്ലോ, കനിഞ്ഞെങ്കൽ ചേർത്താലും ഗുരോ, സേവന മന്ത്രാക്ഷരം' എന്നു ഹനുമാനോടും അർത്ഥിക്കുന്ന ഇടശ്ശേരി മഹാത്മജിയോടു വരങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. ഗാന്ധിജിയെപ്പറ്റി ഒരു കവിതപോലും അദ്ദേഹം രചിച്ചിട്ടില്ല. കസ്തൂർബാ ഗാന്ധിയെപ്പറ്റി 'നമ്മളുടെ അമ്മ' എന്നൊരു കവിത രചിച്ചിട്ടുണ്ട്. മഹാത്മജിയേയും അതിൽ ആനുഷംഗികമായി അനുസ്മരിക്കുന്നുണ്ടെന്നുമാത്രം. 'ഗാന്ധിജി എനിക്ക് എന്തു തന്നു' എന്ന ഒരു ലേഖനം അദ്ദേഹം എഴുതിയിട്ടുണ്ട് (ഒക്ടോബർ, 1969). അതിൽ അദ്ദേഹം 'ഗാന്ധിജി എന്ന വ്യക്തിയെ ചിത്രീകരിച്ചില്ല; എങ്കിലും ഗാന്ധിജിയെ സ്മരിച്ചു കൊണ്ടല്ലാതെ സാഹിത്യത്തിൽ ഒരു വരിപോലും ഇന്നുവരെ ഞാനെഴുതിയിട്ടില്ല' എന്നും 'ജീവിതത്തെക്കുറിച്ചു സാരമായി ചിന്തിച്ചവരിൽ എനിക്കു പരിചിതൻ മഹാത്മജി മാത്രമാണ്. അതുകൊണ്ട് എന്റെ ജീവിതത്തിൽ വളർച്ച എന്നു വിശേഷിപ്പിക്കാവുന്ന വല്ല പരിവർത്തനവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള പ്രേരണ മറ്റൊരാചാര്യനിൽ നിന്നാവാൻ വയ്യ' എന്നും പറയുന്നുണ്ട്. തുഞ്ചത്താചാര്യൻ തന്റെ ജീവിതത്തിനുണ്ടാക്കിയ ലക്ഷ്യബോധം മറന്നു കൊണ്ടല്ല അദ്ദേഹം ഇങ്ങനെ പറയുന്നത്. ലക്ഷ്യത്തിലെത്താനുള്ള മാർഗ്ഗം തുറന്നുതന്നതു മഹാത്മജിയാണെന്നത് ഇടയ്ക്കിടയ്ക്ക് തന്നെത്തന്നെ ഓർമ്മപ്പെടുത്തു കയാണ് ഇടശ്ശേരി.

ഹനുമാൻ സമുദ്രം ചാടിക്കടന്നതും ലങ്ക ചുട്ടെരിച്ചതും ത്രികൂടാചലം കയ്യിലെടുത്ത് ആകാശമാർഗ്ഗത്തൂടെ ലങ്കയിലേയ്ക്കു കുതിച്ചതുമായ 'സ്വർഗ്ഗംഗാപ്രപാതാനുവർത്തിയാം വൃത്താന്തങ്ങൾ' കിളിച്ചുണ്ടിൽ നിന്നു കേട്ട് മറ്റെല്ലാ കുട്ടികളിലുമെന്നപോലെ ബാലനായ ഇടശ്ശേരിയിലും അത്ഭുതം നാമ്പിട്ടിട്ടുണ്ടാവാം. എന്നാൽ ഹനുമാൻ ഇടശ്ശേരിയുടെ ഹൃദയത്തിൽ കുടിപ്പാർപ്പായത് അതു കൊണ്ടല്ല; സ്വന്തം ബലത്തെക്കുറിച്ചു തികച്ചും ബോധവാനായിരുന്ന ഹനുമാന് ആ ബലത്തെ അടക്കിവയ്ക്കാനുള്ള ബലവും കരഗതമായിരുന്നു എന്നതു കൊണ്ടാണ്. മനോബലം ആർജ്ജിച്ചിട്ടില്ലാത്ത ആരും പൊട്ടിത്തെറിക്കു മായിരുന്ന സന്ദർഭത്തിൽ ഹനുമാൻ തികഞ്ഞ സംയമനം പാലിച്ചു എന്നതാണ് ഇടശ്ശേരിയെ ഹനുമദ്ഭക്തനാക്കിയത്. ആ സന്ദർഭത്തെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു.

അധർമ്മപരിശുഷ്‌ക്കം ലങ്കതന്നോലപ്പുറ-
ത്തരക്കൻ നിക്ഷേപിച്ച ചെങ്കനൽപ്പൊരിപോലെ
പാനവുമശനവും വിട്ടു കണ്ണീരും പൊഴി-
ച്ചാനനം കുനിച്ചിരിക്കുന്നൊരസ്സംശുദ്ധിയെ
തീണ്ടുവാനണയുന്നൂ നിന്റെ കൺമുമ്പിൽത്തന്നെ
തിക്തപാപമായ് തിണ്ടാടുന്നൊരു കാമാവേഗം
ഇടിത്തീപോലപ്പാപമൂർദ്ധ്‌നി വീഴാതെബ്ഭവാ-
നടക്കം കൈക്കൊണ്ടല്ലോ, ശിംശപശാഖാഗ്രത്തിൽ
രാമാസ്ത്രത്തിനു വച്ച നൈവേദ്യമെന്നോ, ഹഹ,
രാക്ഷസരാജാവിനെ സ്വാദു നോക്കാതേ വിട്ടൂ!
യമിതേന്ദ്രിയ, സ്വന്തം ബലത്തെ സ്വയം തള്ളും
ബലമേ, ഭവാൻ കൈക്കൊണ്ടാലുമെൻ പ്രണാമങ്ങൾ
-ഹനുമൽസേവ തുഞ്ചൻപറമ്പിൽ- (ഡിസംബർ 30, 1962)

കാറ്റിന്റെ ചൈതന്യമാണ് പുഴക്കരയിൽ നിൽക്കുമ്പോൾ ഇടശ്ശേരിയെ ആവേശിച്ച രണ്ടാമത്തെ ചാരുത. എല്ലാ പ്രകൃതിപ്രതിഭാസ ങ്ങൾക്കുമുള്ളതുപോലെ കാറ്റിനുമുണ്ട് രണ്ടു ഭാവങ്ങൾ. ദൈവീകവും ആസുരവും. ഇളംകാറ്റ് ജൈവലോകത്തിനു പ്രകൃതി നൽകുന്ന സുഖകരമായ തലോടലാണ്. കൊടുങ്കാറ്റിലും കാറ്റിന്നു സ്വായത്തമായുള്ള സർഗ്ഗചൈതന്യം നാം കാണാതെ പോകുന്നു. സാധാരണ മനുഷ്യൻ കാണാതെ പോകുന്നതിനെ അവരുടെ കൺവെട്ടത്ത് കൊണ്ടു വരുന്നവരാണല്ലോ കവികൾ. ഷെല്ലിയുടെ 'Ode to the West Wind' അത്തരത്തിൽപ്പെട്ട ഒരു കവിതയാണ്. ആ ഗണത്തിൽപെടുന്ന കവിയാണ് ഇടശ്ശേരിയും. പൂത്തമാവിനെപ്പറ്റി എന്ന കവിതയിൽ (1955),

മെല്ലെച്ചിന്തുക പൂമ്പൊടി കാറ്റേ...
ഫുല്ലമലർക്കുല ചായുമ്പോൾ

എന്ന് അദ്ദേഹം പറയുന്നത് ഉപദേശമായോ അഭ്യർത്ഥനയായോ അല്ല. കാറ്റ് ചെയ്യുന്ന സൽക്കർമ്മത്തെ വാഴ്ത്തുക മാത്രമാണ്. ഈ വാഴ്ത്തൽ വീണ്ടും 'കാറ്റും വെളിച്ചവും' എന്ന കവിതയിലും കാണാം (ഡിസംബർ 9, 1959).

എല്ലാമെല്ലാം പൊക്കിയെടുത്തു
പറന്നണയുന്ന കൊടുങ്കാറ്റേ, നീ
ഫുല്ലമലർക്കുലകൾക്കു സരാഗ-
പരാഗമണച്ചിടുമെന്നാരോർത്തു.
'ചൂരലിന്റെ മുന്നിൽ' എന്ന കവിതയിലെ (ജനുവരി 27, 1957),

പാഞ്ഞുപോം കൊടുങ്കാറ്റേ, വരൂ നീ, നിന്നെത്തരു-
പാളിയിൽ നൃത്തം വയ്ക്കാനിവിടെപ്പഠിപ്പിക്കാം

എന്ന വരികൾ ഒരു വിദ്യാലയം എന്തായിരിക്കണം എന്ന നിരീക്ഷണത്തോടൊപ്പം കൊടുങ്കാറ്റിൽ ലീനമായിരിക്കുന്ന സർഗ്ഗപ്രതിഭയുടെ തിരിച്ചറിവു കൂടിയാണ്. കൊടുങ്കാറ്റിന്റെ സ്വാഭാവികത പ്രകൃതി നശീകരണമാണ്. ഒരു താളമിട്ടു കൊടുത്താൽ അത് ഒരു കലാരൂപമായി മാറും; ഉള്ളിൽ തിളച്ചുപൊങ്ങുന്ന ഉഗ്രമായ കോപത്തെ ശിവൻ താണ്ഡവ നൃത്തമാക്കി മാറ്റുന്നതുപോലെ.

'കൊടുങ്കാറ്റ്' എന്ന ശീർഷകത്തോടെതന്നെ ഇടശ്ശേരിയുടെ മറ്റൊരു കവിതയുണ്ട് (ഫെബ്രുവരി 6, 1933). തന്റെ സ്വഭാവം നമ്മോട് വ്യക്തമാക്കുകയാണ്, കൊടുങ്കാറ്റ്:

ഭൂ മരുവാക്കാൻപോരും കയ്യൂക്കുണ്ടെനിക്കെന്നാ-
ലോമനമൃണാളിയാൽ പ്രണയം ബന്ധിക്കുമ്പോൾ
ഞാനതിൻ ചൊൽപ്പടിക്കു നിൽക്കാറുണ്ടെന്നുള്ളതു
മാനമാ,ണവമാനമല്ലെനിക്കെല്ലാംകൊണ്ടും.
വെൺനുര പൂപ്പുഞ്ചിരിതൂകിച്ചാഞ്ചാടുമല-
ചിന്നുമ്പോളാഴി താളത്തിനൊത്തു പാടുന്നതും.
മാമലകളിൽ മരക്കൊമ്പുകൾതോറുമാടി
വാർമഞ്ഞിൻ കിടാങ്ങൾ വെള്ളക്കൊടി ചാർത്തുന്നതും
കോമരങ്ങളെയനുകരിച്ചു മലർത്തോപ്പിൽ
തൈമാവു തളിർപ്പട്ടു വീശിക്കൊണ്ടാടുന്നതും
ഞാനൊന്നു നിന്നാൽ മതി;യെല്ലാമൊന്നിച്ചു നിന്നു
ഹാ! നിരുത്സവ ഹേതുവാണവർക്കെന്നാലസ്യം
ഇത്തരമനുത്തമസൗഹാർദ്ദമെനിക്കേവ-
മുദ്ധതവേഷം കെട്ടാൻ പ്രേരകമായിത്തീർന്നൂ
വാനിലെമ്പാടും നീലനീരദാവലി കത്തും
വേനലാം വിളക്കിന്റെ പുകപോൽ പൊന്തിക്കാണായ്
മന്നിന്നു ജീവനത്തെയരുളാൻ വരുണൻതാൻ
വന്നതായാഹ്ലാദിച്ചു ജംഗമാജംഗമങ്ങൾ-
കൊച്ചുകൈക്കുമ്പിൾ മലർത്തിക്കാട്ടി നില്ക്കയായീ
പിച്ചയ്ക്കാ ധനദന്റെ മുമ്പിലീയുലകാകെ.
ഒരു ഗർജ്ജനംമാത്രം കേൾക്കായീ; പ്രഭുക്കൾക്കു
പുരുദുസ്സഹംതന്നെ പിച്ചക്കാരുടെ ശല്യം!
വാരുണീസേവമൂല,മുന്മത്തനായി നീല-
ച്ചേലയാൽ വിതാനിച്ചൊരാകാശപ്പൂപ്പന്തലിൽ
മിന്നൽപ്പെൺമണിമാർതൻ നർത്തനം കാണുമ്പൊഴാ-
ദ്ധന്യനെ സൈ്വരം കെടുക്കുകയോ യാചകൻമാർ
പലിശപ്പണക്കിലുകിലുക്കപ്പാട്ടിൽ തെണ്ടി-
പ്പരിഷയാക്രന്ദത്താൽ ചേർക്കയോ ഖരസ്വരം?
നോക്കാനേ നിന്നില്ല ഞാനൊട്ടിടപോലും പിന്നെ-
യാക്കൊടുംഭീതിമൂലം വിറയ്ക്കും തരുക്കളെ
വകവച്ചതുമില്ല കോപശാന്തിക്കെൻ മുമ്പിൽ
പ്രണിപാതത്തെച്ചെയ്ത കദളീനിചയത്തെ
മൽപ്രേമഭാജനങ്ങൾക്കനുഭൂതമായ്ത്തീർന്നോ-
രാപ്പെരുമവമതിയെന്നെ ഭീഷണനാക്കി.
തീർന്നുപോയേനേ ജലവാഹത്തിൻ നാമംപോലു-
മന്നുമാമലയെന്നെ വിലക്കാതിരുന്നെങ്കിൽ
സംശയം ലേശംവേണ്ടാ പാവങ്ങളുടെ തപ്ത-
നിശ്വാസമത്രേ ലോകം വിറപ്പിച്ചീടുന്ന ഞാൻ
ഒറ്റനാഴിക മതിയതിനീ ദുഷ്പ്രഭുത്വ
ക്കോട്ടയെത്തട്ടിത്തകർത്തീടുവാനെക്കാലത്തും.

സൃഷ്ടിപരതയെയാണ് കവി കാണേണ്ടതും വാഴ്‌ത്തേണ്ടതും എന്നത് ചെറുപ്പത്തിൽത്തന്നെ ഇടശ്ശേരിയിൽവേരൂന്നിയ വിശ്വാസമായിരുന്നു.

പോയിറ്റ്‌റി ക്ലാസ്സ്

ഇടശ്ശേരിക്ക് ഇംഗ്ലീഷ് കവിതകൾ വായിച്ചു കേൾക്കാൻ മോഹം. ഇംഗ്ലീഷ് കവിതകളിലെ രചനാരീതിയേക്കാളേറെ അവയിലെ കാവ്യ ബിംബങ്ങളെയാണ് (imageries) അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടത്. വൈകുന്നേരം അദ്ദേഹം സ്‌കൂളിൽ വന്നു. ബാഡ്മിന്റൻ കളിക്കുകയായിരുന്ന ഞാൻ ബാറ്റ്, കളി കണ്ടുനിന്നിരുന്ന ഒരു വിദ്യാർത്ഥിക്ക് കൈമാറി അദ്ദേഹത്തിനടുത്തേയ്ക്കു ചെന്നു. 'വൈകുന്നേരം കുറച്ചു നേരം നമുക്കീ മാവിൽചുവട്ടിലിരുന്നു ചില ഇംഗ്ലീഷ് കവിതകൾ വായിച്ചാലോ?' അദ്ദേഹം ചോദിച്ചു. 'വൈകുന്നേരത്തെ കളി കഴിഞ്ഞു മതി. അഞ്ചര മുതൽ ആറരവരെ ഒരു മണിക്കൂർ' അദ്ദേഹം തുടർന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. 'ആവാം, നാളെത്തന്നെ തുടങ്ങാം. താൽപ്പര്യമുള്ളവരെല്ലാം വരട്ടെ.'

പക്ഷേ താൽപ്പര്യമുള്ളവർ നന്നേ കുറവായിരുന്നു. ഇടശ്ശേരിയുടെ കൂടെ ഗോപാലക്കുറുപ്പുണ്ടാവും. അവരെ കൂടാതെ എന്റെ രണ്ടു സഹപ്രവർത്തകരും അടങ്ങിയ ഒരു ചെറിയ ആസ്വാദകസംഘം. ചില ദിവസങ്ങളിൽ ഹെഡ്മാസ്റ്റർ ശ്രീ. ശേഖര വാരിയരും പങ്കെടുക്കും. അദ്ദേഹമതിനു 'പോയിറ്റ്‌റി ക്ലാസ്സ്' എന്നു പേരിട്ടു. ഇടശ്ശേരിക്കു അസൗകര്യമുള്ള ദിവസങ്ങളിൽ കവിതാവായന മുടങ്ങും. കവിതാവായന എന്ന പേരു തന്നെയാണ് അതിന് അന്വർത്ഥം. കവിത വായിക്കുക മാത്രമേ എനിക്കു ചെയ്യേണ്ടതുള്ളു. വ്യാഖ്യാനിക്കുകയൊന്നും വേണ്ട. ചിലപ്പോൾ ചില ഭാഗങ്ങൾ വീണ്ടും വായിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടെന്നു വരും. ചില വരികൾ കേൾക്കുമ്പോൾ അവയ്ക്കു സമാനമായ സ്വന്തം വരികൾ ഇടശ്ശേരി ചൊല്ലും. പൊതുവെ രസകരമായ ഒരനുഭവമായിരുന്നു അത്. ഒരു ദിവസം മിൽറ്റന്റെ On His Blindness എന്ന കവിതയാണു ഞാൻ വായിച്ചത്. അതു കേട്ടുകഴിഞ്ഞപ്പോൾ ഇടശ്ശേരി പറഞ്ഞു, 'എനിക്കുണ്ടായിരുന്ന ഒരു അംഗവൈകല്യത്തെപ്പറ്റി ഒരു കവിത ഞാൻ രചിച്ചിട്ടുണ്ട്. നാളെ നമുക്കതുവായിക്കാം'.

പിറ്റേന്ന് ഇടശ്ശേരിയുടെ കൂടെ ഗോപാലക്കുറുപ്പിനെ കൂടാതെ കടവനാടു കുട്ടികൃഷ്ണനും ഉണ്ടായിരുന്നു. ശിപായി കുഞ്ഞിരാമൻ മൂന്നു ബഞ്ചുകൾ മാവിൻചുവട്ടിൽ കൊണ്ടുവന്നിട്ടു. ഹെഡ്മാസ്റ്റർ ശ്രീ. ശേഖരവാരിയരും വന്നു. കടവനാട് കുട്ടികൃഷ്ണൻ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനാണ്. അദ്ദേഹത്തിന്റെ ക്ലാസ്സുകളിലിരുന്ന് ഇംഗ്ലീഷ് ഗ്രാമർ കമ്പോട്കമ്പ് പഠിച്ചതിന്റെ നേട്ടം വലിയ അഭിമാനത്തോടെ കടവനാട് പലപ്പോഴും പറയാറുണ്ട്. ഇടശ്ശേരി തന്റെ ജുബയുടെ ഇടത്തെ പോക്കറ്റിൽ നിന്ന് കടലാസെടുത്ത്, 'രണ്ടു മാസം മുമ്പ് എഴുതിവച്ചതാണ്. കേട്ടോളു' എന്ന മുഖവുരയോടെ വായന തുടങ്ങി.

'മറ്റേ മുണ്ട്' എന്ന കവിത (1954). ഇളംകാറ്റിൽ മാവിലകൾ തീർത്ത മർമ്മരം ഇടശ്ശേരിയുടെ വായനയ്ക്കു ശ്രുതി മീട്ടി.

കോടിയിൽത്തന്നേ കുറച്ചൊന്നു കീറിയോ
രാടയാണല്ലോ കിടച്ചതി,ങ്ങാകയാൽ
കീറൽ മറയുമാറങ്ങനെ കോൺതല-
യേറെ ഞെറിഞ്ഞിട്ടുടുക്കാൻ പഠിച്ചു ഞാൻ.
നീളം കുറഞ്ഞൂ മടിക്ക,തിൽത്താൻ ചെന്നു
വീണു, വിലക്ഷണം പ്രേക്ഷകദൃഷ്ടികൾ.
അത്രയ്ക്കനാസ്ഥനാമ്മാറു ചിന്താശത-
ഗ്രസ്തനാണെന്നു നടിച്ചുമിടയ്ക്കിടെ
മുണ്ടിൻ വലംതലപ്പത്തു കരാംഗുലി-
കൊണ്ടു തിരുപ്പിടിച്ചും ചെറ്റിടയ്ക്കിടെ
സാമർത്ഥ്യമോടെ പെരുമാറി ഞാൻ; കലാ-
സീമയിലോളമുയർത്തിയില്ലായ്മയെ

സാമർത്ഥ്യമോടെ പെരുമാറി ഞാൻ; കലാസീമയിലോളമുയർത്തിയില്ലായ്മയെ എന്ന കൽപ്പന എന്നിൽ ആശ്ചര്യമുളവാക്കി. മിൽട്ടന്റെ ഭാവനാ ലോകത്തുനിന്നും വളരെവളരെ ഉയരെ ഇടശ്ശേരി വിഹരിക്കുന്നു.

ഇപ്പഴഞ്ചേലയെപ്പോൽ കലാസൗഭാഗ്യ-
മേൽപ്പാനിരിക്കയോ നീയുമെൻ ചേതനേ

എന്നു ചൊല്ലി ഇടശ്ശേരി നിർത്തിയപ്പോൾ കടവനാട് കുട്ടികൃഷ്ണൻ എഴുന്നേറ്റ് ഇടശ്ശേരിയുടെ കാൽ തൊട്ടു വന്ദിച്ചുകൊണ്ടു പറഞ്ഞു. 'ഉള്ളു നിറഞ്ഞു.'

മറ്റു പല പ്രവർത്തനരംഗത്തും ഇടശ്ശേരിയുടെ സാന്നിദ്ധ്യം അനിവാര്യമായി വന്നതുകൊണ്ട് മാവിൻചുവട്ടിലെ ഈ കാവ്യോപാസന പിന്നെ തുടരുകയുണ്ടായില്ല.

നാടകാവതരണത്തിന്റെ നാട്ടുവിശേഷങ്ങൾ

പൊന്നാനി കേന്ദ്രകലാസമിതിയുടെ പ്രവർത്തനങ്ങളും നാടകാവതരണങ്ങളും മറ്റുമായി സാംസ്‌കാരിക രംഗത്ത് വസന്തം വിരിഞ്ഞ നാളുകളായിരുന്നു അന്നു പൊന്നാനിയിൽ. മലബാറിന്റെ പല ഭാഗത്തും ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' വിജയപൂർവ്വം അവതരിപ്പിച്ചതിന്റെ ഹാങ്ങ് ഓവറിലായിരുന്നു വായനശാലാംഗങ്ങൾ. ഈ നാടക സംഘവുമായുള്ള യാത്രയിലെ ഒരനുഭവം ആധാരമാക്കി 'സങ്കൽപ്പത്തിലെ പെൺകിടാവ്' (1951) എന്ന ഒരു കവിത ഇടശ്ശേരിയുടെ ഭാവനയിൽ വിരിഞ്ഞു.

ആട്ടിനെപ്പിടിച്ചിഴച്ചും കൺവിടർന്ന നോട്ടം
പാട്ടുകാരൻ തന്മുഖത്തേ വച്ചുമറന്നേച്ചും
കഞ്ചുകത്തിൻ ചിത്രത്തുന്നാലഞ്ചിതതാരുണ്യം
പൂഞ്ചിറകു വിടർത്തെന്നു തോന്നിടുംമാറോടും
അങ്ങുമെല്ലെത്തെന്നിത്തെന്നിത്തങ്ങിനിൽപ്പുണ്ടേതോ
മംഗളദർശനയൊരു പെൺകിടാവന്നേരം.
തലയിലിട്ട വെള്ളമുണ്ടിൻ തുമ്പിഴഞ്ഞുനിൽപ്പോ-
രസിതവസ്ത്രവേഷ്ടിത നിതംബബിംബത്തോടും
കഴലിനില്ലാ ഞായമങ്ങു നിന്നുകൊൾവാനെന്നോ,
കരളിനില്ലാ കെൽപ്പവിടം വിട്ടുപോവാനെന്നോ,
ചുഴിയിൽ വീണ പാൽപ്പതപോലങ്ങുഴന്നുതങ്ങി-
ത്തിരിയുകയാണങ്ങാരോമൽപ്പെൺകിടാവന്നേരം.
അലതുളുമ്പിപ്പോം കളമധുരമാം പ്രണയഗീതിയിലൂടെ
കിളികൾ കാലികൾ മനുജരുമേതോ
സുഖിതസ്വപ്നത്തിലാഴ്‌കെ,
പാട്ടുനിന്നു,ണർന്നൂ കവി, മുഗ്ദ്ധസങ്കൽപ്പങ്ങൾ
വിട്ടുലകിൻനേർക്കരിയ കൺവിടർന്ന നേരം
സ്വീയമാകും കൽപ്പനയാൽ തീർത്ത രമ്യരൂപം
പോലവിടെ നിൽപ്പതുണ്ടേ മൂർത്തിമത്താം പ്രേമം.
മിളിതം കൈവിരൽ നടത്തി മാറണിനൂലിഴകളിൽപ്പേർത്തും
കുളിരിളംചിരി വിരിയും ചുണ്ടുക-ളുച്ചലിച്ചിതേവം:
സ്വാഗതോൽക്കമെന്നാത്മാവെന്നാലുമെൻ കരളിൽ
'നീ കടന്നു വന്നിരുന്നില്ലെങ്കിൽ' എന്നുണ്ടാര്യേ!

അതിനിടയാക്കിയ സാഹചര്യം മഹാകവി അക്കിത്തം ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നു.

'തലക്കശ്ശേരി പാടത്ത് നാടകം കഴിഞ്ഞ് അരങ്ങിൽ എല്ലാവരും വീണുറങ്ങിയതിന്റെ പിറ്റേന്നു രാവിലെ തലക്കശ്ശേരി പാടത്തെ കലുങ്കിൽ ഇരുന്നു ഞാൻ 'പുത്തൻകലവും അരിവാളും' എന്ന കവിത ചൊല്ലിയപ്പോൾ ചില മുസ്ലീം ബാലികമാർ നാടക സംഘത്തോടൊപ്പം അതുകേട്ടു നിന്നു. ആ നിമിഷത്തെ പിന്നീടു ശാശ്വതീകരിക്കുകയാൽ ഉണ്ടായ കവിതയാണത്'.

'കൂട്ടുകൃഷി' എന്ന നാടകം കാണാൻ കഴിഞ്ഞതു തനിക്ക് എത്ര മാത്രം ഹൃദ്യമായ ഒരനുഭവമായിരുന്നു എന്ന് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി ഒരു പ്രബന്ധത്തിൽ വിവരിക്കുന്നുണ്ട്. 'എവിടെയും ഒരു മണിക്കൂർ പോലും തികച്ചിരിക്കാൻ കഴിയാത്ത തന്നെ പൊന്നാനിയിലെ സ്‌കൂൾ മൈതാനത്ത് മൂന്നു മണിക്കൂർ എല്ലാം മറന്നു പിടിച്ചിരുത്തി ആ നാടകം' എന്നാണ് അദ്ദേഹം ആ പ്രബന്ധത്തിന്റെ തുടക്കത്തിൽ പ്രസ്താവിക്കുന്നത്.

'കൂട്ടുകൃഷി'യുടെ ജൈത്രയാത്രയ്ക്കുശേഷം കൃഷ്ണപ്പണിക്കർ വായനശാല നാടകാവതരണരംഗത്തു നടത്തിയ ഒരു പരീക്ഷണത്തെപ്പറ്റി 'ഗ്രാമനാടകവേദി' എന്ന പ്രബന്ധത്തിൽ (മെയ് 31, 1953) ഇടശ്ശേരി ഇങ്ങനെ പറയുന്നു. 'ഒരർദ്ധനഗരവും അർദ്ധഗ്രാമവുമായ പൊന്നാനിയിൽ വച്ചാണ് ഈ പരീക്ഷണം നടത്തിയത്. കൃഷ്ണപ്പണിക്കർ വായനശാല ആറു നാടകങ്ങൾ ടിക്കറ്റുവച്ചു നടത്തുവാൻ തീർച്ചപ്പെടുത്തി. നാടകം ജീവിത വൃത്തിയായി സ്വീകരിച്ച ഒരൊറ്റ നടനും ഉണ്ടായിരുന്നില്ല. ഇന്നാട്ടിലെ ബഹുജനങ്ങൾക്കു നിത്യപരിചിതരും അതുകൊണ്ട് ആകർഷകത്വം കുറഞ്ഞവരുമായിരുന്നു നടന്മാർ. സ്ത്രീവേഷം കെട്ടുവാൻ ഓരൊറ്റ സ്ത്രീയും മുന്നോട്ടു വരാത്തതുകൊണ്ട് പുരുഷന്മാരുടെ ഘർഘര കണ്ഠങ്ങൾ തന്നെ താലിയും മാലയും കെട്ടേണ്ടിവന്നു. അവരുടെ പ്രസിദ്ധീകരണയന്ത്രം സാക്ഷാൽ ശനിദേവനെപ്പോലെ പംഗു(രണ്ടു കാലിനും മുടന്തുള്ള)വുമായിരുന്നു. ഇതെല്ലാമായിട്ടും ആ പരീക്ഷണം വിജയകരമായിരുന്നെന്നു തെളിഞ്ഞു.'

ആ പരീക്ഷണത്തിന്റെ ആരംഭത്തെക്കുറിച്ച് ഒരു യഥാർത്ഥ വിവരണം ഇവിടെ കുറിക്കുന്നു. കൃഷ്ണപ്പണിക്കർ വായനശാലയിലെ ഒരു സായാഹ്നം. എ.വി. ഹൈസ്‌കൂളിലെ മലയാളം അദ്ധ്യാപകനാ യിരുന്ന പദ്മനാഭപ്പണിക്കരും ഞാനും വായനശാലയിലേയ്ക്കുള്ള കോണിപ്പടികൾ മെല്ലെ ചവിട്ടിക്കയറി. പണിക്കർമാസ്റ്റർക്ക് ഇടശ്ശേരിയെക്കണ്ട് എന്തോ പറയാനുണ്ട്. വായനശാലയിൽ ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളു. ഇടശ്ശേരി നേരത്തെ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ പി.സി. കുട്ടികൃഷ്ണനുമുണ്ട്. പി.സി. അന്ന് ഉറൂബായി മാറിക്കഴിഞ്ഞിട്ടില്ല. വായനശാലയിലെ അംഗങ്ങൾക്ക് അദ്ദേഹം പി.സി.യേട്ടനാണ്. എല്ലാ മാസവും ഒന്നോ രണ്ടോ തവണ അദ്ദേഹം വായനശാലയിൽ വരും. ആ ദിവസങ്ങളിൽ എന്തു തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് എല്ലാ അംഗങ്ങളും വായനശാലയിലെത്തും. അദ്ദേഹത്തിന്റെ നർമ്മഭാഷണം വീണ്ടും അദ്ദേഹം വായനശാലയിൽ വരുന്നതുവരെ അവിടെ അകത്തളങ്ങളിൽ മുഴങ്ങി നിൽക്കും.

പണിക്കർ മാസ്റ്റരുടെ കയ്യിൽ അന്നത്തെ 'മാതൃഭൂമി' പത്രമുണ്ട്. സ്‌കൂളിൽ വച്ചു പത്രം വായിക്കാൻ അദ്ദേഹത്തിന്നു സമയം കിട്ടാറില്ല. ദിവസവും വൈകുന്നേരം പത്രം വീട്ടിൽ കൊണ്ടുപോയി വായിച്ച് പിറ്റേന്നു രാവിലെ ടീച്ചേഴ്‌സ് അസ്സോസ്സിയേഷൻ സെക്രട്ടറിയെ അതു കൃത്യമായി തിരിച്ചേൽപ്പിക്കും. അതാണദ്ദേഹത്തിന്റെ പതിവ്. പി.സി. ആ പത്രം ചോദിച്ചു വാങ്ങി. പത്രത്തിന്റെ ആദ്യതാളിൽത്തന്നെ ഷൊർണ്ണൂരിൽ തീവണ്ടി തട്ടി മരിച്ച ഒരജ്ഞാതന്റെ ചിത്രം കൊടുത്തിട്ടുണ്ട്. പി.സി. കുറച്ചുനേരം ആ ചിത്രം ശ്രദ്ധിച്ചു നോക്കി. പത്രം ഇടശ്ശേരിയുടെ അടുത്തേക്കു നീക്കിവച്ചു ചോദിച്ചു. 'ഈ പടം എന്റേതല്ലേ? ഞാനല്ലേ ഈ മരിച്ചു കിടക്കുന്നത'? ഇടശ്ശേരി ആ ചിത്രം നോക്കി ആത്മഗതമെന്നോണം പറഞ്ഞു. 'ഒരു ഭാര്യയും കുഞ്ഞുങ്ങളും ചിലപ്പോൾ ഒരമ്മയും ഈ മനുഷ്യനെക്കാത്ത് എവിടെയോ ഇരിക്കുന്നുണ്ടാവും'. പത്രം തിരിച്ചെടുത്തുകൊണ്ട് പണിക്കർ മാസ്റ്റർ പറഞ്ഞു. 'അതിലെ അടിക്കുറിപ്പൊന്നു ശ്രദ്ധിച്ചില്ലല്ലോ?' 'തീവണ്ടിതട്ടി മരിച്ച അജ്ഞാത ശവം....'മരിച്ച ശവം' എന്നു പറഞ്ഞു മാസ്റ്ററൊന്നു അമർത്തി മുളി. 'ഈ മാഷന്മാരുടെ ഒരു കണ്ണേയ്' എന്നു പറഞ്ഞു പി.സി. പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ മാറ്റൊലി എന്ന പോലെ വികസിച്ച മുഖവുമായി ടി. ഗോപാലക്കുറുപ്പ് കോണികയറി വന്നു.

പത്തു മിനിറ്റിനകം വായനശാല ആളുകളെക്കൊണ്ടു നിറഞ്ഞു. അംഗങ്ങളും അംഗങ്ങളല്ലാത്ത ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. 'കൂട്ടുകൃഷി'ക്കുശേഷം മറ്റൊരു നാടകം അരങ്ങേറുന്നതിനെപ്പറ്റി ആലോചിക്കുവാനാണ് അന്ന് എല്ലാവരും എത്തിയിട്ടുള്ളത്. പതിവു യോഗനടപടികൾക്കു ശേഷം പി.സി. പറഞ്ഞു 'നമുക്കു പൊന്നാനിയിലൊരു നാടക സംസ്‌കാരം വളർത്തിയെടുക്കണം. അതിന് എനിക്കു തോന്നുന്ന മാർഗ്ഗം ഓരോ മാസവും നമ്മളിവിടെ ഒരു നാടകം അവതരിപ്പിക്കുക എന്നതാണ്.'

'ആവാം. നാടകം എഴുതേണ്ട ചുമതല ഇടശ്ശേരിയും പി.സി.യും ഏൽക്കണം' ഗോപാലക്കുറുപ്പ് ഇടപെട്ടു പറഞ്ഞു. 'നിർദ്ദേശം നന്ന്. പരിഗണിക്കാം' എന്നു ഇടശ്ശേരി. കലാപ്രവർത്തനങ്ങൾ വായനശാല യിലെ സാധാരണ പ്രവർത്തനങ്ങൾക്കു തടസ്സമാവരുത്. വായനശാലയുടെ കീഴിൽ ഒരു കലാവിഭാഗം പ്രത്യേകമായുണ്ടാകണം. എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ അംഗങ്ങളിൽ നിന്നുയർന്നു വന്നു. കലാവിഭാഗത്തിന്റെ പേരിനെക്കുറിച്ചായി പിന്നെ ചർച്ച. 'കൃഷ്ണപ്പണിക്കർ വായന ശാലാ കലാവിഭാഗം.' അതു വായിലൊതുങ്ങാത്ത പേരാണ് എന്നു രാമൻ മാസ്റ്റർ പറഞ്ഞു. അപ്പോൾ മുറിയുടെ ജനാലപ്പടിയിൽ നിന്നു ദേവസ്സി മാസ്റ്റർ വിളിച്ചു പറഞ്ഞു 'കൃപാ പ്രൊഡക്ഷൻസ്' എന്നായാലോ. അസ്സൽ പേര്... എല്ലാവർക്കും സന്തോഷം.

എന്നാൽ ഇനി അടുത്ത് അവതരിപ്പിക്കേണ്ട നാടകം ഏതെന്ന് ആലോചിക്കാം എന്നായി ഗോപാലക്കുറുപ്പ്. അംഗങ്ങൾക്ക് അവർ നല്ല വായനക്കാരാണെന്നു പ്രകടിപ്പിക്കാനൊരവസരം. പല നാടകങ്ങളുടേയും പേരുകൾ പലരും വിളിച്ചുപറഞ്ഞു. ഒടുവിൽ വള്ളത്തോൾ ബാലചന്ദ്ര മേനോൻ എഴുന്നേറ്റു പതിവുപോലെ വളരെ ശാന്തനായി പറഞ്ഞു. 'എം. ഗോവിന്ദന്റെ 'നീ മനുഷ്യനെ കൊല്ലരുത്' എന്നതാവട്ടെ അടുത്ത നാടകം. അത് അഭിനയിച്ചു ഫലിപ്പിക്കുക അത്ര എളുപ്പമല്ല. എങ്കിലും ആ വെല്ലുവിളി നാം ഏറ്റെടുക്കുക തന്നെ വേണം.' ആ നിർദ്ദേശം സർവ്വ സമ്മതമായി അംഗീകരിക്കപ്പെട്ടു. നടന്മാരെ തെരഞ്ഞെടുക്കാനും അടുത്ത ദിവസംതന്നെ റിഹേഴ്‌സൽ തുടങ്ങാനും ഗോപാലക്കുറുപ്പിനെ ചുമതലപ്പെടുത്തി.

പിറ്റേന്നു വൈകുന്നേരം പൊന്നാനി മിഷ്യൻ സ്‌കൂളിൽ വായനശാലാപ്രവർത്തകർ എല്ലാവരും നേരത്തേ എത്തി. ഏതെല്ലാം വേഷങ്ങളിൽ ആർക്കെല്ലാമാണു നറുക്ക് വീഴുക എന്ന ഉൽകണ്ഠ എല്ലാവരുടെ മുഖത്തുമുണ്ടായിരുന്നു. ഇടശ്ശേരിയും ഗോപാലക്കുറുപ്പും ഒരുമിച്ചാണു വന്നത്. എല്ലാവരും കുറുപ്പിന്റെ ചുറ്റും കൂടി. അദ്ദേഹം പറഞ്ഞു, 'ഞാൻ കഥാപാത്രങ്ങളുടേയും നടന്മാരുടേയും ലിസ്റ്റും കൊണ്ടല്ല വന്നിട്ടുള്ളത്. നമുക്ക് ഇവിടെ ഇരുന്ന് ഈ നാടകം ഒന്നു വായിക്കാം. അപ്പോൾ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കാൻ പറ്റിയ നടന്മാരെ നിർദ്ദേശിക്കുകയുമാവാം. അതേറ്റെടുക്കുന്ന നടന് ആ കഥാപാത്രത്തെ ശരിക്കും അവതരിപ്പിക്കാൻ കഴിയും എന്ന ആത്മധൈര്യമുണ്ടായിരിക്കണം.' അതോടെ എല്ലാവരും അടുത്ത ബഞ്ചുകളിൽ ഇരിപ്പായി. ഇടശ്ശേരിയുടെ നിർദ്ദേശമനുസരിച്ച് വായന തുടങ്ങിയതു ഞാനാണ്. നാടകത്തിലെ പാത്രങ്ങൾക്കുണ്ടാവേണ്ട സ്വരവ്യത്യാസങ്ങൾ അനുകരിച്ചുകൊണ്ടു വായിക്കാൻ ഞാൻ ശ്രമിച്ചു. നടന്മാരെ നിശ്ചയിക്കാൻ മൂന്നു ദിവസം വേണ്ടി വന്നു. നാലാംദിവസം മുതൽ തകൃതിയായി റിഹേഴ്‌സൽ തുടങ്ങി. സന്ധ്യയ്ക്ക് ഏഴുമണിക്കു പെട്രോമാക്‌സ് എത്തും. ആ ചുമതല 'മഹാൻ' കൃത്യമായി നിർവ്വഹിക്കും. വായനശാലയിലെ ഏതു പ്രവർത്തനത്തിന്റേയും മുൻനിരയിലുള്ള ആളാണു മഹാൻ. അയാളുടെ ശരിയായ പേരെന്തെന്നോ, നാടെവിടെയാണെന്നോ ആർക്കുമറിഞ്ഞുകൂടാ. വായനശാലയുടെ വരാന്തയിലാണു കുടികിടപ്പ്. അയാൾക്കു മഹാൻ എന്നു പേരിട്ടത് ഇടശ്ശേരിയാണ്. രാത്രി ഏഴുമണി മുതൽ പത്തര മണിവരെയാണു റിഹേഴ്‌സൽ; ഒഴിവു ദിവസങ്ങളിൽ പകൽ മുഴുവനും. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും എല്ലാവരും അവരവരുടെ സംഭാഷണം ശരിക്കും പഠിച്ചു. നാടകത്തിൽ റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം അഭിനയിച്ചിരുന്നതു എ. മാധവനാണ്. അദ്ദേഹം നല്ല നടനാണ്. അതിലും നല്ല മേയ്ക്കപ്പ് ആർട്ടിസ്റ്റും. റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം മാധവൻ തരക്കേടില്ലാതെ അഭിനയിച്ചിരുന്നു. തന്റെ ജ്യേഷ്ഠൻ പട്ടാളത്തിലായിരുന്നതുകൊണ്ട് ഒരു പട്ടാളക്കാരന്റെ എടുപ്പും ഭാവവും മാധവൻ വശമാക്കിയിരുന്നു. പക്ഷേ, മാധവന് ആത്മവിശ്വാസം പോരാ. അഞ്ചാം ദിവസം മാധവൻ റിഹേഴ്‌സലിനു വന്നത് എഛ്.ആർ. വാരിയർ എന്ന ആജാനുബാഹുവിനേയും കൂട്ടിക്കൊണ്ടാണ്. അദ്ദേഹം പട്ടാളത്തിൽ സേവനം അനുഷ്ഠിച്ച ആളാണ്. അന്നു റിക്രൂട്ടിങ്ങ് ഓഫീസറുടെ ഭാഗം അഭിനയിച്ചത് എഛ്.ആർ. വാരിയരായിരുന്നു. സംഭാഷണമൊന്നും അദ്ദേഹം പഠിച്ചിട്ടില്ലാത്തതുകൊണ്ട് അതു കേട്ടു പറയുകയായിരുന്നു. പക്ഷെ, അന്നത്തെ റിഹേഴ്‌സൽ അവസാനിച്ചപ്പോഴേയ്ക്കും അദ്ദേഹം എല്ലാവരേയും കയ്യിലെടുത്തു കഴിഞ്ഞിരുന്നു. ഞാൻ മാധവനോടു സ്വകാര്യമായി പറഞ്ഞു. 'നാടക ദിവസം എഛ്.ആർ. മുങ്ങിയാൽ പകരക്കാരനായി മാധവൻ തന്നെ വേണ്ടിവരും. അദ്ദേഹം ചെയ്യുന്നതൊക്കെ നോക്കിപ്പഠിച്ചോളു'. റിഹേഴ്‌സൽ എട്ടു ദിവസം പിന്നിട്ടു. എട്ടു ദിവസവും മുടന്തിയാണു നീങ്ങിയത്. പൂർണ്ണമായ ഒരു റിഹേഴ്‌സൽ ഒരു ദിവസവും നടന്നില്ല. നടന്മാരിൽ ആരെങ്കിലും ചിലരൊക്കെ മുടങ്ങും. എട്ടാം ദിവസം റിഹേഴ്‌സൽ കഴിഞ്ഞപ്പോൾ ഇടശ്ശേരി പറഞ്ഞു. 'നാളെ ആരും മുടങ്ങരുത്. പി.സി.വരും. ഇന്നു വന്നിട്ടില്ലാത്തവരേയും വിവരമറിയിക്കണം'.

പി.സി. വന്നു. അഭിനേതാക്കളെല്ലാം വലിയ ഉത്സാഹത്തിലാണ്. എല്ലാവരും വേണ്ട ഗൃഹപാഠം ചെയ്താണു വന്നിട്ടുള്ളത്. പി.സി.യുടെ മുമ്പിൽ ഒന്നു വിലസാമെന്ന ആത്മവിശ്വാസമാണ് എല്ലാവരുടെ മുഖത്തും. പി.സി.യുടെ അഭിനന്ദനം നേടുക എന്നതു സ്വൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. റിഹേഴ്‌സൽ തുടങ്ങി. ആദ്യത്തെ രംഗം വളരെ നന്നായി അവതരിപ്പിച്ചു. ഓരോ നടനും പതിവിൽ കൂടുതൽ തിളങ്ങി. പക്ഷെ, രണ്ടാം രംഗം തുടങ്ങും മുമ്പ് പി.സി. പറഞ്ഞു 'വരട്ടെ. ഇത് ഇങ്ങനെ പോയാൽ രംഗത്തു കെട്ട കോഴിമുട്ട വന്നുനിറയും'. ഇടശ്ശേരിയും ഗോപാലക്കുറുപ്പും പരസ്പരം നോക്കി. ഞങ്ങളുടെയെല്ലാം മനസ്സ് ഇടിഞ്ഞു. പി.സി. തുടർന്നു. 'അഭിനയം തീരെ മോശമാണ് എന്നല്ല ഇപ്പറഞ്ഞതിനർത്ഥം. സംഭാഷണം നന്നാവുന്നുണ്ട്. സ്വരഭേദമൊക്കെ ഒത്തു കിട്ടിയിട്ടുണ്ട്. റേഡിയോ നാടകമാണെങ്കിൽ കേമമാവും. പക്ഷെ, ഒരു ദൃശ്യാനുഭവം സൃഷ്ടിക്കലാണല്ലോ നാടകത്തിന്റെ ലക്ഷ്യം. പ്രേക്ഷകർ കൂടുതലായും ശ്രദ്ധിക്കുക ശരീര ചലനങ്ങളിലാണ്. ഓരോ നടനും സ്റ്റേജിൽ എവിടെ നിൽക്കണം, ശരീരം എങ്ങനെ ചലിപ്പിക്കണം, കൈ എങ്ങനെ എത്രത്തോളം പൊക്കണം എന്നിവയൊക്കെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. മുഖഭാവം ഇപ്പോഴത്തേതുതന്നെ മതി. ഗോപാലക്കുറുപ്പ് അതു കേമമാക്കിയിട്ടുണ്ട്. നാം സാധാരണ സംസാരിക്കുമ്പോൾ ഉണ്ടാകുന്ന അംഗചലനങ്ങൾ അബോധപ്രവർത്തനമാണ്. നാടക സ്റ്റേജിൽ അവയെ ബോധപൂർവ്വമുള്ളവയാക്കണം. ബോധപൂർവ്വമുള്ളവയാണെന്ന് കാണികൾക്കു തോന്നുകയുമരുത്. അത്രയേ വേണ്ടു. ഈ നാടകത്തിൽ സ്റ്റേജിൽ നിറഞ്ഞു നിൽക്കേണ്ട കഥാപാത്രമാണ് അധികാരി. ഗോപാലമേനോൻ ആ കഥാപാത്രത്തോടു തികച്ചും നീതി ചെയ്യുന്നുണ്ട്. (പി.കെ. ഗോപാലമേനോൻ എന്ന ട്രഷറി ജീവനക്കാരനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്). പക്ഷേ, സ്റ്റേജിൽ നിറഞ്ഞു നിൽക്കാൻ വേണ്ടി തലങ്ങും വിലങ്ങും നടന്നാൽ പോരാ. പ്രേക്ഷകരുടെ ശ്രദ്ധ അധികാരിയുടെ മുഖത്തുനിന്നും മാറരുത്. അതുകൊണ്ട് ഈ രംഗം നമുക്ക് ഒരിക്കൽ കൂടി ചെയ്യുക'. എന്നിട്ടു പി.സി. ചുറ്റും നോക്കി. റിഹേഴ്‌സൽ കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഹെഡ്മാസ്റ്റർ വർഗ്ഗീസു മാസ്റ്റർ ഓഫീസുമുറി തുറന്ന് ഒരു കഷണം ചോക്കെടുത്തു കൊണ്ടുവന്നു. പി.സി. അടിയളന്നു രംഗത്തു ചില കള്ളികൾ വരച്ചു. ഓരോ നടനേയും ആ കള്ളികളിൽ പിടിച്ചു നിർത്തി. ഏതു കോണിൽ തിരിഞ്ഞു നിൽക്കണമെന്ന് അവർക്കു നിർദ്ദേശം നൽകി. പലപ്രാവശ്യം അവരെ രംഗത്തുനിന്നു പറഞ്ഞയച്ചും വീണ്ടും വരുത്തിയും പരിശീലിപ്പിച്ചു. സംഭാഷണ സമയത്തുണ്ടാകുന്ന അംഗവിക്ഷേപങ്ങൾ ചിട്ടപ്പെടുത്തി. ഒരൊറ്റ രംഗമേ അന്നു ചെയ്യുവാൻ കഴിഞ്ഞുള്ളു. 'ഇനി ഇതേ വിധത്തിൽ മറ്റു രംഗങ്ങൾ അവർ സ്വയം നന്നാക്കട്ടെ' പി.സി. പറഞ്ഞു. പി.സി. അങ്ങനെ പറഞ്ഞതിനർത്ഥം ഇതുപോലെ ബാക്കിയെല്ലാ രംഗങ്ങളും ഗോപാലക്കുറുപ്പ് ശരിയാക്കണം എന്നാണെന്നു പിറ്റേന്നു ഇടശ്ശേരി വ്യാഖ്യാനിച്ചു. ഇടയ്ക്കു രണ്ടു തവണകൂടി പി.സി. വന്നു ചില നിർദ്ദേശങ്ങൾകൂടി നൽകുകയും ചെയ്തു.

നാടകാവതരണദിവസം രാവിലെത്തന്നെ പി.സി. എത്തി. ഓരോ രംഗത്തിലും വേണ്ട സാധനസാമഗ്രികളുടെ ലിസ്റ്റ് ഞങ്ങൾ രണ്ടുപേരും കൂടി തയ്യാറാക്കി. 'മൂന്നു മണിക്കു മുമ്പെ ലിസ്റ്റിൽ പറഞ്ഞ സാധനങ്ങളൊക്കെ ഇവിടെ എത്തണം'. പി.സി.യുടെ ഉഗ്രശാസനം. കൃത്യം മൂന്നു മണിക്ക് നാടകം നടക്കുന്ന എ.വി. ഹൈസ്‌കൂളിൽ അദ്ദേഹം എത്തി. ലിസ്റ്റുമായി സാധനങ്ങൾ ഒത്തുനോക്കി. ഒരു നടനു ധരിക്കാനുള്ള ജുബ്ബ മാത്രം സാധനങ്ങളുടെ കൂട്ടത്തിലില്ല. പി.സി. ആ നടനെ വിളിച്ചു വരുത്തി. 'സമയമാകുമ്പോൾ ഇടശ്ശേരിയമ്മാമന്റെ ജുബ്ബ അഴിച്ചുവാങ്ങാ' മെന്നായിരുന്നു അയാളുടെ മറുപടി. പി.സി. പൊട്ടിത്തെറിച്ചു. 'ഇടശ്ശേരി നിങ്ങളുടെയൊക്കെ കളിക്കുട്ടിയാണോ? ആ മനുഷ്യനെ ഇത്ര ചെറുതായാണോ നിങ്ങൾ കാണുന്നത്? അരമണിക്കൂറിനുള്ളിൽ ജുബ്ബ എവിടെ നിന്നെങ്കിലും കൊണ്ടു വന്നിരിക്കണം. അല്ലെങ്കിൽ ഇന്നു നാടകം അരങ്ങേറില്ല'. കേട്ടു നിന്നവരൊക്കെ വിറച്ചു. കാര്യം പറഞ്ഞു പറഞ്ഞു എല്ലാവരും അറിഞ്ഞു. എല്ലാ മുഖങ്ങളിലും പൊതുവെ ഒരു മ്ലാനത പരന്നു.

അണിയറയിലേക്കു മേയ്ക്കപ്പിനു പോകും മുമ്പ് പി.സി. എല്ലാ നടന്മാരേയും പ്രവർത്തകരേയും വിളിച്ച് ആശ്വസിപ്പിച്ചു. 'നിങ്ങൾ ധൈര്യം വിടാതെ അഭിനയിച്ചോളു. നാടകം നന്നാവും. പക്ഷേ ഏതു കാര്യത്തിലും തയ്യാറെടുപ്പാണു പ്രധാനം. അതിൽ അലസത പാടില്ല'. പിന്നെ ഇടശ്ശേരിയുടെ മഹത്ത്വത്തെപ്പറ്റി ഒരു ചെറിയ ക്ലാസ്സും. പറഞ്ഞ പോലെത്തന്നെ നാടകം പൊടിപൊടിച്ചു. തിരശ്ശീല വീണിട്ടും കാണികൾ പലരും സ്‌കൂൾ മുറ്റത്തുതന്നെ നിന്നു. അവർക്ക് അഭിനേതാക്കളെ നേരിൽ കണ്ടഭിനന്ദിക്കണം.

'നാടകം അഭിനയിച്ചുകാണാൻ വലിയ മോഹമുണ്ട്. ആ ദിവസം പൊന്നാനിയിലെത്തും' എന്ന് എം. ഗോവിന്ദൻ ഇടശ്ശേരിക്കെഴുതിയിരുന്നുവെങ്കിലും അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല. പിന്നെ അദ്ദേഹം തന്നെ മുൻകൈയെടുത്ത് രണ്ടു മാസത്തിനുശേഷം 'കൂട്ടുകൃഷി', 'നീ മനുഷ്യനെ കൊല്ലരുത്' എന്നീ നാടകങ്ങൾ മദിരാശിയിൽ അവതരിപ്പിക്കാൻ അവസരമുണ്ടാക്കി. രണ്ടു ദിവസവും വൻസദസ്സ് നാടകം കാണാനെത്തിയിരുന്നു. എങ്കിലും നാടകം രണ്ടും പൊന്നാനിയിൽ അവതരിപ്പിച്ചതുപോലെ വിജയമായില്ല എന്നാണ് ഞങ്ങൾക്കു തോന്നിയത്. അസാധാരണ വലിപ്പമുള്ള ഒരു സ്റ്റേജായിരുന്നു അവിടെ, ആ സ്റ്റേജും വൻസദസ്സും നാട്ടിൻ പുറത്തുകാരായ നടന്മാരിൽ സ്വൽപ്പം സഭാകമ്പം സൃഷ്ടിച്ചുവോ എന്നു സംശയം. നാട്ടിൻപുറത്തെ കാണികളെപ്പോലെ സദ്യ:പ്രതികരണം മദിരാശിയിലെ കാണികളിലുണ്ടായിരുന്നില്ല. അതു കൊണ്ട് നാടകം അവർക്കു രസിക്കുന്നുണ്ടോ എന്നു അഭിനയിക്കുമ്പോൾത്തന്നെ അറിയാൻ കഴിഞ്ഞതുമില്ല. നാടകഗാനങ്ങൾ ആലപിച്ചിരുന്ന മണി എന്ന കുമാരൻ നായരെ മാറ്റിനിർത്തി മദിരാശിയിലെ ഒരു പ്രശസ്ത ഗായകനെക്കൊണ്ടാണ് അവിടെ പാട്ടുകൾ പാടിച്ചത്. അതുകൊണ്ട് പാട്ടുകളുടെ ഭാവം ചോർന്നുപോയതായും തോന്നി. പക്ഷെ, നാടകം വൻ വിജയമായിരുന്നുവെന്നും സദസ്സ് അതു പൂർണ്ണമായും ഉൾക്കൊണ്ടുവെന്നും ഈ നാടകം രചിച്ചതിൽ ഇപ്പോഴാണ് തനിക്കു കൃതകൃത്യത തോന്നുന്നതെന്നും ശ്രീ. എം. ഗോവിന്ദൻ ഇടശ്ശേരിക്കെഴുതി. ഇതിനെ ത്തുടർന്നാണു മാസത്തിലൊരു നാടകം എന്ന പി.സി. യുടെ ആശയം ഞങ്ങൾ പരീക്ഷിച്ചത്. ഇടശ്ശേരിയുടേയും പി.സി. കുട്ടികൃഷ്ണന്റേയും നാടകങ്ങളും ഏകാങ്കങ്ങളുമാണ് പ്രധാനമായും ആ കാലത്തു രംഗത്തവതരിപ്പിച്ചത്. ആറു മാസം ഈ പരീക്ഷണം വിജയകരമായി നടത്തി. മഴക്കാലമായപ്പോൾ നിർത്തിവച്ചു. പിന്നെ, അതു തുടരുകയുണ്ടായില്ല.

പി.സി. കുട്ടികൃഷ്ണൻ ആശിച്ചതുപോലെ പൊന്നാനിയിലൊരു നാടക സംസ്‌കാരം വളർത്തിയെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞുവോ? കൃത്യമായ ഒരു ഉത്തരം ഈ ചോദ്യത്തിനില്ല. ഒന്നു തീർച്ചയാണ്. ഈ പരീക്ഷണം എന്നെന്നും ഓർമ്മിക്കത്തക്ക അനുഭവങ്ങൾ വായനാശാലാ പ്രവർത്തകർക്കു നൽകിയിട്ടുണ്ട്. എ.വി. ഹൈസ്‌കൂൾ മൈതാനത്ത് ക്ഷമയോടെ ഇരുന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ച പ്രേക്ഷകർ പിന്നീടു ഞങ്ങളെ കാണുമ്പോൾ സ്‌നേഹപൂർവ്വം ഇനി എന്നാ നാടകം എന്നന്വേഷിച്ചിരുന്നത് ഞങ്ങൾക്ക് ഒരു പുരസ്‌കാരത്തേക്കാൾ വലുതായിരുന്നു. അവർ പ്രകടിപ്പിച്ച താൽപ്പര്യമാവാം പണസംബന്ധമായ ബുദ്ധിമുട്ടുകൾ ഒരിക്കലും ഞങ്ങളെ അലട്ടാതിരുന്നതിന്നു ഹേതു.

സംഗീതം, നൃത്തം മുതലായ കലകൾക്കു വേണ്ടതുപോലെ നാടകത്തിനു പ്രത്യേകമായ ഒരഭ്യസനം വേണ്ട എന്ന എന്റെ മിഥ്യാധാരണ തിരുത്തിയത് ഇക്കാലത്തെ നാടക റിഹേഴ്‌സലുകളാണ്. നാടകം ഒരു ദൃശ്യകലയാണെന്നും അതിന്റെ മാധ്യമം ശരീരഭാഷയാണെന്നും പഠിപ്പിച്ചത് പി.സി. കുട്ടികൃഷ്ണനാണ്. അഭിനയത്തിന്റെ, പ്രത്യേകിച്ചും മുഖാഭിനയത്തിന്റെ സാധ്യതകൾ എന്താണെന്നു ബോധ്യപ്പെടുത്തിയത്. ടി. ഗോപാലക്കുറുപ്പാണ്. മഹാനടനായ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ഇടശ്ശേരി എഴുതിയ 'അശ്രുപൂജ' എന്ന കവിതയിൽ (സെപ്റ്റംബർ 5, 1971) ഇങ്ങനെ പറയുന്നു.

ഒരു നാടകമേതാണ്ടെഴുതിത്തീർത്തേൻ, പിറ്റേ-
ന്നതു വായിച്ചു താങ്കൾ, നാലഞ്ചു നാളിന്നകം
ഗ്രാമീണവിദ്യാലയം നാടകക്കളരിയായ്
നാൾതോറും കളിത്തട്ടായ് കൊച്ചുബഞ്ചുകൾനിന്നൂ;
അവയിൽസ്സതീർത്ഥ്യരോടൊന്നിച്ചു നാട്യകലാ-
വിവിധമർമ്മങ്ങളെത്താങ്കളിൽ നിന്നും കേൾക്കേ,
കേരളകലാവേദിതൻ നവോത്ഥാനത്തിന്റെ
കേളിക്കൈകളിലങ്ങേക്കൈത്തഴക്കം ഞാൻ കണ്ടൂ.

നാടകങ്ങൾ അരങ്ങേറുമ്പോൾ ഇടശ്ശേരിയുടെ സ്ഥിരം പങ്ക് പ്രോംപ്റ്റരുടേതാണ്. അദ്ദേഹം പുസ്തകവുമായി സൈഡ് കർട്ടനു പിന്നിലുണ്ടെങ്കിൽ അഭിനേതാക്കൾക്കു ധൈര്യമായി. റിഹേഴ്‌സൽ സ്ഥിരമായി കാണുന്ന ഇടശ്ശേരിക്ക് ഓരോ നടനും എവിടെ തപ്പിത്തടയുമെന്നത് മനപ്പാഠമാണ്. അവിടെ നടനെ സഹായിക്കാൻ സന്നദ്ധനായി അദ്ദേഹമുണ്ടാവും. ദുർല്ലഭം ചിലപ്പോൾ രംഗത്തും അദ്ദേഹത്തിനു പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. 'കൂട്ടുകൃഷി' രംഗത്തവതരിപ്പിച്ചിരുന്ന കാലത്ത് ഒരിക്കൽ അങ്ങനെ ഒരനുഭവമുണ്ടായി. പശുവിനെ കാണാതെ പരിഭ്രമിച്ച് 'എന്റെ പയ്യിനെക്കണ്ട്വോ...?' എന്നു ചോദിച്ചു രംഗത്തുവരേണ്ട വാരിയരുടെ ഭാഗം അഭിനയിക്കേണ്ട നടൻ തയ്യാറായി വന്നില്ല. ഇടശ്ശേരി ഒട്ടും സംശയിച്ചില്ല. പ്രോംപ്റ്റ് ചെയ്തുകൊണ്ടിരുന്ന അതേ വേഷത്തിൽ പുസ്തകവും കയ്യിൽ പിടിച്ചുകൊണ്ടുതന്നെ രംഗത്തെത്തി. പശുവിനെ കാണാത്തതിലുള്ള പരിഭ്രമം വാരിയരുടെ മുഖത്തുനിന്ന് കാണികളുടെ മുഖത്തേയ്ക്കു പരന്നത് അന്നാണെന്ന് പിന്നീടൊരിക്കൽ ആ സംഭവം അനുസ്മരിച്ചു കൊണ്ടു പി.സി. കുട്ടികൃഷ്ണൻ പറയുകയുണ്ടായി.

പൊന്നാനി താലൂക്ക് കേന്ദ്രകലാസമിതി

കൃഷ്ണപ്പണിക്കർ വായനശാലയുടെ വാർഷികാഘോഷം അക്കാലത്തു പൊന്നാനിയിലെ ഒരു വലിയ സംഭവമായിരുന്നു. അതങ്ങനെയാവണം എന്നു വായനശാല പ്രവർത്തകർക്കു മാത്രമല്ല വായനശാലയുമായി ബന്ധപ്പെട്ട വി.ടി. ഭട്ടതിരിപ്പാട്, പി.സി. കുട്ടികൃഷ്ണൻ, അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ തുടങ്ങി അനേകം പേർക്കും ഉള്ള ആഗ്രഹ മായിരുന്നു. കൃഷ്ണപ്പണിക്കർ വായനശാലയ്ക്ക് അന്ന് സാഹിത്യ സാംസ്‌കാരിക മണ്ഡലത്തിൽ 'ഇടശ്ശേരിക്കളരി' എന്ന മാറ്റപ്പേരും പ്രചാരത്തിലുണ്ടായിരുന്നു. സാഹിത്യരംഗത്തു പ്രസിദ്ധരായവർ വായനശാലാ വാർഷികത്തോടനുബന്ധിച്ച സമ്മേളനങ്ങളിൽ ഉത്സാഹപൂർവ്വം പങ്കെടുത്തിരുന്നു. അത്തരം അവസരങ്ങൾ പൊന്നാനിയിലേയ്‌ക്കൊരു തീർത്ഥ യാത്രയായി പലരും കരുതി. അവർ അതു സമ്മേളനങ്ങളിൽ അഭിമാനപൂർവ്വം പറയുകയും പതിവായിരുന്നു.

മൂന്നായി മുറിഞ്ഞു കിടന്ന മലയാളമണ്ണ് ഒന്നായിച്ചേരുക എന്നതു മലയാളികളുടെയൊക്കെ മഹാസ്വപ്‌നമായിരുന്നു. ഭാഷയും സംസ്‌കാരവും അടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുനർനിർണ്ണയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നയവുമായിരുന്നു. 1949-ൽ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ കേരള സംസ്ഥാന രൂപവൽക്കരണത്തിനു സാദ്ധ്യതയേറി. ഇതു പ്രമേയമാക്കി ഇടശ്ശേരി രചിച്ച നാലു കവിതകൾ ഈ നാടിന്റെ ഭാവി എങ്ങനെയുള്ളതായിരിക്കണം എന്ന ഉൾക്കാഴ്ച നിറഞ്ഞവയാണ്. പൊന്നാനി കേന്ദ്ര കലാസമിതിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഒരു പുതിയ തരം ആട്ടക്കഥയായി 1950-ൽ ഇടശ്ശേരി രചിച്ച 'ഐക്യകേരളം' ആണ് ഈ ശ്രേണിയിലെ ആദ്യകവിത. അതിനിടെ പശ്ചിമതീരസംസ്ഥാനം എന്ന പുതിയ ആശയവുമായി ഒരു സംഘം രംഗത്തെത്തിയതിനെത്തുടർന്നു 1954-ൽ ഇടശ്ശേരി രചിച്ച 'കേരളമേ കേരളമെൻ നാട്' എന്ന കവിതയിൽ,

'ഉടൽമുറിഞ്ഞിപ്പോളടിയങ്ങൾക്കെഴുമരിയഭാഗ്യത്തെപ്പോലെ
പിടയുകയല്ലോ മുടിയുകയല്ലോ പിറന്നൊരിമ്മലനാട്'

എന്ന വേദനയുടെ സ്വരം കേൾക്കാം. കേരളസംസ്ഥാനം സാർത്ഥകമായതിലുള്ള ആഹ്ലാദവും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും 'കൈതപ്പൂ' (ഒക്ടോബർ 5, 1956), 'വികസിക്കുക' (നവംബർ 25, 1956) എന്നീ കവിതകളിൽ പ്രതിഫലിക്കുന്നു. കൃഷ്ണപ്പണിക്കർ വായനശാല ഈ അവസരം ആഘോഷിച്ചത് ഒരു സെമിനാർ സംഘടിപ്പിച്ചുകൊണ്ടാണ്. അതിനു മുൻകൈ എടുത്തതും ഇടശ്ശേരിയും പി.സി.യുമായിരുന്നു. സെമിനാറിൽ സാഹിത്യ കേരളത്തെപ്പറ്റി മഹാകവി അക്കിത്തവും ചരിത്ര കേരളത്തെപ്പറ്റി പ്രൊഫ. എം.ജി.എസ്. നാരായണനും ശാസ്ത്ര കേരളത്തെപ്പറ്റി ശ്രീ പി.കെ. കോരുമാസ്റ്ററും സംസ്‌കാര കേരളത്തെപ്പറ്റി ശ്രീ കടവനാടു കുട്ടികൃഷ്ണനും പ്രബന്ധങ്ങളവതരിപ്പിച്ചു. ശ്രീ. വി.ടി ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായിരുന്നു.

പൊന്നാനി താലൂക്ക് കേന്ദ്ര കലാസമിതിയും അന്നു പൊന്നാനിയിൽ സജീവമായിരുന്നു. കേന്ദ്ര കലാസമിതിയുടെ വാർഷികാഘോഷം പൊന്നാനി വച്ചു നടത്താൻ വേണ്ടി സ്വാഗതസംഘം രൂപവൽകരണത്തിനായി ഒരു യോഗം എ.വി. ഹൈസ്‌കൂളിൽ ചേർന്നു. താലൂക്കിന്റെ പല ഭാഗത്തുനിന്നുള്ള ആളുകൾ യോഗത്തിൽ പങ്കുകൊണ്ടു. യോഗാവസാനം പ്രവർത്തകസമിതി അംഗങ്ങളുടെ പേരുകൾ ഇടശ്ശേരി വായിച്ചു. വായന കഴിഞ്ഞപ്പോൾ കേരള ചിത്രകലാപരിഷത്ത് പ്രസിഡണ്ട് എഴുന്നേറ്റുനിന്നു. അദ്ദേഹം പറഞ്ഞു. 'ഈ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല. എനിക്കതിൽ പ്രതിഷേധമുണ്ട്. ഇതിൽ ചിത്രകലാകാരന്മാർക്ക് പ്രാതിനിധ്യം കൊടുത്തിട്ടില്ല. ചിത്രകലയെ നിസ്സാരമായിക്കാണുന്നതു ശരിയല്ല. തുഞ്ചന്റെ ശബ്ദം വാളയാറിൽ മുട്ടിത്തിരിച്ചു വന്നപ്പോൾ രവിവർമ്മയുടെ ചിത്രങ്ങൾ കടൽകടന്നും സഞ്ചരിക്കുകയായിരുന്നു. ലോകത്തിന്റെ ഏതു മുക്കിലും അവ പരിചിതങ്ങളാണ്. അതുകൊണ്ടു ചിത്രകലയോടു നീതി പുലർത്തണം എന്ന് എനിക്കപേക്ഷയുണ്ട്.' അദ്ദേഹം നിർത്തിയപ്പോൾ ഇടശ്ശേരി എഴുന്നേറ്റു നിന്നു പറഞ്ഞു. 'ലിസ്റ്റു വായിച്ചപ്പോൾ എനിക്കൊരു തെറ്റുപറ്റി. ക്ഷമിക്കണം. പ്രവർത്തക സമിതിയുടെ വൈസ് പ്രസിഡണ്ടുസ്ഥാനത്ത് കേരള ചിത്ര കലാപരിഷത്ത് പ്രസിഡണ്ടിന്റെ പേരുണ്ട്'. എനിക്കപ്പോൾ അത്ഭുതത്തേക്കാളേറെ അമ്പരപ്പാണു തോന്നിയത്. ഡിപ്ലോമസിയുടെ മുഖം ഇടശ്ശേരിക്കില്ലാത്തതാണ്. ഇക്കാലമത്രയും ആരേയും തൃപ്തിപ്പെടുത്തുവാൻ വേണ്ടി അദ്ദേഹം നേർവഴി വിട്ടുമാറുന്നതു കണ്ടിട്ടില്ല. എന്താണ് ഇടശ്ശേരിയുടെ ഈ പ്രവൃത്തിക്കു ന്യായം. യോഗം അവസാനിച്ച് എല്ലാവരും പിരിഞ്ഞുപോയപ്പോൾ ഞാൻ ഇടശ്ശേരിയോട് ചോദിച്ചു. 'ഇതു വേണ്ടിയിരുന്നോ? അദ്ദേഹത്തിന്റെ ദുരഭിമാനത്തിനു വഴങ്ങേണ്ടിയിരുന്നോ? പ്രവർത്തക സമിതിയിൽ ചിത്രകലാദ്ധ്യാപകൻ ദേവസ്സി മാസ്റ്ററെ നമ്മൾ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ. അത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയാൽ മതിയായിരുന്നില്ലേ?' ഇടശ്ശേരി പറഞ്ഞു. 'അതല്ല. നമുക്ക് പറ്റിയ ഒരു തെറ്റു തിരുത്തുകയാണ് ഞാൻ ചെയ്തത്. അദ്ദേഹത്തിന്റെ സേവനം നമുക്കാവശ്യമുണ്ട്. നോക്കിക്കോളൂ. പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അദ്ദേഹം ഉണ്ടാവും'. അതു ശരിയായിരുന്നു. കുമരനെല്ലൂർക്കാരനായ അദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിൽ പൊന്നാനിയിലെത്തി എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. മാത്രമല്ല വാർഷികാഘോഷം നടക്കുന്ന ദിവസങ്ങളിൽ രാവും പകലും ഞങ്ങളോടൊപ്പം ഏതു ചുമതലയും വഹിക്കാൻ തയ്യാറായുണ്ടായിരുന്നു. രാത്രി സ്‌കൂൾമുറിയിലെ ബഞ്ചിന്മേൽ കിടന്നുറങ്ങാൻ തയ്യാറായ ആ വന്ദ്യവയോധികനെ വളരെ നിർബ്ബന്ധിച്ചാണു ഞാൻ ഞങ്ങളുടെ ലോഡ്ജിലേയ്ക്കു കൂട്ടിക്കൊണ്ടു പോയത്. ഇടശ്ശേരിയുടെ ദീർഘവീക്ഷണത്തിനുള്ള പല തെളിവുകളിലൊന്ന്.

 

തലസ്ഥാനത്തേയ്ക്ക് ഒരു യാത്ര

1957 ഓഗസ്റ്റ് ആദ്യവാരത്തിലൊരു വൈകുന്നേരം ഇടശ്ശേരി ഞാൻ താമസിക്കുന്ന വീട്ടിൽ വന്നു. 'തിരുവനന്തപുരം കണ്ടിട്ടുണ്ടോ?' അദ്ദേഹം ചോദിച്ചു. 'ഇല്ല' എന്നു ഞാനുത്തരം പറഞ്ഞു. 'എന്നാൽ പുറപ്പെട്ടോളു' അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതവാർഷികത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന കവിസമ്മേളനത്തിൽ കവിത അവതരിപ്പിക്കാൻ ഇടശ്ശേരിക്കും ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നു. ഈ അവസരം പത്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം, കന്യാകുമാരി എന്നീ സ്ഥലങ്ങൾകൂടി സന്ദർശിക്കുവാൻ ഉപയോഗപ്പെടുത്താം എന്ന് ഇടശ്ശേരി കണക്കുകൂട്ടി.

അന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ഇന്നത്തേതു പോലെ അത്ര സുഗമമല്ല. പൊന്നാനിയിൽ നിന്നു ഞങ്ങൾ നാലു പേരടങ്ങുന്ന ഒരു സംഘം രാവിലെ അഞ്ചുമണിക്കു തൃശ്ശൂർക്കുള്ള ഒരു പ്രൈവറ്റു ബസ്സിൽ പുറപ്പെട്ടു. ഇടശ്ശേരി, രാമൻ മാസ്റ്റർ, കെ.വി. ജോൺ, ഞാൻ. തൃശ്ശൂരിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ്സിൽ തിരുവനന്തപുരത്തേയ്ക്ക്. വൈകുന്നേരം ആറു മണിയ്ക്കു തിരുവനന്തപുരത്തെത്തി, തമ്പാനൂരിൽ സത്രത്തിൽ മുറിയെടുത്തു. മുറിയിൽ ഒരു കട്ടിലും കിടക്കയും ഉണ്ടായിരുന്നതു കൂടാതെ സത്രം മാനേജർ മൂന്നു പേർക്കും പായും, തലയിണയും സൗകര്യപ്പെടുത്തിത്തന്നു. ഭക്ഷണം കഴിഞ്ഞ് ഇടശ്ശേരി നിലത്തു പായ വിരിച്ചു കിടന്നു. ജോണും രാമൻ മാസ്റ്ററും ഇടശ്ശേരിയെ അനുകരിച്ചു. ഇടശ്ശേരി എന്നോട് പറഞ്ഞു. 'എനിക്കിതാണ് ശീലം. ശീലം ഇഷ്ടവുമായി. വിളക്കണച്ചു കട്ടിലിന്മേൽ കയറി കിടന്നോളു.'

പിറ്റേന്നു രാവിലെ കുളിയും പ്രാതലും കഴിച്ച് ഞങ്ങൾ റേഡിയോസ്റ്റേഷനിലേക്കു നടന്നു. സന്ധ്യ കഴിഞ്ഞാണു കവി സമ്മേളനം. അപ്പോൾ തിരക്കായിരിക്കും. രാവിലെയാണെങ്കിൽ ജി. ശങ്കരക്കുറുപ്പിനെ സൗകര്യമായി കണ്ടു സംസാരിക്കാം. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫസർ സ്ഥാനത്തുനിന്ന് വിരമിച്ച് ആകാശവാണിയിൽ സാംസ്‌കാരിക പരിപാടിയുടെ ഓണററി ഡിറക്ടറായി പ്രവർത്തിക്കുകയായിരുന്നു കുറുപ്പു മാസ്റ്റർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു കവി സമ്മേളനം നടക്കുന്നത്. വഴിയോരക്കാഴ്ചകളും കണ്ടു ഞങ്ങൾ നടന്നു കൊണ്ടിരിക്കെ ഒരു സ്റ്റേറ്റുകാർ ഞങ്ങളെ മറികടന്നു തൊട്ടുമുന്നിലായി നിന്നു. വാതിൽ തുറന്നു മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് കാറിൽ നിന്നിറങ്ങി. ഇടശ്ശേരിയെ കെട്ടിപ്പിടിച്ചു. 'എപ്പോൾ വന്നു?' എന്നു ചോദിച്ചു. ഇടശ്ശേരി പറഞ്ഞു. 'ഇന്നലെ രാത്രി'. 'ഇപ്പോഴെങ്ങ്ടാ?' മുഖ്യമന്ത്രി ചോദിച്ചു. 'റേഡിയോ സ്റ്റേഷൻ വരെ. കുറുപ്പുമാസ്റ്ററെ കാണണം' ഇടശ്ശേരി പറഞ്ഞു. 'ശരി രാത്രി കാണാം' എന്നു പറഞ്ഞ് അദ്ദേഹം യാത്രയായി.

റേഡിയോ സ്റ്റേഷൻ അധികം അകലെയായിരുന്നില്ല. ഞങ്ങൾ ഗെയിറ്റു കടന്നു ചെല്ലുമ്പോൾ കുറുപ്പു മാസ്റ്റർ താഴെ വരാന്തയിൽ ത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഇടശ്ശേരിയെ ആശ്ലേഷിച്ചു കൊണ്ടുപറഞ്ഞു, 'മാതൃഭൂമിയിൽ 'അങ്ങേ വീട്ടിലേയ്ക്ക്' (ജൂൺ 30, 1957) വായിച്ചു; എന്റെ കണ്ണു നിറഞ്ഞു. അതുതന്നെയല്ലേ ഇവിടേയും ചൊല്ലുന്നത്?' 'അല്ല, 'പതാക കാണുമ്പോൾ' (1957) എന്ന പുതിയതൊന്നാണ്' ഇടശ്ശേരി പറഞ്ഞു. കുറച്ചുനേരം അദ്ദേഹത്തിന്റെ മുറിയിലിരുന്നു ഞങ്ങൾ വർത്തമാനം പറഞ്ഞു. കവിതയും, സാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളുമായിരുന്നു സംഭാഷണവിഷയം. തന്റെ താമസസ്ഥലത്തേയ്ക്കു കുറുപ്പ് മാസ്റ്റർ ഞങ്ങളെ ക്ഷണിച്ചുവെങ്കിലും നഗരം കാണാനുള്ള അവസരം നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഇടശ്ശേരി ക്ഷമാപണത്തോടെ അതു നിരസിച്ചു.

സന്ധ്യകഴിഞ്ഞപ്പോൾ കവിസമ്മേളനം ആരംഭിച്ചു. നല്ലൊരു സദസ്സ് ഹാജരുണ്ടായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് കാവ്യാത്മകമായ ഒരു പ്രസംഗത്തോടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. അവതരിപ്പിച്ച കവിതകളെല്ലാം ഉന്നത നിലവാരം പുലർത്തി. ആലാപനത്തിന്റെ സവിശേഷതയും ഉള്ളടക്കത്തിന്റെ ഗാംഭീര്യവും കൊണ്ടു മുഴങ്ങിനിന്നത് ഒളപ്പമണ്ണയുടെ ആനക്കവിതയും, ഒ.എൻ.വി.യുടെ ബഹദൂർഷായെപ്പറ്റിയുള്ള കവിതയുമാണ്. പിറ്റേന്നു രാവിലെ പതാകാവന്ദനത്തിലും അതോടനുബന്ധിച്ച പരിപാടികളിലും ഞങ്ങൾ പങ്കുകൊണ്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദായിരുന്നു മുഖ്യാതിഥി. നഗരത്തിലെ വിശേഷക്കാഴ്ചകൾക്കു പുറമെ പത്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം, കന്യാകുമാരി എന്നീ സ്ഥലങ്ങളും സന്ദർശിച്ചു.

മൂന്നാം ദിവസം രാത്രി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു വാടകവന്ന ഒരു കാർ തിരിച്ചു പോകുമ്പോൾ അതിൽ യാത്ര ചെയ്യാൻ ഞങ്ങൾക്കു സൗകര്യം ലഭിച്ചു. ഒളപ്പമണ്ണയും ഞങ്ങളുടെ സഹയാത്രികനായി. ആശയത്തിലെ ഗരിമകൊണ്ട് ഇടശ്ശേരിയുടെ കവിത ഒന്നാന്തരമായിരുന്നെന്ന് ഒളപ്പമണ്ണ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രഗാഥകൂടിയാണ് ആ കവിത. ഒറ്റ ശ്രവണത്തിൽ അത് പിടിച്ചെടുക്കാൻ പ്രയാസപ്പെടുമെന്ന് ഞാനപ്പോൾ പറഞ്ഞു. അത് അദ്ദേഹം ശരിവച്ചു. എറണാകുളത്തുനിന്ന് തീവണ്ടിയിൽ തൃശ്ശൂരിലെത്തി, അവിടെനിന്നു ബസ്സിൽ ഞങ്ങൾ പൊന്നാനിക്കു പോയി.

കവിതകളുടെ അമൃതവർഷം ...

മഴക്കാലമാണ്. കുറച്ചുദിവസമായി തുടർച്ചയായി മഴപെയ്തു കൊണ്ടിരിക്കുകയാണ്. പുറംലോകത്തുള്ള പ്രയാണങ്ങൾ തടസ്സപ്പെട്ടിരിക്കുന്നു. സ്‌കൂളിലേയ്ക്കും താമസസ്ഥലക്കേയ്ക്കുമായി ലോകം ചുരുങ്ങിയിരിക്കുന്നു. നാലഞ്ചുദിവസത്തെ താണ്ഡവത്തിനു ശേഷം ഒരു ദിവസം ഉച്ചയ്ക്കു മഴയൊന്നു വിശ്രമിക്കാൻ പോയി. 'ഞാനും ഇവിടെയുണ്ടേ' എന്നറിയിച്ചു കൊണ്ടു വെയിൽ പതുക്കെ പല്ലിളിച്ചു. ഞാൻ നേരെ വായനശാലയിലേയ്ക്ക് നടന്നു. അത്ഭുതം! ഇടശ്ശേരി അവിടെയുണ്ട്. മഴയത്തെങ്ങാനും വായനശാല ഒലിച്ചു പോയാലോ എന്നു കരുതി ഈ ദിവസമത്രയും അവിടെ കാവലിരിക്കുകയായിരുന്നു എന്നു തോന്നും. കൂട്ടത്തിൽ നാരായണൻ വൈദ്യരുമുണ്ട്. ഇടശ്ശേരിയുടെ സന്തതസഹചാരി എന്നു നാരായണൻ വൈദ്യരെ വിശേഷിപ്പിക്കാം. ഒരു സ്വാതന്ത്ര്യ സമരസേനാനികൂടിയാണദ്ദേഹം. നല്ലൊരു ഭിഷഗ്വരനാണെങ്കിലും തന്റെ കഴിവ് പണമുണ്ടാക്കുന്നതിന് വിനിയോഗിക്കാൻ ആദർശവാദിയായ അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. മണിക്കൂറുകളോളം ഇടശ്ശേരിയോടൊപ്പമിരുന്നു ചതുരംഗം കളിക്കും. ഇടശ്ശേരിക്കവിതകൾ കേൾക്കുന്നത് ഇഷ്ടമാണ്. പക്ഷേ, അഭിപ്രായമൊന്നും ഒരിക്കലും പറയില്ല. അദ്ദേഹത്തിന്റെ മകൾ സരോജിനിയാണ് ഞങ്ങളുടെ നാടകങ്ങളിൽ മുഖത്തു ചായം തേയ്ക്കാൻ സന്നദ്ധയായിവന്ന ആദ്യ ബാലിക.

കുറച്ചുനേരം ഞങ്ങൾ കാലാവസ്ഥയേയും വിദ്യാഭ്യാസ ബില്ലിനേയും മറ്റുംപറ്റി സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും വേറേയും മൂന്നു നാലുപേർ വായനശാലയിലെത്തി. ശ്രീ. കെ.ആർ. ചെറായിയും ആ കൂട്ടത്തിലുണ്ടായിരുന്നു. ഞാനന്നു പൊന്നാനി താലൂക്ക് ഗ്രന്ഥശാലാ യൂണിയൻ പ്രസിഡണ്ടാണ്. ചെറായി സെക്രട്ടറിയും. ഒരു യുവകവികൂടിയാണു ചെറായി. ഇടശ്ശേരി ഒന്നു ചുറ്റും നോക്കി. എന്നിട്ടു പറഞ്ഞു. 'ഇന്ന് അൽപ്പം തെളിഞ്ഞ കാലാവസ്ഥയാണ്. ഒരു കവിത കൂടി കേട്ടോളൂ.' അദ്ദേഹം പോക്കറ്റിൽ നിന്നു കടലാസ്സെടുത്തു നിവർത്തിയപ്പോഴേയ്ക്കും മഴ വീണ്ടും തുടങ്ങി. ഉഗ്രസ്വരൂപിണിയായല്ല. പതികാലത്തിൽ. ഇടശ്ശേരി തന്റെ പരുക്കൻ സ്വരത്തിൽ -കാവിലെപ്പാട്ട്- (ജൂൺ, 1960) ചൊല്ലി.

സമയമായീ സമയമായീ
തേരിറങ്ങുകംബേ,
സകലലോകപാലനൈക-
സമയമതാലംബേ!

ഇടശ്ശേരിയുടെ കവിതചൊല്ലലും മഴയുടെ പതിഞ്ഞതാളവും കവിതയിലെ ബിംബങ്ങളും കൂടി ഞങ്ങളെ ഒരു മാസ്മരലോകത്തിലേയ്ക്കുനയിച്ചു. ഒറ്റ വായനയിലൂടെ കവിത പൂർണ്ണമായും മനസ്സിൽ പതിയുകയില്ലല്ലോ. എങ്കിലും അത് കുറ്റിപ്പുറത്തു നൊട്ടനാലുക്കൽ ഭഗവതിക്കാവിലൂടെ പല കാവുകളിലും നിരന്നു നിൽക്കുന്ന താലപ്പൊലിരംഗം ഞങ്ങളുടെ മുന്നിൽ ഒരു ദൃശ്യ വിസ്മയമായി വിടർത്തി. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ അവരവർക്കു സ്വായത്തമായ പദകോശങ്ങൾ കൊണ്ടു വിവരിക്കാൻ ശ്രമിച്ചു. അവരുടെ പരിമിതികൾ പരിചിതമായിരുന്നതുകൊണ്ട് ഇടശ്ശേരിക്ക് അവരുടെ മനസ്സിലുള്ളതു വായിച്ചെടുക്കാൻ വിഷമമുണ്ടായില്ല. തന്റേതെന്നല്ല, ആരുടെ കവിതയായാലും അതിനെപ്പറ്റി അക്കാദമിക നിരൂപണങ്ങളേക്കാൾ താനിഷ്ടപ്പെടുന്നത് ഇത്തരം സംവാദങ്ങളാണെന്ന് ഇടശ്ശേരി പറഞ്ഞു. എന്റെ മനസ്സ് മൂളിക്കൊണ്ടിരുന്നത് ഈ കവിതയിലെത്തന്നെ,

ഉണ്ണിയെത്തേടിത്തിരിച്ചോ-
രമ്മയുടെ മുമ്പിൽ
എങ്ങനെ നീ നിന്നു ചണ്ഡി,
ചാമ്പലായ്‌പ്പോകാതെ!
എന്ന വരികളാണ്. ദിവസങ്ങളോളം ആ അമ്മ വിടാതെ എന്നെ ഭരിച്ചു. ലോകക്ലാസ്സിക്കുകളിലെ അമ്മമാരെല്ലാം കുന്തീദേവിയുടെ നേതൃത്വത്തിൽ 'പൂതപ്പാട്ടി'ലേയും 'കാവിലെപ്പാട്ടി'ലേയും അമ്മമാരെ മുൻ നിർത്തി താരാട്ടുപാടി തൊട്ടിലുകളാട്ടുന്ന രംഗം ഞാൻ സ്വപ്‌നം കണ്ടു. ഞാനാ കവിത വീണ്ടും വീണ്ടും വായിച്ചു. പൊട്ടപ്പൂതത്തെ ലോകമാതാവാക്കുന്ന, സുംഭനിസുംഭാദികളെ കൊന്നൊടുക്കിയോളെ സുരഭിലപ്പൂവല്ലിപോലെ മാറ്റുന്ന, നാശം വിതച്ചുകൊണ്ടു പാഞ്ഞടുക്കുന്ന കൊടുങ്കാറ്റിനെ തരുപാളിയിൽ നൃത്തം വയ്ക്കാൻ പഠിപ്പിക്കുന്ന ഭാവനയ്ക്ക് ഇതൊന്നും ക്ലേശകരമായ അഭ്യാസങ്ങളല്ല. ഇതിലും മഹത്തായ പലതും ഈ തൂലികയിൽ നിന്നു നമുക്കു പ്രതീക്ഷിക്കാം എന്നു ഞാനായിടെ ഒരു സാഹിത്യസംവാദത്തിൽ പങ്കെടുത്തുകൊണ്ടു പറയുകയുണ്ടായി. ഇതറിഞ്ഞ ഇടശ്ശേരി എന്നോടു പറഞ്ഞത് 'ഇതൊക്കെ പ്രസംഗത്തിൽ കൊള്ളാം. ലേഖനത്തിലാവുമ്പോൾ സൂക്ഷിക്കണം. അത് സയുക്തികവും സാരമാത്രപ്രസക്തവുമായിരിക്കണം' എന്നാണ്.

'അദ്ധ്യാപനം ഇപ്പോൾ വെറും വാചാലമായിരിക്കുന്നു. അർത്ഥം പറഞ്ഞു കൊടുക്കലേ എവിടേയും നടക്കുന്നുള്ളു; അനുഭവിപ്പിക്കലില്ല' ഒരു ദിവസം ഇടശ്ശേരി പറഞ്ഞു.

അനുഭൂതികളില്ലാതെത്രയോ പഠിച്ചു നാ-
മനുഭൂതികൾക്കല്ലാതെത്രയോ പഠിപ്പിച്ചൂ.
എന്ന് അദ്ദേഹം 'ഊർച്ചയും വിത്തൂന്നലും' എന്ന കവിതയിൽ (ജനുവരി 1, 1950) പറയുന്നതു ഞാനപ്പോളോർത്തു. തുടർന്ന് അദ്ദേഹം തന്റെ ഒരനുഭവം വിവരിച്ചു. പ്രൈമറി സ്‌കൂളിൽ മൂന്നാംതരത്തിൽ പഠിക്കുന്ന കാലം. 'ശ്രീകൃഷ്ണചരിതം മണിപ്രവാളം ക്ലാസ്സിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ,
ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ
പാരിൽ പരക്ലേശവിവേകമുള്ളു.
എന്ന വരികൾ ചൊല്ലി; പിന്നെ വിദൂരതയിൽ കണ്ണുംനട്ട് ഇരിപ്പായി. അറിയാലോ അന്നത്തെ അദ്ധ്യാപകന്റെ സ്ഥിതി. ക്ലാസ്സുമുഴുവൻ നിശ്ശബ്ദം. ക്ലാസ്സിൽ സ്ഥിരമായി കുസൃതി കാണിക്കുന്ന അച്യുതൻ പോലും അദ്ധ്യാപകന്റെ മുഖത്തുനോക്കി ഇരിപ്പാണ്. ('ചൂരലിന്റെ മുന്നിൽ' എന്ന കവിതയിലെ കഥാപാത്രമാണ് അച്യുതൻ). കുറച്ചു കഴിഞ്ഞപ്പോൾ അദ്ധ്യാപകന്റെ കവിളിൽക്കൂടി കണ്ണുനീർ ഒലിച്ചിറങ്ങി. അദ്ദേഹം പരിസരബോധം വീണ്ടെടുത്തു മുഖം തുടച്ച് ഈ വരികളെപ്പറ്റി ഒന്നും പറയാതെ അടുത്ത ശ്ലോകം വായിച്ചു. 'പരക്ലേശവിവേകം' എന്നാലെന്താണെന്നു ഞങ്ങൾക്കെല്ലാം മനസ്സിലായി. ഒരു പക്ഷേ, പരീക്ഷയ്ക്ക് അർത്ഥമെഴുതാൻ പറഞ്ഞ് ആ സമസ്തപദം തന്നാൽ ഞങ്ങൾ തോറ്റെന്നിരിക്കും'. വിദ്യാഭ്യാസത്തെപ്പറ്റി എത്ര ഗഹനമായി ചിന്തിച്ചിരിക്കുന്നു, 'മന്ദപ്രജ്ഞൻ' എന്നു തന്നെപ്പറ്റി സ്വയം പറയുന്ന ഈ മഹാമനുഷ്യൻ എന്നു ഞാൻ അത്ഭുതപ്പെട്ടു. പ്രൈമറി അദ്ധ്യാപകർക്കായി അടുത്തു നടന്ന ഒരു പരിശീലനക്ലാസ്സിൽ ഞാനീ സംഭവം വിവരിച്ചു. ഞങ്ങളുടെ വിദ്യാലയത്തിലെ ചില അദ്ധ്യാപകരോടും ഞാനീ കാര്യം പറഞ്ഞു. അതിന്റെ അല ഒതുങ്ങും മുമ്പാണ് ഒരു വൈകുന്നേരം ഇടശ്ശേരി സകൂളിൽ കയറി വന്നത്. സ്റ്റാഫ് റൂമിൽ ഞങ്ങൾ അഞ്ചാറു പേരുണ്ടായിരുന്നു. 'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും' എന്ന കവിത അദ്ദേഹം ഞങ്ങളെ ചൊല്ലി കേൾപ്പിച്ചു. എന്നിട്ടു പറഞ്ഞു. 'ഇന്നേ ഇതു പൂർത്തിയായുള്ളു; അപ്പോൾ അത് ആരെയെങ്കിലും കേൾപ്പിക്കണമെന്നു തോന്നി. അത് അദ്ധ്യാപകരുടെ ഒരു സംഘത്തെയായത് കൂടുതൽ നന്നായി'. ഞങ്ങളിൽ ഒരാൾ പറഞ്ഞു. 'ഞങ്ങൾ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രകൃതിയിൽ നിന്ന് അകന്നു പോകുന്ന ജീവിതം. പ്രകൃതിയിൽ നിന്നും ജീവിതത്തിൽ നിന്നും അകന്നു പോകുന്ന വിദ്യാഭ്യാസം. ഇവയ്ക്കിടയിൽ ലക്ഷ്യബോധമില്ലാതെ അലയുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും.'
പോയി നാമിത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം;
നാവിൽ നിന്നെപ്പൊഴേ പോയ്ക്കഴിഞ്ഞൂ
നാനാ ജഗൻമനോരമ്യഭാഷ!
-പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും- (ജനുവരി 8, 1961)

ഇതുതന്നെയാണു ഞങ്ങളുടെ സങ്കടവും. അങ്ങയെപ്പോലുള്ളവർ ഈ ദു:സ്ഥിതിയെപ്പറ്റി കാര്യമായി ചിന്തിക്കുന്നത് ഞങ്ങൾക്കാശ്വാസമാണ്. ഒരു വെളിച്ചം ഉദിച്ചുയരുന്നത് ഞങ്ങൾ കാണുന്നു. ഈ ദിശയിലേക്കു വിദ്യാഭ്യാസ വിദഗ്ധർ എന്നു പറയുന്നവരുടെ മുഖംകൂടി തിരിഞ്ഞെങ്കിൽ എന്നു ഞങ്ങൾ ആശിക്കുന്നു. 'വേണ്ട, ഔപചാരികതയൊന്നും വേണ്ട' ഇടശ്ശേരി പറഞ്ഞു.

ഒരു ഞായറാഴ്ച വൈകുന്നേരം കൃഷ്ണപ്പണിക്കർ വായനശാലയിലേയ്ക്കായി പുറപ്പെട്ടതാണ്. സ്‌കൂൾ ഗെയ്റ്റിലെത്തിയപ്പോൾ എം. ഭാസ്‌കരൻ നായർ ആരോടോ വർത്തമാനം പറഞ്ഞുകൊണ്ടു നിൽക്കുന്നു. പതിവുപോലെ ചുണ്ടിൽ ബീഡി എരിയുന്നുണ്ട്. പൊന്നാനിയിലെ ഒരു പൊതു പ്രവർത്തകനാണ് ഭാസ്‌കരൻ നായർ. ഇടശ്ശേരിയുടെ ആരാധകനും. എന്നെ കണ്ടപ്പോൾ സാധാരണ ചെയ്യുന്നപോലെ കയ്യുയർത്തി. ഭാസ്‌കരൻ നായരുടെ അഭിവാദ്യം ചെയ്യലിന്റെ രീതി അതാണ്. 'എങ്ങോട്ടാ?' എന്നു ചോദിച്ചു. ഞാൻ വായനശാലയിലേയ്ക്കു ചൂണ്ടി. 'വരൂ. നമുക്ക് ഒന്നു പുത്തില്ലത്തേയ്ക്കു പോകാം' എന്നായി ഭാസ്‌കരൻ നായർ. 'ഊം? എന്താ വിശേഷം?' ഞാൻ ചോദിച്ചു. 'ഒന്നൂല്ല. എനിക്ക് ഇടശ്ശേരിയെക്കണ്ടിട്ട് ഒരു കാര്യം പറയാനുണ്ട്. പിന്നെ കുറച്ചുനേരം അവിടെ വർത്തമാനം പറഞ്ഞിരിക്കുകയും ആവാം'. 'ശരി' ഞാൻ പറഞ്ഞു.

പുത്തില്ലത്തെ പടികടക്കുമ്പോൾ ഇടശ്ശേരി ഉമ്മറത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഉമ്മറത്തേയ്ക്കു കയറുമ്പോൾ എഴുതുന്ന കടലാസ്സിന്റെ അടിയിൽ ഒരു വരയിട്ട് പെന്നടച്ചു മേശപ്പുറത്ത് വച്ചു വിരലുകൾ ഞൊടിച്ചു. 'ഒരു കവിതയാണ്. ഇപ്പോൾ മുഴുമിച്ചതേ യുള്ളു'. ഞാൻ കടലാസ്സിലേയ്ക്ക് എത്തി നോക്കി. 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിത (ഫെബ്രുവരി, 1963). ഇടശ്ശേരി അകത്തേയ്ക്കു പോയി. അപ്പോൾ ഞാൻ ഭാസ്‌കരൻ നായരോട് പറഞ്ഞു, ഇടശ്ശേരിയിലേയ്ക്ക് വീണ്ടും. ഭാസ്‌കരൻ നായർ ബീഡി കത്തിച്ചുകൊണ്ട് ചോദ്യ രൂപത്തിൽ എന്നെ നോക്കി. അപ്പോഴേയ്ക്കും ഇടശ്ശേരിയും തിരിച്ചുവന്നു. 'ചായ പറയാൻ പോയതാ' ഇടശ്ശേരി പറഞ്ഞു. ഭാസ്‌കരൻ നായർ എന്നോട് ചോദിച്ചു. 'എന്താ മാഷ് പറഞ്ഞത്?' ഒന്നുമില്ലെന്ന് ഞാൻ ആംഗ്യം കാട്ടി. ഭാസ്‌കരൻ നായർ വിട്ടില്ല. 'എന്തോ ഒരു കുസൃതിത്തരം ആണല്ലോ പറഞ്ഞത്. പറയൂ. ഞങ്ങളും കേട്ടുരസിക്കട്ടെ' ഭാസ്‌കരൻ നായർ പറഞ്ഞു. ഞാൻ പറഞ്ഞു, 'കുസൃതിത്തരമൊന്നുമല്ല. ഇതൊരു സ്വാഭാവിക പ്രതികരണം മാത്രം.' 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിതയുടെ ശീർഷകം കണ്ടപ്പോൾ ഇടശ്ശേരിയിലേക്ക് വീണ്ടും എന്ന് ഉടനെ ഒരു പ്രതികരണം വന്നു. 'കുറച്ചു ദിവസം മുമ്പ് 'പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും' (ജനുവരി 8, 1961) എന്ന കവിത വായിച്ചപ്പോൾ അത് മനസ്സിലൊരു ഇളക്കം സൃഷ്ടിച്ചു. 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന തലക്കെട്ടു കണ്ടപ്പോൾ ഒരു നല്ല കവിത ആസ്വദിക്കാൻ ഇടശ്ശേരിയുടെ അടുത്തേയ്ക്ക് എത്തിയിരിക്കുന്നു എന്ന അർത്ഥത്തിൽ അങ്ങനെ പറഞ്ഞു പോയതാണ്'. അതുകേട്ട് ഇടശ്ശേരി ചിരിച്ചു. ഇടശ്ശേരി പക്ഷെ, ഈ സംഭവം മറന്നില്ല. പിന്നീടു രണ്ടു കൊല്ലം കഴിഞ്ഞ് അദ്ദേഹം എന്നോടു പറഞ്ഞു. ഒരു 'വീണ്ടും കവിത' കൂടി തയ്യാറായിട്ടുണ്ട് 'അജാമിളമോക്ഷം വീണ്ടും' (ജനുവരി, 1964). വൈകുന്നേരം നമുക്ക് അതൊന്നു വായിക്കാം.

ചായ കുടിച്ചു ഞങ്ങൾ 'അമ്പാടിയിലേയ്ക്ക് വീണ്ടും' എന്ന കവിത ഇടശ്ശേരി ചൊല്ലുന്നതു കേട്ടു. അദ്ദേഹം ചൊല്ലി നിർത്തിയപ്പോൾ ഞാനൊരു സംശയമുന്നയിച്ചു. 'വ്രീളാവിവശതയാലേ മിഴിയുംപൂട്ടി ഞങ്ങൾ കിടക്കുമ്പോൾ' എന്ന വരികൾ 'വ്രീളാവിവശതയാലേ ഞങ്ങൾ മിഴിയുമടച്ചു കിടക്കുമ്പോൾ' എന്നായാലല്ലേ കേൾക്കാൻ കൂടുതൽ സുഖം. ഇടശ്ശേരി പറഞ്ഞു, 'കവിതയ്ക്കു സുഗേയത ഒരു ധർമ്മം തന്നെ. അതിനേക്കാളേറെ പ്രധാനം പദങ്ങൾ സംവഹിക്കുന്ന അർത്ഥത്തിനാണ്. 'പദങ്ങളോടുള്ള സത്യസന്ധത' എന്നു അതിനെവിളിക്കാം. 'പൂട്ടി' എന്ന പദം നമ്മുടെ ഉള്ളിലുണ്ടാക്കുന്ന അർത്ഥതലം 'അടച്ചു' എന്ന പദം കൊണ്ടുണ്ടാക്കാൻ കഴിയില്ല. 'വാഗർത്ഥ പ്രതിപത്തി' എന്താണെന്നറിയാലോ?' പദപ്രയോഗത്തിലുള്ള സൂക്ഷ്മത ഇടശ്ശേരിക്കവിതകളുടെ തനിമ നിലനിർത്തുന്ന ഒരു ഘടകമാണ്. സംവേദന ക്ഷമതയിലുള്ള നിർബ്ബന്ധബുദ്ധിയാണ് അതിനു കാരണം. പ്രചാരത്തിൽ വിരളമായ സംസ്‌കൃത പദങ്ങളും തനിനാടൻ പദങ്ങളും അദ്ദേഹം ധാരാളം പ്രയോഗിക്കുന്നു. അവയുടെ സാധുത അനുവാചകന് ബോദ്ധ്യപ്പെടാൻ ചിലപ്പോൾ സാവകാശം വേണ്ടിവരും. ഇതുകൊണ്ടാക്കെയാണ് ഇടശ്ശേരിയുടെ കവിതകൾ മനസ്സിലാക്കുവാൻ സ്വൽപ്പം ആയാസം വേണം എന്നു സാഹിത്യ വിദ്യാർത്ഥികൾ സങ്കടപ്പെടുന്നത്.

'ബിംബിസാരന്റെ ഇടയൻ' എന്ന കവിത (മാർച്ച് 29, 1964) ചൊല്ലിക്കേട്ടപ്പോൾ ഇതു 'പൂതപ്പാട്ടിനും' 'കാവിലെ പാട്ടിനും' മുമ്പ് എഴുതേണ്ടതായിരുന്നില്ലേ എന്ന സംശയം എന്നിലുണ്ടായി.

അമ്മമാരുടെ മുഗ്ദ്ധതകൾക്കി-
ങ്ങവസിതിയുണ്ടോ ഭുവനത്തിൽ,
തന്നെത്തന്നേ തീറ്റ കൊടുത്തിവർ
പോറ്റിയെടുപ്പീലാരാരെ?
എന്ന വരികളിലും
എനിക്കുമൊരു മാതുണ്ടായീ പ,-
ണ്ടെന്നെ നൃപന്നു കൊടുത്തപ്പോൾ
കിട്ടിയ വിൽക്കാശപ്പടിയെന്നുടെ
കോന്തലയ്ക്കലുടക്കിയവൾ!

അവൾക്കു കുളിരിനു കമ്പിളിനേടി-
പ്പിന്നീടെന്നോ ഞാൻ ചെൽകെ,
ഒരട്ടി മണ്ണു പുതച്ചു കിടപ്പൂ;
വീടാക്കടമേ മമജന്മം!
എന്നീ വരികളിലുമുള്ള ഋണഭാരം അമ്മയുടെ ആത്മാവിന്നു വാക്കുകൾ കൊണ്ടു തിലോദകമർപ്പിച്ചു കുറയ്ക്കാനുള്ള ശ്രമമല്ലേ പൂതപ്പാട്ടിലേയും കാവിലെപാട്ടിലേയും അമ്മമാരുടെ സൃഷ്ടിക്കു പിന്നിലുള്ളത് എന്ന് എനിക്കു തോന്നി. ഞാനീ സംശയം ഇടശ്ശേരിയോടു ചോദിച്ചു. 'പൂതപ്പാട്ട് രചിക്കും മുമ്പുതന്നെ ഈ വരികളിലെ ആശയം ഇടശ്ശേരിയുടെ മനസ്സിൽ രൂപം കൊണ്ടിരുന്നുവോ?' എന്നാണു ചോദിച്ചത്. 'ചിന്തകൾക്കു നിശ്ചിതമായ കാലാനുക്രമം പാലിക്കണമെന്ന വ്യവസ്ഥയൊന്നുമില്ലല്ലോ' എന്നാണദ്ദേഹം മറുപടി പറഞ്ഞത്. ശരിയാണ്, അതൊരു മനശ്ശാസ്ത്ര തത്ത്വമാണ്.

ഒരു ഒഴിവുദിവസം വൈകുന്നേരം ഒരു ബന്ധുവിനെ കാണാൻ ലക്ഷ്യമിട്ടു നിരത്തിലൂടെ നടക്കുമ്പോൾ 'മാഷേ' എന്നൊരു വിളി കേട്ടു. നാരായണൻ വൈദ്യരുടെ പീടികയിൽനിന്ന് പി.സി. കൈകാട്ടി വിളിച്ചു. പീടികക്കോലായിൽ രണ്ടു ചെറിയ ചാരു കസേരകളുള്ളതിൽ ഒന്നിൽ പി.സി. നിറഞ്ഞുതുളുമ്പി ഇരിക്കുന്നു. മറ്റേതിൽ ഇടശ്ശേരി ഒതുങ്ങി ഇരിക്കുന്നു. നാരായണൻ വൈദ്യർ ഇട്ടുതന്ന സ്റ്റൂളിൽ രണ്ടു പേരുടേയും നടുക്കായി ഞാനും ഇരുന്നു. വൈദ്യർ പീടികയുടെ തൂണും ചാരി നിലത്തും. പി.സി. അപ്പോഴേയ്ക്കും ഉറൂബായി മാറിക്കഴിഞ്ഞിരുന്നു. പൊന്നാനിക്കാർപോലും അദ്ദേഹത്തിന്റെ ശരിയായ പേര് മറന്നു തുടങ്ങിയിരുന്നു. അദ്ദേഹം നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്കു ചില ചോദ്യങ്ങളും. 'പ്രപഞ്ചം ഇരുണ്ടതാണ് എന്നു തോന്നിയിട്ടുണ്ടോ?' എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു. 'ഒരിക്കൽ അങ്ങനെ തോന്നുകയുണ്ടായി. ആറു വയസ്സിൽ എനിക്ക് അച്ഛൻ നഷ്ടപ്പെട്ടു. എട്ടാം വയസ്സിൽ അമ്മയും. അപ്പോൾ തോന്നി എനിക്കുചുറ്റും ഇരുട്ടാണെന്ന്.' 'അത് അധികം നീണ്ടു നിന്നോ?' അദ്ദേഹം ചോദിച്ചു. 'ഇല്ല. ആ ഇരുട്ടിലേക്കു മുത്തച്ഛൻ എന്ന സൂര്യൻ ഉദിച്ചുവന്നു,' ഞാൻ പറഞ്ഞു. പി.സി. ചിരിച്ചു. അപ്പോൾ ഇടശ്ശേരി 'ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിത പലഹാരം?' എന്നു ചൊല്ലി.

സമകാലികപ്രശ്‌നങ്ങളോട് ഉടൻ പ്രതികരിക്കുന്ന മനസ്സാണ് ഇടശ്ശേരിയുടേത്. ഇന്ത്യ എന്നത് അദ്ദേഹത്തിന്ന് ഒരു ഭൂഖണ്ഡം മാത്രമല്ല. ഒരു വികാരം കൂടിയായിരുന്നു. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടെന്തായിരിക്കണം എന്ന കാര്യത്തിൽ അദ്ദേഹത്തിനു വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു.

'പൊട്ടിപുറത്ത്, ശീവോതി അകത്ത്' എന്ന കവിതയിൽ (ജൂലായ് 23, 1963)

മുറ്റത്തിനൻ പെരുമ്പായ
വിരിച്ചൂ; തൊട്ട വീട്ടുകാർ
ഉണക്കുന്നൂ വെടിമരു-
ന്നെന്തേ, ഞാൻ നെല്ലുചിക്കണോ?
എന്നു സംശയരഹിതമായി തന്റെ നിലപാട് അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്. പിന്നേയും സംശയിച്ചു നിൽക്കുന്നവരെ,
വെളിച്ചം തൂകിടുന്നോളം
പൂജാർഹം താനൊരാശയം
അതിരുണ്ടഴൽ ചാറുമ്പോൾ
പൊട്ടിയാട്ടുകതാൻ വരം!
എന്നു ശക്തമായ ഭാഷയിൽ ഉദ്‌ബോധിപ്പിക്കാനും അദ്ദേഹം തയ്യാറാവുന്നു. ആകുലതയിലല്ല ആ കവിത അവസാനിക്കുന്നത്.
പിൻ തള്ളപ്പെടുകില്ലെന്റെ
നാടു സംക്രാന്തിനാൾകളിൽ;
അതിന്നു കഴിവുണ്ടല്ലോ
ശീവോതിയെ വരിക്കുവാൻ!
എന്ന ശുഭാപ്തി വിശ്വാസത്തിലാണ്. മന്ത്രങ്ങളിൽ ഉപയോഗിക്കുന്ന ഛന്ദസ്സു തന്നെ ഇവിടെ തിരഞ്ഞെടുത്തതിലെ ഔചിത്യവും ശ്രദ്ധിക്കുക. (തിരഞ്ഞെടുത്തതാവില്ല, സ്വാഭാവികമായി വാർന്നുവീണതായിരിക്കാം).

1965-ലെ ഇന്ത്യാ-പാക്കിസ്ഥാൻ സംഘർഷം ഇടശ്ശേരിയിൽ മറ്റൊരു വിധത്തിൽ വിഷാദം സൃഷ്ടിച്ചു. ഇതിന്നു കാരണമായത് കേരളത്തിലെ ചില മൂലകളിൽ നിന്നുയർന്നു കേട്ട ദേശവിരുദ്ധ മുദ്രാവാക്യങ്ങളാണ്. 'മതത്തിന്റെ വിജ്ഞാനത്തിലും നടത്തിപ്പിലും നമ്മൾക്കു കൂട്ടുകൃഷി വേണം. പക്ഷേ, നിലം പാകപ്പെട്ടില്ലല്ലോ. കൃഷിക്കാരൻ എറങ്ങിയാൽ ആ നിലവും പാകപ്പെടും', എന്നു 'കൂട്ടുകൃഷി' നാടകത്തിൽ പതിനാറു കൊല്ലം മുമ്പു താൻ പ്രകടിപ്പിച്ച ശുഭപ്രതീക്ഷയ്ക്കു തിരിച്ചടിയേറ്റല്ലോ എന്ന് ഇടശ്ശേരി വേദനിച്ചതു സ്വാഭാവികം മാത്രം. 'നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതയുടെ വിളംബരമല്ലേ ഈ മുദ്രാവാക്യങ്ങൾ' എന്ന് അദ്ദേഹം വേദനയോടെ അന്നു ചോദിക്കുകയുണ്ടായി. അതിന്റെ ത്രസിപ്പാണ് 'ഒരു പിടിനെല്ലിക്ക' എന്ന കവിത (ജനുവരി 30, 1966).

എന്തു നേടീ, അറിയില്ലെ-
ന്നിളം തലമുറ, പക്ഷേ
എന്തുനഷ്ടപ്പെടാനുണ്ടെ-
ന്നറിഞ്ഞേ പറ്റൂ!
എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ത്യയുടെ സാംസ്‌ക്കാരിക പൈതൃകത്തെ വിസ്തരിച്ചുപന്യസിക്കുന്നുണ്ട് ഈ കവിതയിൽ ഇടശ്ശേരി. ഈ മഹാപ്രപഞ്ചത്തോളം വളർന്ന ഒരു കൊച്ചു മനുഷ്യൻ!
തിരിച്ചുപോകരുതു നീ വിട്ടുപോന്ന മൃഗത്തിനെ-
ത്തിരയാൻ; ദേവനിലത്രേ നിനക്കു ലക്ഷ്യം
എന്നു നമ്മോടുരുവിടുന്നതും, സ്വതന്ത്രത എന്ന ദേവസങ്കൽപ്പം അതാണെന്നു കവികണ്ടെത്തുന്നതും പ്രതിപാദിച്ചുകൊണ്ട് ആ കവിത അവസാനിക്കുന്നു. നാടിന്റെ സംസ്‌കൃതിയും ദേശസ്‌നേഹവും ഉത്തമകവിതയും സമ്മേളിക്കുന്ന ഒരപൂർവ്വ രചനയാണ് ഇത്. ഈ ഒറ്റക്കവിത കൊണ്ടു തന്നെ ഇടശ്ശേരി 'നാനൃഷ കവി': എന്ന ചൊല്ലിന്നു ഭാഷ്യം ചമച്ചിരിക്കുന്നു.

സാധിതമാകാത്ത സ്വപ്‌നം

ഒരു അഷ്ടമിരോഹിണി നാളിൽ തൃക്കാവ് ക്ഷേത്ര പരിസരത്ത് കുട്ടികളുടെ സമ്മേളനത്തിൽ ഇടശ്ശേരി ശ്രീകൃഷ്ണന്റെ ബാല്യത്തെപ്പറ്റി ഒരു പ്രസംഗം ചെയ്തു. ഇത്രയും വർണ്ണശബളമായ ബാല്യമുള്ള ഒരൊറ്റ പുരാണപുരുഷനും ഭാരതീയ സാഹിത്യത്തിലെന്നല്ല വിശ്വസാഹിത്യത്തിലെവിടേയും നമുക്ക് കണ്ടെത്താനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണചരിതത്തിലെ ചില പ്രത്യേക ഘട്ടങ്ങൾ അദ്ദേഹം തന്റേതായ കണ്ടെത്തലുകളോടെ അവതരിപ്പിച്ചു. മുക്കാൽ മണിക്കൂറിലധികം നീണ്ട ആ പ്രസംഗം കുട്ടികൾ രസിച്ചാസ്വദിച്ചു. അമ്പലപരിസരത്തുനിന്ന് ഞങ്ങളൊരുമിച്ചാണു മടങ്ങിയത്. എന്റെ താമസസ്ഥലത്തെത്തിയപ്പോൾ അദ്ദേഹം ഗേറ്റു തുറന്ന് ഉമ്മറത്തു കയറി കസേരമേൽ ഇരുന്ന് വാതില്ക്കൽ നിൽക്കുന്ന എന്റെ വാമഭാഗത്തോടു 'ചായ വേണം' എന്നു പറഞ്ഞു. പിന്നെ അന്നു പ്രസംഗിച്ച വിഷയത്തെപ്പറ്റിയായി സംഭാഷണം. 'ഇതൊക്കെച്ചേർത്തു കൃഷ്ണനെപ്പറ്റി ഒരു നീണ്ട കവിത രചിക്കണം എന്നു മോഹമുണ്ട്. അതിനുമുമ്പ് ഈ കവിതയൊന്നു കേട്ടോളു.' എന്നു പറഞ്ഞു, 'ഉണ്ണികൃഷ്ണനോട്' എന്ന കവിത (1966) ചൊല്ലി. ഇടശ്ശേരി പോയിക്കഴിഞ്ഞപ്പോഴും എന്റെ മനസ്സിൽ,

നീലക്കരിമ്പേ നിൻതണ്ടാ-
ണരോഗനിവനുത്തമം
എന്ന വരികൾ തുടിച്ചു നിന്നു. അതിനുമുമ്പത്തെ 'കടവേരു കിളക്കട്ടെ, കഷായത്തിന്നു യോഗികൾ' എന്ന വരിയുടെ വെറും അനുബന്ധമായി പറയുന്നതാണോ ഇത്. ആശയം വ്യക്തമാണ്. 'എനിക്കു നിന്നെ കാണേണ്ടാ, നിൻ കഴൽപ്പാടു പോരുമേ' എന്നു മുമ്പെ പറയുന്നുണ്ടല്ലോ. പക്ഷെ, അരോഗൻ എന്ന് ഇടശ്ശേരി അവിടെ പ്രയോഗിച്ചതിലെ പ്രത്യേകത എന്താണ്? യോഗികളൊക്കെ രോഗികളും താൻ മാത്രം അരോഗനും എന്ന് അദ്ദേഹം ചിന്തിക്കാനിടയില്ല. രോഗഗ്രസ്തരായ മനുഷ്യർക്കു വേണ്ട കഷായത്തിനുള്ള കടവേര് കണ്ടെത്തുകയാണ് യോഗികളുടെ ശ്രമം. അരോഗനായ തനിക്ക് അത്ര വലിയ ശക്തിയുള്ള കഷായം വേണ്ട. അങ്ങനെ ആലോചിച്ചപ്പോഴാണ് മുൻകാലങ്ങളിൽ രോഗങ്ങളൊന്നുമില്ലാതിരുന്നിട്ടും ദേഹപുഷ്ടിയില്ലാത്ത കുട്ടികൾക്കും ചെറുപ്പക്കാർക്കും നാട്ടു വൈദ്യന്മാർ നിർദ്ദേശിച്ചിരുന്ന കരിമ്പിരുമ്പാദി കഷായം മുന്നിൽ തെളിഞ്ഞു വന്നത്. അതിൽ ചേർക്കേണ്ടത് നീലക്കരിമ്പാണ്. അതില്ലെങ്കിൽ, കണ്ടകാരി;
കണ്ടകാരിയതില്ലെങ്കിൽ
ചുണ്ടവേരതു ചേർക്കുക

ചുണ്ടവേരതുമില്ലെങ്കിൽ
കണ്ടവേരതു ചേർക്കുക, എന്ന പ്രമാണം അനുസരിക്കാം.
പിന്നെ, ഇടശ്ശേരിയെ കണ്ടപ്പോൾ ഞാനിക്കാര്യം പറഞ്ഞു. അദ്ദേഹം ചിരിച്ചു. എന്നിട്ടു ചോദിച്ചു. 'ആ കഷായം കഴിച്ചിട്ടുണ്ടോ?' ഞാൻ പറഞ്ഞു 'ഇല്ല.' 'ഞാനതു കുറെ കഴിച്ചിട്ടുള്ളതാണ്' എന്നദ്ദേഹം പറഞ്ഞു.

നന്നെ ചെറുപ്പത്തിലേ കൃഷ്ണ സങ്കൽപ്പം ഇടശ്ശേരിയുടെ ചിന്തയെ ഗൗരവമായി സ്വാധീനിച്ചു കഴിഞ്ഞിരുന്നു. നാൽപ്പത്തി നാലാം വയസ്സിൽ അദ്ദേഹം രചിച്ച 'കാശാവു പൂത്തു' എന്ന കവിത (ഒക്ടോബർ, 1956) അതിന്നു തെളിവാണ്. കൃഷ്ണ ലീലകൾ ഉൾക്കൊള്ളുന്ന ജീവിത തത്ത്വങ്ങളുടെ അഗാധതയിൽ അദ്ദേഹത്തിന്റെ മനസ്സ് ചിലപ്പോൾ തപസ്സനുഷ്ഠിക്കുമായിരുന്നു. അപ്പോൾ കിട്ടുന്ന വെളിച്ചം അദ്ദേഹം വാക്കുകളിലേയ്ക്കു പകർത്തി. പക്ഷേ, തന്റെ അന്വേഷണം അപൂർണ്ണമാണ് എന്നു പിന്നീടദ്ദേഹത്തിന് തോന്നിയതാവാം 'കാശാവുപൂത്തു' എന്ന കവിത ഒരു സമാഹാരത്തിലും അദ്ദേഹം ഉൾപ്പെടുത്താതിരുന്നതിനു കാരണം. അപൂർണ്ണത അദ്ദേഹത്തെ പലപ്പോഴും അലട്ടുകയും ആശ്വസി പ്പിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. 'സങ്കൽപ്പിച്ചതുപോലപൂർണ്ണമൂലകം' എന്നു 'സൗന്ദര്യാരാധന'യിലും (1940),

ചോദിപ്പതാത്മഹത്യയ്ക്കായുള്ള പൂർണ്ണതയോ,
ജീവിതത്തിന്റേതാകുമപൂർണ്ണതയോ
എന്നു 'മാവിൻ ചുവട്ടിലെ നാടക'ത്തിലും (മെയ് 17, 1943) അദ്ദേഹം അപൂർണ്ണതയ്ക്ക് അഭിഭാഷകനാവുന്നുണ്ടെങ്കിലും പൂർണ്ണത പ്രവർത്തനത്തിന്റെ ലക്ഷ്യമാകണം എന്നു തന്നെയായിരുന്നു അദ്ദേഹം ഞങ്ങൾക്കു പലപ്പോഴും തന്നിട്ടുള്ള ഉപദേശം. ഏതു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോഴും അതിന്നു യുക്തിപൂർവ്വകവും ബോദ്ധ്യപ്പെടുത്താവുന്നതുമായ ഒരു വ്യാഖ്യാനം കണ്ടെത്തണമെന്ന് അദ്ദേഹം നിർബ്ബന്ധിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ ഇടശ്ശേരി എഴുതാൻ പോകുന്ന കൃഷ്ണ ചരിതത്തിൽ കൃഷ്ണ ലീലകളോടു അദ്ദേഹം കൈക്കൊള്ളുന്ന സമീപനം എങ്ങനെയുള്ളതായിരിക്കും എന്ന് ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കും. ആദ്ധ്യാത്മികം, ധർമ്മശാസ്ത്രപരം, വൈകാരികം, രാഷ്ട്രതന്ത്രപ്രധാനം, ശാസ്ത്രീയം എന്നിങ്ങനെയുള്ളവയിൽ ഏതുമാവാം. എല്ലാം ചേർന്നു കലങ്ങി മറിഞ്ഞതുമാവാം. എങ്ങനെയായാലും അതിൽ ഇടശ്ശേരിയുടെ കൈയൊപ്പുണ്ടാവും തീർച്ച.

ഒരു വൈകുന്നേരം ഇടശ്ശേരി സ്‌കൂളിൽ കയറിവന്നു. പിന്നാലെ ഇമ്പിച്ചിബാവയും 'എങ്ങനെ രണ്ടുപേരും ഒരുമിച്ചെത്തി?' ഞാൻ ചോദിച്ചു. ഈഴുവത്തിരുത്തിയിൽ ഒരു മീറ്റിംഗ് കഴിഞ്ഞ് നടന്നു വരുമ്പോൾ ഇടശ്ശേരി ഇങ്ങോട്ടുകയറുന്നതുകണ്ടു. ഞാനും പിന്നാലെ പോന്നു.' ഇമ്പിച്ചിബാവ പറഞ്ഞു. സംഭാഷണം പല വിഷയങ്ങളി ലേയ്ക്കും നീണ്ടു. ഓഫീസു മുറിയുടെ വാതിൽക്കൽ ഒരാളനക്കം കണ്ടപ്പോൾ ഇമ്പിച്ചിബാവ അങ്ങോട്ടുനോക്കി. 'ഓ എനിക്കുള്ള ആളാ' എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. ഞങ്ങളും ഓഫീസുമുറിയിൽ നിന്നിറങ്ങി ഗേറ്റിലേയ്ക്കു നടന്നു. സ്‌കൂൾ മുറ്റത്തുള്ള കൊടിമരത്തറയ്ക്കടുത്തെ ത്തിയപ്പോൾ സംഭാഷണം അവിടെ ഇരുന്നായി. അത് പലയിടത്തും തട്ടിത്തിരിഞ്ഞു അവസാനം താൻ എഴുതാൻ ഉദ്ദേശിക്കുന്ന കവിതയിലെത്തി. ഇടശ്ശേരി പറഞ്ഞു. 'എന്തു സംഭവവും നാമെങ്ങനെ നിരൂപണം ചെയ്യുന്നു എന്നതാണു പ്രധാനം. അനുഭവമാണ് അതിന്നടിസ്ഥാനം. അനുഭവം ഓരോരുത്തരെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. അതു പരസ്പരം പകർന്നുകൊടുക്കുക എന്നതു ശ്രമകരമായ ഒരഭ്യാസമാണ്. സംവേദനത്തിനു പറ്റിയ പദാവലികൾ ക്ഷമാപൂർവ്വം ഖനനം ചെയ്‌തെടുക്കണം. അതാണു ഞാനിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.'

പിന്നെ ഗേയ്റ്റു കടന്ന് ഇടശ്ശേരി കിഴക്കോട്ടും ഞാൻ പടിഞ്ഞാട്ടും യാത്രയായി. പക്ഷേ, ശ്രീകൃഷ്ണനെപ്പറ്റി ഒരു നീണ്ട കവിത രചിക്കണം എന്ന മോഹം സഫലമാക്കുവാൻ ഇടശ്ശേരിക്കു സാധിച്ചില്ല. ഇടശ്ശേരിയുടെ മാത്രമല്ല, പ്രതിഭാധനരായ പല എഴുത്തുകാരുടേയും വിധി വിഹിതമാണത്.

ഷഷ്ടിപൂർത്തി

1966 ഡിസംബർ 23-ാം തിയ്യതി ഇടശ്ശേരിക്ക് അറുപതു വയസ്സു തികയുന്നു. ഈ അവസരം ഒരു മഹോത്സവമായി കൊണ്ടാടുവാൻ പൊന്നാനിയിലെ പൗരജനങ്ങൾ തീരുമാനിച്ചു. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർ മാത്രമല്ല ഇടശ്ശേരിയെ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന സാധാരണക്കാരും ഈ തീരുമാനത്തിൽ പങ്കാളികളായിരുന്നു. ഇടശ്ശേരിയെ അവർ അവരുടെ ക്ലേശങ്ങളിറക്കി വയ്ക്കാനുളള ഒരത്താണിയായാണ് കണ്ടിരുന്നത്. അവരുടെ വിഷമങ്ങളിലും വിസ്മയങ്ങളിലും അദ്ദേഹം ആത്മാർത്ഥമായി ഇടപെട്ടിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം പ്രകടിപ്പിച്ച മനുഷ്യത്വവും സംസ്‌കാരവും നീതിബോധവും അവയുമായി ബന്ധപ്പെട്ടവരുടെയും പറഞ്ഞു കേട്ടറിഞ്ഞവരുടെയും മുമ്പിൽ അദ്ദേഹത്തെ ഉയർത്തിക്കെട്ടി. അതുകൊണ്ട് ഇടശ്ശേരിയുടെ ഷഷ്ടിപൂർത്തിയാഘോഷിക്കുന്നത് അവരുടെ കൂടി ആവശ്യമാണ് എന്ന നിലപാട് അവർ കൈക്കൊണ്ടതിൽ ആർക്കും അത്ഭുതം തോന്നിയില്ല.

ഉത്സവങ്ങളും ആഘോഷങ്ങളും ഇഷ്ടമില്ലാതിരുന്ന ഇടശ്ശേരി ആദ്യം ഈ സമാരംഭത്തോടു വൈമുഖ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് എല്ലാവരുടേയും നിർബ്ബന്ധത്തിനു അദ്ദേഹം വഴങ്ങി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളായിരുന്നു ആസൂത്രണം ചെയ്തത്. കൂട്ടത്തിൽ ഒരു ഷഷ്ടിപൂർത്ത്യുപഹാരഗ്രന്ഥവും ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരവും പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ശ്രീ. വി.ടി. ഭട്ടതിരിപ്പാട് പ്രസിഡണ്ടും അഡ്വക്കേറ്റ് കൊളാടി ഗോവിന്ദൻകുട്ടി സെക്രട്ടറിയും ആയി ഒരു സ്വാഗത സംഘവും രൂപവൽക്കരിച്ചു.

1966 ഡിസംബർ 22, 23, 24 തിയ്യതികളിൽ ഉദ്ദേശിച്ചപോലെ ഒരു മഹോത്സവമായിത്തന്നെ ഇടശ്ശേരിഷഷ്ടിപൂർത്തിയാഘോഷം നടന്നു. ഉദ്ഘാടനയോഗത്തിനു മുമ്പു പൊന്നാനി ട്രാവലേഴ്‌സ് ബംഗ്ലാവിൽ നിന്നു പഞ്ചവാദ്യമേളത്തോടെ ഘോഷയാത്രയായി സമ്മേളനസ്ഥലമായ എ.വി. ഹൈസ്‌കൂളിലേയ്ക്ക് ഇടശ്ശേരിയെ ആനയിച്ചു. സാമൂഹിക സേവനത്തിലൂടെ ജനനേതാവായ കേളപ്പജിയും കാവ്യസംസാരത്തിലെ പ്രജാപതിയായ മഹാകവി ജി. ശങ്കരക്കുറുപ്പും ഇടശ്ശേരിയുടേയും പത്‌നിയുടേയും ഇടംവലം നിന്നു. നല്ലൊരുസംഘം എഴുത്തുകാർ ഇടശ്ശേരിക്ക് അകമ്പടി സേവിച്ചു. കൂടാതെ ഇടശ്ശേരിയെ ആരാധിക്കുന്ന മുഴുവൻ നാട്ടുകാരും. സമ്മേളനസ്ഥലത്തെത്തിയപ്പോൾ എ.വി. ഹൈസ്‌കൂൾ സ്‌കൗട്ടുസംഘം ഇടശ്ശേരിക്കും മുഖ്യാതിഥികൾക്കും ഗാർഡ് ഓഫ് ഓണർ നൽകി.

ജി. ശങ്കരക്കുറുപ്പാണ് ആഘോഷങ്ങളുടെ ഉദ്ഘാടനവും തിരഞ്ഞെടുത്ത ഇടശ്ശേരിക്കവിതാസമാഹാര പ്രകാശനവും നിർവ്വഹിച്ചത്. കവിതാമയവും പ്രൗഢഗംഭീരവുമായ ആ വാഗ്‌ധോരണി ആ മഹാസദസ്സിനെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചു. അദ്ധ്യക്ഷത വഹിച്ച ശ്രീ. കെ. കേളപ്പൻ ഇടശ്ശേരിയുടെ സ്വഭാവമഹിമയെ വാഴ്ത്തി. ത്യാഗം ജീവിതവ്രതമായി സ്വീകരിച്ച ഇടശ്ശേരിയിൽനിന്ന് വരുംതലമുറയ്ക്കു വളരെ വളരെ പഠിക്കാനുണ്ട് എന്നും അതു മനസ്സിലാക്കിയാണ് അദ്ദേഹത്തിന്റെ ചുറ്റും ഒരു സംഘം യുവാക്കൾ എപ്പോഴും അദ്ദേഹം പറയുന്നതെന്തും അനുസരിക്കാൻ തയ്യാറായി കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോ. ടി.കെ. രവീന്ദ്രൻ, പി.ടി. ഭാസ്‌കരപ്പണിക്കർ എന്നിവരും പ്രസംഗിച്ചു. വി.ടി. ഭട്ടതിരിപ്പാട് സ്വാഗതമാശംസിച്ചു. കൊളാടി ഗോവിന്ദൻകുട്ടി നന്ദി പറഞ്ഞു. രാത്രി ഇടശ്ശേരിക്കവിതകളുടെ ശ്രവ്യാവിഷ്‌ക്കരണം, കലാമണ്ഡലം ജെന്നിയുടേയും സംഘത്തിന്റേയും നൃത്തനൃത്യങ്ങൾ, തവനൂർ എം.എ.എം. യു.പി. സ്‌കൂൾ അവതരിപ്പിച്ച നാടോടി നൃത്തം, ഈഴുവത്തിരുത്തി യുവജന സമിതി അവതരിപ്പിച്ച 'പൂതപ്പാട്ട്' നിഴൽ നാടകം എന്നീ കലാപരിപാടികൾ മുഴുവൻ ഇടശ്ശേരി സദസ്സിലിരുന്നു കണ്ടു.

രണ്ടാം ദിവസം രാവിലെ പൊന്നാനിത്താലൂക്കിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് പരിപാടി നടന്നു. പ്രൊഫ. എ.പി.പി. നമ്പൂതിരിയായിരുന്നു ക്വിസ് മാസ്റ്റർ. തുടർന്ന് വി.ടി. ഭട്ടതിരിപ്പാട് 'ഇതാ ഒരു കവി' എന്ന ഉപഹാരഗ്രന്ഥം ഇടശ്ശേരിക്കു സമർപ്പിച്ചു. 11 മണിയ്ക്ക് കഥാസമ്മേളനം നാഗവള്ളി ആർ.എസ്. കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ എൻ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.ജി.എസ്. നാരായണൻ, പുതൂർ ഉണ്ണികൃഷ്ണൻ, ഇ. വാസു, ഉറൂബ് മുതലായവർ പ്രസംഗിച്ചു. കൊളാടി ഗോവിന്ദൻകുട്ടി സ്വാഗതവും വള്ളത്തോൾ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ ഇടശ്ശേരി എന്നെ വിളിച്ചു സ്‌കൂളിലെ സ്റ്റാഫ് റൂമിലേയ്ക്കു കയറി ഒരു ബഞ്ചിന്മേൽ ഇരുന്നു. ക്ഷണിച്ചുവരുത്തിയവർക്ക് അസൗകര്യങ്ങളൊന്നും തോന്നാതിരിപ്പാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നു പറഞ്ഞു. പിന്നാലെ മഹാകവി പി. കുഞ്ഞിരാമൻ നായർ കയറിവന്നു. ജൂബ്ബയുടെ പോക്കറ്റിൽ നിന്നും രണ്ടു മിഠായി എടുത്ത് ഒന്ന് എനിക്കു തന്നു. മറ്റേത് അദ്ദേഹവും തിന്നു. 'എനിക്കു മിഠായി ഇല്ലേ?' ഇടശ്ശേരി ചോദിച്ചു. 'മിഠായി കുട്ടികൾക്കുള്ളതല്ലേ? താൻ വയസ്സനായിപ്പോയില്ലേ?' കുഞ്ഞിരാമൻ നായർ പറഞ്ഞു. എന്നിട്ട് അടുത്ത ബഞ്ചിന്മേൽ ഇരുന്നുകൊണ്ട് അദ്ദേഹം ഇടശ്ശേരിയോടു ചോദിച്ചു. 'ആട്ടെ, താനെന്നാ മരിക്കുക?' ആ വർഷം ഷഷ്ടിപൂർത്തിയാഘോഷിച്ച പ്രസിദ്ധ നിരൂപകൻ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ അധികം താമസിയാതെ നിര്യാതനായതു മനസ്സിൽ വച്ചാണു പി. അങ്ങനെ ചോദിച്ചത്. 'എനിക്കു മുമ്പെ ഷഷ്ടിപൂർത്തിയായവർ ഇനിയുമുണ്ടല്ലോ. അവരുടെ ഊഴമൊക്കെ കഴിയട്ടെ' എന്ന് ഇടശ്ശേരി. 'അത് താനെന്നെ ഒന്ന് ഊശാക്കി.' പി. പൊട്ടിച്ചിരിച്ചു. എന്നിട്ടു പോക്കറ്റിൽ നിന്ന് ഒരു മിഠായിയെടുത്ത് 'ശരി, തനിക്കൊരു മിഠായി ഇരിക്കട്ടെ' എന്നു പറഞ്ഞ് ഇടശ്ശേരിക്കു കൊടുത്തു. അതു കണ്ടുകൊണ്ട് തോളത്തു സഞ്ചിയും തൂക്കി ചെറുകാട് കയറി വന്നു. 'കുട്ടികൾ ഇനിയും ഉണ്ട് ട്ടോ' എന്നു പറഞ്ഞ് പി.ക്കു മുമ്പിൽ കൈ നീട്ടി. തൊണ്ണുകാട്ടി ചിരിച്ചുകൊണ്ട് പി. അദ്ദേഹത്തിനും മിഠായി നൽകി. വലിയ മനുഷ്യരുടെ പെരുമാറ്റത്തിലെ ലാളിത്യം കണ്ട് മുറിക്കു പുറത്തു സേവന സന്നദ്ധരായി നിന്നിരുന്ന സ്‌കൗട്ട് അംഗങ്ങൾ അത്ഭുതത്തോടെ അവരെ നോക്കി.

ഉച്ചഭക്ഷണത്തിനുശേഷം സ്‌കൂൾ അങ്കണത്തിലെ മാവിൻ ചുവട്ടിൽ പിടിച്ചിട്ട ബഞ്ചുകളിലൊന്നിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു ഇടശ്ശേരി. വി.ടി. ഭട്ടതിരിപ്പാടും സമീപത്തുണ്ട്. അപ്പോൾ തന്റെ സ്ഥിരം മുദ്രയായ പുഞ്ചിരിയുമായി ഗോപാലക്കുറുപ്പ് വന്ന് അടുത്ത ബഞ്ചിൽ ഇരുന്നു. ഇടശ്ശേരി അൽപ്പം ക്ഷോഭത്തോടെ ഗോപാലക്കുറുപ്പിനോട് ചോദിച്ചു. 'വഴിയെ പോകുന്നവർക്കൊക്കെ മഹാകവിപ്പട്ടം ചാർത്തി ക്കൊടുക്കാൻ നിങ്ങൾക്ക് ആരാണ്, ഹേ, അധികാരം തന്നത്?' അന്നത്തെ 'മാതൃഭൂമി'യിൽ ഷഷ്ടിപൂർത്തിയാഘോഷത്തെപ്പറ്റി വന്ന വാർത്തയിൽ മഹാകവി ഇടശ്ശേരി എന്ന് പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതു കണ്ടാണ് ഇടശ്ശേരി ക്ഷോഭിച്ചത്. ഈ റിപ്പോർട്ട് ഗോപാലക്കുറുപ്പിന്റെ സൃഷ്ടിയാണ് എന്ന് അദ്ദേഹം ധരിച്ചു. ഗോപാലക്കുറുപ്പ് മറുപടിയൊന്നും പറഞ്ഞില്ല, ചിരിച്ചുകൊണ്ടിരുന്നതേയുളളു.

മൂന്നു മണിക്കു കവിസമ്മേളനം തുടങ്ങി. അക്കിത്തം സ്വാഗതമാശംസിച്ചു. എ.വി. ശ്രീകണ്ഠപ്പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. മുപ്പതോളം കവികൾ ഈ കാവ്യപൂജയിൽ പങ്കെടുത്തു. ശ്രീ. പി.കെ.എ. റഹീം നന്ദി പ്രകടനം നടത്തി. ഏഴുമണിക്കു കലാപരിപാടികൾ ആരംഭിച്ചു. ആദ്യ ഇനം ഒറ്റപ്പാലത്ത് അഡ്വക്കേറ്റ് ടി.ആർ. ഗോവിന്ദ വാരിയരുടെ പുത്രിമാരായ ഗിരിജ, രമ എന്നീ കുട്ടികളുടെ നൃത്തമായിരുന്നു. പി.സി.യാണ് അത് ഏർപ്പാടു ചെയ്തത്. പി.സി.ക്കു ഒറ്റപ്പാലം സബ്ബ് കോടതിയിൽ വസ്തുസംബന്ധമായ ഒരു കേസുണ്ടായിരുന്നു. (കുഴഞ്ഞുമറിഞ്ഞ ഈ കേസിലെ സങ്കീർണ്ണതകൾ പി.സി.ക്കു വളരെ മന: പ്രയാസമുണ്ടാക്കിയ ഒന്നാണ്. അദ്ദേഹത്തിന്റെ ശിഷ്ടജീവിതത്തെപ്പോലും അതു സാരമായി ബാധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്ന് അതു ക്ഷതമേൽപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയ മോഹം സാധിക്കുന്നതിനും അതു തടസ്സമായി. ആശുപ്രതിയെ കേന്ദ്രീകരിച്ചു സാമാന്യം വലിയ ഒരു നോവൽ രചിക്കാൻ വേണ്ട തയ്യാറെടുപ്പുകൾ അദ്ദേഹം ചെയ്തു കഴിഞ്ഞിരുന്നു. പണ്ടു പൊന്നാനി ആശുപത്രിയിൽ കുറച്ചുകാലം കംപൗണ്ടറായി പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പറഞ്ഞ് അദ്ദേഹം പലപ്പോഴും ഞങ്ങളെ രസം പിടിപ്പിച്ചിട്ടുണ്ട്. വസ്തുസംബന്ധമായ ഈ കേസ് ഒരു വലിയ നിധിയെയാണ് നമ്മുടെ കയ്യിൽ നിന്നു തട്ടിത്തെറിപ്പിച്ചത്).

ഈ കേസിനെപ്പറ്റി സംസാരിക്കാൻ ഒരു മാസം മുമ്പ് ഇടശ്ശേരിയോടൊന്നിച്ചു പി.സി. ഒറ്റപ്പാലത്ത് അഡ്വക്കേറ്റ് ഗോവിന്ദവാരിയരുടെ വീട്ടിൽ പോയി. സംസാരിച്ചുകൊണ്ടിരിക്കേ അകത്തളത്തിൽ കുട്ടികൾ നൃത്തം അഭ്യസിക്കുന്നതു പി.സിയുടെ ശ്രദ്ധയിൽപെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഇടശ്ശേരിയുടെ ഒരു കവിതയുടെ നൃത്താവിഷ്‌ക്കാരം ഈ കുട്ടികളെക്കൊണ്ടു ചെയ്യിച്ചാലോ എന്ന ആശയം ഉദിച്ചു. 'പൂതപ്പാട്ട്' പല അരങ്ങുകളിലും നിഴൽനാടകരൂപത്തിൽ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിന്നു സാങ്കേതികത്തികവ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇടശ്ശേരിയുടെ ഒരു കവിതയ്ക്കു ഭരതശാസ്ത്രവിധിയനുസരിച്ച് ഒരു വ്യാഖ്യാനം സൃഷ്ടിക്കാൻ അവസരം വന്നിരിക്കുന്നു. ഇതറിഞ്ഞപ്പോൾ സഹൃദയനായ ഗോവിന്ദവാരിയർ ഉടൻ അകത്തു പോയി നൃത്താദ്ധ്യാപകനെ കൂട്ടികൊണ്ടു വന്നു കാര്യം പറഞ്ഞു. കവിതയ്ക്കു സംഗീതം നൽകി കാസറ്റിലാക്കി തന്നാൽ ബാക്കി കാര്യം അദ്ദേഹം ഏൽക്കാമെന്നു നൃത്താദ്ധ്യാപകനായ കലാമണ്ഡലം ബാലകൃഷ്ണൻ നായർ പറഞ്ഞു. നൃത്തത്തിനു പറ്റിയ ഒരു കവിത രചിക്കാമെന്ന് ഇടശ്ശേരിയും കാസെറ്റ് ശരിയാക്കാമെന്ന് പി.സി.യും ഏറ്റു. ഇടശ്ശേരി 'ഗോപികാ ഗോവിന്ദം' എന്ന കവിത (1967) രചിച്ചു. നൃത്തമാടാൻ രണ്ടു പേരേ വേണ്ടൂ. പി.സി. അതു കോഴിക്കോട് ആകാശവാണിയിൽ രാഘവൻ മാസ്റ്ററെകൊണ്ട് സംഗീതം നൽകി അവിടെനിന്നുതന്നെ റെക്കാർഡ് ചെയ്യിക്കാമെന്നു പറഞ്ഞു കൊണ്ടു പോയി. രാഘവൻ മാസ്റ്റർ ഡൽഹിയിലാണ്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹം വരും എന്നു പ്രതീക്ഷിച്ച് ഇരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ വരവ് നീണ്ടുപോയി. അതുകൊണ്ടു കുട്ടികൾ അവർ മുമ്പേ പഠിച്ച ഒരിനം അന്ന് പൊന്നാനിയിൽ അവതരിപ്പിച്ചു.
('ഗോപികാഗോവിന്ദം' പിന്നീട് പൊന്നാനിയിൽ വച്ച് ഇടശ്ശേരി ശതാബ്ദിയാഘോഷങ്ങളുടെ സമാപനം നടന്നപ്പോൾ നവീമുംബൈ യിലെ നവരസ അക്കാദമി ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസിന്റെ ഡിറക്ടർ സുഷമാഗോപിനാഥും സംഘവും നൃത്തരൂപത്തിൽ അവതരി പ്പിച്ചു. ഇടശ്ശേരിയുടെ 'അന്തിത്തിരി' എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരവും അന്ന് അവർ അവിടെ ചെയ്യുകയുണ്ടായി.) ഇടശ്ശേരി ഷഷ്ടിപൂർത്തിയാഘോഷത്തിന്റെ രണ്ടാം ദിവസം രാത്രി ഗിരിജ, രമ എന്നീ കുട്ടികളുടെ നൃത്തത്തിനു പുറമെ ഈഴുവത്തിരുത്തി യുവജനസമിതി അവതരിപ്പിച്ച 'കൂട്ടുകൃഷി' നാടകവും സദസ്സിനെ ഏറെ രസിപ്പിച്ചു.

മൂന്നാം ദിവസം രാവിലെ പത്തുമണിക്ക് തിക്കോടിയന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നാടകചർച്ച ഉദ്ഘാടനം ചെയ്തു. ചെറുകാട്, കാട്ടുമാടം നാരായണൻ, പി.എ. വാരിയർ, എൻ.എൻ. കക്കാട്, കെ.എ. കൊടുങ്ങല്ലൂർ മുതലായവർ ചർച്ചയിൽ പങ്കെടുത്തു. ഗോപാലക്കുറുപ്പ് സ്വാഗതമാശംസിച്ചു. പി.എം. പള്ളിപ്പാട് നന്ദി പറഞ്ഞു. ഉച്ചക്കുശേഷം കാവ്യചർച്ചയായിരുന്നു. അദ്ധ്യക്ഷൻ വൈലോപ്പിള്ളിയാണ്. 11.30-ന് കുറ്റിപ്പുറത്തെത്തുന്ന തീവണ്ടിയിൽ വന്നിറങ്ങാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കടവനാടു കുട്ടികൃഷ്ണനും ഞാനും കാറുമായി അദ്ദേഹത്തെ കൊണ്ടുവരാൻ കുറ്റിപ്പുറത്തേയ്ക്കു പോയി. വണ്ടി വന്നു. വൈലോപ്പിള്ളി ഇറങ്ങി വരുന്നില്ല. സ്റ്റേഷൻ മാസ്റ്റരുടെ അനുവാദത്തോടെ ഞങ്ങൾ പ്ലാറ്റുഫോമിൽ നടന്നു ജനലിലൂടെ ഓരോ കംപാർട്ടുമെന്റിലും നോക്കി. വൈലോപ്പിള്ളിയെ കണ്ടില്ല. വണ്ടി വിട്ടു. എന്തുപറ്റി എന്ന അമ്പരപ്പോടെ ഞങ്ങൾ പൊന്നാനിയിലേയ്ക്ക് തിരിച്ചുപോയി. രണ്ടരമണി വരെ കാത്തിരുന്ന് സുകുമാർ അഴീക്കോടിനെ അദ്ധ്യക്ഷസ്ഥാനത്തിരുത്തി യോഗം ആരംഭിച്ചു. എൻ.പി. ദാമോദരൻ സ്വാഗതപ്രസംഗം നടത്തി. അതു കഴിഞ്ഞ് എൻ.വി. കൃഷ്ണവാരിയർ ഉദ്ഘാടനപ്രസംഗം ആരംഭിച്ചു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കക്ഷത്തിൽ ബാഗുമായി വൈലോപ്പിള്ളി ഹാളിലെത്തി. അഴീക്കോട് അദ്ധ്യക്ഷസ്ഥാനത്തു നിന്നു മാറി. വൈലോപ്പിള്ളി അവിടെ ഇരുന്നു. കടവനാട് അദ്ദേഹത്തിനടുത്ത് ചെന്ന് 'ഊണുകഴിക്കേണ്ടേ?' എന്നു പതുക്കെ ചോദിച്ചു. 'കഴിച്ചു' എന്ന് അദ്ദേഹം അൽപ്പം ഉറക്കെ പറഞ്ഞു. ഉദ്ഘാടനപ്രസംഗം തുടർന്നു കൊണ്ട് എൻ.വി. പറഞ്ഞു 'ഇതാണു ഞാൻ പറഞ്ഞു വന്നത്; നിരൂപകർ കവികൾക്കു വഴിമാറിക്കൊടുക്കേണ്ടിവരും.' സദസ്സ് കരഘോഷം മുഴക്കി. അദ്ധ്യക്ഷ പ്രസംഗത്തിൽ വൈലോപ്പിള്ളി പറഞ്ഞു. 'കുറ്റിപ്പുറത്ത് വണ്ടി ഇറങ്ങിയാൽ മതി. അവിടെ കാറുണ്ടാവും എന്ന് സംഘാടകർ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഞാനതു മറന്നുപോയി. വണ്ടി കുറ്റിപ്പുറത്തെത്തിയപ്പോൾ ഞാൻ മുകൾത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു. മുമ്പ് ഞാൻ ഇടശ്ശേരിയെ കാണാൻ വരിക തിരൂരിൽ വണ്ടിയിറങ്ങി ചമ്രവട്ടം വരെ ബസ്സിനുവന്ന് പുഴകടന്നു വീണ്ടും ബസ്സിൽ കയറി പൊന്നാനിയിലിറങ്ങിയായിരുന്നു. ഒരു ബുദ്ധിമുട്ടുള്ള യാത്രയാണത്. ആ ബുദ്ധിമുട്ടു സഹിച്ചു ഇടശ്ശേരിയുടെ അടുത്തെത്തിയാലോ? പിന്നെ എന്തൊരു കുളിർമ്മ! എന്തൊരു ഉത്സാഹം! അതുപോലെത്തന്നെയാണ് ഇടശ്ശേരി ക്കവിതയിലേയ്ക്കുള്ള പ്രവേശനവും. കുറച്ചു ബുദ്ധിമുട്ടൊക്കെ സഹിച്ച് അവിടെ പ്രവേശിച്ചാൽ നമ്മുടെ ആത്മാവിൽ കുളിരു നിറയും'. പിന്നെ അദ്ദേഹം കവിതയെപ്പറ്റിയും കവികളെപ്പറ്റിയും ദീർഘമായി സംസാരിച്ചു. തുടർന്നു പ്രസംഗിച്ചതു സുകുമാർ അഴീക്കോടാണ്. അദ്ദേഹം ഇങ്ങനെ തുടങ്ങി, 'ഇവിടെ ഉദ്ഘാടകൻ നിരൂപകർ കവികൾക്കു വഴിമാറി ക്കൊടുക്കേണ്ടിവരുന്നതിനെപ്പറ്റി പറയുന്നതു കേട്ടു. ഞാൻ പറയുന്നു യഥാർത്ഥ കവികൾക്ക് നിരൂപകർ എന്നും വഴിമാറിക്കൊടുത്തിട്ടേയുള്ളു'. ഒരു വലിയ കരഘോഷത്തോടെ സദസ്സ് ആ പരാമർശം ശരിക്കും ആസ്വദിച്ചു.

എൻ.വി.യുടേയും അഴീക്കോടിന്റേയും പരാമർശങ്ങൾക്ക് ഒരു പശ്ചാത്തലമുണ്ടായിരുന്നു. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരത്തിനു പരിഗണിക്കാനായി മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ ഹിന്ദി യിലേയ്ക്കു തർജ്ജമ ചെയ്യുകയും പുരസ്‌കാരം ജി. ക്ക് ലഭിക്കുവാനായി പരിശ്രമിക്കുകയും ചെയ്തിരുന്നു എൻ.വി. കൃഷ്ണവാരിയർ. 'ജി. വിമർശിക്കപ്പെടുന്നു' എന്ന ഗ്രന്ഥം രചിക്കുക വഴി സാഹിത്യാസ്വാദകരുടെ കണ്ണിൽ സുകുമാർ അഴീക്കോട് എതിർചേരിയിൽ നിൽപ്പുറപ്പിക്കുകയും ചെയ്തിരുന്നു. ജ്ഞാനപീഠ പുരസ്‌കാരത്തിനു പരിഗണിക്കാൻ അർഹമായ പുസ്തകം മലയാളത്തിലില്ലെന്നു 'കേരളസാഹിത്യ അക്കാദമി' ജ്ഞാനപീഠം ഭാരവാഹികളെ എഴുതി അറിയിച്ചതും അന്നൊരു വിവാദമായിരുന്നു. ഇത് 'മോക്ഷോപായം' എന്നൊരു കവിത (സെപ്റ്റംബർ 5, 1965) എഴുതാൻ ഇടശ്ശേരിക്കു പ്രേരണയാവുകയും ചെയ്തു. കാവ്യ ചർച്ചയിൽ പിന്നീടു പങ്കെടുത്തവർ പ്രൊഫ. എം. അച്ചുതൻ, പ്രൊഫ. എ. ബാലകൃഷ്ണ വാരിയർ, എം.ആർ.ബി. എന്നിവരാണ്. നന്ദി പ്രകടനത്തിന്ന് എനിക്കായിരുന്നു നിയോഗം. ആറു മണിക്കു പൊതു സമ്മേളനം ആരംഭിച്ചു. അക്കിത്തത്തിന്റെ സ്വാഗത പ്രസംഗം കവിതയുടേയും ജീവിതത്തിന്റേയും ആഴങ്ങളിലേയ്ക്കു സദസ്സിനെ കൂട്ടിക്കൊണ്ടുപോയി. നാലപ്പാട്ട് ബാലാമണിയമ്മ പതിവുപോലെ മിതവാക്കായിരുന്നു. വിളക്കുകൊളുത്തി അവർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.ടി.യുടെ അദ്ധ്യക്ഷപ്രസംഗം സദസ്യർക്കു നല്ലൊരു സദ്യയായി. ഇടശ്ശേരിയുടെ ബാല്യകാല സുഹൃത്തും കവിയുമായ മാഞ്ഞൂർ പരമേശ്വരൻ പിള്ള, ഇ.കെ. ഇമ്പിച്ചിബാവ, എം.ടി. വാസുദേവൻ നായർ, ഇ.പി. സുമിത്രൻ, വർഗ്ഗീസ് കളത്തിൽ, എൻ.പി. ദാമോദരൻ, കെ.വി. രാമമേനോൻ മുതലായവർ ഇടശ്ശേരിക്കു ആശംസകളർപ്പിച്ചു. ഇടശ്ശേരി തന്റെ മറുപടി പ്രസംഗത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞു. തന്റെ ഷഷ്ടിപൂർത്തിയാഘോഷം കൊണ്ട് പലർക്കും ബുദ്ധിമുട്ടുണ്ടാകുമല്ലോ എന്നായിരുന്നു തന്റെ ആശങ്ക. അങ്ങനെ ഉണ്ടായില്ലെന്നു താൻ ആശ്വസിക്കുന്നു. ആർക്കെങ്കിലും അങ്ങനെ വല്ല ബുദ്ധിമുട്ടുമുണ്ടായിട്ടുണ്ടെങ്കിൽ അതിന്നു താൻ മാപ്പപേക്ഷിക്കുന്നു. വള്ളത്തോൾ ബാലചന്ദ്രമേനോന്റെ നന്ദി പ്രകടന ത്തോടെ സ്റ്റേജ് കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ കഥകളിയരങ്ങായി.

ഷഷ്ടിപൂർത്തിയാഘോഷം പ്രതീക്ഷിച്ചതിലുമുപരി ഭംഗിയായി സമാപിച്ചതിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഞങ്ങൾക്കെല്ലാം വലിയ സംതൃപ്തി തോന്നി. ഇടശ്ശേരിക്ക് ഇച്ഛാഭംഗത്തിനോ, നിരാശയ്‌ക്കോ വഴിവച്ചില്ലല്ലോ എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസം. പുറമേ നിന്നു വന്ന അതിഥികൾ സമ്മേളനങ്ങൾക്കെല്ലാം നിറഞ്ഞു കവിഞ്ഞ സദസ്സുകണ്ട് അത്ഭുതപ്പെട്ടു. ഇടശ്ശേരിക്കു സ്വന്തം നാട്ടിലുള്ള ജനപ്രീതിയുടെ അടയാളമായി അവർ അതു കണക്കാക്കി.

വീണ്ടും വഴുപ്പൻ പാറപോലോളത്തിരക്കിൽ

ഡിസംബർ 22-ാം തിയ്യതി ഉച്ചതിരിഞ്ഞ് നാലുമണിക്ക് പഞ്ചവാദ്യത്തിന്റെ നാദപ്രപഞ്ചത്തിൽ തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി തന്നെ വിട്ടുകൊടുത്ത ഇടശ്ശേരിക്ക് 25-ാം തിയ്യതി പ്രഭാതം വിരിഞ്ഞപ്പോൾ കഥകളിച്ചെണ്ടയിൽ അവസാന കോൽ വീണതോടെയാണ് തന്റെ സ്വന്തം ലോകത്തു തിരിച്ചെത്തുവാൻ സാധിച്ചത്. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം പതിവുപോലെ വിശേഷിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സ്വന്തം നിഴൽ ചവിട്ടി നടന്ന് തന്റെ എഴുത്തുമേശയ്ക്കു മുമ്പിലെത്തി.

തന്റെ അന്നത്തെ മനോനില വിവരിച്ചുകൊണ്ടാണ് ഇടശ്ശേരി അവസാന നാളുകളിൽ എഴുതിയ 'ഒളിച്ചോട്ടം' എന്ന കവിത (1974) ആരംഭിക്കുന്നത്.

എഴുത്തുമേശതൻ മുന്നിലിരിക്കുന്നു ഞാൻ
പെരുത്തുണ്ടേ ജനമെന്റെ മുറിയിലിപ്പോൾ
കരണങ്ങളെഴുതിക്കലവർക്കാവശ്യം
കവിതകൾ കുറിക്കലേ നമുക്കു പത്ഥ്യം.
ഒഴുകുന്നു മഹാകാലപ്രവാഹം, ഞാനോ
വഴുപ്പൻ പാറപോലോളത്തിരക്കിൽ വാഴ്‌വൂ
കാലപ്രവാഹത്തിലെ അനിവാര്യതകളാണ് ഇതൊക്കെ. താനതിന്റെയൊന്നും കർത്താവല്ല. വഴുപ്പൻ പാറപോലെ ഓളത്തിരക്കിൽ വാഴുക മാത്രമാണു തന്റെ ദൗത്യം. സാക്ഷിയായി മാറിനിന്ന് എല്ലാം കാണുകയും കേൾക്കുകയും ചെയ്യുക. പറ്റുമെങ്കിൽ മറ്റുള്ളവർക്കു അവ വിവരിച്ചു കൊടുക്കാൻ കഴിയുന്ന സഞ്ജയനാവുക. തന്നെ മറ്റുള്ളവർ പുകഴ്ത്തുമ്പോഴും ഇടശ്ശേരി കൈകൊണ്ടത് ഈ നിലപാടായിരുന്നു.

ഈ സ്ഥിതപ്രജ്ഞത്വം അനുഭവങ്ങളിലൂടെയാണ് അദ്ദേഹം നേടി യെടുത്തത്. അപൂർവ്വം ചിലർ ഇതിനെ നിസ്സംഗത എന്നു തെറ്റിദ്ധരിച്ചി ട്ടുണ്ട്. നിസ്സംഗത ഇടശ്ശേരിയുടെ സ്വഭാവത്തിന്ന് ഇണങ്ങുന്നതേയല്ല. എന്തു കാര്യത്തിലും അദ്ദേഹം തൽപ്പരനാണ്. പക്ഷേ, അതു പ്രകടിപ്പി ക്കുന്നതിൽ മിതത്വം പാലിക്കും. അതു കൊണ്ടാണ് അദ്ദേഹത്തിനു വഴുപ്പൻപാറപോലോളത്തിരക്കിൽ വാഴുവാൻ കഴിയുന്നത്. സ്ഥിത പ്രജ്ഞത്വത്തെ അഭിവ്യഞ്ജിപ്പിക്കുന്ന ഈ കാവ്യബിംബവും അദ്ദേഹ ത്തിന്നു ഭാരതപ്പുഴ സമ്മാനിച്ചതാണ്. മുപ്പതാം വയസ്സിൽ എഴുതിയ 'ലവണാസുര വധത്തിലെ ഹനുമാൻ' എന്ന കവിതയിൽ ഈ ബിംബം 'ഉച്ചുപാറ'യായാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. (ഏപ്രിൽ 20, 1936).

തൂകട്ടേ ബാണമെൻനെഞ്ചിലവർ
തൂണെന്നപോലെ നിൽക്കും ഞാൻ
കൊച്ചലത്തല്ലുകൊള്ളുകതന്നെ-
യുച്ചു പാറയ്‌ക്കൊരാനന്ദം!
ഉച്ചുപാറ, വഴുപ്പൻപാറ എന്നീ പദങ്ങളുടെ സൂക്ഷ്മാർത്ഥത്തിലും പ്രയോഗത്തിലും ഇടശ്ശേരി അതീവ ജാഗ്രത പുലർത്തുന്നുണ്ട്. രണ്ടും ഒരേ വസ്തു (പാറ) തന്നെയാണ്. പക്ഷേ വ്യത്യാസമുണ്ടുതാനും. ഉച്ചുപാറയിൽ ('ലവണാസുരവധത്തിലെ ഹനുമാൻ') എല്ലാം വന്നു ചേരുകയാണ്; വഴുപ്പൻ പാറയിൽ ('ഒളിച്ചോട്ടം') ആകട്ടെ എല്ലാം അതിൽ നിന്നകന്നുപോവുകയാണ്. രണ്ടായാലും പാറയ്ക്ക് അനക്കമില്ല. എപ്പോഴും ഒരേ ഭാവം!

തന്നെ ബാധിക്കുന്ന കാര്യത്തിൽ മാത്രമെ ഇടശ്ശേരിക്ക് ഈ നിലപാടുള്ളു. ജനങ്ങളെ പൊതുവെ ദോഷകരമായി ബാധിക്കുന്ന ഏത് കാര്യത്തിലും, മറ്റുള്ളവരുടെ വ്യക്തിപരമായ ദു:ഖത്തിലും അദ്ദേഹം അസഹിഷ്ണുവാണ്. 'ആശാവഹമായ മൗനം' (ഒക്ടോബർ 22, 1967) എന്ന കവിത അത്തരം സ്‌ഫോടനത്തിന്റെ ഒരു നിദർശനം മാത്രം. 'പ്രതിഷേധ പ്രകടനങ്ങൾ' ജനദ്രോഹപരമാകുന്നതിലുള്ള അമർഷം ഒട്ടും മറയില്ലാതെ അദ്ദേഹം പ്രകടിപ്പിക്കുന്നു. അതെഴുതി നാലുപതിറ്റാണ്ടു കഴിഞ്ഞിട്ടും ജനങ്ങളുടെ ദുസ്ഥിതിക്ക് മാറ്റമുണ്ടായോ? ഹർത്താലുകളും മറ്റും പ്രഖ്യാപിക്കുന്നതിനുമുമ്പു നമ്മുടെ നേതാക്കൾ ആ കവിത ഒന്നു വായിക്കുന്നതു നന്നായിരിക്കും. അല്ലെങ്കിലും സദുപദേശങ്ങളുടെ കുറവല്ലല്ലോ നമ്മുടെ നാട്ടിലെ രോഗാതുരതയ്ക്കു കാരണം. പക്ഷേ, കവിമനസ്സ് ലോലമാണ്. പ്രതികരിക്കാതിരിക്കാൻ അതിനു സാധിക്കുകയില്ല. അതു സൃഷ്ടിക്കുന്ന അലകൾ എന്നെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളുക തന്നെ ചെയ്യും.
സ്വന്തം കർമ്മരംഗത്തും മറ്റുള്ളവരുടെ കാര്യങ്ങളിൽ വേണ്ടി വരുന്ന ഇടപാടുകളിലും ഇടശ്ശേരി ദീക്ഷിച്ചിരുന്ന സത്യസന്ധതയും സദാചാരവും പൊന്നാനിയിൽ മാത്രമല്ല മറ്റു പ്രദേശങ്ങളിലും ഇടശ്ശേരിക്കു ധാരാളം ആരാധകരെ ഉണ്ടാക്കികൊടുത്തിരുന്നു. പൊന്നാനിയിലെ ഒരു തറവാട്ടു കാരണവർ സ്വകാര്യമായും ധാരാളം സ്വത്ത് സമ്പാദിച്ചിരുന്നു. അവിവാഹിതനായ അദ്ദേഹത്തിനു രണ്ടു സഹോദരിമാരാണ് അവകാശികളായി ഉണ്ടായിരുന്നത്. അവരിൽ ഒരാൾക്കും അവരുടെ മക്കൾക്കുമായി തന്റെ സ്വത്തത്രയും ഒസ്യത്തായി അദ്ദേഹം എഴുതിവച്ചു. ഇത് ശരിയല്ലെന്ന് തോന്നിയ ഇടശ്ശേരി അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ പിടിവാശിക്കാരനായ കാരണവർ വഴങ്ങിയില്ല. താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. സ്വത്ത് കിട്ടാത്ത സഹോദരിയും മക്കളും ഒസ്യത്തിനെ ചോദ്യം ചെയ്തു കോടതിയിൽ കേസ് കൊടുത്തു. ഒസ്യത്ത് കൃത്രിമമാണ്. കാരണവരുടെ മരണശേഷം അദ്ദേഹത്തിന്റെ വിരലടയാളം രേഖയിൽ പതിപ്പിക്കുകയാണു ചെയ്തത് എന്നായിരുന്നു അവരുടെ വാദം. ഒസ്യത്തിലെ കയ്യെഴുത്ത് ഇടശ്ശേരിയുടേതായിരുന്നു. ഇടശ്ശേരിയെ സാക്ഷിയായി വിസ്തരിച്ചു. ഇ. ഗോവിന്ദൻ നായർ എന്നായിരുന്നു സാക്ഷിയുടെ പേര്. ഇങ്ങനെ ഒരു ഒസ്യത്ത് എഴുതിവയ്ക്കുന്നതിൽ നിന്നും കാരണവരെ തടയാൻ താൻ ശ്രമിച്ചതും അതിനു വഴങ്ങാതെ അദ്ദേഹം ഒസ്യത്ത് രജിസ്റ്റർ ചെയ്തതും ഇടശ്ശേരി കോടതിയിൽ ബോധിപ്പിച്ചു. മുൻസിഫ് വടക്കൻ പറവൂർ കാരനായിരുന്നു. സാക്ഷി വിസ്താരം കഴിഞ്ഞ് ഇടശ്ശേരി കൂട്ടിൽ നിന്നിറങ്ങിയപ്പോൾ മുൻസിഫ് വക്കീൽമാരോട് അന്വേഷിച്ചു. പ്രസിദ്ധ കവിയായ ഇടശ്ശേരി ഗോവിന്ദൻ നായരാണോ ഇപ്പോൾ ഇറങ്ങിപ്പോയ സാക്ഷി? 'അതെ' എന്ന് ഉത്തരം കിട്ടിയപ്പോൾ മുൻസിഫ് പറഞ്ഞു. 'എന്നാലദ്ദേഹം പറഞ്ഞത് അസത്യമായിരിക്കാൻ വഴിയില്ല.' അപ്പോഴും വഴുപ്പൻ പാറപോലോളത്തിരക്കിൽ വാഴുകയായിരുന്നു ഇടശ്ശേരി.

ഒരു ദിവസം രാവിലെ ഇടശ്ശേരി സ്‌കൂളിൽ കയറി വന്നു. വൈകുന്നേരം സ്‌കൂളിലുണ്ടാവണമെന്നും ഒരതിഥി വരുന്നുണ്ടെന്നും മറ്റു സുഹൃത്തുക്കളെക്കൂടി വിവരമറിയിക്കണമെന്നും പറഞ്ഞു. വൈകുന്നേരം ഞങ്ങൾ എട്ടു പേർ അതിഥിയെ സ്വീകരിക്കാൻ തയ്യാറായി കാത്തിരുന്നു. പ്രസിദ്ധ പണ്ഡിതൻ ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു അതിഥി. അദ്ദേഹം ലക്‌സിക്കണിൽ ചേർക്കാനുള്ള ചില വിവരങ്ങൾ ശേഖരിക്കാനായി വന്നതായിരുന്നു. ഞങ്ങൾ മാവിൻ ചുവട്ടിൽ കുറച്ച് ബഞ്ചുകൾ പിടിച്ചിട്ട് അവിടെ ഇരുന്നു. പൊന്നാനിയെപ്പറ്റിയുള്ള പല കാര്യങ്ങളുടേയും ആധികാരികത അദ്ദേഹം ഇടശ്ശേരിയുടെ കൂടെ പലരേയും കണ്ടു ശേഖരിച്ചു കഴിഞ്ഞിരുന്നു. ഇടശ്ശേരിയുടെ കൃതികളിലെ ഗ്രാമീണപദങ്ങളുടെ അർത്ഥവും സാരസ്യവും അദ്ദേഹം ചികഞ്ഞു. ഈ കൃതികളെല്ലാം അദ്ദേഹം അവധാനപൂർവ്വം വായിച്ചിട്ടു ണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിലും ഗവേഷണപടുതയിലും എനിക്ക് വലിയ മതിപ്പു തോന്നി. മനകളിലും മറ്റും അടിയാള വർഗ്ഗം ഉപയോഗിക്കുന്ന ആചാരവാക്കുകൾ അദ്ദേഹം അന്വേഷിച്ചു. പല വാക്കുകളും അദ്ദേഹം എഴുതിയെടുത്തു. പോകുമ്പോൾ അദ്ദേഹം തന്റെ ഈ യാത്ര സഫലമായെന്നും അതിന് ഇടശ്ശേരിയോട് പ്രത്യേകം നന്ദിയുണ്ടെന്നും പറഞ്ഞു.

കടമില്ലിപ്പോൾ

മദ്രാസ് ഗവൺമെന്റ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ പുരസ്‌കാരം നൽകുവാൻ തീരുമാനിച്ചപ്പോൾ ഇടശ്ശേരിക്കു 'കൂട്ടുകൃഷി' എന്ന നാടകത്തിന് പുരസ്‌കാരം ലഭിച്ചു. 'പുത്തൻ കലവും അരിവാളും' എന്ന കാവ്യസമാഹാരത്തിനും മദ്രാസ് ഗവൺമെന്റിന്റെ പുരസ്‌കാരം കിട്ടുകയുണ്ടായി. കേന്ദ്ര ഗവൺമെന്റ് കൊല്ലത്തിൽ 600 രൂപയുടെ നിരുപാധിക ഗ്രാന്റും അനുവദിച്ചു. ഇതോടെയാണ് ഇടശ്ശേരി അനുഭവിച്ചിരുന്ന കടുത്ത ദാരിദ്ര്യത്തിൽ നിന്ന് അദ്ദേഹത്തിന് അൽപ്പമെങ്കിലും ആശ്വാസം ലഭിച്ചത്. ഇടശ്ശേരിയുടെ കൂടെപ്പിറപ്പായിരുന്നു ദാരിദ്ര്യം. ജീവിതത്തിൽ ഉടനീളം അത് അദ്ദേഹത്തെ വിടാതൊട്ടിനിന്നു. പല കവിതകളിലും ദാരിദ്ര്യം പരമാർശിക്കപ്പെടുന്നത് അതുകൊണ്ടാണ്. പക്ഷെ, തന്റെ ജീവിതവിഷമങ്ങളെ ചിരിച്ചുകൊണ്ട് നേരിടാൻ അദ്ദേഹം അനുഭവങ്ങളിൽ നിന്ന് പഠിച്ചുകഴിഞ്ഞിരുന്നു.

ഹേ, ലക്ഷ്മീദേവി, കാൽത്താർകളിലടിയനിതാ
വീണിരക്കുന്നു നീയും
കേറിക്കൂടൊല്ല നിന്നോമനദുരിതശതം
കൂടിയും പെറ്റുകൂട്ടാൻ.
-മൂന്ന് ഒറ്റശ്ലോകങ്ങൾ- (ആഗസ്റ്റ് 27, 1966)
എന്നു നർമ്മരസത്തോടെയാണെങ്കിലും അദ്ദേഹം പ്രാർത്ഥിക്കുന്നത് ആത്മാർത്ഥമായിത്തന്നെയാണ്. താൻ അനുഭവിച്ച ദാരിദ്ര്യത്തിന്റെ കാഠിന്യം ശങ്കരനാരായണൻ എമ്പ്രാന്തിരിക്കെഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു;
ചീറിക്കേറും കടത്തിൻ പ്രഹരമതിതര-
മേറ്റുകൊണ്ടെത്രകാലം
നീറിക്കൊണ്ടേ കഴിഞ്ഞേൻ അനുദിനമവമാ-
നപ്പെടും പേടിയോടെ.
നിലവിളി സഹിയാഞ്ഞൊടുവിൽ-
ജ്ജഗദംബികതാനലിഞ്ഞതാമെന്നിൽ
കടമില്ലിപ്പോൾ നാളെ-
ക്കടയിൽപോകേണ്ടകാശുമില്ലിപ്പോൾ.
-ഒരു കത്ത്- (സെപ്റ്റംബർ 17, 1974)

പൊന്നാനിയിൽ വന്ന ആദ്യകാലത്ത് അദ്ദേഹത്തിന് ഭക്ഷണം ഒരപൂർവ്വ വസ്തുവായിരുന്നു. വൈകുന്നേരം മാത്രമാണ് ആഹാരം എന്ന പേരിൽ അദ്ദേഹത്തിനു വല്ലതും കഴിക്കാൻ കിട്ടിയിരുന്നത്. അക്കാലത്ത് ഒരു ചായപ്പീടികയുടെ കണക്കെഴുത്ത് തരപ്പെട്ടു. പീടികയിൽ ഉണ്ടാക്കിയിരുന്ന പലഹാരമായിരുന്നു പ്രതിഫലം. ഇഷ്ടംപോലെ കഴിക്കാം. ഈ കണക്കെഴുത്ത് കവിതയെഴുത്തു പോലെ രസകരമായിരുന്നു എന്നാണ് ഇടശ്ശേരി പറഞ്ഞിരുന്നത്. രണ്ടും ഭാവനയിൽ നിന്നു വേണം വിരിഞ്ഞു വരിക. ആ ഒരു നേരത്തെ ഭക്ഷണംപോലും ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോൾ ഇടശ്ശേരി വലിച്ചെറിഞ്ഞു. കള്ളക്കണക്കെഴുതാൻ വിസമ്മതിച്ച ഇടശ്ശേരിയോട് താൻ പറയുന്നതനുസരിച്ച് കണക്കെഴുതാനാണ് ഇടശ്ശേരിക്കു ചെല്ലും ചെലവും തരുന്നതെന്ന് കടയുടമ ശഠിച്ചപ്പോൾ ഈ കടയിലെ ഭക്ഷണം കൊണ്ട് ജീവിച്ചോളുമെന്നു കരുതിയല്ല തന്റെ മാതാപിതാക്കൾ തന്നെ ജനിപ്പിച്ചതെന്നു പറഞ്ഞ് ഇടശ്ശേരി ഇറങ്ങി പ്പോന്നു. എന്നാൽ ഈ സംഭവം അവർ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. കടയുടമയ്ക്ക് ഇടശ്ശേരിയുടെ അഭിമാനബോധത്തിൽ മതിപ്പു തോന്നി. കവിയും സുഹൃത്തുമായ ഇ. നാരായണൻ ഇടശ്ശേരിയെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് പിന്നീടാണ്.

ഈ കഠിനമായ ദാരിദ്ര്യാനുഭവമാണ് ഇടശ്ശേരിയിൽ പരക്ലേശ വിവേകം വളർത്തിയത്. ശ്രമിച്ചാൽ ഒരു പക്ഷേ ആദർശവാദിയാകുവാൻ ആർക്കും കഴിഞ്ഞേക്കും. പക്ഷെ സ്വന്തം ആവശ്യങ്ങൾ -അത്യാവശ്യങ്ങൾപോലും- മാറ്റിവച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുക എന്നതു മനുഷ്യർക്ക് സാധാരണയായി ചിന്തിക്കാൻ കഴിയാത്തതാണ്. അതുകൊണ്ടാണു പരക്ലേശ വിവേകം മനുഷ്യനുണ്ടാകേണ്ട ഗുണവിശേഷമാണ് എന്നു സമ്മതിച്ചുകൊണ്ടു തന്നെ ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ അതുണ്ടാവൂ എന്ന് മഹാകവി കുഞ്ചൻനമ്പ്യാർ നിർവ്വചിച്ചത്.

ഇടശ്ശേരിയുടെ പരക്ലേശവിവേകത്തിന്റെ ഒരനുഭവപാഠമാണ് യൂസഫലി കേച്ചേരി എന്ന വരകവി 'ഒരു കഥ, പഴങ്കഥ' എന്ന മനോഹര കവിത കൊണ്ടു ശശ്വത്കരിക്കുന്നത്. മരുന്നുവാങ്ങാൻ കടം മേടിച്ച അഞ്ചു രൂപ ഇടശ്ശേരി അരിവാങ്ങാൻ വേണ്ടി മറ്റൊരാൾക്ക് ദാനം ചെയ്ത കഥ. മരുന്നിനേക്കാൾ പ്രാഥമ്യം ഭക്ഷണത്തിനാണ് എന്നത് ഇടശ്ശേരി അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്.

ഇതൊരൊറ്റപ്പെട്ട സംഭവമല്ല. ഇടശ്ശേരിയെപ്പറ്റി ഇത്തരം സംഭവങ്ങൾ എത്രയോ പറയാനുണ്ട്. പലരും കൂടി സഹകരണാടിസ്ഥാനത്തിൽ 'വെസ്റ്റ് കോസ്റ്റ് പബ്ലിഷേഴ്‌സ്' എന്നൊരു പുസ്തക പ്രസിദ്ധീകരണശാല സ്ഥാപിച്ചു. ശ്രീ. വി.ടി. ഭട്ടതിരിപ്പാടായിരുന്നു ഇതിന്റെ പ്രസിഡണ്ട്. ഈ സ്ഥാപനത്തിന് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. സാമ്പത്തിക ക്രമക്കേട് മൂലം പ്രവർത്തനം ആകെ താറുമാറായി. ഇതിന്നുത്തരവാദിയായ സെക്രട്ടറിയുടെ പേരിൽ ക്രിമിനൽ കേസ് കൊടുക്കണമെന്ന് പറഞ്ഞു ക്ഷോഭിച്ചു വന്ന അഭിവന്ദ്യനായ വി.ടി.യോട് അക്ഷോഭ്യനായി ഇടശ്ശേരി പറഞ്ഞത് അയാൾക്ക് മാപ്പു കൊടുക്കുകയാണ് വേണ്ടത് എന്നാണ്. അതല്ല കേസ് കൊടുക്കണമെന്ന് നിർബ്ബന്ധമാണെങ്കിൽ തന്നെക്കൂടി പ്രതി സ്ഥാനത്ത് ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ആ മനുഷ്യനെ ഋണമുക്തനാക്കാൻ തന്റെ പുരയിടം പണയപ്പെടുത്താനും അദ്ദേഹം തയ്യാറായി.

ഹാ, രക്ഷയ്ക്കാത്മകർമ്മം ശരണ,മിതരമി,-
ല്ലില്ല മാപ്പെ'ന്ന ഗീരിൻ
ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ,
പിന്നെയും പിന്നെയും നീ.
-മാപ്പില്ല- (ജൂലായ് 5, 1942)
എന്നെഴുതിയ ഇടശ്ശേരി തനിക്കൊഴിച്ചു മറ്റെല്ലാവർക്കും മാപ്പു കൊടുക്കുന്നതിൽ ഉദാരമനസ്‌കനായിരുന്നു.

ആവശ്യങ്ങൾ പൊറുതി മുട്ടിക്കുമ്പോഴും തെറ്റിലേക്കു വഴുതിവീഴാതിരിക്കാൻ ഇടശ്ശേരി നന്നെ വിഷമിച്ചിട്ടുണ്ട്. നിത്യനിദാനച്ചെലവുകൾ വർദ്ധിച്ചുകൊണ്ടേയിരുന്നു. വരവാകട്ടെ അതിനനുസരിച്ചു വർദ്ധിച്ചതുമില്ല. പെട്ടെന്ന് വന്നുചേരുന്ന ആവശ്യങ്ങൾ നിവർത്തിക്കാനാണു വിഷമങ്ങളേറെ. കക്ഷികളുടെ പണം കയ്യിലുണ്ടാവും. അത്യാവശ്യത്തിന് അത് തിരിമറി ചെയ്താൽ ആരും അത് അറിയാൻ പോകുന്നില്ല. രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷമേ കക്ഷികൾക്കു പണം കൊടുക്കേണ്ടു. അപ്പോഴേയ്ക്കും വേറെ കക്ഷികളുടെ പണം കയ്യിൽ വന്നുചേരുകയും ചെയ്യും. അങ്ങനെ ചിന്തിക്കുമ്പോളൊക്കെ ഗാന്ധിജിയുടെ മുഖമാണു തന്റെ മുന്നിൽ തെളിഞ്ഞു വന്നിരുന്നതെന്ന് ഇടശ്ശേരി പറയാറുണ്ട്. ഏതായാലും കഠിനമായ വിഷമങ്ങൾ നേരിട്ടപ്പോൾപോലും അങ്ങനെ ഒരു തിരിമറി സംഭവിച്ചില്ല. എന്നിട്ടും ഒരിക്കൽ -ഒരു സുഹൃത്തിനുവേണ്ടി, ഒരിക്കൽ മാത്രം- അതു വേണ്ടി വന്നു. തീവ്രമായ മനോവിഷമമാണ് അതിന്റെ ശിക്ഷയായി അനുഭവിക്കേണ്ടി വന്നത്. 'വിഷപ്പാമ്പ്' (ജൂലായ് 30, 1955) എന്ന കവിത അതിന്റെ ഫലമായുണ്ടായതാണ്.

സാമ്പത്തിക പരാധീനതകൾ കാരണം തന്റെ മൂത്ത രണ്ടു പുത്രന്മാരേയും നന്നേ ചെറുപ്പത്തിലേ ജോലിതേടി പറഞ്ഞയക്കേണ്ടി വന്നതിൽ ഇടശ്ശേരിക്കു മനക്ലേശം ഉണ്ടായിരുന്നു. 'ഒരമ്മ പാടുന്നു' എന്ന കവിതയിൽ (ഒക്ടോബർ, 1961) അതു നമുക്ക് അനുഭവിച്ചറിയാം. ഈ പുത്രന്മാർ ഇടശ്ശേരിയുടെ സാമ്പത്തിക ക്ലേശങ്ങൾക്ക് വലിയ ഒരയവ് ഉണ്ടാക്കി. അതോടൊപ്പം തന്റെ രചനകൾ സാഹിത്യലോകത്ത് കൂടുതൽ അംഗീകാരം നേടുന്നതും അദ്ദേഹം കണ്ടു. 1968-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് 'ഒരു പിടി നെല്ലിക്ക' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു. ഈ സാഹചര്യത്തിൽ തന്റെ ജീവിതത്തെ ഒന്നു വിലയിരുത്താൻ ശ്രമിച്ചതാണ് 'പിൻനിലാവുള്ള രാത്രി' എന്ന കവിതയായി (ഫെബ്രുവരി 20, 1969) വിരിഞ്ഞത്.

അരണ്ടുനിന്ന പാച്ചോറ്റി
പൂവിട്ടു കുളിർ വീഴവേ
ആരോർത്തിതു, പരക്കുന്നൂ
നിലാവെൻ ജീവിതത്തിലും.
ഇരുളായിപ്പിറന്നൂ ഞാ-
നിരുളേ പെറ്റുകൂട്ടി ഞാൻ
ത്രിയാമാന്തേ ശുദ്ധിയേറ്റ-
തേതു പുണ്യത്തിനാലെയോ!
ഇവിടെ തന്റെ ജീവിതദൈർഘ്യവുംകൂടി കണക്കുകൂട്ടി വച്ചിരിക്കുന്നു കവി.
ഒരു പൂ മതിയുർവ്വിക്കു
ചൈത്രമാസം കുറിക്കുവാൻ
ഒരു സങ്കൽപ്പമേ വേണ്ടൂ
ജീവിതങ്ങൾക്കു പൂവിടാൻ
എത്ര ലളിതമാണ് സന്തോഷങ്ങൾ വരുന്ന വഴി!

1970-ലെ കേന്ദ്രസാഹിത്യ അക്കാദമി ദേശീയ അവാർഡ് 'കാവിലെ പാട്ട്' എന്ന കൃതിക്കു ലഭിച്ചു. അതോടനുബന്ധിച്ചു ഡൽഹി, ആഗ്ര എന്നിവിടങ്ങളിലേക്ക് ഒരു യാത്രയും തരപ്പെട്ടു.

നിമിഷങ്ങൾകൊണ്ട് ആവശ്യക്കാർക്ക് എഴുതിക്കൊടുക്കുന്ന കവിതകളുമുണ്ട്, ഇടശ്ശേരിയുടേതായിട്ട്. പൊന്നാനിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'സുമം' സാഹിത്യസാംസ്‌കാരിക മാസികയുടെ പത്രാധിപർ വാഴക്കോട് അസ്സു തന്റെ മാസികയിൽ പ്രസിദ്ധീകരിക്കാൻ ഒരു കവിതയ്ക്കായി ഇടശ്ശേരിയെ സമീപിക്കുന്നു. ഏതോ ഒരു മാസികയുടെ റാപ്പർ കീറിയെടുത്ത് അതിൽ 'പൊന്നാനി' (ആഗസ്റ്റ് 12, 1968) എന്ന ഒരു ചെറിയ കവിത ഉടൻ അദ്ദേഹം എഴുതിക്കൊടുത്തു. അതിന്റെ കോപ്പിപോലും അദ്ദേഹം കയ്യിൽ വച്ചില്ല. പക്ഷേ, അസ്സു ആ കവിത തന്റെ മാസികയിൽ പ്രസിദ്ധീകരിച്ചതുകൊണ്ട് അതു നമുക്കു നഷ്ടപ്പെടാതെ കിട്ടി. ചെറുതെങ്കിലും സുന്ദരമായ ഒരു കവിത.

ഒരു മോഹം ബാക്കി

കൃഷ്ണപ്പണിക്കർ വായനശാലയുടെ ഭാവിയെപ്പറ്റി നിർണ്ണായകമായ ഒരു തീരുമാനം എടുക്കേണ്ട ഘട്ടം ആയിടയ്ക്കുണ്ടായി. വായനശാല പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടം അതിന്റെ ഉടമസ്ഥൻ മറ്റൊരാൾക്കു വിറ്റു. പുതിയ ഉടമസ്ഥൻ അതു പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കുവാൻ തീരുമാനിച്ചു. അതുകൊണ്ടു വായനശാല അവിടെനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടശ്ശേരിയെ സമീപിച്ചു. ഈ സന്ദിഗ്ധ ഘട്ടത്തിൽ ഈഴുവത്തിരുത്തി പഞ്ചായത്ത് വായനശാല ഏറ്റെടുത്തു നടത്താൻ തയ്യാറായി മുന്നോട്ടുവന്നു. വായനശാലയുടെ സ്ഥാപകാംഗങ്ങളിലും മുൻകാലപ്രവർത്തകരിലും ജീവിച്ചിരിക്കുന്നവരുമായി ആലോചിച്ചേ തീരുമാനമെടുക്കാവൂ എന്ന് ഇടശ്ശേരി അഭിപ്രായപ്പെട്ടു. അതനുസരിച്ചു വായനശാലയുടെ അഭ്യുദയകാംക്ഷികളുടെ ഒരു യോഗം എ.വി. ഹൈസ്‌കൂളിൽ വിളിച്ചു ചേർത്തു. വായനശാല മറ്റേജൻസികൾക്കൊന്നും വിട്ടു കൊടുക്കാതെ മുൻകാലങ്ങളിലെപോലെയുള്ള പ്രവർത്തനങ്ങൾ നടത്തിപ്പോരുവാൻ പറ്റിയ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുകയാണു വേണ്ടത് എന്നു പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്) പറഞ്ഞു. താൻ ഈയിടെ കൽക്കത്തയിൽ പോയപ്പോൾ അവിടുത്തെ മലയാളികൾ കാര്യമായന്വേഷിച്ചത് പൊന്നാനിയിലെ രണ്ട് അസ്തിത്വങ്ങളെപ്പറ്റിയാണ്. ഒന്ന് 'ഇമ്പിച്ചിബാവ' രണ്ട് 'കൃഷ്ണപ്പണിക്കർ വായനശാല'. ഇമ്പിച്ചിബാവയെ മറ്റാർക്കെങ്കിലും കൈമാറാൻ നമുക്കാവുമോ? അതുപോലെ കൃഷ്ണപ്പണിക്കർ വായനശാലയും അതിന്റെ വ്യക്തിത്വം നിലനിർത്തണം. പി.സി.യുടെ നിർദ്ദേശം അംഗീകരിക്കാൻ എല്ലാവരും തയ്യാറായി. എങ്കിലും അതെങ്ങനെ നടപ്പാക്കും എന്ന സന്ദേഹം നിലനിന്നു. വായനശാലയ്ക്കു സ്വന്തമായ ഒരു കെട്ടിടം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. അതിനുപറ്റിയ ഒരു സ്ഥലം കണ്ടെത്തണം എന്നെല്ലാമുള്ള അഭിപ്രായങ്ങൾ പൊന്തിവന്നു. ഇടശ്ശേരി പറഞ്ഞു. 'എ.വി. ഹൈസ്‌കൂളിനു മുമ്പിൽ മൂന്നു സെന്റ് സ്ഥലം കിട്ടാനുണ്ട്. അതിനുവേണ്ട പണമുണ്ടാക്കാൻ കഴിഞ്ഞാൽ ആദ്യം ആ സ്ഥലം വാങ്ങുക. കെട്ടിടത്തിന്റെ കാര്യം നമുക്ക് രണ്ടാം ഘട്ടമായി ആലോചിക്കാം'. പി.സി. എന്നോട് ഒരു കടലാസെടുത്ത് അതിൽ പി.സി. കുട്ടികൃഷ്ണൻ 250/-രൂപ എന്നെഴുതാൻ പറഞ്ഞു. ഇടശ്ശേരിയുടെ പേരിലും 250/-രൂപ എഴുതി. ത്രേസ്യാ ടീച്ചർ, അപ്പോൾ വായനശാലാ പ്രസിഡണ്ടായിരുന്ന ശ്രീ. കെ. ശൂലപാണിവാരിയർ എന്നിവരുടെ പേരിലും 250/-രൂപ വീതം എഴുതി. ശ്രീ. കെ. ശേഖരവാരിയർ 200/- രൂപ വാഗ്ദാനം ചെയ്തു. ബാക്കി സംഖ്യ പിരിച്ചുണ്ടാക്കാനും ഒരു മാസത്തിനുള്ളിൽ സ്ഥലം വായനശാലയുടെ പേരിൽ രജിസ്റ്റർ ചെയ്യാനും തീരുമാനിച്ചു യോഗം പിരിഞ്ഞു.

പിറ്റെ ദിവസം തന്നെ പിരിവിനുള്ള നടത്തം ആരംഭിച്ചു. ഇടശ്ശേരിയും ഞാനുമടങ്ങുന്ന രണ്ടംഗ സംഘമാണ് പിരിവിന്നു ചുമതലയേറ്റവർ. ഒരു ദിവസം കൊണ്ടു രശീതി പുസ്തകം അച്ചടിച്ചു കിട്ടി. ഇടശ്ശേരിയുടെ കൂടെ പണംപിരിവിന്നു മുമ്പും പല പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. അതൊരു രസകരമായ അനുഭവമാണ്. ഇടശ്ശേരിയുടെ സരസസംഭാഷണവും കേട്ട് കൂടെ നടക്കുകയേ വേണ്ടു. ഇടശ്ശേരി പറയും 'പത്തു പ്രാവശ്യം സമീപിച്ചിട്ടും ഒരു സംഭാവനയും തരാത്തവരുടെ അടുത്തു പതിനൊന്നാം പ്രാവശ്യം പോവാനും എനിക്കു മടിയൊന്നുമില്ല. ഞാൻ എന്റെ സ്വന്തം ആവശ്യത്തിനൊന്നുമല്ലല്ലോ സംഭാവന പിരിക്കുന്നത്.' ചിലപ്പോൾ രസകരമായ ചില അനുഭവങ്ങളും ഉണ്ടാകും. മുമ്പ് മാസാമാസ നാടകങ്ങൾ അവതരിപ്പിച്ചിരുന്നകാലത്ത് നാടകദിവസം ടിക്കറ്റ് വിൽപ്പന കൂടാതെ കുറച്ചുപേരെ ഞങ്ങൾ മുൻകൂട്ടിക്കണ്ടു സംഭാവന പിരിക്കുകയും പതിവായിരുന്നു. ഒരു വൈകുന്നേരം വായന ശാലയിൽ ചെന്നപ്പോൾ ഇടശ്ശേരി എന്നോടു പറഞ്ഞു 'വരൂ നമുക്കൊരിടം വരെ പോകാനുണ്ട്'. ഞങ്ങൾ വായനശാലയിൽ നിന്നിറങ്ങിനടന്നു. എവിടേയ്‌ക്കെന്നു ഞാൻ ചോദിച്ചില്ല. അങ്ങനെ ചോദിക്കുന്ന പതിവുമില്ല. ഞങ്ങൾ ചെന്നു കയറിയത് സ്ഥലം മുൻസിഫിന്റെ താമസസ്ഥലത്താണ്. അദ്ദേഹം സഹൃദയനാണ്, സരസനാണ്. ഒറ്റ ദോഷമേയുള്ളു. ആൾ ഒരു പരിഹാസപ്രിയനാണ്. ഞങ്ങൾ പടികടക്കുമ്പോൾ മുൻസിഫും ഭാര്യയും ഉമ്മറത്തു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഉമ്മറത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അകത്തേയ്ക്കു പോയി. മുൻസിഫ് ചിരിച്ചുകൊണ്ട് ഞങ്ങളെ എതിരേറ്റു. 'വരൂ, വരൂ'. എന്നിട്ട് 'നിങ്ങളെക്കണ്ടാൽ എന്റെ ഭാര്യയുടെ മുഖം കറുക്കും' എന്നൊരു വചനവും തട്ടി വിട്ടു. എനിക്കു വിഷമം തോന്നി. ഇടശ്ശേരി യാതൊരു ഭാവഭേദവുമില്ലാതെ ഉമ്മറത്തിണ്ണയിലിരുന്ന് പത്തുരൂപയുടെ രശീതി എഴുതിക്കൊടുത്തു. മുൻസിഫ് അകത്തുപോയി പണം കൊണ്ടുവന്നു ഇടശ്ശേരിയുടെ കയ്യിൽ കൊടുത്തു. ഇടശ്ശേരി അതുവാങ്ങി ജൂബ്ബായുടെ പോക്കറ്റിലിട്ടു. വിനയം വിടാതെ പറഞ്ഞു. 'അടുത്ത മാസം മുതൽ ഈ സംഖ്യ വായനശാലയിലേക്കെത്തിക്കുക. എന്നാൽ ഭാര്യയുടെ മുഖം കറുക്കുന്നത് കാണാതെ കഴിക്കാമല്ലോ.' തുടർന്നുണ്ടായ പൊട്ടിച്ചിരിയിൽ അപ്പോഴേയ്ക്കും പുറത്തു വന്ന അദ്ദേഹത്തിന്റെ പത്‌നിയും പങ്കു കൊണ്ടു.

ഇത്തവണത്തെ പണപ്പിരിവിൽ ഞങ്ങൾക്കു നല്ല പ്രതികരണമാണു ലഭിച്ചത്. ഒരു വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ഞങ്ങളന്യോന്യം ചെരുപ്പു മാറിയിട്ടു. രണ്ടു പേരുടേയും ചെരുപ്പുകൾ ഒരേ ഭാഷയിലുള്ളതായിരുന്നു. പടിക്കലെത്തിയപ്പോൾ ചെരുപ്പുകൾ മാറിയ വിവരം ഞാൻ തിരിച്ചറിഞ്ഞു. 'അയ്യോ, എനിക്കു കവിത വരുന്നു.' എന്നു ഞാൻ പറഞ്ഞു. ഇടശ്ശേരിക്കു സംഭവം മനസ്സിലായി. അദ്ദേഹം ഒന്നു ചിരിച്ചു. ഞങ്ങൾ ചെരുപ്പുകൾ മാറിയിട്ടു. എന്നിട്ടു ഇടശ്ശേരി പറഞ്ഞു. 'ഒരു സംഭവം കേട്ടോളു. പി.സി. ഒരിക്കൽ എന്നോടു ചോദിച്ചു, ഞാനെന്തുകൊണ്ടാണ് ഇപ്പോൾ നാടകമൊന്നും എഴുതാത്തത്, എന്ന്. ഞാൻ പറഞ്ഞു അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഗോപാലക്കുറുപ്പ് മരിച്ചുപോയി. രണ്ട് ഞാൻ ചെരുപ്പിടാൻ തുടങ്ങി. ഗോപാലക്കുറുപ്പ് മരിച്ചുപോയി എന്നതു പി.സി.ക്കു ബോധ്യപ്പെട്ടു. ഞാൻ ചെരുപ്പിടാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല എന്നതും പി.സി.ക്കറിയാം. തോൽ ചെരുപ്പുകളൊന്നും കാലിനിണങ്ങുകയില്ല. ഒടുവിൽ കുറച്ചുകാലം മുമ്പ് റബ്ബർച്ചെരുപ്പുകൾ വിപണിയിലിറങ്ങിയതോടെയാണ് എനിക്കു ചെരുപ്പിട്ടു നടക്കാമെന്നായത്. ഈ കഥയൊക്കെയും പി.സിക്കു നന്നായറിയാം. പക്ഷെ, ഇതെങ്ങനെ നാടക രചനയ്ക്കു തടസ്സമാകും? പി.സി. തുറന്നു ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. മനസ്സിലായില്ല അല്ലേ? ചെരുപ്പിടാൻ തുടങ്ങിയതോടെ മണ്ണുമായുള്ള എന്റെ ബന്ധം വിട്ടു. മണ്ണുമായി ബന്ധമില്ലാതെ എന്തു നാടകം? അതു പോലെയാണു കവിതയും'. എന്റെ അവിവേകത്തിൽ എനിക്കു ലജ്ജ തോന്നിയെങ്കിലും ആ കഥനത്തിന്റെ സാരസ്യം നുകർന്നുകൊണ്ടു ഞാൻ ഇടശ്ശേരിക്കു പിന്നാലെ നടന്നു.

രണ്ടാഴ്ചയ്ക്കുശേഷം കണക്കു നോക്കുമ്പോൾ സ്ഥലവില തികയാൻ അറുന്നൂറു രൂപകൂടി വേണം. രജിസ്‌ട്രേഷൻ ഫീസ് മുതലായവയ്ക്കു വേറെയും. പൊന്നാനി പി.സി.സി സൊസൈറ്റി പ്രസിഡന്റ് ശ്രീ. കെ. ശങ്കുണ്ണിനായരെ സമീപിക്കാൻ ഞങ്ങൾ തീർച്ചയാക്കി. അദ്ദേഹം പൊതുകാര്യപ്രസക്തനാണ്. എന്തെങ്കിലും വഴി കണ്ടെത്താതിരിക്കില്ല. അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു നടക്കുമ്പോൾ വേറെയും ഒന്നു രണ്ടു പേരെക്കൂടി ഒപ്പം കൂട്ടുകയല്ലെ നല്ലത് എന്നു ഞാൻ ചോദിച്ചു. 'എന്റെ കൂടെ നടക്കാൻ നാണം തോന്നുന്നുണ്ടോ?' എന്നാണ് ഇടശ്ശേരി തിരിച്ചു ചോദിച്ചത്. ഞങ്ങൾ ശങ്കുണ്ണിനായരുടെ വീടിന്റെ പടി കടക്കുമ്പോൾ അദ്ദേഹം ഉമ്മറത്തു തന്നെയുണ്ട്. അദ്ദേഹം എഴുന്നേറ്റു ഞങ്ങളെ സ്വീകരിച്ചു. കുശലപ്രശ്‌നങ്ങൾക്കു ശേഷം ഞങ്ങൾ വിഷയം അവതരിപ്പിച്ചു. 'ഇനി എത്ര സംഖ്യ കൂടി വേണം?' എന്ന് അദ്ദേഹം ചോദിച്ചു. രജിസ്‌ട്രേഷൻ ചെലവടക്കം ആയിരം രൂപ കൂടി വേണ്ടിവരും എന്നു ഞങ്ങൾ പറഞ്ഞു. 'സൊസൈറ്റിയുടെ ഗുഡ്‌വിൽ ഫണ്ടിൽ നിന്ന് എന്തു സഹായം തരാമെന്നു ഞാൻ നോക്കട്ടെ. ഏതായാലും പണം തികയാതെ കാര്യം നടക്കാതിരിക്കില്ല. ചായകുടിച്ച് സമാധാനമായി പോയ്‌ക്കൊള്ളു' അദ്ദേഹം പറഞ്ഞു. മടക്കയാത്രയിൽ ഇടശ്ശേരി പറഞ്ഞു. 'പൊന്നാനിയിലുള്ള സർവ്വ മനുഷ്യരേയും അദ്ദേഹം തൂക്കിനോക്കി വച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ കണക്കിൽ വലിയ കുറ്റങ്ങളൊന്നുമില്ലാത്ത രണ്ടുപേർ നമ്മളാണ്. അതുകൊണ്ടാണു മറ്റാരേയും കൂട്ടത്തിൽ കൂട്ടേണ്ടെന്നു ഞാൻ പറഞ്ഞത്.' പിറ്റേന്നു രാവിലെത്തന്നെ ഇടശ്ശേരി സ്‌കൂളിൽ വന്നു. വൈകുന്നേരം ശങ്കുണ്ണി നായരെ കാണാൻ പോകണമെന്നും അതിനു തയ്യാറായി ഇരിക്കണമെന്നും എന്നോടു പറഞ്ഞു. പക്ഷെ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോൾ ശങ്കുണ്ണി നായരുടെ കാർ സ്‌കൂൾ പടിക്കൽ വന്നു നിന്നു. അദ്ദേഹം സൊസൈറ്റി ഓഫീസിൽ നിന്നു വീട്ടിലേയ്ക്കു തിരിച്ചു പോവുകയാണ്. അദ്ദേഹം പറഞ്ഞു. 'സൊസൈറ്റി ഫണ്ടിൽ നിന്നു അറുന്നൂറു രൂപ അനുവദിച്ചിട്ടുണ്ട്. രശീതിയുമായി ഒരാളെ അയച്ചാൽ സംഖ്യ കിട്ടും. ഇരുന്നൂറു രൂപ എന്റെ പേരിൽ സംഭാവനയായും രശീതി എഴുതിക്കോളു. ഇത് ഇടശ്ശേരിയോടു പറയണം.' അദ്ദേഹം കാറിൽ കയറി.

വൈകുന്നേരം ഇടശ്ശേരിയോട് കാര്യം പറഞ്ഞു. 'മതി ഇനി നമുക്ക് ആധാരമെഴുതാം' എന്നു ഇടശ്ശേരി പറഞ്ഞു. അങ്ങനെ മൂന്നു സെന്റ് സ്ഥലം കൃഷ്ണപ്പണിക്കർ വായനശാലയുടെ പേരിൽ ആസ്തിയായി. അവിടെ ഒരു കെട്ടിടം ഉയർന്നുവരുന്നതു കാണാനാകാതെ ഇടശ്ശേരി കണ്ണടച്ചുവല്ലോ എന്ന ദു:ഖം അദ്ദേഹത്തിന്റെ സഹചാരികളിൽ ബാക്കിയായി. പിന്നീട് ഇടശ്ശേരി സ്മാരക സമിതിയുടെ പ്രവർത്തന ഫലമായാണ് ആ ദു:ഖത്തിനു തെല്ലെങ്കിലും ശമനമുണ്ടായത്‌

ചില കവിതകളുടെ ഉറവ്

രാവിലെ ക്ലാസ്സുകൾ തുടങ്ങുന്നതേയുള്ളു. അപ്പോഴുണ്ട് ഇടശ്ശേരി കയറിവരുന്നു. അടുത്ത ഞായറാഴ്ച ഒരു കാവ്യചർച്ച സംഘടിപ്പിക്കണം. കോഴിക്കോട്ടുനിന്ന് കക്കാടും സംഘവും വരും. പി.സി.യും കടവനാടും വരാമെന്നേറ്റിട്ടുണ്ട്. സ്‌കൂൾ ഹാൾ ഉപയോഗിക്കാൻ മാനേരുടെ അനുവാദം വാങ്ങണം. ഞാൻ പറഞ്ഞു. 'മാനേജർ ഇവിടെത്തന്നെയുണ്ട്. നമുക്കിപ്പോൾത്തന്നെ അദ്ദേഹത്തെ കാണാം.' ഞങ്ങൾ നേരെ അദ്ദേഹത്തിന്റെ മുറിയിലേയ്ക്കു പോയി. ശ്രീ. ശേഖരവാരിയർ മാസ്റ്റരാണ് മാനേജർ. കാര്യം പറഞ്ഞപ്പോൾ 'കൃഷ്ണപ്പണിക്കർ വായനശാലയുടേയും മറ്റു വിദ്യാലയങ്ങളുടേയും പരിപാടികൾക്ക് സ്‌കൂളനുവദിക്കാൻ എന്നോടു ചോദിക്കേണ്ടതില്ലെന്ന് ഞാനിയാളോടു പറഞ്ഞിട്ടുണ്ട്' എന്നു പറഞ്ഞ് എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു. തുടർന്ന് 'തിരക്കില്ലെങ്കിൽ കുറച്ചുനേരം ഇവിടെ ഇരുന്നു കൂടെ? ഒരദ്ധ്യാപകന്റെ തസ്തികയിലേയ്ക്ക് ഒരു കൂടിക്കാഴ്ച (interview) നടത്തുകയാണ്. അതിനൊന്നു സാക്ഷിയാവു, അതൊരു പുതിയ അനുഭവമാവും' എന്നും പറഞ്ഞു. തിരക്കില്ലെന്നു പറഞ്ഞ് ഇടശ്ശേരി അവിടെ ഇരുന്നു. ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉദ്യോഗാർത്ഥികൾ തൃപ്തികരമായ ഉത്തരം നൽകിയില്ല. അവരിൽ ആരേയും നിയമിക്കാനിടയില്ലെന്നാണ് ഇടശ്ശേരി കരുതിയത്. പക്ഷെ, ഏറ്റവും മോശമായി ഉത്തരം പറഞ്ഞയാൾക്ക് മാനേജർ നിയമനം നൽകി. അത്ഭുതസ്തബ്ധനായ ഇടശ്ശേരി ഇതിനു കാരണമാരാഞ്ഞപ്പോൾ മാനേജർ പറഞ്ഞു. 'ഇവർക്കാർക്കും കുട്ടികളെ പഠിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പക്ഷേ, ഇപ്പോൾ നിയമനം നൽകിയ ആളെ കുട്ടികൾ പഠിപ്പിച്ചുകൊള്ളും.' ഇടശ്ശേരി പൊട്ടിച്ചിരിച്ചു. 'ഔചിത്യബോധം' എന്ന ശീർഷകത്തിൽ അത് പിന്നീടൊരു കവിതയായി (ഫെബ്രുവരി, 1973). ഈ കവിത രചിക്കാനിടയായതിന് എട്ടുകൊല്ലം മുമ്പാണ് അതിന്നാധാരമായ സംഭവം നടന്നത് . പക്ഷേ അതു കവിതയുടെ രൂപം പൂണ്ടത് കേരള സർക്കാർ സ്‌കൂൾ ഭാഷാദ്ധ്യാപക സംഘടന തങ്ങളുടെ സുവനീറിലേയ്ക്ക് ഒരു കവിത ഇടശ്ശേരിയോട് ആവശ്യപ്പെട്ടപ്പോഴാണ്. കവിത ഉറപൊട്ടാനും നിമിത്തം വേണമെന്നാണല്ലോ പൂർവ്വാചാര്യന്മാർ പറയുന്നത്.

ഒരു സന്ധ്യയ്ക്ക് ഒരു സുഹൃത്തിന്റെ കൂടെ പുത്തില്ലത്തേയ്ക്കു കയറിച്ചെന്നപ്പോഴാണ് 'അന്തിത്തിരി' കാണാനും കേൾക്കാനും കഴിഞ്ഞത്. സന്ധ്യാദീപവുമേന്തി ഇടശ്ശേരിയുടെ ഇളയമകൾ ഉഷ ഉമ്മറത്തേയ്ക്കു വരുന്നു. ഇടശ്ശേരി കസേരയിൽ നിന്നെഴുന്നേറ്റു ദീപത്തെ വണങ്ങി, ഞങ്ങളോട് ഉപചാരം പറഞ്ഞ് തിണ്ണയിലിരുന്നു. ഞങ്ങളെ നിർബ്ബന്ധിച്ച് കസേരമേൽ ഇരുത്തി. അതിഥിയുമായി കുശലപ്രശ്‌നങ്ങൾക്കു ശേഷം 'അന്തിത്തിരി കണ്ടുവല്ലോ, ഇനി അതിനെപ്പറ്റി ഒരു കവിത കേട്ടോളു' എന്നു പറഞ്ഞു.

ഒരു ഋഗ്വേദ മന്ത്രമാണു കവിതയ്ക്ക് ബീജം നൽകിയത്; അതിന്നൊരു നാടകീയപശ്ചാത്തലം നൽകി കവിതയാക്കിയിരിക്കുന്നു.

ഉള്ള വെളിച്ചവുമൂതിക്കെടുത്തുന്ന
ഭള്ളുമൊടുവിൽക്കുനിയും
അന്തിത്തിരിയുമായെത്തുന്ന നിങ്ങൾതൻ
മുമ്പി,ലിളംമുറക്കാരേ!
--'അന്തിത്തിരി' (ആഗസ്റ്റ് 9, 1970)
എന്ന് ഇളംമുറക്കാരിലുള്ള തന്റെ വിശ്വാസം ആവർത്തിച്ചുറപ്പിച്ച് കവിത അവസാനിക്കുന്നു. പതിനേഴു കൊല്ലം മുമ്പും ഇടശ്ശേരിയുടെ നിലപാട് ഇതുതന്നെയായിരുന്നു. 'എന്റെ കവിത' എന്ന പ്രബന്ധത്തിൽ; 'വിഷയത്തെക്കുറിച്ചും, പ്രതിപാദനത്തെക്കുറിച്ചും ഞാനിപ്പോഴും ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഈ വിഷയത്തിലെല്ലാം ഞാൻ എന്റെ പിൻ തലമുറയുടെ കൂടെയാണ്. ഞാൻ എന്നും അങ്ങനെത്തന്നെ ആയിരുന്നുവെന്നും ഓർക്കുന്നു. എന്റെ ഇളംമുറക്കാരുമായാണ് ഞാൻ ഈ വിഷയത്തെക്കുറിച്ചു ചർച്ച നടത്താറുള്ളത്. അവരുടെ അഭിപ്രായങ്ങളുടെ ശാശ്വത മൂല്യം എന്തായാലും ശരി, ആ അഭിപ്രായങ്ങൾക്കു ജീവനും ചോരത്തുടിപ്പും ഉണ്ട്' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 5, 1953). ഇളംമുറക്കാരെപ്പറ്റി ഇത്രയും ശുഭപ്രതീക്ഷ പുലർത്തുമ്പോൾതന്നെ അവരുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും അദ്ദേഹം കരുതുന്നു. ആ ചുമതലാബോധമാണ് ഒരു സംഘം ചെറുപ്പക്കാരെ എപ്പോഴും തനിക്കൊപ്പം നിർത്തുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതും. 'ഒരു പിടി നെല്ലിക്ക', 'ഔചിത്യ ബോധം' മുതലായ കവിതകളുടെ നെരിപ്പോടും അതു തന്നെ.

ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ചതിനെതുടർന്ന് ചുമതല ഏൽക്കുന്നതിനു മുമ്പ് എന്റെ ഗുരുസ്ഥാനീയരായ മഹത്തുക്കളെ കണ്ട് അനുഗ്രഹം വാങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഏതോ ഒരു കുടുംബഭാഗക്കേസിൽ ഇടപെടേണ്ടി വന്ന ഇടശ്ശേരി രാവിലെ നന്നേ നേരത്തെ വീട്ടിൽ നിന്ന് പോവുകയും വളരെ വൈകി മാത്രം വീട്ടിൽ എത്തുകയും ചെയ്തിരുന്നതുകൊണ്ട് അദ്ദേഹത്തെ മാത്രം ഉദ്ദേശിച്ച പോലെ കാണാനൊത്തില്ല. ഒരാഴ്ച കഴിഞ്ഞ് ഒരു വൈകുന്നേരം അദ്ദേഹം 'എന്താ, ഹെഡ്മാസ്റ്ററായി, അല്ലേ?' എന്നു ചോദിച്ചുകൊണ്ട് സ്‌കൂളിൽ വന്നു. 'ഇനിയിപ്പോൾ എല്ലാ ദിവസവും സ്‌കൂളിൽ വരണമെന്നില്ലല്ലോ' എന്നു തമാശയായി പറഞ്ഞു. പിന്നെ ഗൗരവഭാവം കൈക്കൊണ്ട്, 'ഒരു കാര്യം എപ്പോഴും ശ്രദ്ധിച്ചോളൂ. എന്ത് ചെയ്താലും ആളുകൾ അതിന് രണ്ടർത്ഥം കാണും. അതുകൊണ്ട് സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ശരിയെന്ന് തോന്നുന്നത് ധൈര്യമായി ചെയ്‌തോളൂ'. എന്ന ഉപദേശം തന്നു. ആ വാത്സല്യം എന്നെ വികാരാധീനനാക്കി. ആ വർഷാവസാനം അദ്ദേഹം 'ആശാൻ പറഞ്ഞത്' (ജൂലൈ 21, 1972). എന്ന കവിത എന്നെ ചൊല്ലി കേൾപ്പിച്ചു. അതിലെ അവസാന വരികൾ;

എന്തു ചെയ്താലും തെറ്റാ-
മെന്നു തോന്നുമ്പോൾ ചെയ്‌വ-
തെന്തും നീയുറപ്പിച്ചു
ചെയ്യുകയത്രേ വേണ്ടൂ!
ചെയ്യേണ്ടതായ കർമ്മങ്ങളിൽ വീഴ്ച പറ്റുന്നതിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ ഞങ്ങൾ അറിയാതെതന്നെ അദ്ദേഹം മാർഗ്ഗങ്ങൾ കരുതും. പൊതുകാര്യമായാലും വ്യക്തിപരമായ കാര്യമായാലും അത് തന്നെ കൂടി ബാധിക്കുന്ന കാര്യമായാലും ഇടശ്ശേരിക്കു ഭേദബുദ്ധി ഒന്നുമില്ല.

ഇടശ്ശേരിയുടെ മൂത്ത മകൻ സതീഷ് നാരായണന്റെ വിവാഹം ഗുരുവായൂരിൽ വച്ച് നടത്തുന്നു. വിവാഹച്ചടങ്ങുകൾ മാത്രം ഗുരുവായൂരിൽ. സദ്യ പൊന്നാനിയിൽ. അത്യാവശ്യം വേണ്ട ബന്ധുക്കളെ മാത്രമേ ഗുരുവായൂർക്കു കൊണ്ടു പോകുന്നുള്ളു. മറ്റുള്ളവരേയും അടുത്ത സുഹൃത്തുക്കളേയും ഊണിനു പുത്തില്ലത്തേയ്ക്കു ക്ഷണിച്ചിരിക്കുകയാണ്. വിവാഹത്തലേന്നു വൈകുന്നേരം മുഴുവൻ ഞാൻ പുത്തില്ലത്തു ണ്ടായിരുന്നു. രാത്രി 8 മണിയോടെ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഇടശ്ശേരി പറഞ്ഞു, 'രാവിലെ 7.30-നാണ് ഗുരുവായൂർക്കു പോകുന്നത്, മറക്കേണ്ട'. ഗുരുവായൂർക്കുള്ള സംഘത്തിൽ നിന്ന് ഒഴിവാകാമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഉച്ചക്കു വിവാഹസംഘം മടങ്ങി എത്തുമ്പോൾ പുത്തില്ലത്ത് ഉണ്ടാവാം. ലീവ് എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഈ മനസ്സിലിരുപ്പ് ഇടശ്ശേരിയോട് പറഞ്ഞില്ല. രാവിലെ 6.45-ന് നാരായണൻ വൈദ്യർ ഗേറ്റ് തുറന്നു വന്നു. 'എന്താ പുറപ്പെട്ടില്ലേ? കാറും തന്ന് ഇടശ്ശേരി പറഞ്ഞയച്ചതാണ്'. 'ഉടൻ പുറപ്പെടുകയായി' എന്നു പറഞ്ഞ് ഞാൻ അകത്തേയ്ക്കു പോയി. പെട്ടെന്നു കുളികഴിച്ച് തയ്യാറായി. 7.15 ആയപ്പോഴേയ്ക്കും പുത്തില്ലത്തെത്തി. 'എന്താ, ഒഴിവാകാമെന്നു കരുതി അല്ലെ?' ഇടശ്ശേരി ചോദിച്ചു. ഞാൻ ഒരു വിഡ്ഢിച്ചിരിയുമായി നിന്നു.

സന്ധ്യയോടടുത്ത് ഒരു ദിവസം സ്‌കൂളിൽ നിന്നു വീട്ടിലേക്കു പോകുമ്പോൾ മത്സ്യമാർക്കറ്റിനടുത്തുള്ള നാരായണൻ വൈദ്യരുടെ വീടിന്റെ ഉമ്മറത്തുനിന്ന് ഒരു പൊട്ടിച്ചിരി കേട്ടു. അവിടെ പി.സി. കുട്ടികൃഷ്ണന്റെ (ഉറൂബ്) സാന്നിദ്ധ്യം വിളംബരം ചെയ്യുന്നതായിരുന്നു ആ ചിരി. വൈദ്യരുടെ വീട്ടിലേക്കുള്ള വഴിയിലുടെ നോക്കുമ്പോൾ ഉമ്മറത്ത് ഇടശ്ശേരിയേയും പി.സി. യേയും കണ്ടു. സ്വാഭാവികമായും എന്റെ കാലുകൾ എന്നെ അവിടെ എത്തിച്ചു. മത്സ്യമാർക്കറ്റിലെ തിരക്ക് ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. ഇടശ്ശേരി എന്തോ ആലോചിച്ചുകൊണ്ട് അങ്ങോട്ട് തന്നെ നോക്കിയിരിക്കുകയാണ്. പി.സി. കുറച്ചുനേരം ഇടശ്ശേരി യുടെ ഭാവം ശ്രദ്ധിച്ചു. 'എന്താ, എഴുത്തുമുറിയിലെ വൈകുന്നേരം മനസ്സിൽ വിരിയുന്നുണ്ടോ?' പി.സി. ചോദിച്ചു. ഇടശ്ശേരി ഒരു ചെറുചിരിയോടെ എഴുന്നേറ്റു. നാരായണൻ വൈദ്യർക്ക് ശുഭരാത്രി ആശംസിച്ച് ഞങ്ങൾ നിരത്തിലേയ്ക്കിറങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ 'ചന്ത പിരിഞ്ഞു' എന്ന കവിത ഇടശ്ശേരി ചൊല്ലുന്നത് എനിക്കു കേൾക്കാൻ കഴിഞ്ഞു. ഈ കവിതയുടെ തലക്കെട്ടിൽ പൊന്നാനിയിൽ വർഷംതോറും നടക്കാറുള്ള തുലാമാസത്തിലെ വാവുവാണിഭവും ഉൾപ്പെട്ടിട്ടുണ്ട് എന്ന് എനിക്കു തോന്നി.

'പയ്‌നോണ്യം' നിരത്തിയ തറയപ്പാടെ
വലയം ചെയ്തതാം വർണ്ണശബളതകൾ
ഒഴിഞ്ഞു പൊൻവെയിൽനാളംകണ,ക്കവിടെ-
യലയുന്നുണ്ടൊരു നേർത്ത സുഗന്ധം മാത്രം.
വിലപേശും ഗൃഹഭൃത്യർതനതൗന്നത്യം
വെളിപ്പെടുത്തിയോരൊച്ചയലച്ച ദിക്കിൽ
ഇളവൻ വെള്ളരി മത്തൻ തുരുത്തു മുങ്ങി-
ത്തെരികകൾ മൂകതയിൽക്കിടപ്പു പൊങ്ങി.
-ചന്ത പിരിഞ്ഞു- (ജൂലൈ 21, 1971)

വൈകുന്നേരം മിക്ക ദിവസവും ഇടശ്ശേരി സ്‌കൂളിൽ കയറും. പുതുതായി എഴുതിയ കവിത ഉണ്ടെങ്കിൽ അത് എന്നെ വായിച്ചു കേൾപ്പിക്കും. അങ്ങനെയുള്ള ദിവസങ്ങളിൽ അദ്ദേഹം ആദ്യം പറയുക, 'ചായ പറഞ്ഞോളൂ' എന്നാണ്. എന്നിട്ട് വലത്തേ പോക്കറ്റിൽ നിന്നു ബീഡിയും തീപ്പെട്ടിയും എടുക്കും. ചായ കുടിയും ബീഡി വലിയും കഴിയുന്നതുവരെ എന്തെങ്കിലും നാട്ടു വർത്തമാനം പറയും. പിന്നെ ഇടത്തെ പോക്കറ്റിൽ നിന്ന് കടലാസ്സെടുത്തു കവിത വായിക്കും. ഒരു ദിവസം പതിവു തെറ്റിച്ച് ചായ വേണമെന്നു പറയാതെ ഇടത്തെ പോക്കറ്റിൽ കയ്യിട്ടു. ഒരു കവിതയുടെ വരവാണെന്നു കരുതി ഞാൻ തയ്യാറെടുത്തു. ഒരു കത്താണ് അദ്ദേഹം പോക്കറ്റിൽ നിന്നെടുത്തത്. 'ഇതൊന്നു വായിക്കു' എന്നു പറഞ്ഞ് കത്ത് എന്റെ കയ്യിൽ തന്നു. കാലിക്കറ്റ് സർവ്വകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസിൽ അംഗവും ഇടശ്ശേരിയുടെ ആരാധകനുമായ ഒരു പ്രൊഫസറുടെ കത്തായിരുന്നു അത്. ഡിഗ്രി കോഴ്‌സിനുള്ള മലയാളം പാഠപുസ്‌കങ്ങളുടെ പരിഗണനയ്ക്കായി ബോർഡ് ഓഫ് സ്റ്റഡീസിനു മുന്നിൽ ഇടശ്ശേരിയുടെ ഒരു പുസ്തകവും വന്നിട്ടുണ്ട്. ബോർഡിലെ മറ്റു അംഗങ്ങളുടെ പേരുകൾ കത്തിലുണ്ട്. ഇടശ്ശേരി അവർക്കെല്ലാം നേരിട്ടു കത്തെഴുതണം. ഇതായിരുന്നു കത്തിലെ വിഷയം. കത്ത് മടക്കി കൊടുത്ത് ഞാൻ ഇടശ്ശേരിയുടെ മുഖത്തേക്ക് നോക്കി. 'എന്താ അങ്ങനെ ചെയ്താൽ? എന്റെ ഒരു ഉൽപ്പന്നത്തിന്ന് ഇന്നയിന്ന ഗുണങ്ങളുണ്ട് എന്നു ഞാൻ പറയുന്നതിൽ എന്താ തെറ്റ്'? ഒരു സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനെപ്പോലെ അദ്ദേഹം ചോദിച്ചു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് ഞാൻ ഇടശ്ശേരിയോട് ചോദിച്ചു. 'ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങൾക്കു കത്തയച്ചുവോ'. 'ഇല്ല. അത് വേണ്ടെന്ന് തോന്നി' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. തെറ്റിന്റെ മുന്നിൽ ന്യായവാദങ്ങൾക്ക് നിലനിൽപ്പില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിധിയെഴുതുമ്പോൾ എന്ന കവിതയിൽ (മെയ് 15, 1955),

തലനാർക്കൊടിയുടെ നൂറാലൊരു കന-
മേലും വരകൊണ്ടല്ലോ
നലമൊടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മിൽ;
വര പോകട്ടെ, വരമ്പുകൾ കാണാൻ
പോലും കണ്ണട വേണം
നരനു തടഞ്ഞു വീഴാതെ നടക്കാൻ
തരമില്ലല്ലോ മണ്ണിൽ
എന്ന് ഇടശ്ശേരി പറയുന്നുണ്ട്. നനുത്ത വരപോലും സൂക്ഷ്മമായി കാണാൻ കഴിയുന്ന ഉൾക്കണ്ണുണ്ടായിരുന്നു അദ്ദേഹത്തിന്. തടഞ്ഞു വീഴുന്നതിൽ നിന്ന് അത് അദ്ദേഹത്തെ പലപ്പോഴും താങ്ങി നിർത്തി.

ഇടശ്ശേരി പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി പൊന്നാനിയിലെ തൃക്കാവ് മഹിളാസമാജത്തിന്റെ കെട്ടിടോദ്ഘാടനമായിരുന്നു. ശ്രീമതി ബാലാമണിയമ്മയാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. യോഗത്തിൽ പ്രസംഗിച്ച ഇടശ്ശേരി സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ചാണു പറഞ്ഞത്. സാമ്പത്തികമായി ഭർത്താവിന്നടിമപ്പെടേണ്ടിവരുന്നതുകൊണ്ടാണു സ്ത്രീകൾക്ക് അവരിൽ നിന്നു പീഡനം സഹിക്കേണ്ടി വരുന്നത് എന്നായിരുന്നു തന്റെ ധാരണ. എന്നാൽ തൊഴിൽ ചെയ്തു സ്വന്തമായി സമ്പാദിക്കാൻ കഴിയുന്ന സ്ത്രീകൾ പോലും ഭർത്താവിൽ നിന്നു പീഡനം സഹിച്ചുകൊണ്ടിരിക്കുന്നതു നാം കാണുന്നു. ഇതിനു പരിഹാരം കാണാൻ മഹിളാസമാജങ്ങൾക്കു കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗച്ചുരുക്കം. യോഗം കഴിഞ്ഞു ചായ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീമതി ബാലാമണിയമ്മ ഇടശ്ശേരിയോടു ചോദിച്ചു. 'ഇതൊക്കെ നിങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടെന്താ? നിങ്ങളുടെ സഹോദരന്മാരോടു സ്ത്രീപീഡനം നിർത്തണമെന്നു നിങ്ങൾക്ക് ഉറപ്പിച്ചു പറഞ്ഞു കൂടെ?' ഇടശ്ശേരി പറഞ്ഞു, 'അവരോട് എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകൾ എന്നു തങ്ങൾ അബലകളല്ല എന്നു പുരുഷന്മാരെ ബോദ്ധ്യപ്പെടുത്തുകയും സ്വന്തം ശക്തി കൊണ്ടു തങ്ങളെ പ്രതിരോധിക്കാൻ തയ്യാറാവുകയും ചെയ്യുന്നുവോ, അന്നേ ഇതിനൊരു പരിഹാരമുണ്ടാവൂ.' 'വരദാനം' എന്ന കവിതയിൽ (മെയ് 18, 1958),

കുന്നിനെക്കുടയാക്കീടാം
കുബ്ജയെസ്സുകുമാരിയും
ദാസിയെ - ദൈവവും തോറ്റൂ
ദാസിയല്ലാതെയാക്കുവാൻ
എന്നു ഇടശ്ശേരി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീകൾ ഈ ദാസ്യഭാവം കൈവെടിയുമ്പോഴെ സ്ത്രീവിമോചനം ഒരു യാഥാർത്ഥ്യമാവു എന്നാണ് ഇതിലെ ധ്വനി

യാത്രാമൊഴികൾ

എല്ലാ പ്രതിസന്ധികളേയും മുൻകൂട്ടി കണ്ടിരുന്ന ഇടശ്ശേരി തന്റെ മരണവും മുൻകൂട്ടി കണ്ടിരുന്നു. അവസാനകാലകവിതകളിലൊക്കെ അദ്ദേഹം അതു സൂചിപ്പിക്കുന്നുണ്ട്. എങ്കിലും 'പാൽക്കടൽ കടയുമ്പോൾ', 'ഉറങ്ങണം' എന്നീ കവിതകൾ അദ്ദേഹത്തിന്റെ യാത്രാമൊഴികൾ ആയിത്തന്നെ രൂപപ്പെട്ടവയാണ്.

മന്ദതയാലോ മന്ദരമെന്നു വിളിക്ക-
പ്പെട്ടേൻ; ഞാനോ കേശവ,
നിൻതിരുവുള്ളാൽ കൽപ്പിതനായതൊ-
രർണ്ണവമന്ഥം ചമയാൻ
-പാൽക്കടൽ കടയുമ്പോൾ- (ഡിസംബർ 12, 1973)
മന്ദരപർവ്വതമെന്ന പ്രതിബിംബമുപയോഗിച്ചാണ് അദ്ദേഹം തന്റെ വിട വാങ്ങൽ അവതരിപ്പിക്കുന്നത്. 'കേശവ' എന്ന സംബുദ്ധി ബോധപൂർവ്വം പ്രയോഗിക്കുന്നതാണ്. പ്രാസവടിവിനുവേണ്ടി 'മാധവ' എന്നാവാമായിരുന്നില്ലേ എന്നു തോന്നാം. ആശയങ്ങളും പദങ്ങളും തമ്മിലുള്ള സത്യസന്ധതയ്ക്കാണ് കവിതകളിൽ സുഗേയതയേക്കാൾ പ്രാധാന്യം നൽകേണ്ടതെന്ന് താൻ വിശ്വസിക്കുന്ന സൗന്ദര്യ ശാസ്ത്രത്തിന് ഒരു ഉദാഹരണം കൂടിയാണ് ഇവിടെ 'കേശവ' എന്ന നാമപ്രയോഗം. കേശവ ശബ്ദത്തിന്റെ 'കേശവവൽ പ്രതിഭാതി' എന്ന വ്യാഖ്യാനം അനുസ്മരിക്കുക. പാൽക്കടൽ തീരത്തു നിൽക്കുന്ന ഒരാൾ പ്രളയപയോധി ജലത്തിൽ പൊങ്ങിക്കിടക്കുന്ന ആ ആദിപുരുഷനെത്തന്നെയാണ് ആദ്യം കാണുക. അദ്ദേഹവുമായാണ് അയാൾ പ്രതിവചിക്കുക. 'അപ്പരം പൊരുളിനെ കെട്ടിപ്പിടിക്കൂ, ദൃഢം' എന്നാണ് ഇടശ്ശേരി കവിതാ രൂപത്തിൽ അവസാനമെഴുതിയ അക്ഷരങ്ങൾ.

'വാസുകിയെന്ന ബലോത്തരകർമ്മ മഹാപാശത്താൽ ചുറ്റപ്പെട്ട് ആസുരദൈവികശക്തികൾ പ്രസരിതമാകുംപോലെ' തിരിയുന്ന അർണ്ണവമന്ഥം കടഞ്ഞെടുക്കുന്നത് നൂറ്റിയെട്ട് ഉപനിഷത്തുകളിലായി ചിതറിക്കിടക്കുന്ന ആദ്ധ്യാത്മിക തത്ത്വചിന്തയുടെ അമൃതാണ്. കൂട്ടത്തിൽ തന്നിൽ നിയുക്തമായ കാവ്യോപാസന എന്ന പാലാഴി മഥനത്തെ ഒന്നു വിലയിരുത്തലും. ആദ്യം പൊങ്ങിപ്പൊങ്ങി വരുന്നതു വെറും നുരയല്ലേ? അതോ കീർത്തിച്ഛടയോ? വെറും നുരയെ കീർത്തി ധാവള്യമായെണ്ണുന്നതു മായ കൊണ്ടല്ലേ? കേശവന്റെ ബലോദ്ധത മുഷ്ടിയിലെന്നും ആയുധമത്രേ താൻ എന്നത് തൃപ്തി നൽകുന്ന ചിന്തയാണ്. പക്ഷേ, ഒരുകോൺ ഇപ്പോഴും മായുന്നില്ല. അതാണ് 'ഞാനെന്നൊരു ഭാവം'. ആദ്യം ലഭിച്ച ഹാലാഹലം (കാളകൂടവിഷം) ആ ഭാവമാണോ? പിന്നെ കൗസ്തുഭരത്‌നം, താമരമലരാൽ താലമെടുത്ത ലക്ഷ്മീദേവി, ദിവ്യഗജം (ഐരാവതം) എന്നിവയെല്ലാം പൊന്തിവന്നു. ഈ ഉന്മഥനത്തിന്റെ പരമലക്ഷ്യം എന്താണോ അത് -പീയൂഷോദയം- അത്യാസന്നമാണ്. (തന്റെ അന്തഃകരണമായ അമൃതകുംഭത്തിൽ അതു നിറഞ്ഞു കഴിഞ്ഞു). പക്ഷേ താൻ തളരുന്നു.

'ആഴം കാണാക്കുണ്ടുകളെന്നെ വലിപ്പൂ.'
കാതരമിപ്ഫണിഭോഗത്തിന്മേൽ
ഒരു പടുകിഴവിക്കേലും
കാതിൻവള്ളിയിലീയത്തോട
കണക്കേ തൂങ്ങുന്നൂ ഞാൻ
എന്തൊരു അപാരമായ കൽപ്പന!
ഒരു നോക്കെന്നുടെ യജ്ഞഫലത്തെ-
ക്കാണാതിരുളിൽത്താഴു-
ന്നിവനെത്താങ്ങിടുകെന്നുടയോനേ,
വന്നൊരു കമഠംപോലെ
എന്നു കവിത അവസാനിക്കുമ്പോൾ ആ യജ്ഞഫലം കാണാൻ നമുക്കും കഴിഞ്ഞില്ലല്ലോ എന്ന ഉൾത്താപം നമ്മുടെ ഓരോ ഞരമ്പിനേയും വലിച്ചു മുറുക്കുന്നു. ശ്രീകൃഷ്ണനെപ്പറ്റി എഴുതാനുദ്ദേശിച്ചിരുന്ന നീണ്ട കവിതയാണോ ആ യജ്ഞഫലം? ആവോ!

അധികം താമസിയാതെ അദ്ദേഹം 'ഉറങ്ങണം' എന്ന കവിത രചിച്ചു. അതു വരും തലമുറയോടു നേരിട്ടുള്ള വിടവാങ്ങലാണ്. തന്റെ ജീവിതാനുഭവങ്ങളിൽനിന്നു താൻ നേടിയ ഒരു വലിയ പാഠം അവസാനം ഒരു ഉപദേശമായി അദ്ദേഹം അവർക്കു നൽകുന്നുമുണ്ട്.

നിഴലിൽനിന്നെങ്ങാനപസ്വരങ്ങൾ
നീളുന്നുവെങ്കിൽബ്ഭയപ്പെടേണ്ട
വളരെനാളത്തെപ്പരിചയത്താൽ-
പ്പറയുന്നു, മുത്തച്ഛൻ, കേട്ടുകൊള്ളൂ:
ചെറുമനുഷ്യന്മാരെപ്പേടിയാർക്കും
വെറുതെ നാമെന്തിനെപ്പേടിക്കണം?
-ഉറങ്ങണം- (1974)

ഇടശ്ശേരി ബലമായി പിടിച്ചിരുന്ന തത്ത്വശാസ്ത്രമാണ് 'വെറുതെ നാമെന്തിനെപ്പേടിക്കേണം?' എന്നത്. 1955-ൽ അദ്ദേഹം രചിച്ച കവിതയിൽ അതെങ്ങനെ തന്റെ ചേതനയിൽ ഉണർന്നുവന്നു എന്നദ്ദേഹം വിവരിക്കുന്നുണ്ട്.

ഉണരുകയാണെൻ ചേതന, മധുരം
കളരുതമെൻ ചെവി മോന്തുന്നൂ
തുടുവെയിൽ കുങ്കുമസുരഭിലതോയം
തൂകുകയാണെൻ കണ്ണിണയിൽ
പേടിക്കാനില്ലെന്നുടനാരോ
പറയുകയാണക്കൂട്ടത്തിൽ;
നീണ്ടാരു കാലം വെറുതേ, നിമിഷം
കണ്ടുപിടിപ്പൂ പരമാർത്ഥം;
'പേടിയെ വിട്ടിഹ മറ്റൊന്നിനെയും
പേടിക്കാനില്ലുലകത്തിൽ'.
-വിഷപ്പാമ്പ്- (സെപ്റ്റംബർ 4, 1955)
ജീവിതത്തിലുടനീളം തനിക്കു വെളിച്ചം വിതറിയിരുന്ന ശുഭാപ്തി വിശ്വാസം അന്ത്യനിമിഷത്തിലും അദ്ദേഹം കൈവിടുന്നില്ല.
നാളെപ്പുലരുമ്പോളെല്ലാമെല്ലാ- മാവർത്തിക്കണ്ടേ, പുതിയതായി
-ഉറങ്ങണം- (1974)

കുറച്ചുദിവസമായി ശാരീരികാസ്വാസ്ഥ്യം അനുഭവിക്കുകയായിരുന്ന ഇടശ്ശേരിയോട് കോഴിക്കോട്ടുപോയി വിദഗ്ധ ഡോക്ടർമാരെ ആരെയെങ്കിലും കണ്ട് ഒരു സമ്പൂർണ്ണ പരിശോധനയ്ക്കു വിധേയനാകണമെന്നു ഞാൻ നിർദ്ദേശിച്ചു. 'വരട്ടെ, കുറച്ചു ദിവസം കൂടി കഴിയട്ടെ' എന്നാണദ്ദേഹം മറുപടി പറഞ്ഞത്.

1974 ഒക്ടോബർ 16

രാവിലെ കുളി കഴിഞ്ഞ് ഉമ്മറത്തിരുന്നു പത്രം വായിക്കുകയായിരുന്നു ഞാൻ. ഞങ്ങളുടെ അയൽവാസിയായ നാരായണൻ നായരുടെ വീട്ടിൽ വന്ന ഒരു ഫോൺ സന്ദേശം എന്നെ തേടി വന്നു. 'ഇടശ്ശേരി മരിച്ചു.' എനിക്കതു വിശ്വസിക്കാനായില്ല. തലേന്നുകൂടി കർമ്മരംഗത്തു സജീവമായിരുന്നു അദ്ദേഹം. എങ്കിലും, ഉടനെ ഞാൻ പുറപ്പെട്ടിറങ്ങി. വഴിനീളെ വാർത്ത ശരിയാവരുതേ എന്നായിരുന്നു പ്രാർത്ഥന. പുത്തില്ലത്തെ പടി കയറുമ്പോൾ മുറ്റം നിറയെ ആളുകൾ ശോകമൂകരായി നിൽക്കുന്നതുകണ്ടു. 'ക്രൂരതേ നീ താനത്രേ ശാശ്വത സത്യം' എന്ന വരിയുടെ അർത്ഥം അനുഭവിച്ചറിഞ്ഞു. അകത്തളത്തിൽ നിലത്ത് നിശ്ചലനായി ഇടശ്ശേരി കിടക്കുന്നു. തലയ്ക്കൽ ഒരു നിലവിളക്കു കത്തുന്നു. 'ഒരു കവിത കേട്ടോളു' എന്നു പറയാനായി ആ ചുണ്ടുകൾ ഇനി ചലിക്കില്ല. വാതിൽക്കൽ കണ്ണീർ വാർത്തുകൊണ്ടു രാമൻ മാസ്റ്റർ നിൽക്കുന്നുണ്ട്. മുറിഞ്ഞ വാക്കുകളിൽ അവസാന രംഗം അദ്ദേഹം വിവരിച്ചു തന്നു. ഇടശ്ശേരിയുടെ കീഴിൽ പ്രവൃത്തി ചെയ്യുന്ന ശങ്കരമേനോൻ ഉമ്മറത്തൂണിന്മേൽ മുഖമമർത്തി കരഞ്ഞുകൊണ്ടു നിൽക്കുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'കരയാൻ നമുക്കിനി വേണ്ടുവോളം സമയമുണ്ട്. ഇപ്പോൾ, ഉടനെ ചെയ്യേണ്ടതായ കാര്യങ്ങൾ ശ്രദ്ധിക്കുക.' അദ്ദേഹം മുഖം തുടച്ചു. ശവസംസ്‌കാരത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനായി പോയി. ചരമ വാർത്ത വളരെ വേഗം നാടെങ്ങും പരന്നു. ഒരു മണിക്കൂറിനുള്ളിൽ പുത്തില്ലത്തെ വളപ്പ് ജനങ്ങളെക്കൊണ്ടു നിറഞ്ഞു.

ഒമ്പതര മണിക്കു ഞാൻ സ്‌കൂളിൽ പോയി. സ്‌കൂൾ രക്ഷാകർത്തൃസമിതിയുടെ സ്ഥിരാദ്ധ്യക്ഷനായിരുന്നു ഇടശ്ശേരി. സ്‌കൂൾ അസംബ്ലികൂടി ഇടശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്‌കൂളിന് അന്നേദിവസം അവധി പ്രഖ്യാപിച്ചു. അദ്ധ്യാപകരും നല്ലൊരു സംഘം വിദ്യാർത്ഥികളും കറുപ്പ് ബാഡ്ജ് ധരിച്ച് ഇടശ്ശേരിക്ക് അന്ത്യോപചാരം അർപ്പിക്കാനായി പോകാൻ തയ്യാറായി നിന്നു. റീത്തു വാങ്ങാൻ പോയവർ വെറും കൈയോടെ തിരിച്ചുവന്നു. എടപ്പാൾ വരെ പോയിട്ടും റീത്ത് കിട്ടിയില്ല, ഉണ്ടായിരുന്നവയെല്ലാം മുമ്പേ ചെന്നവർ വാങ്ങിക്കൊണ്ടുപോയി. ഇനി കുന്നംകുളത്തോ തൃശ്ശൂരോ പോകണം. അപ്പോൾ ഒരു ചെറിയ പെൺകുട്ടി എന്റെ മുന്നിൽ വന്നു നിന്നുപറഞ്ഞു. 'സ്‌കൂൾ തോട്ടത്തിലെ പൂവ് പറിക്കാൻ സാറു സമ്മതം തന്നാൽ ഉടൻ ഞങ്ങൾ ഒരു റീത്ത് ഉണ്ടാക്കാം.' വി.വി. പത്മനാഭൻ എന്ന അദ്ധ്യാപകൻ ആ കുട്ടിയെ പിൻതാങ്ങി. ഇടശ്ശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ സ്‌കൂളിൽ നൽകിയ സ്വീകരണത്തിൽ നല്ലൊരു പ്രസംഗം ചെയ്ത് ഇടശ്ശേരിയുടെ അഭിനന്ദനം നേടിയ വ്യക്തിയാണ് പത്മനാഭൻ. 'ഹൃദയത്തിൽ തട്ടിയ വാക്കുകൾ' എന്നാണ് ഇടശ്ശേരി തന്റെ മറുപടി പ്രസംഗത്തിൽ പത്മനാഭന്റെ പ്രസംഗത്തെപ്പറ്റി പറഞ്ഞത്. അരമണിക്കൂറിനുള്ളിൽ റീത്തു ശരിയായി. അദ്ധ്യാപകരും വിദ്യാർത്ഥികളും മൗനജാഥയായി ചെന്ന് ഇടശ്ശേരിക്ക് അന്ത്യോപചാരം അർപ്പിച്ചു. സ്‌കൂൾ ലീഡർ ഇടശ്ശേരിയുടെ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു

കടവനാട് കുട്ടികൃഷ്ണൻ 11 മണിയോടെ എത്തി. അദ്ദേഹത്തിന്റെ മുഖത്ത് സാധാരണ തമ്പടിച്ചു നിൽക്കാറുള്ള പ്രസന്നത നഷ്ടപ്പെട്ടിരിക്കുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ അക്കിത്തം വന്നു. ആകെ വിവശനായിരുന്നു അദ്ദേഹം. ഉമ്മറമുറ്റത്തെ ഒതുക്കുകല്ലുകൾ കയറാൻ അദ്ദേഹം വിഷമിച്ചു. മാതൃഭൂമി ഏജന്റ് സി. ചോയുണ്ണി അദ്ദേഹത്തെ താങ്ങിപ്പിടിച്ചു മൃതശരീരത്തിനടുത്ത് എത്തിച്ചു. അദ്ദേഹം ആ കാൽക്കൽ നമസ്‌കരിച്ചു. അവിടെ കിടന്ന് പൊട്ടിക്കരഞ്ഞു. വല്ലാത്തൊരു രംഗമായിരുന്നു അത്. ആകാശവാണി ഉച്ചയ്ക്കുള്ള പ്രാദേശിക വാർത്തയിൽ പൊന്നാനിയിലെ രംഗങ്ങൾ വിസ്തരിച്ചു വിവരിച്ചു. അന്നു തന്നെ രാവിലെ ഉണ്ടായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ചരമവും വാർത്തയിൽ നിറഞ്ഞു നിന്നു.

പി.സി. പൊന്നാനിയിലേയ്ക്കുള്ള യാത്രയിലാണെന്നും വൈകുന്നേരം ആകുമ്പോഴേയ്ക്കും എത്തുമെന്നും വിവരം കിട്ടി. പുത്തില്ലത്തെ തെക്കേ പറമ്പിൽ ചിതയൊരുങ്ങി. വൈകുന്നേരം ആയിട്ടും പി.സി. എത്തിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം ഗുരുവായൂർ എത്തിയിട്ടുണ്ടെന്നും സന്ധ്യയോടെ പൊന്നാനിയിൽ എത്തുമെന്നുമുള്ള വിവരമാണു വന്നത്. ഇടശ്ശേരിയുടെ ചരമ വിവരമറിഞ്ഞുണ്ടായ മനോവിഷമം മൂലം പി.സി.ക്ക് യാത്രയുടെ ദിശ തെറ്റിയിട്ടുണ്ടാകുമെന്ന് ആരോ പറയുന്നതു കേട്ടു. ഏതായാലും സന്ധ്യ കഴിഞ്ഞപ്പോഴേയ്ക്കും പി.സി. എത്തി. പൊട്ടിക്കരയാതിരിക്കാൻ വളരെ പാടുപെട്ടിരുന്നു അദ്ദേഹം.

താമസിയാതെ ചിതയെരിഞ്ഞു. 'യാഹി, യാഹി, ദഹതി'. (പൊയ്‌ക്കോളൂ, പൊയ്‌ക്കോളു, ഈ തീജ്വാലയിലൂടെ) എന്ന ഋഗ്വേദ മന്ത്രം ഇലകളുടെ മർമ്മരങ്ങളായി ഉയർന്നു. ആ ശരീരം പഞ്ചഭൂതങ്ങളിൽ ലയിച്ചു. ഈ അന്ത്യയാത്രയ്ക്കു സാക്ഷ്യം വഹിച്ചു നിന്നിരുന്നവരിൽ സാഹിത്യകാരന്മാരും സാമൂഹ്യ പ്രവർത്തകരും സാധാരണമനുഷ്യരും ഉണ്ടായിരുന്നു. അവർ പുത്തില്ലത്തെ മുറ്റത്തു തന്നെ ഒരു അനുശോചന യോഗം നടത്തി. ഗദ്ഗദം മുറ്റിയ വാക്കുകൾ കൊണ്ട് ഇടശ്ശേരിക്കു അന്ത്യാഞ്ജലി അർപ്പിച്ചു പിരിഞ്ഞു.

വീട്ടിലേയ്ക്കു നടക്കുമ്പോൾ എന്റെ മനസ്സ് നീറിക്കൊണ്ടിരുന്നു. മരണം മാറ്റിവയ്ക്കാനാവില്ലെങ്കിലും ഇടശ്ശേരിയെ നിർബ്ബന്ധപൂർവ്വം ഒരു വിദഗ്ദ ചികിത്സക്കു വിധേയനാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന പശ്ചാത്താപമായിരുന്നു ഉള്ളിൽ.

പുതുതായി എഴുതിയ ഓരോ കവിതയും ഇടശ്ശേരി ചൊല്ലുന്നത് കേട്ടു കഴിയുമ്പോൾ നല്ല കവിത എന്നു തോന്നുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും നല്ല കവിത വരാനിരിക്കുന്നതേ ഉള്ളു എന്നും എനിക്കു തോന്നിയിരുന്നു. എന്റെ ആ കാത്തിരിപ്പ് സഫലമാകുന്നതിനു മുമ്പ് ഇടശ്ശേരിയുടെ തൂലിക നിശ്ചലമായി. അപ്പോൾ എന്റെ മനസ്സ് ഇടശ്ശേരി രചിച്ചവയിൽ ഏറ്റവും നല്ല കവിത ഏത് എന്ന അന്വേഷണത്തിൽ വ്യാപൃതമായി. അദ്ദേഹത്തിന്റെ ഓരോ കവിതയും മികവിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഓരോന്നിനും അതിന്റേതായ തനിമ ഉണ്ട്. പ്രമേയം എന്തുമാകട്ടെ അത് വാർന്നു വീഴുന്നതു തനിക്കവിതയായിട്ടാണ്. എങ്ങനെ രസിക്കുന്നു എന്നത് അനുവാചകന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. എത്ര കനപ്പെട്ട കാര്യത്തിലും സ്വൽപ്പം നർമ്മം കലർന്നിരിക്കും. ഏത് ഇരുട്ടിലും ഒരു നാട്ടുവെളിച്ചം നമ്മെ നയിക്കും. അതുതന്നെ മനസ്സിലിട്ടു കടഞ്ഞുകൊണ്ടിരിക്കേ ഒരിക്കൽ അഗാധതയിൽ നിന്ന് ഇങ്ങനെ ഒരു ഉത്തരം പൊന്തി വന്നു. 'എന്തിനാണീ അന്വേഷണം? ഇടശ്ശേരിയുടെ ഏറ്റവും നല്ല കവിത അദ്ദേഹത്തിന്റെ ജീവിതം തന്നെയല്ലേ?' അതേ, ജീവിതം തന്നെ കവിത.

'കവിത എഴുതുന്നവരെയല്ല, വാക്കുകളിലും പ്രവൃത്തികളിലും കവിതയുടെ അമേയമായ സൗന്ദര്യം സൂക്ഷ്മതലത്തിൽ കലർത്താൻ കഴിയുന്നവരെയാണു കവി എന്നു വിളിക്കേണ്ടത് - അവരിൽ ദിവ്യത്വ മുണ്ട്' എന്ന് കാളിദാസ കവിതകളെ അവതരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ കോളേജ് ക്ലാസ്സിൽ സംസ്‌കൃതം പ്രൊഫസർ പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. 'ഹൃദയമാണു കവി' എന്ന് ആൻഡ്രെ ഷെനിയർ പറയുന്നതും ചേർത്തു വായിക്കേണ്ടതാണ്. ചില സന്ദർഭങ്ങളിൽ ഇടശ്ശേരിയുടെ പ്രതികരണങ്ങൾ വെറും സാധാരണം എന്ന് എനിക്ക് തോന്നിയിട്ടുള്ളവ, പിന്നീട് ഓർക്കുമ്പോൾ, എത്ര സൂക്ഷ്മ തലത്തിലാണ് ഇടശ്ശേരിയുടെ മനസ്സ് സഞ്ചരിക്കുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കൃഷ്ണപ്പണിക്കർ വായനശാല കുട്ടികൾക്കായി ഒരു ചിത്രരചനാ മത്സരം നടത്തി. 5 വയസ്സുമുതൽ 8 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ രചനകൾ പരിശോധിക്കുമ്പോൾ പരിശോധകർ ഒന്നാം സ്ഥാനം നിർണയിക്കുന്നതിൽ ഭിന്നാഭിപ്രായക്കാരായി. രണ്ടു ചിത്രങ്ങൾ അവരുടെ പരിഗണനയ്ക്കു വന്നു. ഒരു തീവണ്ടിയുടേതാണ് ഒന്ന്. ചിത്രം വളരെ നന്നായിട്ടുണ്ട്. ഉള്ളിലുള്ള യാത്രക്കാരെപ്പോലും ചെറിയ വരകൾകൊണ്ട് കുട്ടി സജീവമാക്കിയിട്ടുണ്ട്. പക്ഷേ, ഒരു കുഴപ്പം. തീവണ്ടിയുടെ ഒരു ചക്രം മറ്റുള്ളവയേക്കാൾ വലുതാണ്. അതുകൊണ്ട് മറ്റേ ചിത്രം ഒന്നാം സ്ഥാനത്തിന് അർഹമാണെന്ന് ഒരു പരിശോധകൻ. മറ്റു രണ്ടു പേർക്ക് ആ അഭിപ്രായമില്ല. അളവൊക്കെ കൃത്യമാണ്, എന്നതൊഴിച്ച് മറ്റൊരു മേന്മയും ആ ചിത്രത്തിനില്ല. ഇവരിൽ ഏകാഭിപ്രായം ഉണ്ടാക്കാനുള്ള വഴി ആലോചിച്ചു ഞങ്ങൾ വിഷമിച്ചിരിക്കുമ്പോൾ ഇടശ്ശേരി കയറി വന്നു. ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരിശോധനയ്ക്കു വിട്ടു. തീവണ്ടിയുടെ ചിത്രത്തിന്ന് ഒന്നാം സ്ഥാനം കൊടുക്കാമെന്ന് ഇടശ്ശേരി അഭിപ്രായപ്പെട്ടു. തീവണ്ടിയുടെ ഒരു ചക്രം വലുതാണെന്ന ദോഷം പരിശോധകർ ചൂണ്ടി കാട്ടി. ഉടനെ ഇടശ്ശേരി പറഞ്ഞു, 'അതിനെന്താ? അവിടെ റെയിൽ താണിട്ടുണ്ടല്ലോ. അപ്പോൾ ചക്രം വലുതായില്ലെങ്കിൽ വണ്ടി മറിയില്ലേ? യാത്രക്കാരുടെ സുരക്ഷിതത്വമല്ലേ പ്രധാനം?' ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ അദ്ദേഹം നടന്നകന്നു.

മറ്റൊരു സന്ദർഭം ഒരു ഡാൻസ് ക്ലാസ്സിന്റെ ഉദ്ഘാടനമാണ്. ഇടശ്ശേരിയാണ് ഉദ്ഘാടകൻ. ക്ലാസ്സിൽ ചേരാൻ പതിനെട്ടു പെൺകുട്ടികൾ തയ്യാറായി വന്നിട്ടുണ്ട്. നൃത്തം പഠിക്കണമെന്ന ആഗ്രഹമായി നാല് ആൺകുട്ടികളും എത്തിയിട്ടുണ്ട്. ആൺകുട്ടികൾക്ക് നൃത്താഭ്യാസം ചേർന്നതാണോ എന്നാണ് അവരുടെ രക്ഷിതാക്കളുടെ ആശങ്ക. അവർ സ്വകാര്യമായി എന്റെ ഉപദേശം തേടി. ഞാൻ പറഞ്ഞു. 'ഉദ്ഘാടനത്തിനു സമയമായി. അതുകഴിയട്ടെ.' സ്വാഗത പ്രസംഗം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഉദ്ഘാടന പ്രസംഗത്തിൽ ഇടശ്ശേരി പറഞ്ഞു, 'നൃത്തപരിശീലനത്തിനും സംഗീതാഭ്യാസനത്തിനും ആൺകുട്ടികൾ തയ്യാറായി വരുന്നില്ല എന്നതാണ് ഞാൻ കാണുന്ന ന്യൂനത. ഇതു പ്രകൃതി നിയമത്തിനു യോജിച്ചതല്ല. ആൺകുയിലാണ് പാട്ട് പാടുന്നത്. ആൺമയിലാണ് നൃത്തം വയ്ക്കുന്നത്. മനുഷ്യൻ മാത്രം എന്തിനു ഈ പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കുന്നു?' രക്ഷിതാക്കൾക്ക് എന്റെ സഹായം കൂടാതെ തന്നെ അവരുടെ പ്രശ്‌നത്തിനു ഉത്തരം കിട്ടി. അവരപ്പോൾ മറ്റൊരു ചോദ്യമായി എന്റെ അടുത്തെത്തി. 'ഇടശ്ശേരിക്കെങ്ങനെ അവരുടെ മനസ്സ് വായിക്കാൻ കഴിഞ്ഞു?'

ഇടശ്ശേരിക്കുടുംബം

'വസുധൈവ കുടുംബകം' എന്ന വിശാല തത്ത്വം ജീവിത പ്രമാണമാക്കിയ വ്യക്തിയാണ് ഇടശ്ശേരി. പൊന്നാനി എന്ന ലഘു മണ്ഡലത്തിൽ ഒതുങ്ങി ജീവിച്ച അദ്ദേഹത്തിനെ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്‌നേഹിക്കുന്നവർ ബുഡാപെസ്റ്റിൽ പോലും ഉണ്ടായിരുന്നു. നോക്കുക:

ഇടയിൽ ഓർക്കാപ്പുറത്തു തൊടുത്ത ചോദ്യം :
'ഇടശ്ശേരി ഗോവിന്ദൻ നായരെങ്ങനെ?'
ഇങ്ങീ ഹംഗേറിയൻ തലനഗരിയിലും ശുദ്ധ നാടൻ-
പൊന്നാനിക്കാരനെ ചൊല്ലി അന്വേഷണം!
(ഇടശ്ശേരി നിനവിൽ വരുമ്പോൾ - എം. ഗോവിന്ദൻ)
എങ്ങനെയാണു കുടുംബബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതെന്ന് അത്ഭുതപ്പെടേണ്ട. തൃപ്പങ്ങോട്ടപ്പന്റെ ചേവടിയിണയിൽ ചാർച്ച വഴിക്കു താൻ ചേർന്നവനായതെങ്ങനെയെന്ന് ഇടശ്ശേരി 'ഗുരുസ്മരണ' എന്ന കവിതയിൽ പറയുന്നുണ്ട്.
ജന്മദവാസനയാകിയ ചെണ്ടയു-
മേറ്റി നടന്നോരെന്നെ
അ'മ്മാരാരു'ടെ കരവിരുതല്ലോ
മേളമടിക്കാറാക്കീ

അങ്ങനെയത്രേ ചാർച്ചവരിച്ചേൻ
തവതൃക്കഴലോടടിയൻ
താണ്ഡവപര, ചുടുകാട്ടിലടിഞ്ഞൊരു
ഭസ്മത്തരിപോലെ
-ഗുരുസ്മരണ- (സെപ്റ്റംബർ 16, 1967).
അപ്പോൾ, രക്തബന്ധമോ വൈവാഹിക ബന്ധമോ വഴിമാത്രമാണ് കുടുംബങ്ങൾ ഉണ്ടാവുന്നത് എന്ന സാംസാരിക നീതിയിൽ മഹത്വങ്ങൾ ബന്ധിതരാകുന്നില്ല എന്നു സാരം. എങ്കിലും ആ നീതിയുമായി ബന്ധപ്പെട്ടതാണ് തന്റെ കർമ്മമണ്ഡലമെന്ന തിരിച്ചറിവ് ചിലപ്പോൾ ഇടശ്ശേരിയെ ആ വഴിയെ ചിന്തിക്കാനും പ്രേരിപ്പിച്ചിരിക്കാം. അതാണു സഹൃദയനും സാഹിത്യപ്രേമിയുമായ ഇടക്കണ്ടി രാഘവൻ നായർ ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ കിടന്നിരുന്ന അന്ത്യനാളുകളിൽ തന്റെ തിരക്കുകളെല്ലാം മാറ്റിവച്ച് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച ഇടശ്ശേരി തന്റെ പ്രവൃത്തിക്ക് ഇങ്ങനെയൊരു ന്യായം കണ്ടതിന്റെ സ്രോതസ്. 'എനിക്കൊരു കുടുംബം ഉണ്ടായത് ആ മനുഷ്യൻ കാരണമാണ്', എന്നാണ് ഇടശ്ശേരി പറഞ്ഞത്. അപ്പോൾ ഇടശ്ശേരി കുടുംബം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന സമൂഹത്തെയാണ്.

അതുകൊണ്ട് ഇടശ്ശേരി കുടുംബത്തെപ്പറ്റിയുള്ള വിചാരം നമുക്ക് അവിടെ നിന്ന് തുടങ്ങുക. പൊന്നാനിയിൽ സ്ഥിരവാസം തുടങ്ങിയ ആദ്യ കാലത്ത് അദ്ദേഹം തന്റെ സുഹൃത്തും കവിയുമായ ഇ. നാരായണന്റെ വസതിയിലായിരുന്നു താവളം കണ്ടത്. അവിടെനിന്ന് ഇടക്കണ്ടിത്തറവാട്ടിലേയ്ക്ക് ഇടശ്ശേരിയെ കൂട്ടിക്കൊണ്ടു പോയത് രാഘവൻ നായരാണ്. തന്റെ മരുമകൾക്കു ചേർന്നൊരു ഭർത്താവിനെ അദ്ദേഹം ഇടശ്ശേരിയിൽ കണ്ടിരിക്കണം. രാഘവൻ നായരുടെ മരുമകൾ ജാനകിയെ ഇടശ്ശേരി അവിടെവച്ച് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. 'ശങ്കരാചാര്യരുടെ കീർത്തനങ്ങൾ മുതൽ 'പുഷ്പബാണവിലാസ'ത്തിനു ഞാൻ കുത്തിക്കുറിച്ചിരുന്ന പരിഭാഷവരെയുള്ള നിരവധി കൃതികൾ പദ്യരൂപത്തിലാണ് എന്ന ഒരേ കാരണംകൊണ്ട് ഒരേ നോട്ടു പുസ്തകത്തിൽ പകർത്തിവയ്ക്കാൻ മാത്രം കവിതക്കമ്പവും വിഡ്ഢിത്തവുമായി ഒരു വധുവിനെ എനിക്കുവേണ്ടിത്തന്നെയാവണം ബ്രഹ്മാവ് കരുതിവച്ചിരുന്നത്' എന്ന ന്യായവും ഇടശ്ശേരി കണ്ടെത്തുന്നുണ്ട്. ആ അനുരാഗ നദി, ഏതായാലും, വിഘ്‌നം കൂടാതെതന്നെ ഒഴുകി. തന്റെ മുപ്പത്തിരണ്ടാം വയസ്സിൽ ഇടശ്ശേരി ജാനകിയെ വിവാഹം ചെയ്തു.

തന്റെ സാഹിത്യ പ്രവർത്തനങ്ങളടക്കം എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങായി നിന്ന ഒരു സഹധർമ്മിണിയെയാണ് ഇടശ്ശേരിക്ക് ജാനകിയിൽ ലഭിച്ചത്. സ്വന്തം സാഹിത്യ യജ്ഞങ്ങൾ ജാനകി ഉപേക്ഷിച്ചു. ഇടശ്ശേരി രചിച്ച കവിതകൾ വായിച്ചു കേൾക്കുന്നതിലും അവ വൃത്തിയായി പകർത്തിയെഴുതുന്നതിലും തന്റെ സാഹിത്യ മോഹങ്ങളുടെ സാഫല്യം ജാനകി കണ്ടു.

ജാനകിയമ്മ പതിനൊന്നു പ്രസവിച്ചു. ആദ്യത്തെ കുട്ടി പ്രസവത്തിലേ മരിച്ചു. പിന്നെ ഇടയ്ക്കു വച്ചു രണ്ടു കുട്ടികളെക്കൂടി മരണം വിഴുങ്ങി. അത് ഇടശ്ശേരിയിൽ ഉണ്ടാക്കിയ ആഘാതം 'വരവും പോക്കും', 'പൂജാപുഷ്പം' എന്നീ കവിതകളിൽ കാണാം.

ഇടശ്ശേരി തന്റെ മക്കളെ അതിരുവിട്ടു ലാളിച്ചിട്ടില്ല. വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിച്ചിരുന്ന ഒരാളായിരുന്നുവല്ലോ ഇടശ്ശേരി. അവരുടെ സ്‌കൂൾ വിദ്യാഭ്യാസത്തെപ്പറ്റി തനിക്ക് ഒരിക്കലും ആശങ്ക പ്പെടേണ്ടിവന്നിട്ടില്ല എന്ന് ഇടശ്ശേരി പറയാറുണ്ടായിരുന്നു. വീട്ടിനടുത്തു തന്നെയുള്ള പൊന്നാനി ന്യൂ എൽ.പി. സ്‌കൂളിലും തുടർന്നു എ.വി. ഹൈസ്‌കൂളിലും താൻ ആശിച്ചതുപോലെയുള്ള വിദ്യാഭ്യാസത്തിന്റെ അടിത്തറ അവർക്കു ലഭിച്ചു. അവർ പഠിച്ചു ഉന്നതമായ ഉദ്യോഗങ്ങളൊന്നും നേടിയില്ലെങ്കിലും മനുഷ്യരായി വളരാൻ കഴിഞ്ഞാൽ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. പഠിക്കുന്ന കാര്യത്തിൽ അദ്ദേഹം അവരെ ഉപദേശിക്കാറില്ല.

ഇമ്മനശ്ശോഭയൊത്തിശ്ശരീര-
സ്ഥേമാവഭംഗുരമാകനിങ്കൽ
-പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും- (ജനുവരി 8, 1961)
എന്ന ആശംസയാണ് അദ്ദേഹം അവർക്കു നൽകിയത്. എങ്കിലും തന്റെ മൂത്ത രണ്ട് മക്കളെ നന്നെ ചെറുപ്പത്തിലേ തന്നെ ഉദ്യോഗം തേടി ദൂരേയ്ക്ക് അയക്കേണ്ടിവന്നതിൽ അദ്ദേഹത്തിനു മനക്ലേശം ഉണ്ടായിരുന്നു. അതിന്റെ ഫലമായി രൂപംകൊണ്ടതാണ് 'ഒരമ്മ പാടുന്നു' എന്ന കവിത (ഒക്ടോബർ, 1961). അച്ഛന്റെ ആശംസ സഫലമാക്കിക്കൊണ്ടുതന്നെ അവർ പിതൃഋണം വീട്ടി. അവർ ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നു. മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കുന്നതിലും അവരെ സഹായിക്കുന്നതിലും അച്ഛനെ അനുകരിക്കുന്നവരാണ് അവർ.

സതീശ് നാരായണനാണ് ഈ തലമുറയിലെ തല മൂത്തയാൾ. ഇല്ലായ്മകളുടെ ഇടയിലും സംതൃപ്തമായ ജീവിതം നയിക്കുന്ന മാതാപിതാക്കളെ കണ്ടാണ് സതീശ് വളർന്നത്. അതുകൊണ്ട് ജീവിതത്തെ ക്കുറിച്ചൊരു നേരായ കാഴ്ചപ്പാട് നേടാൻ സതീശിന് കഴിഞ്ഞു. 'ഇടശ്ശേരി യുടെ പ്രബന്ധങ്ങൾ' എന്ന പുസ്തകത്തിൽ സതീശ് എഴുതിയ 'ഓർമ്മയിലെ ഇത്തിരിപ്പച്ചകൾ' എന്ന കുറിപ്പ് ഇടശ്ശേരിയുടെ ജീവിത ത്തിന്റെ ഒരു ചെറിയ രൂപരേഖ നമ്മുടെ മുന്നിൽ വിടർത്തുന്നു. എഫ്.എ.സി.ടി.യിലെ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു ഇടപ്പള്ളിയിലെ വീട്ടിൽ പത്‌നി വിലാസിനിയുമൊത്ത് സതീശ് വിശ്രമജീവിതം നയിക്കുന്നു. സുധാംശു, ശ്രീജ, പ്രസന്ന എന്നിവരാണു മക്കൾ. എല്ലാവരും ബിരുദധാരികൾ.

ഹരികുമാർ കൽക്കത്തയിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദം നേടി. മലയാളത്തിലെ പ്രതിഷ്ഠ നേടിയ ഒരു കഥാകൃത്താണ്. ചെറുകഥാ സമാഹാരങ്ങളും, നോവലുകളുമായി ഇരുപതോളം കൃതികൾ ഇപ്പോൾത്തന്നെ അദ്ദേഹത്തിന്റെ സംഭാവനകളായുണ്ട്. കഥപറച്ചിലിൽ വശ്യതയുള്ള തനതായ ഒരു ശൈലിയുടെ ഉടമസ്ഥനാണദ്ദേഹം. കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്‌കാരം, നാലപ്പാടൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ അദ്ദേഹം കവിതയും കഥയും രചിച്ചിരുന്നു. കവിതയേക്കാളേറെ കഥയാണ് ഹരികുമാറിന്നിണങ്ങുന്ന ആവിഷ്‌ക്കാരോപാധി എന്ന് അദ്ദേഹത്തെ ഉപദേശിച്ചത് ഇടശ്ശേരിതന്നെയാണ്. ആറു വർഷത്തിലധികം കേരള സാഹിത്യഅക്കാദമി അംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദില്ലി, കൊൽക്കത്ത, മുംബൈ നഗരങ്ങളിലെ പ്രവാസി ജീവിതം കഴിഞ്ഞ് ഇപ്പോൾ തൃശ്ശൂരിൽ താമസിക്കുന്നു. ഭാര്യ ലളിത അദ്ദേഹത്തിന്റെ സാഹിത്യയത്‌നങ്ങൾക്ക് ഏറ്റവും വലിയ പ്രോത്സാഹനമാണ്. മകൻ അജയ് എഞ്ചിനീയറാണ്.

ഗിരിജാദേവി വിദ്യാഭ്യാസത്തിന്നു ശേഷം താൻ പഠിച്ച എ.വി. ഹൈസ്‌കൂളിൽത്തന്നെ അദ്ധ്യാപികയായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹിതയായത്. ഭർത്താവ് സി.എൻ. രാധാകൃഷ്ണൻ നായർക്ക് എയർഫോഴ്‌സിൽ ജോലിയായിരുന്നു. ഭർത്താവിനോടൊത്ത് താമസിക്കുവാൻ വേണ്ടി ഗിരിജാദേവി ഉദ്യോഗം രാജിവച്ചു. ചുരുങ്ങിയ കാലമേ ഗിരിജാദേവി അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചുള്ളുവെങ്കിലും അതിനിടയിൽ അവർ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായിത്തീർന്നിരുന്നു. ഇപ്പോൾ തൃശ്ശൂരിലെ പെരിങ്ങാവിൽ 'പുത്തില്ല'ത്ത് താമസിക്കുന്നു. മക്കളിൽ അനുപമ (MSc, M-Ed) നല്ലൊരു നർത്തകിയാണ്. ജയദേവൻ (M-Arch) ദുബയിൽ ആർക്കിടെക്ട് ആണ്. ദിനകരൻ ബിരുദധാരി. തൃശ്ശൂരിൽ സ്വന്തമായൊരു കംപ്യൂട്ടർ സ്ഥാപനമുണ്ട്. കേരള സാഹിത്യ അക്കാദമിക്കുവേണ്ടി അദ്ദേഹം മലയാളത്തിൽ ഒരു ലൈബ്രറി ഡേറ്റാബേസ് ഉണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി അക്ഷരമാലാ ക്രമത്തിൽ പദവിന്യാസം സാദ്ധ്യമായത് ഈ സോഫ്റ്റ് വെയർ മുഖേനയാണ്.

പഠനത്തിൽ നല്ലപോലെ ശ്രദ്ധിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു ഉണ്ണികൃഷ്ണൻ. മറ്റു വിദ്യാർത്ഥികൾക്കു പേടിസ്വപ്‌നമായിരുന്ന ഗണിതശാസ്ത്രം ഉണ്ണികൃഷ്ണന് ഇഷ്ടകാമുകിയായിരുന്നു. മദ്രാസ് IITയിൽ നിന്നും ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ, ഹൈദരാബാദിൽ ജോലി നേടി. ജനറൽ മാനേജരായി ജോലിചെയ്തുകൊണ്ടിരിക്കേ രോഗഗ്രസ്തനായി മൂന്നു വർഷം മുമ്പ് നിര്യാതനായി. ഭാര്യ പ്രസന്ന. മകൻ സുദേവ് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം. മകൾ സുചിത്ര എഞ്ചിനീയറാണ്.

മാധവൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാനത്ത് പതിനാറാം റാങ്ക് നേടിയ പ്രതിഭയാണ്. ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്യും. ഇടശ്ശേരിക്കവിതകളുടെ സമ്പൂർണ്ണ സമാഹാരത്തിന്റെ ആദ്യ പതിപ്പുകളിൽ മാധവൻ എഴുതിയ 'അച്ഛൻ' എന്ന ഓർമ്മക്കുറിപ്പ് മാധവന്റെ പ്രതിഭയ്ക്കു ദൃഷ്ടാന്തമാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നു. പത്‌നി സുശീല ആർ.സി.സിയിൽ ഉദ്യോഗസ്ഥ. മകൾ ശ്രീദേവി; Human Developmental Psychology യിലും Clinical Psychologyþയിലും ബിരുദാനന്തരബിരുദം.

ഡോക്ടർ ദിവാകരൻ (M.D) തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തിന്റെ തലവനായി ജോലി ചെയ്തു കൊണ്ടിരിക്കേ ഉദ്യോഗത്തിൽ നിന്നു വിരമിച്ചു. കാൻസർ പോലെയുള്ള രോഗ ങ്ങൾക്കടിമപ്പെട്ടു മാറാവേദനയുമായി നരകിക്കുന്ന അനേകം പേർക്ക് ആശ്വാസം നൽകുന്ന പാലിയേറ്റീവ് ക്ലിനിക്കിന്റെ സാരഥ്യം വഹിച്ചു കൊണ്ട് ദിവാകരൻ നടത്തുന്ന സൗജന്യസേവനം ശ്ലാഘനീയമാണ്. ഭാര്യ ശോഭന (MSc. M.Phil) ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ കെമിസ്ട്രി പ്രൊഫസർ. മക്കൾ ഡോക്ടറായ ജിനചന്ദ്രനും (M.D, D.M) എഞ്ചിനീയറായ ഹരികൃഷ്ണനും.

അശോകകുമാർ എഞ്ചിനീയറാണ്. ബഹറിനിൽ പ്രോജക്ട് മാനേജരായി ജോലി. ഭാര്യ ജയശ്രീ. ബിരുദാനന്തരം nursery teacher's training course-ൽ ഡിപ്ലോമ. ബഹറിനിൽ ടീച്ചറായി ജോലി. മകൻ ഗോവിന്ദ് എഞ്ചിനീയറിങ്ങ് പഠനത്തിനുശേഷം മദിരാശിയിലെ സ്വർണ്ണഭൂമി അക്കാദമി ഓഫ് മ്യൂസിക്കിൽ നിന്നും മ്യൂസിക്ക് പെർഫോർമൻസിൽ-ൽ ഡിപ്ലോമ.

ഉഷാദേവി ബിരുദധാരി. മറ്റു മക്കളെല്ലാം അകലെ ആയതു കൊണ്ട് അച്ഛന്റേയും അമ്മയുടേയും വത്സല പുത്രിയായി വളർന്നു. മരണം 'വൈകൃതം പൂണ്ട ചുണ്ടിൽ ഗൂഢമാം സ്മിതവുമായി വീട്ടിൽ പതുങ്ങി നിൽക്കുമ്പോഴും' അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ചെസ്സു കളിക്കു കൂട്ടായി നിന്ന് അന്ത്യ നിമിഷങ്ങളിൽ സന്തോഷം പകരുവാൻ വിധിനിയോഗം സിദ്ധിച്ച ഭാഗ്യവതി. ഭർത്താവ് രഘുപതിക്കൊപ്പം താനെയിൽ താമസം. മക്കൾ സത്യജിത്ത്, വിനയൻ. രണ്ടുപേരും എഞ്ചിനീയർമാർ.

ഇവരെ കൂടാതെ പുത്തില്ലത്തു പലകാലത്തായി താമസിച്ചു പഠിച്ചിരുന്ന ബന്ധുക്കൾ പലരുമുണ്ടായിരുന്നു. ചന്ദ്രശേഖരൻ, ലീലാവതി, ഗോപി, സുകുമാരൻ, രഘു എന്നിവരെയൊക്കെ ഇപ്പോഴും ഞാനോർ ക്കുന്നു. പ്രസിദ്ധ ചിത്രകാരി ടി.കെ. പത്മിനി സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ടും ചിത്രകലാദ്ധ്യാപകൻ ദേവസ്സി മാസ്റ്റരുടേയും ആർട്ടിസ്റ്റ് നമ്പൂതിരിയുടേയും കീഴിൽ ചിത്രരചന പഠിക്കാനായി കുറച്ചു കാലം പുത്തില്ലത്തു താമസിച്ചു. ഇടശ്ശേരിയുടെ അസാന്നിദ്ധ്യത്തിൽ ഞങ്ങൾ അന്ന് ഇടശ്ശേരിയുടെ വീട് സഹകരണപ്രസ്ഥാനത്തിന്റെ മുദ്രാവാക്യത്തിനു മാതൃകയാണ് എന്ന് പറയാറുണ്ടായിരുന്നു. Open to all and closed to none (ആരുടെ മുന്നിലും തുറന്നത്; ആരുടെ മുന്നിലും അടയാത്തത്) എന്നതാണ് ആ വാക്യം.

നൂറ്റാണ്ടുകൾക്കുമുമ്പ് കരുവന്നൂർ ദേശത്തായിരുന്നു ഇടശ്ശേരി ത്തറവാട്. ആ തറവാട്ടിലുള്ളവർ കുറ്റിപ്പുറത്തു വന്ന് പാണ്ടൻപറമ്പു മനയുടെ നൊട്ടനാലുക്കലുണ്ടായിരുന്ന കളം വാങ്ങി താമസം തുടങ്ങി. ഇടശ്ശേരിക്കാർ സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോഴും നാട്ടുകാർ 'കളം' എന്ന പേരുപേക്ഷിച്ചില്ല. അങ്ങനെ അത് 'ഇടശ്ശേരിക്കളം' എന്നായി. കോഴിക്കോടു സാമൂതിരി വള്ളുവക്കോനാരിൽ നിന്ന് ഈ പ്രദേശത്തിന്റെ അധീശത്വം കൈവശപ്പെടുത്തിയപ്പോൾ അതു നോക്കി നടക്കാനും സംരക്ഷിക്കുവാനും വേണ്ടി അയച്ച പടനായകന്മാരായിരുന്നു ഇവരെന്നും അതാണ് ഈ ദേശമാറ്റത്തിനു കാരണമെന്നും കേട്ടു കേൾവിയുണ്ട്. പിന്നീട് ഈ തറവാട് മൂന്നായി പിരിഞ്ഞു. രണ്ടു ശാഖകൾ ഇടശ്ശേരിക്കളം വിട്ടുപോയി; ഇടശ്ശേരി വടലിൽ എന്നും ഇടശ്ശേരി നമ്പ്രത്ത് എന്നും പേരുള്ള കുടുംബങ്ങളായി മാറി. തറവാട് ഒന്നായി നില നിന്നിരുന്ന കാലത്തു സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി താമസിക്കാനുണ്ടാക്കിയ സ്ഥലമായിരുന്നു നമ്പ്രത്ത്. സ്ത്രീകൾക്കു പ്രസവകാലത്തു താമസിക്കാനായി പ്രത്യേക സൗകര്യങ്ങൾ അവിടെ ഏർപ്പെടുത്തിയിരുന്നു. ഇടശ്ശേരിക്കളത്തിൽ ബാക്കിയായ തായ്‌വഴിയുടെ തുടക്കം ശ്രീദേവി എന്ന ചിരുതേയിയമ്മയിൽ നിന്നാണ്. ഇവർക്കു ഒരനുജത്തി ഉണ്ടായിരുന്നു, കുമ്മിണിയമ്മ. പുഴയ്ക്കക്കരെ അക്കരെ ക്കളം, ഇടശ്ശേരി വളപ്പ് എന്നൊക്കെ പറഞ്ഞിരുന്ന സ്ഥലത്തായിരുന്നു കുമ്മിണിയമ്മ താമസം. അവരുടെ ഭർത്താവ് തെക്കെപ്പാട്ട് കൃഷ്ണ മേനോൻ വലിയ ഭൂസ്വത്തിനുടമയായിരുന്നു. അവർക്കു കുട്ടികളുണ്ടായില്ല. ഇടശ്ശേരിത്തറവാട്ടുകാരുടെ കുലദൈവമായ കരിമ്പിളി മഹാകാളന്മാരുടെ ക്ഷേത്രം അവിടെയാണ്.

ചിരുതേയി അമ്മയ്ക്കു മുന്നു മക്കൾ പിറന്നു. പങ്കുമേനോൻ, കുഞ്ഞുകുട്ടിയമ്മ, കേളുമേനോൻ എന്ന കുട്ടൻ മേനോൻ. പങ്കുമേനോൻ ഇടശ്ശേരിക്കളത്തിലെ കാരണവരായിരുന്നു എന്നതിൽ കവിഞ്ഞു വിശേഷിച്ചൊന്നും അറിഞ്ഞുകൂടാ. കേളുമേനോൻ ചെറിയമ്മയുടെ വീട്ടിലെ കാര്യാന്വേഷണമായി കഴിഞ്ഞുകൂടി. കുഞ്ഞുകുട്ടിയമ്മ പതിനഞ്ചാം വയസ്സിൽ തൃക്കണപുരം വലിയ പറമ്പത്ത് ഗോവിന്ദൻ നമ്പ്യാരെ വിവാഹം കഴിച്ചു. കൃഷ്ണമേനോൻ എന്ന അപ്പുമേനോൻ, മാധവമേനോൻ, മാളുഅമ്മ, മീനാക്ഷിഅമ്മ, ശ്രീദേവി എന്ന അമ്മുഅമ്മ എന്ന് അഞ്ചുമക്കൾ ഈ ബന്ധത്തിൽ പിറന്നു. ഗോവിന്ദൻ നമ്പ്യാർ മരിച്ചശേഷം മുപ്പത്തഞ്ചാം വയസ്സിൽ കുഞ്ഞുക്കുട്ടിയമ്മ തലശ്ശേരിക്കാരൻ കൃഷ്ണക്കുറുപ്പിനെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ജനിച്ച ഗോവിന്ദനാണ് ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന മഹാകവി. അച്ഛൻ കൃഷ്ണക്കുറുപ്പ് സാൾട് സീപോയ് ആയിരുന്നു.

പെങ്ങന്മാർക്കെല്ലാം കുഞ്ഞനുജനെ വലിയ കാര്യമായിരുന്നു. ചെറിയേടത്തി മീനാക്ഷിയമ്മ ഗോവിന്ദൻകുട്ടിക്കു കഥകൾ പറഞ്ഞു കൊടുക്കും. ചെറിയേടത്തിയേയും രണ്ടു ജ്യേഷ്ഠന്മാരേയും ഇടശ്ശേരി പൂതപ്പാട്ടിന്റെ മുന്നുരയിൽ അനുസ്മരിക്കുന്നുണ്ട്.

ഇടശ്ശേരിയുടെ മൂത്ത ജ്യേഷ്ഠൻ കൃഷ്ണമേനോൻ എന്ന അപ്പു മേനോൻ കൊളംബോയിൽ (ശ്രീലങ്ക) പോയി. പതിനാറാം വയസ്സിൽ നാടുവിട്ട തന്റെ അനുജൻ മാധവനെ അന്വേഷിച്ചാണു പോയത്. മാധവമേനോൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് വിവരമൊന്നുമില്ല. കൃഷ്ണമേനോന് മാധവനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. അദ്ദേഹം കൊളംബോയിൽത്തന്നെ താമസിച്ചു. ഇ.കെ. മേനോൻ എന്ന ചുരുക്കപേരിൽ അറിയപ്പെട്ടു. ഇടയ്ക്ക് നാട്ടിൽ വന്നപ്പോൾ കടകശ്ശേരി പീടിയേക്കൽ വീട്ടിൽനിന്നു വിവാഹം കഴിച്ചു. മൂന്നു മക്കൾ ഉണ്ടായി. ജോലിയിൽനിന്നു വിരമിച്ചശേഷം കുറ്റിപ്പുറത്തു വന്ന് തറവാട്ടിൽ സ്ഥിരതാമസമായി. എഴുപത്താറാം വയസ്സിൽ മരിച്ചു. മാളു അമ്മ ഇരുപതാം വയസ്സിൽ വടക്കേക്കളത്തിൽ രാമനുണ്ണി അങ്ങുന്നിനെ വിവാഹം കഴിച്ചു. ബാലകൃഷ്ണൻ, പത്മാവതി എന്ന രണ്ടു കുട്ടികൾ ഉണ്ടായി. മീനാക്ഷി അമ്മ പതിനാലാം വയസ്സിൽ പേരഴി ഗോവിന്ദൻ നായരെ വിവാഹം ചെയ്തു. അതിലൊരു പെൺകുട്ടി ഉണ്ടായി. പിന്നെ ആ വിവാഹ ബന്ധം വേർപ്പെടുത്തി സി.വി. നാരായണൻ നായരെ വിവാഹം കഴിച്ചു. അവർക്ക് അതിൽ ആറു കുട്ടികൾ ഉണ്ടായി. മൂത്ത കുട്ടിയായിരുന്നു ജാനകി. ആ കുട്ടി പതിമൂന്നാം വയസ്സിൽ മരിച്ചു. ആ മരണം ഇടശ്ശേരിക്കു സമ്മാനിച്ച ദു:ഖമാണ് 'ജാനകി' എന്ന കവിതയായി രൂപാന്തരം ചെയ്തത് (ജൂൺ 14, 1931). ശ്രീദേവി എന്ന അമ്മുഅമ്മ പൊന്നാനി ഈശ്വരമംഗലത്ത് അധികാരത്ത് ഗോവിന്ദ മേനോനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.

ഇടശ്ശേരിയുടെ മരുമക്കളും അവരുടെ പിൻമുറക്കാരും ഇന്ന് നാടിന്റെ പലഭാഗത്തായി താമസിക്കുന്നു. പലരും ഉയർന്ന ഉദ്യോഗങ്ങൾ വഹിക്കുന്നവരും നല്ല സ്ഥിതിയിൽ കഴിയുന്നവരുമാണ്. വിദേശത്ത് ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്തിരുന്ന വാസുദേവൻ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ ലക്ചററായിരുന്ന ഡോ. ബാലാമണിയമ്മ എന്നിവർ നേരത്തെ മരിച്ചു.

ഇടശ്ശേരിയുടെ വല്ല്യേട്ടത്തിയുടെ മകൾ പത്മാവതിയമ്മ വിവാഹം കഴിച്ചില്ല. ഇടശ്ശേരിയുടെ ജ്യേഷ്ഠനും തന്റെ വലിയമ്മാവനുമായ ഇ.കെ. മേനോന്റെ കൂടെ അവർ കുറ്റിപ്പുറത്ത് തറവാട്ടിൽ താമസിച്ചു. ഇ.കെ. മേനോന്റെ മരണശേഷം അവർ ഈശ്വരമംഗലത്ത് ചെറിയമ്മയുടെ അടുത്തു താമസമാക്കി. ചെറിയമ്മയുടെ മകൾ ദേവകിയമ്മയുടേയും അവരുടെ മകൾ സുശീലയുടേയുമൊപ്പം ബാംഗ്ലൂരിലാണ് ഇപ്പോൾ അവർ താമസം. ഇടശ്ശേരിത്തറവാട്ടിനെ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ഞാൻ പത്മാവതി അമ്മയോടും സുശീലയോടും കടപ്പെട്ടിരിക്കുന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മരുമക്കത്തായ തറവാടുകൾക്കേറ്റ വാട്ടം ഇടശ്ശേരിത്തറവാടിനേയും ബാധിച്ചു. ഭൂ സ്വത്തെല്ലാം അന്യാധീനപ്പെട്ടു. സദാ ജ്വലിച്ചു കിടന്നിരുന്ന അടുപ്പ് ഒരു നേരമെങ്കിലും പുകയാൻ വിഷമിച്ചു. തറവാട്ടിലെ മറ്റു തായ്‌വഴിക്കാരൊക്കെ ഇടശ്ശേരിയുടെ ബാല്യകാലമായപ്പോഴേയ്ക്കും അകന്നു പോയ്ക്കഴിഞ്ഞിരുന്നു. അന്നത്തെ സ്ഥിതിയിൽ സാമാന്യം വരുമാനം ഉണ്ടായിരുന്ന അച്ഛൻ കൃഷ്ണക്കുറുപ്പ് വീട്ടിൽ വരുമ്പോഴാണ് ഈ ദുസ്ഥിതിക്ക് സ്വൽപ്പമെങ്കിലും മാറ്റമുണ്ടായിരുന്നത്. പത്മാവതിയമ്മ പറയുന്നു, 'കുട്ടിമ്മാമടെ അച്ഛൻ തലശ്ശേരിക്കാരനായിരുന്നു. ഇടയ്ക്കു വീട്ടിൽ പോകാറുണ്ട്. പിന്നെയെപ്പോഴും യാത്രയാണ്. വരുമ്പോ ഓരോരുത്തർക്കു സാധനങ്ങള് കൊണ്ടുവന്നുകൊടുക്കും. അദ്ദേഹത്തിനു നല്ല വരായ ഉണ്ടായിരുന്നു. എല്ലാവരേയും സഹായിക്കും. നാട്ടുകാർക്കൊക്കെ വല്ല്യ കാര്യമായിരുന്നു. കുറുപ്പച്ചൻ, കുറുപ്പുതമ്പ്രാൻ എന്നൊക്ക്യാണ് വിളിക്കാറ്.' കൃഷ്ണക്കുറുപ്പിന് മകൻ ഗോവിന്ദനെ നല്ല കാര്യമായിരുന്നു. തന്നോട് അച്ഛനുണ്ടായിരുന്ന വാത്സല്യം ഇടശ്ശേരി തന്റെ ചില കവിതകളിൽ അനുസ്മരിക്കുന്നുണ്ട്. സ്‌കൂളിൽ ചേരാൻ പോകുമ്പോൾ 'കൈയക്ഷരം നല്ലതാക്കൂ' എന്ന് അച്ഛൻ നൽകിയ ഉപദേശം തനിക്ക് എത്ര മാത്രം ഗുണം ചെയ്തുവെന്ന് ഇടശ്ശേരി ഇടയ്ക്കിടയ്ക്ക് ഓർക്കുമായിരുന്നു. പക്ഷെ, 1921-ൽ അദ്ദേഹത്തിന്റെ ആകസ്മികമരണം ആ കുടുംബത്തിന് ഇടിത്തീയായി. കുറ്റിപ്പുറത്ത് വണ്ടി ഇറങ്ങുമ്പോൾ കൃഷ്ണക്കുറുപ്പിന് നല്ല പനിയുണ്ടായിരുന്നു. പോർട്ടർമാരാണ് വീട്ടിൽ എത്തിച്ചത്. പനി മൂർച്ഛിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മരണവും നടന്നു. ഇടശ്ശേരിയെ ഹൈസ്‌ക്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്ന കുഞ്ഞുകുട്ടിയമ്മയുടെ ആശ വാടിക്കരിഞ്ഞു. അന്ന് ഹൈസ്‌കൂളിൽ പഠിക്കണമെങ്കിൽ പൊന്നാനിയിലോ, ഒറ്റപ്പാലത്തോ പോകണം. ദിവസവും പോയിവരാനുള്ള യാത്രാ സൗകര്യവുമില്ല. വല്ല ബന്ധുഗൃഹങ്ങളിലും താമസിച്ചു പഠിക്കാമെന്നാണെങ്കിൽ അവർക്ക് ചെലവിന് വല്ലതും കൊടുക്കണം. ഫീസ്, പുസ്തകം മുതലായ ചെലവുകൾ വേറെയും. കൃഷ്ണകുറുപ്പിനു തലശ്ശേരിയിൽ ആദ്യ ഭാര്യയിൽ ഒരു മകനുണ്ടായിരുന്നു. കൃഷ്ണക്കുറുപ്പിന്റെ സ്വത്തുക്കളൊന്നും അന്നത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഇടശ്ശേരിക്കോ അമ്മയ്‌ക്കോ ലഭിക്കുമായിരുന്നില്ല.

മറ്റൊരു താവഴിയിലെ ചെറിയമ്മ പാലക്കാട്ട് ഭർതൃഗൃഹത്തിൽ താമസിച്ചിരുന്നു. 1921-ലെ മലബാർ ലഹളക്കാലത്ത് എല്ലാവരും അഭയം തേടിയത് അവിടെയാണ്.

ഒരകന്ന താവഴിയിലെ ശങ്കരേട്ടൻ എന്ന മനുഷ്യനാണ് പതിനാറാം വയസ്സിൽ ഇടശ്ശേരിയെ ആലപ്പുഴയ്ക്ക് കൂട്ടികൊണ്ടുപോയത്. അവിടെനിന്നു സ്വന്തമായി ആദ്യം കിട്ടിയ രണ്ടുറുപ്പിക നാട്ടിലേയ്ക്ക് വരുന്ന ഒരാൾ വശം അമ്മയ്ക്ക് അയച്ചുകൊടുത്തത് അമ്മയുടെ കയ്യിലെത്തുംമുമ്പ് അമ്മ വസൂരി രോഗം വന്ന് പരലോകം പൂകി. ആ തേങ്ങലാണ് 'ബിംബിസാരന്റെ ഇടയനിൽ' 'വീടാക്കടമേ മമജന്മം' എന്ന നിശ്വാസത്തിൽ ഒതുക്കിയത്.

അമ്മമാരുടെ മുഗ്ദ്ധതകൾക്കി-
ങ്ങവസിതിയുണ്ടോ ഭുവനത്തിൽ,
തന്നെത്തന്നേ തീറ്റ കൊടുത്തിവർ
പോറ്റിയെടുപ്പീലാരാരെ?
ആടിനെ,യിടയനെ,യരചനെ നീ പെ-
ണ്ണാടേ, പെറ്റൂ പലപേരെ;
നേടിയതെന്തപവർഗ്ഗമിതേവരെ
നെടുതാം വീർപ്പുകളല്ലാതെ?
എനിക്കുമൊരു മാതുണ്ടായീ പ,-
ണ്ടെന്നെ നൃപന്നു കൊടുത്തപ്പോൾ
കിട്ടിയ വിൽക്കാശപ്പടിയെന്നുടെ
കോന്തലയ്ക്കലുടക്കിയവൾ!
അവൾക്കു കുളിരിനു കമ്പിളിനേടി-
പ്പിന്നീടെന്നോ ഞാൻ ചെൽകെ,
ഒരട്ടി മണ്ണു പുതച്ചു കിടപ്പൂ:
വീടാക്കടമേ മമജന്മം!
-ബിംബിസാരന്റെ ഇടയൻ- (മാർച്ച് 29, 1964).

ഇടശ്ശേരിയുടെ പൂർവ്വികരൊക്കെ പേരിന്റെ കൂടെ മേനോൻ പദവി ചേർത്തിരുന്ന കാലത്ത് ഇടശ്ശേരി അതു മാറ്റി നായർ എന്നാക്കിയത് എന്തുകൊണ്ടെന്നു വ്യക്തമല്ല. ഒരു പക്ഷെ സാമൂതിരി നൽകിയ പടനായക സ്ഥാനം കാലഹരണപ്പെട്ടു എന്ന തിരിച്ചറിവാകാം ഇതിന്നു ഹേതുവായത്. ഏതായാലും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്ന 'മാറ്റം' എന്ന പ്രകൃതിപ്രതിഭാസത്തെക്കുറിച്ചുള്ള അവബോധവും അതു സ്വാഗതംചെയ്യാനുള്ള ധീരതയും കൗമാരദശയിൽത്തന്നെ ഇടശ്ശേരി സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു എന്നു നമുക്കനുമാനിക്കാം.

സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങൾ വഴിയും തൊഴിൽ ബന്ധം വഴിയും ഇടശ്ശേരിക്കുടുംബത്തിൽ അംഗത്വം നേടിയ എത്രയോ പേർ പൊന്നാനിയിലും പരിസരത്തും ഉണ്ടായിരുന്നു. അന്യ സ്ഥലങ്ങളിൽ നിന്നു ഇടശ്ശേരിയെ സന്ദർശിക്കാനായി മാത്രം എത്തിയിരുന്നവർ വേറേയും. കത്തുകൾ വഴി ഇടശ്ശേരിയുമായി നിരന്തരബന്ധം പുലർത്തിയിരുന്നവരും ധാരാളമുണ്ടായിരുന്നു. ജി. ശങ്കരക്കുറുപ്പ് ഇടശ്ശേരിക്കെഴുതുന്ന കത്തുകളിലെ വിലാസം ഇടശ്ശേരി ഗോവിന്ദൻ നായർ, പോയിറ്റ്, പൊന്നാനി എന്നായിരുന്നു. അന്യസ്ഥലങ്ങളിൽ നിന്നു ഇടശ്ശേരിയെ കാണാൻ വരുന്നവർ ഭക്ഷണം, താവളം എന്നിവയ്ക്കു മറ്റിടങ്ങളന്വേഷിക്കാറില്ല.

ഈ വിശാലകുടുംബത്തിലെ അംഗങ്ങളിൽ ആദ്യം അനുസ്മരിക്കേണ്ടതു മാഞ്ഞൂർ പരമേശ്വരൻ പിള്ളയെയാണ്. 'കവിത - എന്റെ ജീവിതത്തിൽ' എന്ന പ്രബന്ധത്തിൽ ഇടശ്ശേരി മാഞ്ഞൂരുമൊത്തുള്ള തന്റെ ആലപ്പുഴ ജീവിതം തനിക്ക് എത്രമാത്രം ഗുണപ്രദമായിരുന്നു എന്നു പ്രതിപാദിക്കുന്നുണ്ട്. ആലപ്പുഴയിൽ ജോലി ചെയ്യുമ്പോഴാണ് മാഞ്ഞൂർ പരമേശ്വരൻ പിള്ളയുമായി ഇടശ്ശേരി സൗഹാർദ്ദം സ്ഥാപിക്കുന്നത്. രണ്ടുപേരും കവിതക്കമ്പക്കാരായിരുന്നു. ഇടശ്ശേരിയുടെ കാവ്യപരിചയം വികസിച്ചത് മാഞ്ഞൂരുമായുള്ള സംസർഗ്ഗം മൂലമാണ്. ഇടശ്ശേരി പൊന്നാനിയിൽ സ്ഥിരതാമസമാക്കിയതിനുശേഷവും മാഞ്ഞൂരുമായുള്ള സൗഹൃദം തുടർന്നു. മാഞ്ഞൂർ ഇടയ്‌ക്കൊക്കെ ഇടശ്ശേരിയെ കാണാൻ പൊന്നാനിയിൽ വരുമായിരുന്നു. അപ്പോഴും ദാരിദ്ര്യം വിട്ടുമാറാത്ത തന്റെ സുഹൃത്തിനെ ഇടശ്ശേരി തനിക്കാവുന്ന വിധത്തിൽ സഹായിക്കുമായിരുന്നു.

പൊന്നാനിയിൽ ഇടശ്ശേരിയുമായി ആത്മബന്ധം സ്ഥാപിച്ച ആദ്യത്തെ വ്യക്തി ഇ. നാരായണനാണ്. 'ഇടയന്റെ നിക്ഷേപം' എന്ന ഒരേയൊരു കവിതാസമാഹാരം വഴി അദ്ദേഹം ഇന്നും മലയാള കവിതയിൽ ജീവിക്കുന്നു. നാരായണന്റെ വീട്ടിലായിരുന്നു ഇടശ്ശേരി പൊന്നാനിയിൽ ആദ്യം താവളം കണ്ടതെന്നു നടെപറഞ്ഞിട്ടുണ്ട്. അവർ തമ്മിലുള്ള ബന്ധം എതു തരത്തിലുള്ളതായിരുന്നുവെന്ന് ഇടശ്ശേരിയുടെ വാക്കുകളിൽത്തന്നെ വായിക്കുക. 'എന്താണ് ഞങ്ങൾ തമ്മിലുള്ള ബന്ധം? അവൻ കവിത എഴുതി എന്നോ? ഞങ്ങൾ ഒന്നിച്ചിരുന്നു പലതും പഠിച്ചുവെന്നോ? പോരാ അതിലുമധികം അയാൾ എനിക്ക് അടുത്തവനായിരുന്നു. ഞാൻ കിടക്കാനൊരു തിണ്ണയില്ലാതെ അലഞ്ഞു നടന്ന കാലത്താണ് ഞങ്ങൾ പരിചിതരായത്. അയാൾ എന്നെ സ്വന്തം വീട്ടിലേയ്ക്കു കൂട്ടി. അവന്റെ അമ്മ, ആ സ്‌നേഹമയിയായ നിഴൽ, എന്നേയും ഒരു മകനായി സ്വീകരിച്ചു!' (ഇ. നാരായണൻ എന്ന കവിയെക്കുറിച്ച്).

പൊന്നാനി അഴിമുഖത്തിന് സുമാർ രണ്ടുകിലോ മീറ്റർ മേലേയുള്ള മോത്തിലാൽഘട്ടിൽ എന്നും വൈകുന്നേരങ്ങളിൽ ഇവർ ഒത്തുകൂടുമായിരുന്നു. കാവ്യചർച്ച തന്നെയാണു മുഖ്യം. സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളായിരുന്നതുകൊണ്ട് അതു സംബന്ധിച്ച വാർത്തകളും ചിലപ്പോൾ പ്രാധാന്യം നേടും. ഈ സംഘത്തിൽ പിന്നീടു വന്നു ചേർന്ന രണ്ടുപേർ ഇ. കുമാരനും പി.സി. കുട്ടികൃഷ്ണനുമായിരുന്നു. ഇ. കുമാരൻ നല്ല കഥാകൃത്തായിരുന്നു. അന്നു ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പി.സി. കുട്ടികൃഷ്ണൻ കവിതയും കഥയും ഒരുപോലെ കൈകാര്യം ചെയ്തിരുന്നു. 'സാഹിത്യക്കമ്പത്തിന്മേൽ കൂറ്റൻ വേദാന്ത ചിന്തകൾ കൊണ്ട് ഓവർലോഡുകേറ്റി മെല്ലെ മെല്ലെ മുമ്പോട്ട് ഉന്തിക്കൊണ്ടു പോകുന്ന ഒരു മട്ടുണ്ടായിരുന്നു പി.സി. കുട്ടികൃഷ്ണന്' എന്നാണ് ഇടശ്ശേരി വിവരിക്കുന്നത്. പി.സി. കുട്ടികൃഷ്ണൻ പിന്നീട് ജാനകിയമ്മയുടെ ചെറിയമ്മയുടെ മകൾ ദേവകിയെ വിവാഹം ചെയ്ത് നിയതാർത്ഥത്തിൽത്തന്നെ ഇടശ്ശേരിയുടെ കുടുംബാംഗമായി. മലയാളത്തിലെ പ്രശസ്ത കഥാകൃത്തായി. ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചു. ഈ സംഘത്തിൽ വന്നു ചേർന്ന മറ്റൊരു വ്യക്തിയാണ് മഹാപണ്ഡിതനും സുപ്രസിദ്ധനിരൂപകനുമായ കുട്ടികൃഷ്ണമാരാർ. ക്രമേണ വിട്ടുപിരിയാൻ വയ്യാത്ത ഒരാത്മബന്ധത്തിന്ന് ഈ സംഘം കീഴ്‌പ്പെട്ടു. ഇ. നാരായണൻ നന്നെ ചെറുപ്പത്തിലേ മരിച്ചു. അതിന്നു മുമ്പുതന്നെ അദ്ദേഹത്തിന്റെ കവിതകൾ പ്രശസ്തങ്ങളായി ക്കഴിഞ്ഞിരുന്നു. ചങ്ങമ്പുഴയൊഴിച്ച് ഇത്രയും കവിതാവാസനയുള്ള മറ്റൊരാളെ കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാരായണനെപ്പറ്റി ഇടശ്ശേരി പറയുന്നത്. തനിക്കു കവിതാ രചനയിലായിരുന്നു കമ്പം. നാരായണന്റെ കവിതകൾ കണ്ടപ്പോൾ ആ രംഗത്ത് പിടിച്ചു നിൽക്കാൻ തനിക്കാവില്ലെന്നു ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് കഥാരംഗത്തേയ്ക്ക് മാറിച്ചവിട്ടിയത് എന്ന് പി.സി. കുട്ടികൃഷ്ണൻ പറയുമായിരുന്നു.

ഈ സാഹിത്യ സുഹൃൽസംഘം ഭാരതപ്പുഴയുടെ തീരത്തുകൂടെ മേലോട്ട് ഒഴുകി പൊന്നാനിത്താലൂക്കിന്റെ നാലതിരുകളിലേയ്ക്കും വികസിച്ചു. വി.ടി. ഭട്ടതിരിപ്പാടിന്റെ വരവോടെ ഈ സംഘത്തിന്ന് ഊർജ്ജസ്വലത കൈവന്നു. മദിരാശിയിലേയ്ക്കു താമസംമാറ്റുന്നതിനു മുമ്പ് എം. ഗോവിന്ദനും ഇതിലെ സജീവാംഗമായിരുന്നു. സ്വന്തം രചനകളിൽ മാനവികതയ്ക്കു മുൻതൂക്കം കൊടുത്തിരുന്ന സംഘാംഗ ങ്ങൾക്ക് എം. ഗോവിന്ദനുമായുള്ള സഹവാസംമൂലം മാനവികതയെ ഒരു ദർശനത്തിന്റെ തലത്തിലേയ്ക്കു വളർത്താൻ കഴിഞ്ഞു. മദിരാശിയിലേയ്ക്കു താമസം മാറ്റിയിട്ടും എം. ഗോവിന്ദൻ ഈ സംഘവുമായുള്ള ബന്ധം തുടർന്നു. അക്കിത്തത്തിന്റെ അദ്ധ്യാപകനായ തൃക്കണ്ടിയൂർ ഉണ്ണികൃഷ്ണമേനോൻ ആണ് 'ഇയാൾ കവിത എഴുതാറുണ്ട്. അതൊന്നു പരിശോധിക്കണം' എന്നു പറഞ്ഞ് അക്കിത്തത്തിനെ ഇടശ്ശേരിയെ ഏൽപ്പിച്ചത്. കവിത നോക്കി ഇടശ്ശേരി പറഞ്ഞു. 'ഇയാൾക്ക് ചിരിക്കാനറിയാം. കവിത എഴുതിയാൽ നന്നാവും!' അങ്ങനെ ഇടശ്ശേരി അക്കിത്തത്തിനെ തന്റെ കുടുംബാംഗമായി ഏറ്റുവാങ്ങി. ഇടശ്ശേരിയുമൊത്തുള്ള അക്കാലത്തെ തന്റെ അനുഭവങ്ങൾ അക്കിത്തം തന്റെ 'ഉപനയനം' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അക്കിത്തത്തിൽനിന്ന് ഇടശ്ശേരിയുടെ ഭൗതികസാന്നിദ്ധ്യത്തെ അകറ്റിയത് ഇടശ്ശേരിയുടെ മരണമാണ്. ഇപ്പോഴും അക്കിത്തത്തിന്റെ ഉള്ളിൽ ഇടശ്ശേരി ജീവിച്ചിരിപ്പുണ്ട്. കടവനാട് കുട്ടികൃഷ്ണൻ ഇടശ്ശേരിക്കു സ്വന്തം അനുജൻ തന്നെയായിരുന്നു. കടവനാടന്റെ വിവാഹകാര്യത്തിൽ ഇടശ്ശേരിക്ക് ഇടപെടേണ്ടിവന്ന സാഹചര്യം 'മകന്റെ വാശി' എന്ന കവിതയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. പറയാനുള്ളത് ഒതുക്കിപ്പറയാൻ തന്നെ പഠിപ്പിച്ചത് ഇടശ്ശേരിയാണ് എന്നു കടവനാട് കൂടെക്കൂടെ പറയാറുണ്ടായിരുന്നു. പ്രസിദ്ധ ജ്യോത്സ്യൻ ടി.വി. ശൂലപാണിവാരിയർ സ്വന്തം കവിതയിലൂടെയാണ് ഇടശ്ശേരിയുമായി പരിചയപ്പെട്ടത്. പിന്നെ അദ്ദേഹം ആ വലിയ കുടുംബത്തിലെ ഒരംഗമായി. പ്രസിദ്ധ നോവലിസ്റ്റ് സി. രാധാകൃഷ്ണൻ, കവി ബാലചന്ദ്രൻ മുല്ലശ്ശേരി, പി. എം. പള്ളിപ്പാട്. സി.വി. ഗോവിന്ദൻ, പി. ആനന്ദവല്ലിയമ്മ, ടി.കെ. മുഹമ്മദ് എന്നിങ്ങനെ ഇടശ്ശേരി കുടുംബത്തിൽ വളർന്ന സാഹിത്യ പ്രണയികൾ അനവധിയാണ്. ഈ പാരമ്പര്യത്തിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്നവരാണ് ആലങ്കോട് ലീലാകൃഷ്ണൻ, പി.പി. രാമചന്ദ്രൻ എന്നിവർ.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലും ഇടശ്ശേരി സജീവമായിരുന്നു. അതു വഴി ഇടശ്ശേരിയുടെ വിശാലകുടുംബത്തിൽ അംഗങ്ങളായവരിൽ പ്രമുഖരാണ് കേളപ്പജി, ഇ.കെ. ഇമ്പിച്ചിബാവ, പറേരിക്കൽ കൃഷ്ണ പ്പണിക്കർ തുടങ്ങിയവർ. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹം മലബാർ പ്രദേശത്തു മുഴുവനും വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. പൊന്നാനിയിൽ അതു മറ്റു പ്രദേശങ്ങളിലേക്കാൾ തീവ്ര മായിരുന്നു. ഗുരുവായൂർ അന്നു പൊന്നാനിത്താലൂക്കിൽ ഉൾപ്പെട്ടതായിരുന്നു. ഇടശ്ശേരി ഈ സംഭവത്തിനു മുമ്പുതന്നെ ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അഭ്യുദയകാംക്ഷികളിൽ പലരും വിലക്കിയിട്ടും 'സ്വതന്ത്രഭാരതം' എന്ന ദേശീയ പത്രത്തിന്റെ രഹസ്യവിതരണവും ഇടശ്ശേരി നടത്തിയിരുന്നു. ഖാദിവസ്ത്ര ധാരണം, ചർക്കാക്ലാസുകൾ നടത്തുക എന്നിങ്ങനെയുള്ള സ്വദേശി പ്രസ്ഥാനത്തിലെ ബന്ധംവഴി ഇടശ്ശേരിക്കുടുംബത്തിലെ അംഗങ്ങളായവരാണ് ത്രേസ്യാടീച്ചർ, കെ. ശങ്കുണ്ണി നായർ, സി. ചോയുണ്ണി, പി. നാരായണൻ വൈദ്യർ തുടങ്ങിയവർ. വിവിധ രംഗങ്ങളിലെ പ്രവർത്തനങ്ങൾ വഴി ഇടശ്ശേരിയുടെ പരഭാഗം തന്നെയായിക്കഴിഞ്ഞിരുന്ന ടി. ഗോപാലക്കുറുപ്പിനെപ്പറ്റി പറഞ്ഞു കഴിഞ്ഞതാണല്ലോ.

കൃഷ്ണപ്പണിക്കർ വായനശാല ഇടശ്ശേരിക്കു സ്വന്തം വീടിനേക്കാൾ പ്രിയപ്പെട്ടതായിരുന്നു. ഇതൊരു ആലങ്കാരിക പ്രസ്താവമല്ല. വായനശാലയിലെ പ്രവർത്തകരാവട്ടെ അദ്ദേഹത്തിന്നു സ്വന്തം വീട്ടുകാരെപ്പോലെയും. പ്രസിദ്ധ സ്വാതന്ത്ര്യ സമരഭടനും ബ്രിട്ടീഷു പോലിസിന്റെ ക്രൂരമർദ്ദനങ്ങൾ മൂലം നിത്യരോഗിയും ആയ പറേരിക്കൽ കൃഷ്ണപ്പണിക്കർ അവശനിലയിൽ കിടന്നിരുന്ന കാലത്ത് അദ്ദേഹ ത്തിന്റെ പേരിൽ 1935-ൽ സ്ഥാപിച്ചതാണ് കൃഷ്ണപ്പണിക്കർ വായനശാല. കൃഷ്ണപ്പണിക്കർ 1940-ൽ മരിച്ചു. ഈ വായനശാലയിലെ പ്രവർത്തകർ ഇടശ്ശേരിക്കു സ്വന്തം വീട്ടിലെ അംഗങ്ങൾ തന്നെയായിരുന്നു. അവരിൽ മുൻനിരയിൽ നിന്നിരുന്നവരാണ് ഇ. രാമൻ മാസ്റ്റരും എ. മാധവനും. കവി ഇ. നാരായണന്റെ അനുജനാണ് രാമൻ മാസ്റ്റർ. നാരായണന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ രക്ഷിതാവ് ഇടശ്ശേരിയായിരുന്നു. രാമൻ മാസ്റ്റർ ഇപ്പോഴും കൃഷ്ണ പ്പണിക്കർ വായനശാലയുടെ സെക്രട്ടറിയാണ്. മാധവൻ ഇന്ന് ഓർമ്മ മാത്രമായി. കെ.വി. ജോൺ, പോൾ, ജോർജ്ജ്, ദേവസ്സിമാസ്റ്റർ, എൻ.പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, ഭാസ്‌കരൻ, ബാലഭാസ്‌കരൻ, വള്ളത്തോൾ ബാലചന്ദ്രമേനോൻ, ഇ. ശ്രീധരപ്പണിക്കർ, കെ. ശൂലപാണി വാരിയർ തുടങ്ങി വലിയൊരു സംഘം വൈകുന്നേരങ്ങളിൽ ഇടശ്ശേരിയോടൊപ്പം ഉണ്ടാവും.

തറവാട്ടുഭാഗം, ആധാരം തയ്യാറാക്കൽ, വസ്തുവിൽപ്പന എന്നിങ്ങനെ പല ആവശ്യങ്ങൾക്കും ഇടശ്ശേരിയെ ആശ്രയിച്ചിരുന്ന ഒരു വലിയ സമൂഹം പൊന്നാനിയിലുണ്ടായിരുന്നു. അവരെക്കുറിച്ചാണ് 'ഒളിച്ചോട്ടം' എന്ന കവിതയിലെ 'പെരുത്തുണ്ടേ ജനമെന്റെ മുറിയിലിപ്പോൾ' എന്ന പരാമർശം. ഇവരിൽ പ്രമുഖൻ എം. ഭാസ്‌കരൻ നായരായിരുന്നു. ഇടശ്ശേരി എഴുതിയ കവിതകളെപ്പോലെത്തന്നെ കാലത്തിനു മായ്ക്കാൻ കഴിയാത്തവയാണ് പൊന്നാനി പ്രദേശത്തെ പല കുടുംബാംഗങ്ങളിലേയും അലമാരകളിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ളവയും ഇടശ്ശേരി എഴുതിയിട്ടുള്ളവയുമായ പ്രമാണപത്രങ്ങൾ.

ഇടശ്ശേരിയുടെ പുത്രൻ ഇ. മാധവൻ 'അച്ഛൻ' എന്ന ഓർമ്മക്കുറുപ്പിൽ എഴുതുന്നു. 'അച്ഛൻ നാട്ടുകാരുമായി പങ്കുവയ്‌ക്കേണ്ട ഒരു പൊതുസ്വത്താണെന്ന വസ്തുതയുമായി ഞങ്ങൾ മക്കൾ ചെറു പ്രായത്തിൽത്തന്നെ പൊരുത്തപ്പെട്ടു തുടങ്ങി.'

അതെ, ഇടശ്ശേരി പൊതുസ്വത്തായിരുന്നു. Common Man എന്ന ചൊല്ലിലെ 'കോമൺ' എന്ന പദത്തിന് സാധാരണ എന്നു കൂടാതെ 'പൊതു' എന്നും അർത്ഥമുണ്ടല്ലോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരു പൊതു കുടുംബമാണുണ്ടായിരുന്നതും.

അനുബന്ധം

ഇടശ്ശേരി സ്മാരകസമിതി

ഇടശ്ശേരിയുടെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു കൃഷ്ണപ്പണിക്കർ വായനാശാല. വായനശാലയ്ക്കു സ്വന്തമായൊരു കെട്ടിടം ഉണ്ടായിക്കാണണമെന്ന മോഹം സഫലമാകാതെയാണ് ഇടശ്ശേരി ദിവംഗതനായത്. ഈ ദു:ഖം ഇടശ്ശേരിയെ സ്‌നേഹിച്ചിരുന്നവരെയെല്ലാം, വായനശാലാ പ്രവർത്തകരെ വിശേഷിച്ചും, വല്ലാതെ അലട്ടിയിരുന്നു.

ഇടശ്ശേരിയുടെ ആകസ്മിക മരണത്തെത്തുടർന്നു പൊന്നാനിയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ പങ്കെടുത്തവരെല്ലാം ഈ ദു:ഖം പ്രകടിപ്പിച്ചു. ഇടശ്ശേരിയുടെ ഈ അഭിലാഷം നിറവേറ്റുന്നതിനായി ഒരു സമിതി ആ യോഗത്തിൽ രൂപപ്പെട്ടു. മുഖ്യരക്ഷാധികാരിയായി വി.ടി. ഭട്ടതിരിപ്പാടും രക്ഷാധികാരികളായി പി.സി. കുട്ടികൃഷ്ണൻ, മഹാകവി അക്കിത്തം, കടവനാട് കുട്ടികൃഷ്ണൻ, പ്രൊഫ. എം.ജി.എസ്. നാരായണൻ തുടങ്ങിയവരും അടങ്ങുന്നതായിരുന്നു സമിതി. സമിതിയുടെ കൺവീനറായി പി. കൃഷ്ണവാരിയരും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ നാലുകൊല്ലത്തെ പ്രവർത്തനം കൊണ്ട് ഇടശ്ശേരി മുൻകൈയ്യെടുത്തു വാങ്ങിയ മൂന്നു സെന്റ് സ്ഥലത്ത് കെട്ടിടത്തിനുള്ള തറ നിർമ്മിക്കാൻ മാത്രമെ സമിതിക്കായുള്ളു. പ്രവർത്തകർ ആകെ നിരാശരായിരുന്നു.

അപ്പോഴാണ് കവിതയ്ക്ക് 1978-ലെ സാഹിത്യ അക്കാദമി അവാർഡു ലഭിച്ച കടവനാട് കുട്ടികൃഷ്ണനെ അനുമോദിക്കാൻ കൃഷ്ണപ്പണിക്കർ വായനശാല പൊന്നാനിയിൽ ഒരു യോഗം സംഘടിപ്പിച്ചത്. ആ ചടങ്ങിൽ പങ്കെടുത്തവരൊക്കെ കടവനാടിനെ അനുമോദിച്ച കൂട്ടത്തിൽ വായനശാലയുടെ ഈ ദുസ്ഥിതിയിലുള്ള ദു:ഖവും പ്രകടിപ്പിച്ചു. കടവനാടും അക്കിത്തവും ഇതിനൊരു പോംവഴി കണ്ടെത്താമെന്നേറ്റു.

തുടർന്നു കേരളസാഹിത്യ അക്കാദമിയിൽ 1978 ഡിസംബർ 24-ന് ഇടശ്ശേരി അനുസ്മരണം നടത്തി. വി.ടി. അദ്ധ്യക്ഷനായിരുന്നു. അക്കാദമി പ്രസിഡണ്ടുകൂടിയായിരുന്ന പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്), സെക്രട്ടറി പവനൻ എന്നിവരൊക്കെ സജീവമായി പങ്കെടുത്ത ആ ചടങ്ങിൽവച്ച് ഇടശ്ശേരി സ്മാരക സമിതി രൂപം കൊണ്ടു. വിപുലമായ ലക്ഷ്യങ്ങൾ സമിതിക്കുണ്ടായിരിക്കണമെന്നും നിർദ്ദേശിക്കപ്പെട്ടു.

1978 ഡിസംബർ 25-ന് സമിതിയുടെ രക്ഷാധികാരി കൂടിയായിരുന്ന മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ കൊളാടി ഗോവിന്ദൻകുട്ടിയുടെ കയ്യിൽ നിന്ന് അഞ്ഞൂറു രൂപ സ്വീകരിച്ചുകൊണ്ട് സമിതിയുടെ ഫണ്ട് ഉദ്ഘാടനം ചെയ്തു. വി.ടി. ഭട്ടതിരിപ്പാട് പ്രസിഡണ്ട്, കടവനാട് കുട്ടികൃഷ്ണൻ സെക്രട്ടറി, മഹാകവി അക്കിത്തം ട്രഷറർ, പി. കൃഷ്ണവാരിയർ, ടി.കെ. മുഹമ്മദ് എന്നിവർ ജോയിന്റ് സെക്രട്ടറിമാർ എന്നീ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇടശ്ശേരി സ്മാരക സമിതി നിലവിൽ വന്നു. സാഹിത്യ-ശാസ്ത്രീയ-ധർമ്മ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരം 1979-ലെ 217-ാം നമ്പർ ആയി സമിതി റജിസ്റ്റർ ചെയ്തു.

പൊന്നാനിയിൽ കൃഷ്ണപ്പണിക്കർ വായനശാലയുടെ പേരിൽ വാങ്ങിയ സ്ഥലവും അതിൽ നിർമ്മിച്ച കെട്ടിടത്തറയും ഇടശ്ശേരി സ്മാരക സമിതിയുടെ പേരിൽ കൈമാറ്റം ചെയ്തു. അവിടെ എം.വി. ദേവൻ രൂപകൽപ്പന ചെയ്ത ഇടശ്ശേരി സാഹിത്യ മന്ദിരം നിർമ്മിതമായി. 1985-ൽ അന്നു കേരള ഗവർണ്ണരായിരുന്ന ശ്രീ പി. രാമചന്ദ്രൻ മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഇടശ്ശേരി സ്മാരക സമിതി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി നിർവ്വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

ഇടശ്ശേരി സാഹിത്യമന്ദിരം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. കൃഷ്ണപ്പണിക്കർ വായനശാല ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇടശ്ശേരി അവാർഡ് 1982 മുതൽ എല്ലാ വർഷവും നൽകി വരുന്നുണ്ട്. ആദ്യത്തെ അവാർഡിന് അർഹമായത് ശ്രീ എൻ.കെ. ദേശത്തിന്റെ 'ഉല്ലേഖം' എന്ന കവിതാ സമാഹാരമാണ്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികൾ ക്ഷണിച്ചു വരുത്തി അവയിൽ നിന്ന് ഏറ്റവും ഉത്തമമായ കൃതി തെരഞ്ഞടുത്താണ് അവാർഡു നൽകുന്നത്. വർഷം തോറും സ്മാരക പ്രഭാഷണവും നടത്തിവരുന്നുണ്ട്. 2004-ൽ 'ഇടശ്ശേരി സ്മരണിക' എന്ന ഒരു ഗ്രന്ഥം പുറത്തിറക്കി. ഇടശ്ശേരി എന്ന മനുഷ്യനേയും സാഹിത്യകാരനേയും അടുത്തറിയാനുള്ള ഒരു പ്രമാണമാകണം ആ ഗ്രന്ഥം എന്നാണ് ഞങ്ങളാഗ്രഹിച്ചത്. ഇടശ്ശേരിയെപ്പറ്റി മറ്റു കവികൾ രചിച്ച കവിതകൾ സമാഹരിച്ച് 'ഇടശ്ശേരി നിനവിൽ വരുമ്പോൾ' എന്നൊരു ഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്. മാതൃഭൂമി ബുക്‌സ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.

രണ്ടായിരത്തിയാറാമാണ്ടിൽ ഇടശ്ശേരിയുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിച്ചു. രണ്ടായിരത്തി അഞ്ച് ഡിസംബർ 23, 24 തിയ്യതികളിൽ ഇടശ്ശേരി ജന്മശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന പരിപാടികൾ പൊന്നാനിയിൽ നടന്നു. 23-ന് വൈകുന്നേരം 4 മണിക്ക് സമ്മേളനസ്ഥലമായ പൊന്നാനി എ.വി. ഹൈസ്‌കൂളിലേയ്ക്ക് ഇടശ്ശേരിയുടെ ഫോട്ടോ എഴുന്നെള്ളിച്ചു കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. ഡോ. സുകുമാർ അഴീക്കോട് ശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്തു. 'ഇടശ്ശേരി സ്വയംഭൂവായ കവിയാണ്. കവിതയെഴുത്തിൽ അദ്ദേഹത്തിന് ആചാര്യന്മാർ ഉണ്ടായിരുന്നില്ല. ഗ്രാമസൗഭാഗ്യത്തെപ്പറ്റി എഴുതിയപ്പോഴൊക്കെ അവിടെ ജീവിച്ച മനുഷ്യരിലാണ് അദ്ദഹം സൗന്ദര്യം കണ്ടത്' എന്നു ഡോ. അഴീക്കോട് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ശ്രീ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ചിട്ടപ്പെടുത്തിയ 'പൂതപ്പാട്ടി'ന്റെ കഥകളി ആവിഷ്‌ക്കാരം നല്ലൊരു അനുഭവമായിരുന്നു. പിറ്റേന്ന് രാവിലെ 'പൊന്നാനിയുടെ സാംസ്‌കാരിക മുന്നേറ്റവും ഇടശ്ശേരിയും' എന്ന സെമിനാറും ഉച്ചതിരിഞ്ഞ് കവിസമ്മേളനം, അവാർഡുദാനം, സ്മാരക പ്രഭാഷണം എന്നീ പരിപാടികളുമായി ഇടശ്ശേരി ജന്മശതാബ്ദിയാഘോഷങ്ങൾക്കു തുടക്കമിട്ടു.

2006 ജനുവരി 12-നു തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രൊഫ. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇടശ്ശേരി സെമിനാർ നടന്നു.

തിരൂർ തുഞ്ചൻമഠത്തിൽ ഫെബ്രുവരി 1, 2, 3 തിയ്യതികളിൽ ഇടശ്ശേരിയുടെ ജന്മശതാബ്ദി ദേശീയാടിസ്ഥാനത്തിൽ വിപുലമായി ആഘോഷിക്കപ്പെട്ടു. തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെയും ഇടശ്ശേരി സ്മാരക സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ഒമ്പതു സെമിനാറുകളും കലാപരിപാടികളുമായി ഉത്സവഛായ നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. ഈ ഒരു വർഷം കേരളത്തിൽ പലസ്ഥലത്തും ഇടശ്ശേരി ജന്മശതാബ്ദിയാഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

ഈ ആഘോഷങ്ങളുടെ സമാപനം 2006 ഡിസംബർ 22, 23, 24 തിയ്യതികളിൽ പൊന്നാനി നഗരസഭയുമായി യോജിച്ചു നടത്തുകയാണു ണ്ടായത്. സാംസ്‌കാരിക പ്രദർശനം, വിവിധ സെമിനാറുകൾ, ഇടശ്ശേരി സ്മാരക പ്രഭാഷണം സാംസ്‌കാരിക ഘോഷയാത്ര എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പരിപാടികളുടെ അവസാനം ബഹു. മന്ത്രി പാലൊളി മുഹമ്മദു കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ബഹു. മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. യോഗാവസാനം 'ഗോപികാഗോവിന്ദം', 'അന്തിത്തിരി' എന്നീ ഇടശ്ശേരി ക്കവിതകളുടെ നൃത്താവിഷ്‌ക്കാരവുമുണ്ടായി.

1982-ൽ വി.ടി. ഭട്ടതിരിപ്പാടിന്റെ നിര്യാണത്തെത്തുടർന്ന് സമിതിയുടെ അദ്ധ്യക്ഷനായി മഹാകവി അക്കിത്തം തെരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം ഇപ്പോഴും സമിതിയെ നയിക്കുന്നു.

ഇടശ്ശേരി സ്മാരക സമിതിയെപ്പറ്റി പല സ്വപ്‌നങ്ങളും പ്രവർത്തകർക്കിടയിലുണ്ട്. അവ സാവധാനത്തിലെങ്കിലും സഫലമാകും എന്നു ഞങ്ങളാശിക്കുന്നു. അതു ഞങ്ങളെ മുന്നോട്ടു നയിക്കുന്നു.